Sunday, June 6, 2021

സൗന്ദര്യലഹരി-ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ബാഷ്പാഞ്ജലി എന്ന കവിതാ സമാഹാരത്തിലെ സൗന്ദര്യലഹരി എന്ന കവിതയിൽ പ്രകൃതി സൗന്ദര്യത്തിൽ മതിമറക്കുന്ന കവിയെക്കാണാം.പച്ചില ചാർത്തിന്റെ വിടവിലൂടെ പടിഞ്ഞാറൻ ആകാശത്തിലെ പനിനീർപ്പൂന്തോട്ടത്തെ കാണുന്നു എന്ന് കവി പറയുന്നു.ഇത്തരം സൗന്ദര്യത്തെ ആസ്വദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി എന്നാൽ ഇനിയും ആസ്വദിച്ച് തീർന്നിട്ടില്ല. വ്യത്യസ്തമായ സൗന്ദര്യമായതിനാൽ ഓരോ ദിവസവും പ്രകൃതി പുതുമയുള്ളതായിത്തീരുന്നു .അല്ലെങ്കിൽ ഈ ജീവിതത്തെ നമ്മൾ പണ്ടേ വെറുത്തു കഴിഞ്ഞേനെ.കിഴക്കേ ചക്രവാളത്തിൽ സിന്ദൂരം പൂശി പൂവിനെ ചിരിപ്പിച്ചുകൊണ്ട് പുലരി വന്നെത്തി .മുല്ലമൊട്ടുകളാകുന്ന നക്ഷത്രങ്ങൾ ആകാശത്ത് വിതറിക്കൊണ്ട് ഉല്ലാസത്തോടെ സന്ധ്യയും വന്നെത്തി .പൂനിലാവാകുന്ന നദിയിൽ മുങ്ങിക്കുളിച്ച് രാത്രിയും വന്നെത്തി.ഈ പ്രകൃതിയിൽ സൗന്ദര്യമുള്ളതെല്ലാം ജീവിതത്തെ മധുരിപ്പിക്കുന്നുസുഗന്ധപൂരിതമായ തണുത്ത ഇളംകാറ്റ് തളിർത്ത മരങ്ങളെ തഴുകി തളരുമ്പോൾ ,ഹൃദയത്തിന്റെ   ഉള്ളറകളിൽ ആകാശത്തെ ഏന്തി കൊണ്ട് തിരകളാൽ താളം പിടിച്ച് പാട്ടുപാടി പാറക്കെട്ടുകൾ തോറും പളുങ്കുമണികൾ ചിന്നിച്ച്  കാട്ടിലെ നദികൾ പയ്യെ ഒഴുകുമ്പോൾ, തേൻ തുളുമ്പുന്ന പൂക്കളുടെ ചുറ്റും തേനീച്ചകൾ മൂളിക്കൊണ്ട് പറന്നു കളിക്കുമ്പോൾ  ,വള്ളിച്ചെടികളുടെ തളിരുകൾ നിറഞ്ഞ ചില്ലകൾ കാറ്റത്ത് നൃത്തം ചെയ്യുമ്പോൾ അറിയാതെ അവരോടു കൂടി നമ്മളും ആനന്ദത്തിൽ മുഴുകുന്നു .ഇങ്ങനെ ഈ ലോകത്തിലെ മനോഹര വസ്തുക്കൾ എല്ലാം തന്നെ നമ്മളോട് ജീവിക്കൂ ജീവിക്കൂ എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു


അർത്ഥം പരിചയപ്പെടുക
അന്തരംഗാന്തരം - ഹൃദയത്തിന്റെ  ഉള്ളറ,
ആരണ്യം -കാട്, മന്ദം - പതുക്കെ,മരന്ദം - തേൻ, വല്ലിക - വള്ളി, സൗരഭം - സുഗന്ധം, പല്ലവാകുലം - തളിരിലകൾ നിറഞ്ഞ, നർത്തനം -നൃത്തം, പ്രവാഹം -ഒഴുക്ക്