കോട്ടയത്തെ ഉരുളികുന്നം എന്ന സ്വന്തം ഗ്രാമത്തില്‍ പിറക്കാന്‍ സാധിച്ചത് തന്‍റെ ഭാഗ്യമായി സക്കറിയ കരുതുന്നു.താന്‍ ആ നാടിന്‍റെ കല്ലിന്റെയും മുള്ളിന്റെയും കാറ്റിന്‍റെയും ഫലമായുണ്ടായ വെറും ഉല്‍പ്പന്നം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.
ലുത്തീനിയ എന്നാല്‍ പ്രാര്‍ത്ഥനയെന്നാണര്‍ത്ഥം.ഉരുളികുന്നത്തെ പ്രത്യേകതകളാണ് സക്കറിയ എന്ന സാഹിത്യകാരനെ ജനിപ്പിച്ചത് എന്ന് പറയുമ്പോള്‍ നാടിന്‍റെ മഹത്വം വ്യക്തിത്വത്തേക്കാള്‍ എത്രയോ പടി മുന്നിലെന്ന് അദ്ദേഹം കരുതുന്നു!
വീട്ടുമുറ്റങ്ങള്‍ ,പാറക്കെട്ടുകള്‍ ,റബ്ബര്‍തോട്ടങ്ങള്‍ ,തെങ്ങിന്‍പറമ്പുകള്‍ ,കമ്മൂണിസ്റ്റ് പച്ചകള്‍ ,ഇഞ്ചി ,കുരുമുളക് ,പ്ലാവ് ,മാവ് ,മഞ്ഞള്‍ ,കമുക് ,കപ്പ ,കാച്ചില്‍ ,കിഴങ്ങ് ,ചേന ,വാഴ,ചാമ്പ,കാപ്പി,പുളി,കപ്പളം,പശു,പട്ടി,പൂച്ച,പന്നി,കോഴി അങ്ങനെയെല്ലാം അദ്ദേഹം ഓര്‍ക്കുന്നു.തന്‍റെ ചുറ്റിലുമുള്ള നാടുകളുടെ പേരുകള്‍ കൌതുകത്തോടെ അദ്ദേഹം സ്മരിച്ചു.സൂര്യന്‍റെ കീഴില്‍ തന്‍റെ നാടും ഉള്ളതില്‍ അദ്ദേഹം അഭിമാനിക്കുന്നു.
പാറക്കെട്ടുകള്‍ക്ക് മുകളിരുന്നും കുളിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും ചോറുണ്ണുമ്പോഴും താന്‍ ദിവാസ്വപ്നം കാണുമായിരുന്നു.മരങ്ങളുടെ തണല്‍ മൂലം ഉരുളികുന്നം ഇരുട്ടും നിഴലും പൂണ്ടുകിടന്നിരുന്നു.പകല്‍ക്കിനാവ് കാണാന്‍ പറ്റിയ സ്ഥലം!
മരങ്ങള്‍ക്കിടയിലൂടെ നടന്ന് തോടും കടന്ന്‍ കുത്തുകല്ലുകള്‍ കയറിച്ചെന്നാല്‍ തന്‍റെ പാലത്തിങ്കല്‍ വീട് കാണാം.അപ്പന്‍ ,അമ്മ ,പെങ്ങള്‍ പിന്നെ കൃഷികള്‍ ,ജീവികള്‍ ഇങ്ങനെ എല്ലാവരേയും അദ്ദേഹം ഓര്‍ത്തു.
നടക്കുന്നവര്‍ , പണിയെടുക്കുന്നവര്‍ ,കുളിക്കുന്നവര്‍ എന്നിങ്ങനെ ചലനാത്മകമായ ഒരു ലോകമാണ് സക്കറിയ നാട്ടില്‍ കണ്ടത്. ..തോടുകളിലും പൊയ്കകളിലും കുളങ്ങളിലും കിണറ്റുകരയിലും ആ നാട്ടുകാര്‍ കുളിക്കുന്നതില്‍ ഉല്‍സുകരായിരുന്നു .അമ്മമാര്‍ വടികളുമായ് വരുമ്പോള്‍ മാത്രമേ കരയിലേക്ക് കുട്ടികള്‍ കയറുമായിരുന്നുള്ളൂ.
തനിക്ക് എന്താണ് ആ ഗ്രാമം നല്‍കിയതെന്ന് അദ്ദേഹം ചിന്തിക്കുന്നു.പ്രകൃതിയോട് വിവരിക്കാനാകാത്ത അടുപ്പം തന്നത് ആ നാടാണ്.ഇലയുടെയും മേഘത്തിന്റെയും കല്ലിന്റെയും ചിലന്തിയുടെയും എറുമ്പിന്റെയും മഴത്തുള്ളിയുടെയും മട്ട്മാറ്റങ്ങളെക്കുറിച്ചുള്ള അറിവ്;കുന്നും തോടും പറമ്പും കപ്പയും ചക്കയും കപ്പളങ്ങയും നല്‍കിയ ആരോഗ്യം ;ചിരിക്കാനും സന്തോഷിക്കാനും പഠിപ്പിച്ച മനുഷ്യര്‍ ആടയാഭരണങ്ങള്‍ ഇല്ലാത്ത ഭാഷ ;ഇതൊക്കേയും തന്‍റെ നാടിന്‍റെ ദാനങ്ങളാണ് .ആ ഗ്രാമജീവിതത്തിന്റെ ലാളിത്യമാണ് തന്‍റെ ഭാഷയുടെ കരുത്ത് എന്നദ്ദേഹം പറയുന്നു.ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ തന്നെ വലച്ചു എങ്കിലും ഇന്നും ബുദ്ധിഭ്രംശം വരാതെ ജീവിക്കാനാകുന്നത് ഉരുളികുന്നത്ത്കാരനായത് കൊണ്ടാണെന്ന് സക്കറിയ കരുതുന്നു.ഉരുളികുന്നത്തുകാരന്‍ മണ്ണുണ്ണിയാണ് തന്നെ ഉറപ്പുള്ള മനുഷ്യനാക്കുന്നത് എന്നദ്ദേഹം പറയുന്നു.
ബാല്യകാലത്തില്‍ മനസ്സില്‍ പതിഞ്ഞ ഉരുളികുന്നത്തെ തന്‍റെ പ്രാണനായാണ് സക്കറിയ കരുതുന്നത്.ജീവിതത്തില്‍ യാതനകള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ അവ തരണം ചെയ്യാന്‍ സാധിച്ചത് കര്‍ഷകന്‍റെ മഹത്തായ പൊരുള്‍ സമ്മാനിച്ച ഉരുളികുന്നം ഗ്രാമത്തിന്‍റെ പുത്രനായതിനാലാണ് .
ഉരുളികുന്നത്തുകാര്‍ തന്നെ' എഴുത്തുകാരന്‍സക്കറിയ' എന്ന് പറയില്ല ;'പാലത്തുങ്കലെ കറിയാച്ചന്‍ 'എന്നേ പറയൂ. ആ സൗമ്യമായ തിരിച്ചറിയലാണ് തന്‍റെ ആത്മബലമെന്ന് വിനയാന്വിതനായി അദ്ദേഹം വെളിപ്പെടുത്തുന്നു.
സക്കറിയ