Sunday, January 6, 2013

ആല്‍ക്കെമിസ്റ്റ് [നോവല്‍ ] വായനക്കുറിപ്പ്

ഒരു സ്വപ്നത്തിന്‍റെ പ്രേരണയില്‍ സാന്റിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്രയാണ് ആല്‍ക്കെമിസ്റ്റിന്‍റെ പ്രമേയം.സാന്‍റിയാഗോ ഉപേക്ഷിക്കപ്പെട്ട പള്ളിക്കരുകില്‍ സൈക്കമോര്‍ മരത്തിനടുത്ത്‌ രാത്രി കഴിച്ചു കൂട്ടി.ആട്ടിന്‍പറ്റങ്ങളെ മേച്ചു നടന്നപ്പോള്‍ ഒരു കുഞ്ഞ് അവന്‍റെ കൈ പിടിച്ച് ഈജിപ്തിലെ പിരമിഡുകളുടെ അരികില്‍ കൊണ്ടുപോകുന്നു .അവിടെയുള്ള നിധി കാട്ടിക്കൊടുക്കുന്നു. ഇതാണ് സ്വപ്നം.സാന്റിയാഗോ യാത്ര തിരിച്ചു.
സാന്റിയാഗോ പതിനാറ് വയസ്സു വരെ സെമിനാരിയില്‍ പുരോഹിതനാകാന്‍ പഠിച്ചു.ലോകമെന്തെന്ന് അറിയുവാന്‍ അവിടത്തെ പഠനം ഉപേക്ഷിച്ചു.സാന്റിയാഗോവിന് പുസ്തകങ്ങള്‍ എന്നും പ്രിയപ്പെട്ടവയാണ്.വഴിയില്‍ കാണുന്ന നിമിത്തങ്ങളെ തിരിച്ചറിയുവാനുള്ള രണ്ടുകല്ലുകള്‍ രാജാവെന്നു സ്വയം വിശേഷിപ്പിച്ച വൃദ്ധന്‍ നല്‍കി."ഈ ലോകത്തിലുള്ള സുഖവും സൌഭാഗ്യങ്ങളും ആസ്വദിച്ചോളൂ.അപ്പോഴും കൈവശമുള്ള സ്പൂണും അതിലെ രണ്ടു തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം.അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യം."എന്ന് വൃദ്ധന്‍ പറഞ്ഞു.അവന്‍റെ യാത്ര തുടങ്ങി.ആടുകളെ വിറ്റ് കിട്ടിയ കാശ് ആഫ്രിക്കയില്‍ വച്ച് മോഷ്ട്ടിക്കപ്പെടുന്നു.താന്‍ വായിച്ച പുസ്തകങ്ങളിലെ ധീരനായകന്മാരുടെ കഥ അവനു കരുത്തായി.ഒരു സ്ഫടികക്കച്ചവടക്കാരന്റെ കടയില്‍ പണിയെടുക്കാന്‍ തുടങ്ങി.സാന്റിയാഗോവിന്‍റെ ബുദ്ധിയാല്‍ ആ വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.
 സാന്‍റിയാഗോ സ്വരുക്കൂട്ടിയ പണവുമായ്‌ യാത്ര ആരംഭിച്ചു.ആല്‍ക്കെമിസ്റ്റി നെ അന്വേഷിച്ച് ഒരു ഇംഗ്ലീഷ്കാരനും നിധിയന്വേഷിച്ച് സാന്റിയാഗോയും ഈജിപ്തി ലേക്ക് യാത്ര തുടര്‍ന്നു.മരുഭൂമിയിലൂടെയുള്ള യാത്ര അവന് പുത്തന്‍ അറിവുകള്‍ നല്‍കി.ആല്‍ക്കെമിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇംഗ്ലീഷ്കാരന്‍ വായിക്കാന്‍ നല്‍കി.ജീവിതകാലമത്രയും പരീക്ഷണശാലയിലിരുന്ന് വിലകുറഞ്ഞ ലോഹങ്ങളെ ശുദ്ധീകരിക്കുന്നവരാണ്  ആല്‍ക്കെമിസ്റ്റുകള്‍ .ലോഹങ്ങളെ വര്‍ഷങ്ങളോളം ചൂടാക്കിയാല്‍ പ്രകൃതം നഷ്ട്ടപ്പെടും എന്നും പിന്നീട്‌ അതില്‍  ലോകത്തിന്‍റെ ആത്മാവ് മാത്രം അവശേഷിക്കും എന്നും പകുതി ഖരവും പകുതി ദ്രാവകവുമായ ആ വസ്തുവുണ്ടെങ്കില്‍ ലോകത്തിന്‍റെ എല്ലാത്തിന്റെയും അര്‍ത്ഥം മനസ്സിലാക്കാം എന്നും അവര്‍ക്കറിയാം.ആ ദ്രാവകം രോഗം നശിപ്പിക്കും.ജരാനരകളെ നശിപ്പിക്കും.അതിലെ ഖരമാണ് കല്ല്‌. .   .അത് എല്ലാലോഹത്തെയും സ്വര്‍ണ്ണമാക്കും.എന്നാല്‍ ഭൂമിയിലെ അടയാളങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ ആല്‍ക്കെമി സ്വന്തമാകും എന്നതായിരുന്നു സാന്റിയാഗോവിന്‍റെ നിലപാട്‌.. .
അറബികളുടെ ഇടയില്‍ ആല്‍ക്കെമിസ്റ്റിനെ അന്വേഷിച്ചു നടന്നു.അവിടെവച്ച് ഒരു പെണ്‍കുട്ടിയോട് അനുരാഗം തോന്നി.യുദ്ധംനടക്കുന്നതിനാല്‍ തുടര്‍ യാത്ര അപ്പോള്‍ അസാധ്യമായിരുന്നു.രണ്ടു കഴുകന്മാര്‍ പരസ്പരം ആക്രമിക്കുന്നത് പട്ടാളക്കാരുടെ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പെന്നു ഗോത്രത്തലവനോട് അവന്‍ പറഞ്ഞു.അസാധാരണത്വമുള്ള ഒരു മനുഷ്യനെ അവന്‍ കണ്ടു.അവന് ഉറപ്പായിരുന്നു അതാണ് ആല്‍ക്കെമിസ്റ്റ് എന്ന്.അവന്‍റെ വെളിപാട്‌ പോലെ സംഭവിച്ചു.ഒരുങ്ങി നിന്നത് കൊണ്ട് ശത്രുക്കളെ കീഴടക്കാനായി.അവനെ ഉപദേഷ്ട്ടാവായി നിയമിച്ചു.
"എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാള്‍ പൂര്‍ണ്ണമനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായ്‌ ലോകം മുഴുവന്‍ അവന്‍റെ സഹായത്തിനെത്തും" എന്ന് ആല്‍ക്കെമിസ്റ്റ് പറഞ്ഞു.നിധി കിട്ടാന്‍ ഇയാള്‍ക്ക്‌ തന്നെ സഹായിക്കാനാകും എന്ന്‍ അവന് തോന്നി.തന്‍റെ കയ്യില്‍സ്ഫടികക്കടയില്‍ നിന്ന് ലഭിച്ച പണവും ഗോത്രത്തലവന്‍ നല്‍കിയ അന്‍പതു സ്വര്‍ണ്ണനാണയങ്ങള്‍ വേറെയുണ്ട് എന്നും നാട്ടില്‍ ചെന്നാല്‍ പണക്കാരനായി  ഫാത്തിമയുമൊത്ത് കഴിയാമെന്നും അവന്‍ പറഞ്ഞു.എന്നാല്‍ ആല്‍ക്കെമിസ്റ്റിന്‍റെ സാന്നിധ്യം അവന്‍റെ ലക്ഷ്യത്തെ വീണ്ടും ഉദീപിപ്പിച്ചു.ഉദേശിച്ചത്‌ നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ കാലം നമ്മെ കുറ്റപ്പെടുത്തും എന്ന് ആല്‍ക്കെമിസ്റ്റ് ഓര്‍മ്മിപ്പിച്ചു.ഫാത്തിമയെ പിരിഞ്ഞു പോകുവാന്‍ അവന് വിഷമമായിരുന്നു."നീ കണ്ടെത്തിയത്‌ സത്യവും ശുദ്ധവും ആണെങ്കില്‍ അതിനു നാശമില്ല.എത്രകാലം കഴിഞ്ഞു തിരിച്ചുചെന്നാലും അത് അതുപോലെ തന്നെ അവിടെയുണ്ടാകും.അല്ല,ഒരു നക്ഷത്രം പൊഴിയുന്നതുപോലെയുള്ള ക്ഷണികമായ പ്രകാശമായിരുന്നു അതെങ്കില്‍ അതന്നേ പൊലിഞ്ഞുപോയിരിക്കും,സംശയമില്ല."എന്ന് ധൈര്യപ്പെടുത്തി.
സ്വന്തം ആത്മാവില്‍ തന്നെ ശ്രദ്ധ തിരിക്കുക.അതിനറിയാത്തതായി ഒന്നുംതന്നെയില്ല എന്ന് ആല്‍ക്കെമിസ്റ്റ് പറഞ്ഞു.ഹൃദയത്തിന്‍റെ വാക്കനുസരിച്ച് യാത്ര തുടര്‍ന്നു.സ്വന്തം സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള യാത്രയില്‍ ഒരു ഹൃദയവും നോവനുഭവിക്കേണ്ട.കാരണം ഈ അന്വേഷണത്തിലെ ഓരോ നിമിഷവും അയാളെ ഈശ്വരന്‍റെ ശക്തിയോടു കൂടുതല്‍ അടുപ്പിക്കുന്നു എന്നും ആല്‍ക്കെമിസ്റ്റ് പറഞ്ഞു.ഓരോ യാത്രയും ആരംഭിക്കുന്നത് തുടക്കക്കാരന്റെ ഭാഗ്യത്തോടെയാണ്.അവസാനിക്കുന്നത് കഠിനപരീക്ഷണത്തിലും.അതില്‍ ജയിക്കുന്നവനാണ് യഥാര്‍ത്ഥ ജേതാവ്.
യാത്രയ്ക്കിടയില്‍ മൂന്നു പട്ടാളക്കാര്‍ അവരെ തടഞ്ഞു.എന്നാല്‍ കയ്യിലുള്ള വസ്തുക്കളെ സാധാരണ മട്ടില്‍ ആല്‍ക്കെമിസ്റ്റ് അവതരിപ്പിച്ചു."കയ്യില്‍ വിലപിടിച്ചത് എന്തെങ്കിലും ഉണ്ടെങ്കില്‍ തികച്ചും സാധാരണം എന്ന മട്ടില്‍ അതു തുറന്നു കാട്ടുക.ഇതെന്തു തമാശ എന്നേ എല്ലാവരും വിചാരിക്കൂ..സത്യാവസ്ഥ ആരും മനസ്സിലാക്കില്ല്ല "എന്ന പാഠം അവന്‍ പഠിച്ചു.ഒരു ലക്‌ഷ്യം കൈവരിക്കാന്‍ മനസ്സ്‌ എന്നും നമ്മുടെ രക്ഷ്യ്ക്കെത്തും.
"പ്രപഞ്ചത്തിലെ ഓരോ സൃഷ്ട്ടിക്കും  ഒരു ദൌത്യമുണ്ട് .മറ്റൊരാളുടെ ജീവിത ദൌത്യത്തില്‍ ഇടങ്കോലിടാന്‍ പോയാല്‍ അതിന്‍റെ ഫലം തന്‍റേതായ ലക്ഷ്യം കൈമോശം വരിക എന്നതായിരിക്കും"എന്നും ആല്‍ക്കെമിസ്റ്റ് പറഞ്ഞു.പിരമിഡുകളിലേക്ക് അവര്‍ യാത്ര തുടര്‍ന്നു.
അവരെ പട്ടാളക്കാര്‍ പിടികൂടി.ആല്‍ക്കെമിസ്റ്റ് പറഞ്ഞു താനൊരു ഊരുചുറ്റിയാണ്.കൂടെയുള്ളആള്‍  [സാന്റിയാഗോ] ഒരു ആല്‍ക്കെമിസ്റ്റ് ആണെന്നും.അവന്‍റെ സഞ്ചിയിലെ പണം പട്ടാളത്തലവനു നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ചു.വേണമെന്ന് വച്ചാല്‍ ഊക്കനായ കൊടുങ്കാറ്റായി വീശാന്‍ ആല്‍ക്കെമിസ്റ്റിനാകും എന്ന് അയാള്‍പറഞ്ഞു.സാന്റിയാഗോയ്ക്ക് മൂന്നു ദിവസം സമയം പട്ടാളക്കാര്‍ കാറ്റായ്‌ വീശാന്‍ നല്‍കി."മരണവുമായി മുഖാമുഖം നില്‍ക്കുമ്പോഴാണ് ഒരുവനില്‍ ആത്മബോധം ഉണ്ടാകുക.സ്വന്തം ജീവിതത്തെക്കുറിച്ച് അപ്പോഴാണ്‌ ബോധാവാനാകുക" എന്ന്‍ അയാള്‍ ധൈര്യപ്പെടുത്തി.
മൂന്നാം ദിനമെത്തി.പടനായകനും ഉദ്യോഗസ്ഥരും അവന്‍ കാറ്റായ്‌ വീശുന്നത് കാണാന്‍ എത്തി.താനെങ്ങനെ കൊടുങ്കാറ്റായ്മാറുമെന്ന് അവന്‍ മരുഭൂമിയോടു ചോദിച്ചു.കാറ്റിനു വീശിപ്പരത്താന്‍ മണല്‍ തരാം.വീശാന്‍ കാറ്റിനോട് പറയൂ.. എന്ന് മരുഭൂമി പറഞ്ഞു.നിനക്ക് ഒരിക്കലും കാറ്റാകാന്‍ സാധ്യമല്ല  എന്ന് കാറ്റ് പറഞ്ഞു.മനുഷ്യന്‍ ആകാശത്തോടു മുഖമുയര്‍ത്തിസംസാരിക്കുന്നത് താന്‍ കണ്ടിട്ടുണ്ട് എന്ന് അവന്‍ പറഞ്ഞപ്പോള്‍ ആകാശത്തോട് ചോദിക്കൂ... എന്ന് കാറ്റ് പറഞ്ഞു.സൂര്യനെ പൊടിക്കാറ്റില്‍ മറച്ചുനിര്‍ത്തിയാല്‍ ആകാശത്തോട് സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ കാറ്റ് വീശി .പട്ടാളക്കാര്‍ അവന്‍ കാറ്റായ്‌ മാറിയെന്നോര്‍ത്ത്‌ അത്ഭുതപ്പെട്ടു.സൂര്യനും ഭൂമിയും ഉല്‍ക്കടമായ സ്നേഹം ഉള്ളിലൊതുക്കി കഴിയുന്നുവെന്ന് സൂര്യന്‍ പറഞ്ഞു.
സൂര്യനും കാറ്റും അവനും സംഭാഷണം നടത്തി.കാറ്റ് കൂടുതല്‍ ശക്തിയോടെ വീശി.താനും ഒരു ആല്‍ക്കെമിസ്റ്റ് ആണെന്ന് അവന്‍ തിരിച്ചറിഞ്ഞു.പിന്നീടവര്‍ സ്നേഹത്തെക്കുറിച്ച് സംസാരിച്ചു.കാറ്റിനെ പോലെ ലോകം ചുറ്റിത്തിരിയുന്നതും സൂര്യനെപ്പോലെ എല്ലാം നോക്കിയും കണ്ടും നില്‍ക്കുന്നതുംസ്നേഹമല്ല എന്നും സ്നേഹം ശക്തിയാണെന്നും സ്നേഹം നന്മയെ ഉത്തേജിപ്പിക്കുന്നുവെന്നും അവന്‍ പറഞ്ഞു.കാറ്റായ്‌ തീരണമെങ്കില്‍ പ്രപഞ്ചം സൃഷ്ട്ടിച്ച കൈകളെ സമീപിക്കണം എന്ന സൂര്യന്‍റെ നിര്‍ദേശമനുസരിച്ച് അവന്‍റെ മനസ്സ്‌ പ്രാര്‍ത്ഥനാനിരതമായി.താന്‍ വിശ്വചൈതന്യത്തെ തൊട്ടറിയുന്നത് പോലെ അവനു തോന്നി.ഈശ്വരന്റെ ഒരു അംശം മാത്രമാണ് താനെന്നും തന്നില്‍ തുടിച്ച്നില്‍ക്കുന്നത്‌ ആ ചൈതന്യം തന്നെയാണെന്നും മനസ്സിലായപ്പോള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തനിക്കുമാകുമെന്ന് അവന് ബോധ്യപ്പെട്ടു.അന്ന് ഒരിക്കലും പതിവില്ലാത്ത വിധം കാറ്റ് വീശി.പട്ടാളക്കാര്‍ അവരെ വിട്ടയച്ചു.ആല്‍ക്കെമിസ്റ്റ് ഒരു സന്ന്യാസാശ്രമത്തില്‍ അവനെ കൊണ്ടുപോയി.ലോഹത്തെ സ്വര്‍ണ്ണമാക്കി കാണിച്ചു.സ്വര്‍ണ്ണം പങ്കുവച്ചു.
പിന്നീടവന്‍ തനിയെ യാത്ര ചെയ്തു.തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെല്ലാം ദൈവത്തോട് നന്ദി പറഞ്ഞു.പിരമിഡിനരികെ കുഴിക്കാന്‍ തുടങ്ങി.ഫലമുണ്ടായില്ല.കുറെ അറബികള്‍ അവനെ പ്രഹരിച്ചു.രണ്ടു തവണ ഒരേ സ്വപ്നം കണ്ടതുകൊണ്ടാണ് താന്‍ നിധി തേടി വന്നതെന്ന് പറഞ്ഞു.അവന്‍റെ കയ്യിലുള്ള സ്വര്‍ണ്ണം മുഴുവന്‍ അവരെടുത്തു.നേതാവ്‌ പോകും മുന്‍പ്‌ പറഞ്ഞു.ഞാനും ഇതേപോലൊരു സ്വപ്നം കണ്ടു.സ്പെയിനില്‍ ഇടിഞ്ഞുപൊളിഞ്ഞ പഴയപള്ളിയുണ്ട്. ഇടയന്മാര്‍ അന്തിയുറങ്ങുന്ന സ്ഥലം.അവിടെ സക്രാരിയുടെ സ്ഥാനത്ത്‌ സൈക്കമോര്‍ മരമുണ്ട്.അതിന്‍റെ അടിയില്‍ കുഴിച്ചാല്‍ നിധി കിട്ടുമെന്ന്...ഞാനൊരു വിഡ്ഢിയല്ലാത്തതിനാല്‍ പോയില്ല..എന്ന് പറഞ്ഞ് നടന്നകന്നു.
അവന്‍റെ മനസ്സില്‍ നിറഞ്ഞ സന്തോഷം.അവന്‍  തിരിച്ചെത്തി. സ്വന്തം ദൌത്യത്തെക്കുറിച്ച് ബോധമുള്ളവര്‍ക്ക് മുന്നില്‍ ജീവിതം ഉദാരമാകുമെന്ന്‍ അവനറിഞ്ഞു.വിലയേറിയ നിധിക്ക് അവന്‍ അവകാശിയായി.ഫാത്തിമയെക്കാണാന്‍ അവന് കൊതിയായി...
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ഹൃദയം ലോകത്തിന്‍റെ മനസ്സാണ്.മനുഷ്യന്‍ ഹൃദയത്തിന്റെ ഭാഷ ശ്രദ്ധിക്കണം.പ്രപഞ്ചത്തിലെ അടയാളങ്ങള്‍ മുന്നറിയിപ്പുകളാണ്.പ്രപഞ്ചത്തിലെ വസ്തുക്കള്‍ തമ്മില്‍ ബന്ധമുണ്ട്‌.ഓരോ വ്യക്തിയും അവന്‍റെ സ്വകാര്യ ഐതിഹ്യത്തെ പിന്തുടരണം.
പൌലോ കൊയ്‌ലോ

3 comments:

Post a Comment