Saturday, June 23, 2012

കവിത

സുഹൃത്ത്

                                       ജനിച്ചനാള്‍ മുതലെന്‍ കൂട്ടുകാരീ
                                       എന്നും എനിക്ക് തുണയവള്‍ .
                                       സുദിനങ്ങളിലും വ്യസനങ്ങളിലും
                                       അവളെന്‍ ചാരെയുണ്ടെപ്പോഴും.
                                       ആശ്വാസവാക്കുകള്‍ പറയില്ല
                                       ആശ്വാസമാണവള്‍ മാലാഖ.
                                       തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും
                                        നന്മകള്‍ചെയ്തു കൊതിപ്പിച്ചും
                                        ആഹ്ലാദമായ്‌ എരിയുംവിളക്കായ്
                                       ഉണ്ടെനിക്കൊരു ചങ്ങാതി....
[വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ രചനകളിലൊന്ന്]
സുമിത കെ.എസ് XC



ചിന്ത

ദൃശ്യശ്രാവ്യ പഠനോപകരണങ്ങളുടെ പ്രാധാന്യം
ഒരു ചൈനീസ്‌ ചൊല്ല്....


ഞാന്‍ കേള്‍ക്കുന്നു, ഞാന്‍ മറക്കുന്നു
ഞാന്‍ കാണുന്നു,ഞാന്‍ ഓര്‍ക്കുന്നു
ഞാന്‍ ചെയ്യുന്നു,ഞാന്‍ മനസ്സിലാക്കുന്നു

[ആര് കേള്‍ക്കാന്‍/ആര് കാണാന്‍/ആര് ചെയ്യാന്‍?]


Wednesday, June 20, 2012

വായനാദിനം

                   പി.എന്‍ പണിക്കരുടെ ചരമദിനാചരണത്തോടനുബന്ധിച്ച് വായനാദിനം സമുചിതമായി ആഘോഷിച്ചു.വായനാമൂലകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി.പൊതുഅസ്സംബ്ലിയില്‍ മേരിഅലീന കൊറയ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ഹെഡ്‌മിസ്‌ട്രെസ് കെ.ആര്‍ സുജാത പുസ്തകവായനയെക്കുറിച്ച് അവബോധം നല്‍കി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നോട്ടിസ് ബോര്‍ഡില്‍വായനാദിന സന്ദേശം രേഖപ്പെടുത്തി.വാര്‍ത്താവായന മത്സരം നടത്തി.വെബ്ക്യാമില്‍ റിക്കോര്‍ഡ് ചെയ്തത് പ്രോജെക്ടറില്‍ പ്രദര്‍ശിപ്പിച്ചു.മേരി അലീന കൊറേയ[xc] ക്ക് ഒന്നാം സ്ഥാനം ലഭ്യമായി.വിദ്യാര്‍ഥികള്‍ തന്നെയാണ് വിധിനിര്‍ണയം നടത്തിയത്‌.ക്ലാസ്സ്‌ലൈബ്രറികള്‍ സജ്ജമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ക്ലാസ്സുകളില്‍ നല്‍കി.10B യില്‍ സിബിന്‍പോള്‍ വായനാദിന സന്ദേശം നല്‍കി.രാഹുല്‍ ബാബു വായനാദിനസന്ദേശം പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ചു..

                 
ഒന്നാംസ്ഥാനം ലഭിച്ച മേരി അലീന കൊറയ         

Sunday, June 17, 2012

ചിന്ത





അലസന്‍റെ മനസ്സ്‌ 
                ചെകുത്താന്‍റെ
                        പണിപ്പുരയാണ്



യോഗറിപ്പോര്‍ട്ട്




വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളുടെ യോഗം IX A ഇല്‍ വച്ച് കൃത്യം പതിനൊന്ന് മണിക്ക് നടത്തി.യു.പി ,ഹൈസ്കൂളുകളില്‍ നിന്നും 77വിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുത്തു.


സാഹിത്യവേദിയുടെ ലക്ഷ്യമെന്തായിരിക്കണം എന്നതിനെക്കുറിച്ച് ചെയര്‍മാന്‍ അവബോധം നല്‍കി.വര,ഉപന്യാസം,ലേഖനം,കവിതാരചന,കഥാരചന,പ്രസംഗം ഇവയില്‍ താല്പര്യമുള്ള കുട്ടികളുടെ സംഗമം വിദ്യാലയത്തിന്‌ ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഉതകുന്നതാകണം എന്ന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.elamkunnapparavakal.blogspot.com എന്ന ബ്ലോഗ്‌ സാഹിത്യവേദിയിലെ അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന്‍ വ്യത്യസ്തത ഉള്ളതാക്കി തീര്‍ക്കണം എന്നും പറഞ്ഞു.കുട്ടികളുടെ സര്‍ഗ്ഗശേഷി ഈ സാഹിത്യവേദിയിലൂടെ പരിപോഷിപ്പിക്കപ്പെടും എന്ന ഉറപ്പ് നല്‍കി.


കണ്‍വീനര്‍ സ്ഥാനം അന്നറോസ് ലി പി.എസ്[ഒന്‍പത് സി]യും ജോയിന്റ് കണ്‍വീനര്‍ സ്ഥാനം അബ്ദുള്‍ ഹസീബ്[എട്ട്‌ എ] ഏറ്റെടുത്തു.സാഹിത്യവേദിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം നോട്ടീസ് ബോര്‍ഡുകള്‍ സജ്ജമാക്കുന്ന കാര്യം ചര്‍ച്ച ചെയ്തു.ഔദ്യോഗികമായി ഉത്ഘാടനം നടത്തപ്പെടും എന്ന്‍ അറിയിച്ചു.മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതിനായ്‌ എഡിറ്റോറിയല്‍ ബോര്‍ഡിനെ തെരഞ്ഞെടുക്കും എന്നും പറഞ്ഞു.എല്ലാവരും ഊര്‍ജ്ജസ്വലരായ്‌ പ്രവര്‍ത്തിക്കണം എന്ന് ആഹ്വാനം ചെയ്തു..


                                            

കൊച്ചുദു:ഖങ്ങളുറങ്ങൂ...!

ഷ്ട്ട സംസ്കാരത്തെ കുറിച്ച് ഒ.എന്‍.വി ക്കുള്ള ദു:ഖമാണ് ഈ കവിതയില്‍  .ഇനിയും വന്നുചേരാത്ത പാട്ടിന് ശ്രാവണപുഷ്പ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്ന വഴിയില്‍ കവി കാത്തിരിക്കുന്നു.ഒക്കത്ത് പാട്ടിന്‍റെ തേന്‍കുടമേന്തിയ പെണ്‍കുട്ടി വന്നില്ല.അന്തിയും മയങ്ങി.എന്നിട്ടും നീ വന്നില്ല.
വന്നുചേരാത്ത പെണ്‍കൊടീ, മണിത്തംബുരുവാക്കുന്ന മണ്‍കുടമാര്‍ക്കു വിറ്റു?നാവേറും കണ്ണേറും ഏല്‍ക്കാതിരിക്കാന്‍ ആ       മണിത്തംബുരുവില്‍ നിന്നുള്ള ഗാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.നാഗഫണങ്ങളെ ആടിപ്പിച്ച പുള്ളുവവീണ മയങ്ങിപ്പോയി.


കവിഭാവനയെ പ്രചോദിപ്പിക്കുമാറ് പാതിരാപ്പൂവിന്‍റെ നിശ്ശബ്ദത 'പാടുക വീണ്ടും' എന്ന്‍ നെടുവീര്‍പ്പിട്ടു.നിലാവിന്‍റെ ഇളനീര്‍ക്കുടങ്ങള്‍ നീട്ടിപ്പിടിച്ച് 'മൊത്തിക്കുടിക്കൂ' എന്ന്‍ രാത്രികള്‍ പറയുന്നു.മൊട്ടുകളെ ഇക്കിളികൂട്ടി ഇളംവെയില്‍ തൊട്ടുണര്‍ത്തുന്നു.തെച്ചിപ്പഴങ്ങള്‍ ഇറുത്തുവീഴ്ത്തുന്ന തെക്കന്‍ മണിക്കാറ്റും 'പാടുക വീണ്ടും' എന്ന്‍ പറയുന്നു.സ്വര്‍ണ്ണശലഭങ്ങള്‍ ചുറ്റും പാറിപ്പറന്നു.


ഭൂമികന്യകയുടെ ദു:ഖങ്ങള്‍ പാടിയ കൊച്ചുപൈങ്കിളി എന്‍റെ ഏകാന്തവും സങ്കടം നിറഞ്ഞതുമായ കൂട്ടിലിരുന്ന് കൊക്കുവിടര്‍ത്തുന്നു.നാട് വെടിഞ്ഞ നന്മയുടെ കഥകള്‍ പറഞ്ഞ പൈങ്കിളി തന്‍റെ കൊക്കില്‍ച്ചുരത്തിയ നറുതേന്‍ നുകര്‍ന്നാണ് കൊച്ചുദു:ഖങ്ങളുറക്കിക്കിടത്തിയത്.കവി ഇന്നെഴുതുന്ന പാട്ടിലെങ്കിലും  കണ്ണീരിന്‍റെ ഉപ്പുകലരാതിരിക്കട്ടെ എന്നാശംസിക്കുന്നു.


[സമൂഹത്തിന്‍റെ വറ്റിപ്പോകുന്ന ഭാവന വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടതുണ്ട്.കവിയുടെ ധര്‍മ്മമാണ് ഭാവനയെ വളര്‍ത്തുകയെന്നത്.ഭൂമിയുടെ ദു:ഖങ്ങള്‍ പാടിയ,പോയ്മറയുന്ന നന്മകളെ കുറിച്ച് പാടിയ എഴുത്തച്ഛന്റെ പൈങ്കിളിപ്പൈതലാണ്  തന്നില്‍ കവിത്വം ഉണ്ടാക്കിയത്. പാട്ടിനു കാതോര്‍ക്കുന്ന ശ്രാവണപുഷ്പ്പം,വരാത്ത പെണ്‍കൊടി എന്നീ പ്രയോഗങ്ങള്‍ ഓണത്തിന് വന്നുചേര്‍ന്ന അപചയം,മറയുന്ന കാവ്യസംസ്കാരം,നാടോടിസംസ്കാരത്തിന്‍റെ നാശം ഇവയുടെ സൂചനകള്‍ തരുന്നു.മണ്‍കുടം വിറ്റു എന്നത് കലകള്‍ വില്പ്പനച്ചരക്കാക്കുന്നതിനെ സൂചിപ്പിക്കുന്നു.പ്രകൃതിയുടെ രമ്യഭാവങ്ങള്‍ കവിതയെഴുതാന്‍ കവിയെ പ്രേരിപ്പിക്കുന്നു.കവികള്‍ സമൂഹത്തിന്‍റെ കാവല്‍ക്കാരാണ്.മയങ്ങുന്ന പുള്ളുവവീണ എന്നത് കവികള്‍ പണ്ട് സാമൂഹ്യനീതിക്ക്‌ വേണ്ടി പോരാടി എന്നതിനേയും ഇന്ന്‍ അതിനു സംഭവിച്ച മാന്ദ്യത്തേയും സൂചിപ്പിക്കുന്നു.കൈകേയി രാമനെ കാട്ടിലയപ്പിച്ചു.പിന്നെ ആ രാമന്‍ സീതയേയും.നന്മകളുടെ അപചയത്തെക്കുറിച്ചുള്ള ധാരണ ഉണ്ടായതും കവിതയിലൂടെയാണ്.തന്‍റെ ദു:ഖങ്ങള്‍ നിസ്സാരമെന്ന് കവി തിരിച്ചറിയുന്നു.ആ ദു:ഖങ്ങളെ മറക്കാന്‍ കവി ആഗ്രഹിക്കുന്നു.ലോകത്തിന്‍റെ ദു:ഖങ്ങള്‍ ഏറ്റുവാങ്ങേണ്ടവരാണ് കവികള്‍  .കവിതയിലൂടെ ആ ദു:ഖങ്ങളെ വെളിപ്പെടുത്തണം.അപ്പോള്‍ സ്വന്തം ദു:ഖങ്ങള്‍ കവി മറക്കുന്നു. എഴുത്തുകാരന്‍റെ ധര്‍മ്മം എന്തെന്ന് വെളിപ്പെടുത്തുകയാണ് ഒ.എന്‍.വി.]

                         







Saturday, June 16, 2012

പഠനപ്രവര്‍ത്തനങ്ങള്‍

പത്താംക്ലാസ്സിലെ മുരിഞ്ഞുപ്പേരിയും ചോറും എന്ന പാഠഭാഗം ആസ്വദിച്ച xc യിലെ റിയ ആല്‍ബി എന്ന വിദ്യാര്‍ത്ഥിനി അവതരിപ്പിച്ച കൂത്ത്...
ഇതിന് സഹായിച്ച മേരി അലീന കൊറയ,സുമിത,സിന്‍സി വിന്‍സെന്റ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍  .......

Friday, June 15, 2012

കവിത

                                                   ജന്മദിനാശംസകളെന്നില്‍
                                                   ചെറുചിരിയുണര്‍ത്തി
                                                   കേള്‍ക്കാന്‍ കൊതിച്ചനാള്‍
                                                   കേട്ടതീല്ല ഈയാശംസകള്‍
                                                   കാലത്തിന്‍ കൈക്കുമ്പിളില്‍
                                                   ചൂടേറ്റു പിടയുമ്പോഴും
                                                   ആരോ കുറിച്ചജനനത്തിയതി
                                                   പരിഹാസത്തോടെന്നെ നോക്കിയതും
                                                   വ്യര്‍ത്ഥമാം ദിനരാത്രങ്ങളില്‍
                                                   സങ്കടക്കടല്‍ പെയ്തൊഴിയുമ്പോള്‍
                                                   കമ്പിറാന്തല്‍ വെട്ടത്തില്‍
                                                    മണ്‍ചുവരിലെ നിഴല്‍കൂത്തുകളും
                                                    ഇല്ലയിനിയൊരു ജന്മമെന്നോതി
                                                    പടിയിറങ്ങി തിരിച്ചുനടന്നതും
                                                   എനിയ്ക്കു പിന്നില്‍ വിധിയുടെ
                                                   പടിപ്പുര വാതിലടഞ്ഞതും
                                                   ഇന്നുമെന്നോര്‍മ്മയില്‍ നിറമുള്ള
                                                   തിരിനാളമായ് എരിഞീടുന്നു.......


Monday, June 11, 2012