Saturday, January 19, 2013

നിനക്കായ്‌ സോദരീ.....

കൊഴിഞ്ഞ കിനാവുകള്‍
അമ്മേ ഭാരത മാതേ
ക്ഷമിക്കുവാന്‍ കഴിയുമോ നിനക്കിനിയും
നിന്മാറില്‍ തലചായ്ച്ചുറങ്ങിയും
നിന്‍ അമ്മിഞ്ഞ നുകര്‍ന്ന്‍ വളര്‍ന്നീടും
നിന്‍ സ്നേഹത്തണലില്‍ നിന്നീടും
നിന്‍ മക്കള്‍കാട്ടുമീ ക്രൂരകൃത്യങ്ങള്‍
പൊറുക്കുമോ നീ മരിക്കുവോളം
ഹൃദയമില്ലാത്ത മക്കളെപെറ്റൊരമ്മേ
പിറന്ന മണ്ണിനു ശാപമാമിവര്‍
ജനിച്ച മാത്രയില്‍ കഴുത്ത് ഞെരിക്കാഞ്ഞതെന്തേ?
നിന്‍ മകളായ് ജനിച്ചതപരാധമാണോ?
പറക്കുവാനെന്തിനു നീ ചിറകു തന്നു?
സ്വപ്‌നങ്ങള്‍ നെയ്യുവാന്‍ എനിക്കാവില്ലല്ലോ അമ്മേ..
എന്‍ ചിറകു വിരിക്കുവാന്‍ കഴിയാഞ്ഞതെന്തേ?
മൃഗത്തിലും താഴ്ന്ന നിന്‍ മക്കള്‍
കാമക്കൊതിയന്മാര്‍ വിഹരിക്കുമീ വീട്ടില്‍
എന്തിനമ്മേ എനിക്കു നീ ജന്മമേകി
കാട്ടാളക്കൂട്ടരാം നിന്‍ മക്കള്‍
പിച്ചിച്ചീന്തിയൊരെന്‍ ജീവിതം
ഇറച്ചിക്കൊതി പൂണ്ട നായ്ക്കള്‍
നക്കിത്തുടച്ചത് കണ്ടില്ലേയമ്മേ?
കണ്ണുനീര്‍വറ്റാത്തൊരമ്മേ
കരളുരുകുന്നൊരെന്‍ അമ്മേ
എന്തിനു നീയെനിക്ക് ജന്മമേകി
പെണ്ണായ് പിറന്നതെന്‍ ശാപമാണോ?
പെണ്ണായ് വളര്‍ന്നതെന്‍ കുറ്റമാണോ?
ജീവിതജ്യോതിയായ്‌ വിളങ്ങുവാന്‍
കൊതിച്ചൊരെന്‍ ജീവിതം
തല്ലിക്കെടുത്തിയ കാട്ടാളമക്കളെ
കാഞ്ഞിരുമ്പാണിയില്‍ തറച്ചു കൊല്ലൂ
എന്നാന്മാവിനിയുംജീവിക്കും
ജ്യോതിയായ്‌ ശോഭിക്കും
ഹൃദയമുള്ളോരിലെന്നുമെന്നും
                                   ബീന പിന്‍ഹീറോ[ഫിലോ ചേച്ചി]
........................................................................................
  ഭീമാ നീയെവിടെ?....

ധനുമാസക്കുളിരുള്ളൊരു
പുലര്‍ക്കാല വേളയില്‍
ഉണര്‍ന്നെഴുന്നേററ ഞാന്‍
പത്രത്തിനുള്‍ത്താളിലായൊരു
വാര്‍ത്ത കണ്ടു.
പിടഞ്ഞുപോം നെഞ്ചകം
നീര്‍ നിറഞ്ഞുപോം കണ്ണിലും
എള്ളോളം മനുഷ്യത്വമുള്ളവര്‍ക്കും
വെറുമൊരു പീഡനവൃത്താന്തമല്ലിത്
വിചിത്രമാം ചെയ്തികള്‍ കണ്ട്
നാണിക്കും നരഭോജികള്‍ പോലും.
മനുഷ്യത്വമില്ലാത്ത മര്‍ത്ത്യന്‍ അവളെ
വില്‍പ്പനച്ചരക്കാക്കുന്നുവിപണിയില്‍
കലിയുഗകീചകന്മാരെ തച്ചുടയ്ക്കാനായ്‌
ഇവിടില്ലയിനിയൊരു ഭീമസേനന്‍
ആലംബമില്ലാതെ ആര്‍ത്തുവിളിക്കുന്ന
സ്ത്രീത്വത്തിനാട നല്‍കുമോ?
ഇനിയൊരു ശ്രീകൃഷ്ണനും????
                                                          സന്ധ്യ ടീച്ചര്‍
............................................................................................
മായാത്ത ഓര്‍മ്മകള്‍

മാനത്തെ മാരിവില്‍ വര്‍ണ്ണങ്ങള്‍ കണ്ടെന്‍
മനമിന്നെന്തിനോ വേണ്ടി അലയുന്നു
ഒരു കുഞ്ഞുപൂവിന്‍ മന്ദസ്മിതന്റെ
ഹൃദയത്തെ തൊട്ടുണര്‍ത്തിയപ്പോള്‍
പാറിപ്പറക്കുന്ന പക്ഷിയെപ്പോല്‍ഞാന്‍
പാറി നടന്നൊരാ നേരമെല്ലാം
ഓടിയണഞ്ഞു മാനസവീഥിയില്‍
ഓളങ്ങള്‍ ആയിരമെന്ന പോലെ
എന്തിനോ വേണ്ടിയാ വ്യര്‍ത്ഥനിമിഷങ്ങള്‍
എണ്ണിയെടുക്കുന്നു ഓരോന്നിതായ്‌
ജീവിതയാഥാര്‍ത്ഥ്യമെല്ലാമറിയുന്നു ഞാന്‍
മനുഷര്‍ തമ്മില്‍ പൊരുതുന്നു നിത്യവും
സ്നേഹബന്ധങ്ങള്‍ തന്‍ വിലയറിയാതെ
പിച്ചിചീന്തുന്നു മാനവികത
ഗാന്ധിതന്‍ നാട്ടില്‍ ഈ വഴിയില്‍
അന്യമായ്‌ പോയവളുടെ ജീവിതം
അന്യമായ്‌ പോയ്‌ അവള്‍ക്കമ്മയുമച്ഛനും
എത്ര വികൃതമീ ലോകം
മാപ്പു തരൂ സോദരീ
നിനക്കായ്‌ ഒരു മണിമുത്തം മാത്രം..

ഗ്രീഷ്മ പി.ആര്‍  [XA]



[2013 നെ വരവേറ്റത്‌ ആശങ്കകളോടെയാണ്.വലിയൊരു മുറിപ്പാട് അവശേഷിപ്പിച്ചാണ് 2012 അകന്നു പോയത്‌.. .'ജ്യോതി' യുടെ വേര്‍പാടിനെ മാറ്റിനിര്‍ത്തിക്കൊണ്ട് എന്തുചെയ്താലും പൂര്‍ണ്ണമാകില്ല.പുതുവത്സരവും ജ്യോതിയും മനസ്സിന്‍റെ അകത്തളങ്ങളില്‍ സൃഷ്ട്ടിച്ചത് ചിന്തകളുടെ വിസ്ഫോടനങ്ങളാണ്.ജി.എച്ച്.എസ്സ്.എസ്സ് എളംകുന്നപ്പുഴയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഓഫീസ് സ്റ്റാഫും ചിന്തകളെ ഭാവനയുടെയും പ്രതീക്ഷയുടെയും വിങ്ങലിന്റെയും മുത്തുകള്‍ ചേര്‍ത്ത്‌ കോര്‍ത്തപ്പോള്‍ അത് കവിതയായും ലേഖനമായും മാറി...

സോദരീ....നിന്‍റെ പേരറിയില്ല
ഈ പേരിട്ടിട്ടില്ലാത്ത കയ്യെഴുത്ത് മാഗസിന്‍ നിനക്കായ്.....................

നിര്‍ഭയ
നിത്യ നിര്‍മ്മലയായപുഷ്പമേ
നിന്നിതളുകള്‍ കൊഴിഞ്ഞതോ 
അതോ തല്ലിക്കൊഴിച്ചതോ?
നിര്‍ഭയയാം നിത്യജ്യോതിസ്സേ
നിന്‍ സ്വപ്‌നങ്ങള്‍ എവിടെ പോയ്‌ മറഞ്ഞു?
ആരു നിന്‍ രക്ഷകനായിടും
ആത്മരക്ഷയ്ക്കായ്‌ നീ കേഴുമ്പോള്‍ ?
നിസ്സംഗരായി,നിശ്ശബ്ദരായി
നോക്കി നില്‍ക്കുന്നു നിന്‍ സോദരങ്ങള്‍ .
നിന്‍ മുറിപ്പാടുകള്‍ എന്‍ ഹൃദയത്തെ
കീറിമുറിക്കുന്നു പൊന്നുമോളേ
ദഹിക്കട്ടെ കാപാലിക വര്‍ഗങ്ങള്‍
നിന്‍ ആത്മാഭിമാനത്തിന്‍ അഗ്നിജ്വാലയില്‍
                                           
                                                           ജയശ്രീ ടീച്ചര്‍

....................................................................................................................

മാനിഷാദാ...
നിര്‍മ്മല സൌന്ദര്യമേ നിന്‍ സ്വപ്‌നങ്ങള്‍
ചിന്തിയെറിഞ്ഞ കരാളഹസ്തങ്ങള്‍
ഈ ഭൂമിയിലെ തന്നെ മനുഷ്യജന്മമോ
പാപത്തിന്‍ നരകത്തില്‍ വീണു
വിരിഞ്ഞ വിഷസര്‍പ്പങ്ങളോ
ഹാ കഠിനമാം ക്രൂരതയേറ്റുവാങ്ങിയ
നിറനിലാവേ നിന്‍ നോവില്‍
പകച്ചു നില്‍പ്പൂ ഞാന്‍ എന്തു ചെയ് വൂ?
                                                ധനലക്ഷ്മി ടീച്ചര്‍
.......................................................................................
യാത്രാമൊഴി
പ്രിയലോകമേ വിട തരിക നീ 
പുതുവത്സരത്തിന്‍ ഉത്സവലഹരിയില്‍
അകാലത്തില്‍ കൊഴിഞ്ഞൊരെന്റെ
ഇത്തിരിപ്പോന്ന ജീവിതവുമായ്‌
കാട്ടാളനീതിതന്‍ മുള്‍മുനയില്‍
ഞാന്‍ കിടന്നു പിടഞ്ഞതും
കനിവിന്റെ തരിവെട്ടമില്ലാതെ
മാനം തെരുവിലേക്കെറിയപ്പെട്ടതും
ജീവനുവേണ്ടി പിടഞ്ഞതും
സ്വപ്‌നങ്ങള്‍ ഞെരിഞ്ഞമര്‍ന്നതും
ഇതാണോ മാനവീകത...
പറയൂ പ്രിയ ലോകമേ?
കനിവിന്‍ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ
ഞാനിന്നു യാത്രയാകുന്നൂ
ഇനിയും വരുമീ ജീവിതത്തിന്‍റെ
വിസ്മയക്കാഴ്ചകള്‍ നുകരുവാന്‍
പ്രിയ ലോകമേ ....വിട തരിക നീ
ഈ പുതുവത്സരത്തിന്‍റെ ഉത്സവലഹരിയില്‍

                                                       സാവിത്രി ടീച്ചര്‍
........................................................................................
പുതുവല്‍സര 'ജ്യോതി'

ചിരിച്ചുനില്‍ക്കും പുതുവത്സരത്തെ
നിറമനസ്സോടെ വരവേറ്റു ഞാനും
പ്രഭാതപ്രാര്‍ത്ഥന,സ്നേഹചുംബനങ്ങള്‍
സന്ദേശപ്രവാഹങ്ങള്‍യ്ക്കിടയിലുമെന്‍--
ചിത്തത്തില്‍ 'ജ്യോതി'ജ്വാലയായ്‌.  ...നിറയവേ
നീയുമിന്ന്‍ പുതുവത്സരത്തെ-
പുഞ്ചിരിയോടെ വരവേല്‍ക്കേണ്ടവള്‍
എന്തേ ആ ശകടത്തില്‍ തന്നെ കയറീ?
എന്തേ ആരും നിന്നെ തുണച്ചീല്ല?
ഒന്നും ഓര്‍ക്കേണ്ടെന്നു വിലക്കിയിട്ടും
നീയെരിയുന്നു തീജ്വാലയായ്‌
ഇനിയൊരിക്കലുമൊരു പെണ്ണും
കീറിമുറിക്കപ്പെടാതെ ,വലിച്ചെറിയപ്പെടാതെ
സോദരിയായ്‌ അമ്മയായ്‌ മകളായ്
വാഴാനാകട്ടെയെന്നെന്‍റെ പുതുവത്സരപ്രാര്‍ത്ഥന
കറുത്തവസ്ത്രമിട്ട് മാത്രമേ പ്രതിഷേധമറിയിച്ചുള്ളൂ
നീയിന്ന്‍ വെള്ളവസ്ത്രമിട്ട മാലാഖയായ്‌
ഈശ്വരസന്നിധിയില്‍ പാറിപ്പറക്കുകയാമെന്ന്
ചിന്തിച്ചാശ്വസിക്കുവാനെനിക്കിഷ്ട്ടം സോദരീ
നവവല്‍സരത്തിന്‍റെ ചൈതന്യമാവാഹിച്ച്
പോകുവാന്‍ തിടുക്കമായെനിക്കുമെന്‍ വിദ്യാലയത്തില്‍
ആശംസിക്കണമെല്ലാരോടും പുതുവത്സരത്തിന്‍
കുളിര്‍മ്മയുള്ള  ശതകോടി ഭാവുകങ്ങള്‍  !!!!!!!!!!!!!!!!

                                                                     ലിനി.എ.എഫ്

......................................................................................................................................