Sunday, June 6, 2021

സൗന്ദര്യലഹരി-ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ബാഷ്പാഞ്ജലി എന്ന കവിതാ സമാഹാരത്തിലെ സൗന്ദര്യലഹരി എന്ന കവിതയിൽ പ്രകൃതി സൗന്ദര്യത്തിൽ മതിമറക്കുന്ന കവിയെക്കാണാം.പച്ചില ചാർത്തിന്റെ വിടവിലൂടെ പടിഞ്ഞാറൻ ആകാശത്തിലെ പനിനീർപ്പൂന്തോട്ടത്തെ കാണുന്നു എന്ന് കവി പറയുന്നു.ഇത്തരം സൗന്ദര്യത്തെ ആസ്വദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി എന്നാൽ ഇനിയും ആസ്വദിച്ച് തീർന്നിട്ടില്ല. വ്യത്യസ്തമായ സൗന്ദര്യമായതിനാൽ ഓരോ ദിവസവും പ്രകൃതി പുതുമയുള്ളതായിത്തീരുന്നു .അല്ലെങ്കിൽ ഈ ജീവിതത്തെ നമ്മൾ പണ്ടേ വെറുത്തു കഴിഞ്ഞേനെ.കിഴക്കേ ചക്രവാളത്തിൽ സിന്ദൂരം പൂശി പൂവിനെ ചിരിപ്പിച്ചുകൊണ്ട് പുലരി വന്നെത്തി .മുല്ലമൊട്ടുകളാകുന്ന നക്ഷത്രങ്ങൾ ആകാശത്ത് വിതറിക്കൊണ്ട് ഉല്ലാസത്തോടെ സന്ധ്യയും വന്നെത്തി .പൂനിലാവാകുന്ന നദിയിൽ മുങ്ങിക്കുളിച്ച് രാത്രിയും വന്നെത്തി.ഈ പ്രകൃതിയിൽ സൗന്ദര്യമുള്ളതെല്ലാം ജീവിതത്തെ മധുരിപ്പിക്കുന്നുസുഗന്ധപൂരിതമായ തണുത്ത ഇളംകാറ്റ് തളിർത്ത മരങ്ങളെ തഴുകി തളരുമ്പോൾ ,ഹൃദയത്തിന്റെ   ഉള്ളറകളിൽ ആകാശത്തെ ഏന്തി കൊണ്ട് തിരകളാൽ താളം പിടിച്ച് പാട്ടുപാടി പാറക്കെട്ടുകൾ തോറും പളുങ്കുമണികൾ ചിന്നിച്ച്  കാട്ടിലെ നദികൾ പയ്യെ ഒഴുകുമ്പോൾ, തേൻ തുളുമ്പുന്ന പൂക്കളുടെ ചുറ്റും തേനീച്ചകൾ മൂളിക്കൊണ്ട് പറന്നു കളിക്കുമ്പോൾ  ,വള്ളിച്ചെടികളുടെ തളിരുകൾ നിറഞ്ഞ ചില്ലകൾ കാറ്റത്ത് നൃത്തം ചെയ്യുമ്പോൾ അറിയാതെ അവരോടു കൂടി നമ്മളും ആനന്ദത്തിൽ മുഴുകുന്നു .ഇങ്ങനെ ഈ ലോകത്തിലെ മനോഹര വസ്തുക്കൾ എല്ലാം തന്നെ നമ്മളോട് ജീവിക്കൂ ജീവിക്കൂ എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു


അർത്ഥം പരിചയപ്പെടുക
അന്തരംഗാന്തരം - ഹൃദയത്തിന്റെ  ഉള്ളറ,
ആരണ്യം -കാട്, മന്ദം - പതുക്കെ,മരന്ദം - തേൻ, വല്ലിക - വള്ളി, സൗരഭം - സുഗന്ധം, പല്ലവാകുലം - തളിരിലകൾ നിറഞ്ഞ, നർത്തനം -നൃത്തം, പ്രവാഹം -ഒഴുക്ക്

 


 

Friday, March 26, 2021

ആസ്വാദനക്കുറിപ്പ് -മൈക്കലാഞ്ജലോ മാപ്പ് -ഒഎൻവി കുറുപ്പ്


ലോകത്തിലെ ഉന്നത കലാസൃഷ്ടികളിൽ ഒന്നാണ് മൈക്കലാഞ്ജലോയുടെ 'ലാ പിയാത്ത '.ഈ ശില്പത്തിന് നേർക്ക് 1972 മെയ് 21ന് മയക്കുമരുന്നിന്റെ ഉന്മാദം ബാധിച്ച  ഒരു  ചെറുപ്പക്കാരൻ ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തെപ്പറ്റിയുള്ള പത്രവാർത്തയിൽ  നിന്ന് രൂപപ്പെട്ടതാണ് ഒഎൻവി കുറുപ്പിന്റെ മൈക്കലാഞ്ജലോ മാപ്പ് എന്ന കവിത .പിയത്ത നേരിൽ കണ്ട അനുഭവമാണ് വായനക്കാർക്ക് കവിത പകരുന്നത്. ക്രിസ്തുവിന്റെ മരണം ഉണ്ടാക്കിയ ദുഃഖം ഈ കവിതാപാരായണത്തിലൂടെ നാം അനുഭവിക്കുന്നു. ഒരു ചെറിയ ചലനവും ഒരു നോട്ടവും ഒരു കണ്ണീർതുള്ളിയും സ്നേഹസങ്കടങ്ങളുമെല്ലാം ഒരു സർഗരചനയ്ക്ക് പ്രേരകമാകാം എന്ന് നമ്മളെ മനസ്സിലാക്കിത്തരുന്നു ഈ കവിത .ഒരു പത്രവാർത്ത ,അതും ഒരു ശിൽപം തകർക്കപ്പെട്ട സംഭവം.അതിൽ നിന്നാണ് ഈ കവിത രൂപംകൊള്ളുന്നത് .കുരിശു മരണത്തിനു ശേഷം താഴേക്ക് എടുക്കപ്പെട്ട ക്രിസ്തുവിന്റെ മൃതദേഹത്തിൽ വിലപിക്കുന്ന കന്യാമറിയത്തിന്റെ  കലാരൂപത്തിലുള്ള ചിത്രീകരണത്തിന് ഇറ്റാലിയൻ ഭാഷയിൽ നൽകപ്പെട്ട നാമമാണ് പിയത്ത.കരുണ എന്നാണ് ഇതിനർത്ഥം. 

 

കുരിശിൽ നിന്ന് ഇറക്കിയ ക്രിസ്തുവിന്റെ  ജഡം നോക്കി സൂര്യ ശിലയായിത്തീർന്ന അമ്മ തന്റെ മകന്റെ തണുത്താറിയ തിരുശരീരത്തിൻമേൽ തഴുകിയിരിക്കുന്നു .ചുമന്ന രേഖകൾ പടർന്ന ലില്ലിപ്പൂപോലുള്ള ജഡമായിരുന്നു .അവന്റെ കൂമ്പിയ കണ്ണുകൾ അപ്പോഴും പിതാവേ നീ ഇവരോട് പൊറുക്കേണമേ എന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.മകനെ നഷ്ടപ്പെട്ട ആ അമ്മയുടെ വേദന അവർണനീയമാണ്. അടർത്തിയെടുത്ത മുത്ത് നഷ്ടപ്പെട്ട പാഴ്ചിപ്പിയെ പോലെ ആയി തീർന്നു ആ അമ്മ .അമ്മയ്ക്ക് കരയുവാൻ കണ്ണുനീരില്ല .പറയുവാൻ വാക്കുകളില്ല .കവി ആ ശില്പത്തെ നോക്കി നിന്നു.ചില ഉജ്ജ്വലമുഹൂർത്തങ്ങൾ തന്റെ മനസ്സിൽ ഉദിച്ചു .കുരിശും വഹിച്ചുകൊണ്ട് ക്രിസ്തു നടത്തുന്ന യാത്രാമധ്യേ അദ്ദേഹം അവശനായി കുഴഞ്ഞുവീണപ്പോൾ അദ്ദേഹത്തെ സഹായിച്ച അരിമത്യക്കാരനായ ജോസഫിനൊപ്പം ഗലീലി സ്ത്രീകൾക്കൊപ്പം താനും ഉണ്ടെന്ന് കവിക്ക് തോന്നി.ഭൂമിയെപ്പോലെ ദുഃഖത്തിന്റെ ചുമടുമായിരിക്കുന്ന ആ അമ്മയെ കവി കണ്ടു. മരണം ആശ്ലേഷിച്ചിട്ടും തന്റെ മകന്റെ ശരീരത്തിൽ ഇത്തിരിയെങ്കിലും ജീവൻ ഉണ്ടോ എന്ന് തിരയുന്ന അമ്മയുടെ ദുഃഖം പറഞ്ഞറിയിക്കാനാവില്ല. ഈ ശില്പം കണ്ടതിന്  ഗൈഡിനോടും വത്തിക്കാനോടും പ്രിയപ്പെട്ട മൈക്കലാഞ്ജലോയോടും നന്ദി പറയുന്നു .മൈക്കലാഞ്ജലോയുടെ കരം  താൻ മുത്തുന്നതായ് തോന്നി  .ശില്പനിർമ്മാണത്തിന് ദൃക് സാക്ഷി ആവുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടു. മൈക്കലാഞ്ജലോയുടെ കൈകൾ ചലിക്കുന്നത് കവി കണ്ടു .മംഗളഗാനം കവി കേട്ടു .മൈക്കലാഞ്ജലോയുടെ ഉറങ്ങാത്ത രാവുകളും വിയർത്തൊലിക്കുന്ന പകലുകളും കവി ഒപ്പം പങ്കിടുന്നത് പോലെ തോന്നി. മൈക്കലാഞ്ജലോയുടെ ഒപ്പം പാനം ചെയ്യുകയും മയങ്ങുകയും ചെയ്തു.കുളിർ വെണ്ണക്കല്ലിനു മീതെ പറക്കുന്ന കരിവണ്ടാകുന്ന ചുറ്റിക പാറി പറക്കുന്നത് കവി കണ്ടു .ഉളിയുടെ നെറുകയിൽ  ചുറ്റിക ചുംബിക്കുന്ന സീൽക്കാരം കവി കേട്ടു. ഇന്നലെ വരെ വെറും കല്ലായിരുന്ന ആ ശിൽപം ഇന്ന് കരുണയുടെ ഭാവഗാനം സൃഷ്ടിക്കുന്നു .താൻ മൈക്കലാഞ്ജലോയോടൊപ്പം ഉറങ്ങുകയും ഉണരുകയും അവനോടൊപ്പം അനശ്വരനായിത്തീരുകയും ചെയ്തു .മൈക്കലാഞ്ജലോയോട് കവി മനസാ ഒത്തിരി നന്ദി പറഞ്ഞു. ആ ശില്പിയുടെ കണ്ണീരുറഞ്ഞ്  ജീവൻ വച്ച ശില്പമായിരുന്നു അത് .ആ ശില്പത്തെ ഭദ്രമായി  കവി തന്റെ മനസ്സിൽ  ഇരുത്തി

 പിൻതിരിഞ്ഞപ്പോൾ പെട്ടെന്ന് ഇടിവെട്ടും പോലുള്ള ചുറ്റികയുടെ ശബ്ദം കേട്ടു.ആ ശിൽപം വെൺ പൊട്ടുപൊടികളായി തകർന്നു തരിപ്പണമായി. ആർദ്രതയുടെ വെളുത്ത കൈത്താമര  തകർന്നുപോയി .ഹേ കാട്ടാളാ നീ നിർത്തു എന്ന് കവി  അലറിപ്പറഞ്ഞു . താനാകെ ഇല്ലാതാകുന്നത് പോലെ തോന്നി .എന്തിനും മയക്കുമരുന്നുകൾത്തേടിപ്പോകുന്ന യുഗത്തിന്റെ  ഭ്രാന്തമായ ഒരു അട്ടഹാസം ഞാൻ കേട്ടു .സൃഷ്ടിക്കാനായി ചുറ്റിയ കയ്യിൽ എടുത്ത പഴയ തലമുറയും തച്ചുടക്കാനായി മാത്രം ചുറ്റിക എടുക്കുന്ന പുതിയ തലമുറയും ഇവിടെ വെളിപ്പെടുന്നു.ആ ബിംബം തകർത്തവന്റെ പരിവേഷം ഒപ്പുവാനായി ക്യാമറകൾ കൺചിമ്മി .ഒഎൻവി കുറുപ്പ് മൈക്കലാഞ്ജലയോട് മാപ്പ് ചോദിക്കുന്നു. ക്രിസ്തു പ്രാർത്ഥിച്ചത് പോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് മാപ്പാക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ശില്പഭഞ്ജനത്തിലെ വ്യസനം ,തന്റെ കാലഘട്ടത്തിലാണല്ലോ ഈ ദുഷ് ചെയ്തി നടന്നതെന്നപമാനം ,ലോകത്തിലെ സാംസ്കാരിക പൈതൃകചിഹ്നങ്ങൾ നശിപ്പിക്കപ്പെടുന്നതിലുള്ള വേദന ഇവയെല്ലാം ഒഎൻവി കുറുപ്പിന്റെ ഈ കവിതയിലൂടെ വെളിപ്പെടുത്തുന്നു.

ആസ്വാദനക്കുറിപ്പ് -ഉരുളക്കിഴങ്ങ് തിന്നുന്നവർ -സുഭാഷ് ചന്ദ്രൻ

വിൻസൺ വാൻഗോഗിന്റെ പൊട്ടറ്റോ ഈറ്റേഴ്സ് എന്ന ചിത്രം ലോകപ്രശസ്തമാണ് .യൂറോപ്പിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ജീവിതത്തിന്റെ ദൈന്യവും ലോകത്തിന് കാട്ടിക്കൊടുത്ത ചിത്രമാണിത് .ചിത്രകലയിലെ ലോക ക്ലാസിക്കുകളിൽ ഒന്നായി  ഈ രചന അറിയപ്പെടുന്നു. ഈ  ചിത്രത്തെ ആസ്പദമാക്കി സുഭാഷ് ചന്ദ്രൻ എഴുതിയ ചെറുകഥയാണ് ഉരുളക്കിഴങ്ങ് തിന്നുന്നവർ.ഉരുളക്കിഴങ്ങ്പാടത്തിനു നടുവിലുള്ള വീട്ടിലേക്ക് കിഴവൻ മിറൽ വേച്ച് നടക്കുകയാണ്.കമ്പിളിയുടെ പിഞ്ഞിയ വിടവുകളിലൂടെ ശരീരത്തിലേക്ക് മഞ്ഞുകണങ്ങൾ വീഴുന്നുണ്ടായിരുന്നു. ഒരു വെളുത്ത പൂവ് വച്ച ശവകുടീരം പോലെ തന്റെ വീടിനെ അയാൾക്ക് തോന്നി. മകന്റെ ഭാര്യ ജൂലിയാന കണ്ടോ അച്ഛനെ എന്ന് ആകാംക്ഷയോടെ ചോദിച്ചു .മഞ്ഞിലൂടെയുള്ള നടത്തം കാരണം അയാളുടെ കാൽപ്പാദം പൊള്ളിച്ചിരുന്നു. ജൂലിയാന നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു .ആണി പറിഞ്ഞ് നിലം പൊത്താറായ മേശ, കൂറനിറമുള്ള കുപ്പായം ഇതൊക്കെ ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങളാണ്.ആ വീട്ടിൽ ജൂലിയാനയുടെ വൃദ്ധരായ മാതാപിതാക്കളും ജൂലിയാനയുടെ മകൾ എട്ടുവയസ്സുകാരി അന്നയും  വിളക്കിന്റെ പ്രകാശത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു .കുറച്ചുദിവസമായി ജൂലിയാനയുടെ ഭർത്താവ് ഖനിയിൽ തൊഴിൽ ചെയ്യുകയാണ്. അദ്ദേഹത്തെ കാണാതെ അവർ വിഷമിച്ചിരിക്കുകയാണ് .ഖനിയിൽ അപകടം നിറഞ്ഞ പണിയേക്കാൾ ഉരുളക്കിഴങ്ങ് കൃഷിചെയ്ത് ജീവിക്കുകയാണ് നല്ലതെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ക്രൂശിതനായ യേശുവിന് മുന്നിൽ വിലപിക്കുന്ന മറിയത്തിന്റെ പടത്തിനു മുന്നിൽ ജൂലിയാന പ്രാർത്ഥിച്ചു നിന്നപ്പോൾ തുള്ളി തുള്ളിയായി ചോര ഇറ്റു വീഴുന്ന ശബ്ദം കേട്ടു. അവൾ പ്രാർത്ഥിച്ചു :പണി ചെയ്യുന്നവർക്ക് ഒരാപത്തും വരുത്തരുതേ എന്ന്.ലോകത്തിലെ ഒരാൾക്കും ഒരാപത്തും വരുത്തരുതേ എന്ന് പിന്നിട് മാറ്റിപ്പറഞ്ഞു.ഈസ്റ്ററിന് ചായം തേച്ച മുട്ടകൾ കൊണ്ടുവരണമെന്ന് അച്ഛനോട് പറഞ്ഞില്ലേ എന്ന്  മിറലിനോട് അന്ന ചോദിച്ചു. ഖനികളിൽ നിന്നും ഭംഗിയുള്ള ഈസ്റ്റർ മുട്ടകളാണ് കുഴിച്ചെടുക്കുന്നത് എന്നും അത് ഉരുളക്കിഴങ്ങ് കിട്ടും പോലെയാണെന്നും അന്ന ധരിച്ചു വെച്ചിരുന്നു. ജൂലിയാന ഭക്ഷണത്തിനായി മാതാപിതാക്കളെ വിളിച്ചു. ഒരു പരന്ന പാത്രത്തിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങുകൾ കൊണ്ടുവന്ന് മേശപ്പുറത്തുവച്ചു. ആ ഉരുളക്കിഴങ്ങ് കണ്ടപ്പോൾ മണ്ണിനടിയിൽ പെട്ട് ചതഞ്ഞ് മുഖം പൊട്ടി വികൃതമായി തിരിച്ചറിയാനാകാത്ത വിധത്തിൽ മുടിയും തൊലിയും പറിഞ്ഞുകിടക്കുന്ന തന്റെ മകനെ ഓർത്തു. ദീർഘമായി നിശ്വസിച്ചു.തന്റെ ഭർത്താവിരിക്കുന്ന കസേരയിൽ ജൂലിയാന ഇരുന്നു .ഘടികാരത്തിൽ നിന്ന് സമയം തുള്ളി തുള്ളികളായി താഴേക്ക് വീഴുന്ന ശബ്ദം ജൂലിയാനയുടെ കാതിൽ പിന്നെയും മുഴങ്ങാൻ തുടങ്ങി. അവർ ഉരുളക്കിഴങ്ങ് തിന്നാൻ ആരംഭിച്ചു .ഭർത്താവിന്റെ അച്ഛൻ ശൂന്യമായ കണ്ണുമായിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ നോക്കി. അച്ഛന്റെ  കടക്കണ്ണിൽ നിന്നും ചോര പൊടിയുന്നത് കണ്ടപ്പോൾ തന്റെ ഭർത്താവിന്റെ ഇരിപ്പിടത്തിൽ താനുറഞ്ഞ് പോകുന്നത് അവൾ തിരിച്ചറിഞ്ഞു.മിറൽ ഉള്ളിൽ സൂക്ഷിച്ചിരുന്ന മരണവാർത്ത ആ വീടിനെ  ശവകുടീരമായി മാറ്റിയതു പോലെ അയാൾക്ക് തോന്നി.

അശ്വമേധം -വയലാർ രാമവർമ്മ ആസ്വാദനക്കുറിപ്പ്


    അനന്തമായ പ്രപഞ്ചത്തിലെ ഒരു ജീവി മാത്രമായ മനുഷ്യന്റെ അസാധാരണമായ ശക്തിയെക്കുറിച്ച് അഭിമാനത്തോടെ പാടിയ കവിയാണ് വയലാർ രാമവർമ്മ. മനുഷ്യവംശം വിജയം നേടിയത് അവന്റെയുള്ളിൽ ആദികാലം മുതൽ ജ്വലിച്ചുനിന്ന സർഗ്ഗശേഷിയാണെന്ന് തന്റെ  കവിതകളിലൂടെ വയലാർ ഉദ്ഘോഷിച്ചു .ആ കവിതകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് അശ്വമേധം .വളർച്ചയുടെ ഓരോഘട്ടത്തിലും സർഗ്ഗശക്തി എങ്ങനെ പ്രയോജനപ്പെട്ടു എന്ന് കവിത കൃത്യമായി സൂചിപ്പിക്കുന്നു. മനുഷ്യന് അതീതമായ അത്ഭുതങ്ങളല്ല ,ഈ പ്രകൃതിയിൽ നിന്ന് ആർജിച്ച മനുഷ്യശേഷിയാണ് പ്രപഞ്ചത്തേയും നമ്മളേയും മുന്നോട്ടുനയിക്കുന്നത് എന്ന് കവി പറയുന്നു .ചരിത്രവും ആദർശങ്ങളും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും മനുഷ്യനുള്ള വിശ്വാസവും നിറഞ്ഞ ഈ കവിത കരുത്തുറ്റതാണ് .കരുത്തിന്റേയും അധികാരത്തിന്റേയും പ്രതീകമായ ഈ കുതിര മനുഷ്യശക്തിയുടെ വിജയം സൂചിപ്പിക്കുന്നു .മനുഷ്യ ജന്മത്തിന്റെ മഹത്വം ഉൾക്കൊള്ളാനും അവനവന്റെ സർഗ്ഗശേഷിയെ സമൂഹനന്മയുടെ പാതയിലേക്ക് തിരിച്ചു വിടാനും പ്രചോദിപ്പിക്കുന്നതാണ് ഈ കവിത .അശ്വമേധം എന്നാൽ പ്രാചീനഭാരതത്തിൽ ചക്രവർത്തിമാർ ദിഗ്‌വിജയാനന്തരം നടത്തിവന്നിരുന്ന ഒരു യാഗമാണ്.
 ആർക്കാണ് എന്റെ കുതിരയെ കെട്ടുവാൻ ശക്തിയുള്ളത് ?ആർക്കും അതിന്റെ മാർഗ്ഗം മുടക്കുവാൻ കഴിയില്ല .ഈ ലോകം മൊത്തം ജയിക്കുന്നതിനായി ഞാനെന്റെ സർഗ്ഗശക്തിയാകുന്ന കുതിരയെ വിട്ടയയ്ക്കുന്നു. ഈ ലോകത്തെസംസ്കാരത്തിൽ പുതിയതായ ഒരു അശ്വമേധം നടത്തുകയാണ് .ശിരസ്സുയർത്തി പായുന്ന ചെമ്പൻ കുതിരയെ നിങ്ങൾ കണ്ടോ ?അതിന്റെ കണ്ണുകളിലും കാലുകളിലും എന്തൊരു ഉത്സാഹവും ഉന്മേഷവും ആണ് ! കോടിക്കണക്കിന് വർഷങ്ങളിലൂടെ നേടിയതാണ് അതിന്റെ ശക്തി .ഈ പ്രകൃതിയിൽ നിന്നും മല്ലിട്ട് നേടിയതാണ് അതിന്റെ സിദ്ധി. അത് ഒരിക്കലും മാന്ത്രിക വിദ്യയിലൂടെ  ഒന്നും നേടിയിട്ടില്ല. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കാടിനുള്ളിൽ വച്ച്  പ്രപിതാമഹർ കണ്ടെത്തിയപ്പോൾ കാട്ട്പുല്ലു  നല്കിവളർത്തി .കാട്ടുചോലകൾ പാടിയപാട്ടുകൾ  ഏറ്റു പാടി പഠിപ്പിച്ചതാണ് ആ മുത്തശ്ശിമാർ.ഗുഹാചിത്രം, കാട്ടിലെ നൃത്തം, പാട്ട്, വാദ്യോപകരണങ്ങൾ ഇവയാണ് സൂചിതം.പ്രാചീന കവിതകളും സംസ്കാരവും ഇന്നത്തെ മനുഷ്യനെ  വളർത്തി വലുതാക്കി.  രാമായണ മഹാഭാരതങ്ങളിലൂടെ വളർന്ന ഇന്നത്തെ സാഹിത്യത്തെക്കുറിച്ചും ഇവിടെ സൂചനയുണ്ട് .ഇന്നത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ ആ കുതിര കുതിച്ചു പായുമ്പോൾ എത്രയേറെ ശവകുടീരങ്ങളിൽ അതി  ന്റെ കുളമ്പുകൾ നൃത്തമാടി. ചില രാഷ്ട്രങ്ങളുടെ അഹങ്കാരവും ആധിപത്യവും കൊണ്ട് ലോകത്ത് എത്രയോ ദുരന്തങ്ങളുണ്ടായി.   ആ കുളമ്പടിയേറ്റു എത്ര ഭരണകൂടങ്ങൾ വീണുപോയി . ലോകത്തുണ്ടായ മഹാ വിപ്ലവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സർഗശക്തിയുടെ പ്രേരണകൾ ഓർമിപ്പിക്കുന്നു.കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു നടക്കുന്ന ആ ചെമ്പൻ കുതിരയെ പണ്ട് സവാരിക്കിറങ്ങിയ ദൈവം കണ്ടപ്പോൾ കടിഞ്ഞാണുമായി വന്നു കൊണ്ടുപോയി .ദൈവസ്തുതികൾക്കായി സർഗശേഷി പ്രയോജനപ്പെടുത്തുന്നു.പിന്നീട് രാജകീയ പ്രതാപങ്ങൾ പടപ്പാളയത്തിലേക്ക് അവനെ കൊണ്ടുപോയി. യോഗദണ്ഡിൽ എത്രയോപേർ ഈ കുതിരയെ തളയ്ക്കുവാൻ ശ്രമിച്ചു.എന്റെ പൂർവ്വികരായവരെല്ലാം അശ്വഹൃദയജ്ഞരാണ്.അവരിൽ നിന്നാണ് ഞാനും ഈ കുതിരയെ നേടിയത്. വിശ്വത്തെ ജനിച്ചവരാണ് പൂർവ്വികർ. ഭൂമിയിലെ ജീവിതം നവീകരിച്ചവരാണവർ. മണ്ണിൽ പിറന്ന അവർ  മണ്ണിനെ പൊന്നണിയിച്ച സംസ്കാരശില്പികളാണ് .ഈ യുഗത്തിന്റെസാമൂഹ്യശക്തിയാണ് ഞാൻ .എന്റെ ചൈതന്യം മായുകയില്ല. ഞാൻ ഈശ്വരനോ മാന്ത്രികനോ അല്ല. പച്ചമണ്ണിന്റെ മനുഷ്യത്വമാണു ഞാൻ. ഈ ലോകം മൊത്തം ജയിക്കുവാൻ സർഗ്ഗശക്തിയാകുന്ന ഈ കുതിരയെ ഞാൻ വിട്ടയയ്ക്കുന്നു .ആർക്കും ഈ കുതിരയെ കെട്ടുവാൻ പറ്റില്ല. ആർക്കും മാർഗ്ഗം മുടക്കുവാൻ സാധിക്കുകയില്ല.

നരവംശ ചരിത്രത്തിൽ മനുഷ്യവംശത്തിന്റെ  ഉല്പത്തി മുതൽ മനുഷ്യവംശം ഒത്തിരി നേട്ടങ്ങൾ കൈവരിച്ചത് സർഗ്ഗസൃഷ്ടിയിലൂടെയാണ് .വളർച്ചയുടെ ഘട്ടങ്ങളിൽ സാഹിത്യകൃതികൾ ഒരു ദിശാബോധം നൽകി. മനുഷ്യന്റെ സാംസ്കാരിക വികസനത്തിന് സാഹിത്യവും കലകളും സഹായിച്ചു .മനുഷ്യരാശി നാശം നേരിടുമ്പോൾ സാഹിത്യം നവോത്ഥാനത്തിന് പ്രചോദനമായി .ഉദാഹരണം എഴുത്തച്ഛൻ ,ഹ്യൂഗോ, കബീർ,ആധുനിക കവിത്രയം.
ദുഷിച്ച അധികാരപ്രവണതകൾ ഇല്ലായ്മചെയ്യാൻ കലയും സാഹിത്യവും ചരിത്രത്തിൽ സഹായകമായിട്ടുണ്ട് .പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ചിന്തകർ ദുഷിച്ച അധികാര പ്രവണതയ്ക്കെതിരെ സർഗാത്മകമായി പ്രതികരിച്ചവരാണ് .എല്ലാ കാലത്തും എല്ലാ ദേശത്തും ഇത്തരം പ്രതിഭകൾ ഉണ്ടാകാറുണ്ട് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കരുത്തു പകർന്ന സാഹിത്യസൃഷ്ടികളുണ്ട് .സർഗ്ഗ ശക്തിയെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി പണ്ട് ഉപയോഗിച്ചിരുന്നു. മതവും അധികാരകേന്ദ്രങ്ങളും സർഗ്ഗശക്തി ഉപയോഗപ്പെടുത്തി .എന്നാൽ നവോത്ഥാന നായകന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും സർഗ്ഗശക്തി മനുഷ്യനന്മയുടെ സാഹോദര്യത്തിനുവേണ്ടി വീണ്ടെടുത്തു.അമാനുഷികതയും തന്ത്രങ്ങളുമില്ലാത്ത പച്ചമനുഷ്യന്റെ  എല്ലാ നന്മകളും സ്വപ്നങ്ങളുമുള്ള മനുഷ്യനാകുവാൻ കവി ആഗ്രഹിക്കുന്നു. സർഗാത്മകതയാണ് കവിയെ കൊണ്ട് ഇങ്ങനെ പറയിക്കുന്നത് .ആ സർഗ്ഗാത്മകതയുടെ വിജയമാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ആയുധങ്ങളേക്കാൾ എഴുത്തിന്റെ ശക്തി ലോകത്തിന് അറിയാം.എഴുത്തുകൊണ്ട് ലോകത്തെ പുതുക്കുക എന്ന ധർമ്മമാണ് ചെയ്യേണ്ടത് .ഗാന്ധിജി കർമ്മത്തെ ദൈവമായി കണ്ടു .മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ  അക്ഷീണപ്രയത്നമുണ്ട് .ചക്രത്തിന്റെകണ്ടുപിടുത്തം മനുഷ്യപുരോഗതിയുടെ അടിസ്ഥാനമാണ്

                    

                                      യുട്യൂബ് ലിങ്ക്

ഞാൻ കഥാകാരനായ കഥ -ആസ്വാദനക്കുറിപ്പ് - എസ് കെ പൊറ്റക്കാട്


 ജീവിതാവസ്ഥകൾ സർഗ്ഗപ്രതിഭകളിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങളിൽ നിന്നാണ് സാഹിത്യം ജനിക്കുന്നത് .സാഹിത്യരചനയെ  സംബന്ധിക്കുന്ന സുപ്രധാനമായ സത്യമൂന്നിപ്പറയുകയാണ് ഞാൻ കഥാകാരനായ കഥ എന്ന എഴുത്തനുഭവത്തിലൂടെ എസ്  കെ പൊറ്റക്കാട് .നോവലിസ്റ്റും കഥാകൃത്തും സഞ്ചാര സാഹിത്യകാരനുമായ അദ്ദേഹം അനേകം ദേശങ്ങളിൽ ജീവിതാവസ്ഥകൾ അടുത്തറിയുകയും സ്വന്തം രചനകളിലൂടെ പകർന്നു നൽകുകയും ചെയ്തു. അനുഭവങ്ങൾ ഹൃദയാവർജകമായ ചിത്രീകരിക്കുന്നതിലൂടെ വായനക്കാരുടെ മനസ്സിൽ ചലനങ്ങളുണ്ടാക്കി .അത് മനംമാറ്റത്തിന് കാരണമാകും.

എസ് കെ പൊറ്റക്കാട് ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് നടന്ന ഒരു സംഭവമാണ് ചെറുകഥകൾ എഴുതുവാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് എസ് കെ പൊറ്റക്കാട് പറയുന്നത് .അക്ഷരജ്ഞാനമില്ലാത്ത ഒരു വൃദ്ധമാതാവ് തന്റെ
 മകനെ വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. ഒരു ഉദ്യോഗസ്ഥനാക്കി .അയാൾ മറ്റൊരു ഉദ്യോഗസ്ഥയിൽ അനുരക്തനായി. അകലെ ഒരിടത്ത് ഭാര്യയുമൊത്ത് ജീവിക്കുകയാണ് .നിസ്സഹായയായ അമ്മ തന്റെ മകന്റെ
  മനസ്സിളക്കാൻ വേണ്ടി വിദ്യാർത്ഥിയായ കെ പൊറ്റക്കാടിനോട്  കത്തെഴുതാൻ ആവശ്യപ്പെട്ടു .അതെഴുതുമ്പോൾ അവർ ഇങ്ങനെ പറയുമായിരുന്നു. അവന് വയറുനിറയെ ഉണ്ണാൻ വേണ്ടി ഞാൻ പട്ടിണി കിടന്നതും അവന്  സ്കൂളിലേക്ക് "ഷ്കൂറ് പെട്ടി "വാങ്ങിക്കാൻ പൊൻപണം തൂക്കി വിറ്റതും  ഓർമ്മയുണ്ടോ എന്ന് ചോദിക്കൂ. ഇപ്പോൾ അവന് എന്നെ ഇഷ്ടമല്ല. എന്നെ "കുoം"പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായിച്ചു. ഇതെല്ലാം അവനെ മനസ്സിലാക്കാൻ വേണ്ടി എഴുതിയയയ്ക്കണം എന്ന് പറഞ്ഞു .ദൈവത്തെ മറന്ന് കളിക്കേണ്ട എന്നും പറയാൻ ആവശ്യപ്പെട്ടു .എന്നാലും തന്റെ  പുത്രനോട് അമ്മയ്ക്ക് ഒരിക്കലും ദേഷ്യം ഉണ്ടായിരുന്നില്ല.ആ വൃദ്ധയോട് വിദ്യാർത്ഥിയായ കെ പൊറ്റക്കാടിന് വളരെ സഹതാപം തോന്നി. അങ്ങനെ അവർ പറഞ്ഞതിനപ്പുറം ഭാവന ചേർത്ത് മകന്  തുടരെത്തുടരെ കത്തുകൾ എഴുതാൻ തുടങ്ങി ..കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഭാര്യ അറിയാതെ അയാൾ  തന്റെ  അമ്മയ്ക്ക്  പണം അയച്ചു തുടങ്ങി. ഞാൻ എഴുതിയ കത്ത് വായിച്ചാണ് ആ മകന് മനംമാറ്റം വന്നത് എന്നത് എസ് കെ പൊറ്റക്കാടിന് വളരെ അഭിമാനം തോന്നിയ സംഭവമാണ് .ഒരു നാൾ അമ്മയെ കാണാൻ വന്നപ്പോൾ ആരാണ് അമ്മയ്ക്ക് ഈ കത്തെഴുതി തന്നത് എന്ന് മകൻ അമ്മയോട് ചോദിച്ചു .അപ്പോൾ മകനോട് ഒരു ഷ്കോൾ കുട്ടിയാണ് എഴുതുന്നതെന്ന് പറഞ്ഞതായും അറിഞ്ഞു .അപ്പോൾ അഭിമാനബോധം ഉച്ചകോടിയിൽ എത്തി.സന്തോഷം പൂർണ്ണമായനുഭവിക്കുന്നതിനു മുമ്പ് തന്നെ ആ സ്ത്രീ മരണമടഞ്ഞു
 തന്റെ  കഥാരചനയിൽ ആദ്യത്തെ ഗുരുനാഥ എന്നാണ് എസ് കെ പൊറ്റക്കാട്  ആ സ്ത്രീയെക്കുറിച്ച് പറയുന്നത് .ആ മകന് അമ്മ എഴുതിയ കത്തുകളാണ് തന്റെ  ആദ്യകാല ചെറുകഥകൾ എന്നും അദ്ദേഹം പറയുന്നു .ഒരു വൃദ്ധമാതാവിന്റെ അവസാന കാലത്തെ ആഗ്രഹം സാധിക്കുവാൻ തനിക്ക് ആയല്ലോ എന്നത് എസ് കെ പൊറ്റക്കാടിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത് .വർഷങ്ങൾക്കുശേഷം ആ മകനെ ഒരു നാൾ കോഴിക്കോട് വച്ച് കണ്ടുമുട്ടി അയാൾ തന്റെ  ഭാര്യയെ ഉപേക്ഷിച്ചെന്നും കുട്ടികൾ തന്നോടൊപ്പമാണെന്നും എസ് കെ പൊറ്റക്കാടിനോട് പറഞ്ഞു .പണ്ട് തന്റെ അമ്മയ്ക്ക് കത്തെഴുതി കൊടുത്ത ആ സ്കൂൾ കുട്ടിയാണ് മുൻപിൽ ഉള്ളതെന്ന് ആ മനുഷ്യൻ അറിഞ്ഞില്ല .അപ്പോൾ സഹതാപവും ചിരിയും വന്നു. മനസ്സുരുകി മരിച്ച മാതാവിന്റെ  ജീവിതകഥകൾ കേട്ടപ്പോഴാണ് സഹതാപം വന്നത്. ചിരി വന്നത്  ഭാര്യയുടെ നടപടി ദൂഷ്യം കണ്ടുപിടിക്കാൻ ആ മണ്ടന് പതിനേഴു കൊല്ലം കാത്തിരിക്കേണ്ടി വന്നല്ലോ എന്നോർത്താണ്.

ആസ്വാദനക്കുറിപ്പ് -അക്കർമാശി -ശരൺകുമാർ ലിംബാളെ

 ഉത്തരേന്ത്യയിലെ ജാതി വിവേചനത്തെക്കുറിച്ചും  അത് സൃഷ്ടിക്കുന്ന ദയനീയമായ ജീവിത സാഹചര്യത്തെക്കുറിച്ചും തുറന്നെഴുതുന്ന സാഹിത്യകാരനാണ് ശരൺകുമാർ ലിംബാളെ. അതിന് അദ്ദേഹം എടുത്ത അസംസ്കൃത വസ്തുവാണ് സ്വന്തം ജീവിതം.അക്കർമാശി എന്ന ഒറ്റക്കൃതി കൊണ്ട് തന്നെ അദ്ദേഹം ശ്രദ്ധേയനായി. ഒരു ദളിത് ബ്രാഹ്മണനായ ( അർധ ജാതി)അദ്ദേഹം നേരിട്ട അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ആവിഷ്കരിക്കുന്നത് .ദാരിദ്ര്യം കൊണ്ടും വിവേചനങ്ങൾ കൊണ്ടും അതിദയനീയമായിപ്പോയ ബാല്യ കൗമാരങ്ങളെ അദ്ദേഹം ഈ കൃതിയിൽ  വരച്ചു വച്ചിരിക്കുന്നു. ചാണകത്തിൽ നിന്നും ശേഖരിക്കുന്ന ധാന്യ വസ്തുക്കൾ പൊടിച്ചു തിന്ന് വിശപ്പകറ്റേണ്ടി വന്ന കുട്ടിക്കാലവും ചപ്പുചവറുകൾക്കിടയിൽ നിന്ന് ആഹാരം കണ്ടെത്തേണ്ടി വന്ന കൗമാരവുമെല്ലാം വായനക്കാരനെ ഏറ്റവും പരിഗണന അർഹിക്കുന്നവരുടെ ജീവിത പരിസരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും വിധമാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. വെല്ലുവിളികളെ  സാഹിത്യ രചനയ്ക്കുള്ള മഷിപാത്രമാക്കി മാറ്റി വിജയത്തിലേക്ക് നടന്ന ലിംബാളെയുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളാണ് അക്കർമാശി എന്ന ഭാഗത്ത് ചേർത്തിരിക്കുന്നത്.
 കഷ്ടപ്പാടുകൾക്കിടയിലും മൂല്യവത്തായ ഒരു ജീവിതം സാധ്യമാണെന്ന ഗുണാത്മക സന്ദേശമാണ് ഈ പാഠഭാഗം നൽകുന്നത് .കുമാർമാമയുടേയും ശാന്ത ആത്യയുടേയും ഒപ്പം ബാലനായ ശരൺകുമാർ ലിംബാളെ പഴം വണ്ടി ഉന്തി ജീവിച്ചു .കുമാർമാമ മടിയനും ഒരു കടക്കാരനും ആയിരുന്നു .അയാൾ എന്നും ശാന്താ ആത്യയുമായി വഴക്കിടും.

പിന്നീട് കുമാർമാമയും ശാന്ത ആത്യായും കീറക്കടലാസും പഴന്തുണിയും പെറുക്കി . ചവറു പെറുക്കാൻ ശരൺകുമാർ ലിംബാളെയും കൂടെക്കൂടി. ചിലപ്പോൾ കടലാസ് പൊതികളിൽ മനുഷ്യമലമായിരിക്കും ഉണ്ടാവുക. മിഠായിപ്പൊതി കണ്ടാൽ ലിംബാളെയുടെ വായിൽ വെള്ളമൂറും. ചില കടലാസുകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നും. അത് നിവർത്തി വായിക്കാൻ തുടങ്ങും.ചവറുകൾക്ക് പകരം തൂക്കി നോക്കേണ്ടത് തങ്ങളുടെ വിശപ്പാണെന്ന് ലിംബാളെയ്ക്ക് തോന്നാറുണ്ട് .പഠനം തുടരുന്നതിൽ ലിംബാളെ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു .ബോർഡിംഗ് സ്കൂളിൽ ചേർത്തപ്പോൾ വല്ലാത്ത ഏകാന്തത തനിക്ക് തോന്നി എന്നാണ് ലിംബാളെ പറയുന്നത്. ഒരിക്കൽ സന്താമായി കാൽനടയായി ബോർഡിംഗ് സ്കൂളിൽ  വന്നു കണ്ടു. പഴയൊരു ജോഡി ചെരുപ്പ് കയ്യിലുണ്ടായിരുന്നു. ഒരു ബസ്സ്റ്റാൻഡിൽ നിന്നും കിട്ടിയതാണ് .അത് ശരിക്കും പെൺകുട്ടികൾക്കുള്ളതായിരുന്നു. ഒരു ചെരുപ്പുകുത്തിയുടെ അടുത്ത് കൊണ്ടുപോയെങ്കിലും മഹാർ ജാതിയിൽപ്പെട്ടതാണ് സന്താമായി എന്നറിഞ്ഞപ്പോൾ ചെരുപ്പുകുത്തി ചെരുപ്പ് തുന്നാൻ കൂട്ടാക്കിയില്ല.
തന്റെ   ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനത്തെക്കുറിച്ച് ലിംബാളെ ഓർക്കുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വഴിയിൽനിന്ന് മുപ്പത് രൂപ വീണുകിട്ടി .അത് എടുക്കുന്നത് കൂട്ടുകാരൻ പിർജാദെ കണ്ടു .അത് പകുതി വീതം എടുത്ത് സിനിമ കാണാം എന്ന് അവൻ പറഞ്ഞു . സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥന കഴിഞ്ഞയുടനെ ലിംബാളെ ഹെഡ് മാസ്റ്ററെ  ചെന്നു കണ്ടു. കിട്ടിയ പൈസ മുഴുവൻ അദ്ദേഹത്തെ ഏൽപ്പിച്ചു. സത്യസന്ധതയിൽ സന്തുഷ്ടനായ അദ്ദേഹം ഉച്ചഭാഷിണിയിലൂടെ അഭിനന്ദിച്ചു. അക്കൊല്ലം അവരുടെ ക്ലാസിൽ കായികമത്സരങ്ങളിൽ ആർക്കും സമ്മാനം കിട്ടിയിരുന്നില്ല .ക്ലാസ് ടീച്ചറുടെ അടുത്ത് എത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം കുറച്ചുസമയം ക്ലാസ്സ് നിർത്തി .എന്നിട്ട് പറഞ്ഞു. നമ്മൾ ഇക്കൊല്ലത്തെ സ്പോർട്സിൽ തോറ്റു പോയി. പക്ഷേ സാരമില്ല .ലിംബാളെയുടെ സത്യസന്ധത ഈ ക്ലാസിന്റെ  മുഴുവൻ വിജയമാണ്.തന്റെ
 സത്യസന്ധത തനിക്കു നൽകിയ ആനന്ദം മുപ്പത് രൂപയെക്കാൾ വളരെ വലുതായിരുന്നു എന്നാണ് ശരൺകുമാർ ലിംബാളെ പറയുന്നത്. ആഗ്രഹങ്ങൾ സഫലമാക്കാൻ മൂല്യങ്ങൾ കൈവിടാതിരിക്കുക. മൂല്യ സംരക്ഷണം നമുക്ക് ആനന്ദം നൽകിയിരിക്കും എന്നതാണ് ഈ പാഠഭാഗത്തിൽ നിന്നും നമുക്ക് കിട്ടുന്ന സന്ദേശം .ഏത് എളിയ ജീവിത സാഹചര്യങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിലൂടെ ഉയർന്ന നിലയിൽ എത്താമെന്ന് ശരൺകുമാർ ലിംബാളെയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു .

Monday, March 22, 2021

പത്രനീതി -സുകുമാർ അഴീക്കോട്_ ആസ്വാദനക്കുറിപ്പ്

 
 
           ജനമനസ്സുകളിൽ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണ്. പത്രങ്ങളെക്കുറിച്ചുള്ള  സുകുമാർ അഴീക്കോടിന്റെ   ലേഖനമാണ് പത്രനീതി. മലയാളത്തിന്റെ  അതുല്യ പ്രതിഭയായ സുകുമാർ അഴീക്കോടിന്റെ  നവയാത്രകൾ എന്ന ഗ്രന്ഥത്തിലെ 'പത്രങ്ങൾ ഏതുപക്ഷത്ത് ' എന്ന ലേഖനത്തിൽ നിന്നുള്ള ഭാഗമാണ് പത്രനീതി .
ഏതു മനുഷ്യനും വാർത്ത അറിയുന്നതിന് മാത്രമല്ല വാർത്ത നൽകുന്നതിനും പത്രങ്ങളെ ആശ്രയിക്കണം .ലോകത്തിന്റെ  ഏതു കോണിൽ ഇരുന്നാലും ഏത് വാർത്തയും നമുക്ക് പത്രങ്ങളിലൂടെ അറിയാൻ സാധിക്കുന്നു.പത്രത്തിനെ എതിർക്കേണ്ടി വന്നാൽ അത് പത്രത്തിലൂടെ തന്നെ വേണം എന്നത് ഒരു വിരോധാഭാസമാണ്. പത്രങ്ങൾ എല്ലാത്തിനെയും വിമർശിക്കുന്നു എന്നാൽ പത്രങ്ങൾ അത്രത്തോളം വിമർശിക്കപ്പെടുന്നില്ല.
സ്വേച്ഛാധിപതി പോലും പത്രങ്ങളെ ബഹുമാനിക്കുന്നു. അയാൾ പത്രങ്ങളെ ഭയപ്പെടുന്നു.  ചിലർ പത്രങ്ങളെ പീഡിപ്പിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. നെപ്പോളിയൻ അതിനുള്ള കാരണം തുറന്നുപറയുന്നു .താൻ ബയനറ്റിനെക്കാളും പേടിക്കുന്നത് പത്രത്തെയാണ്. ബയനറ്റിന്റെ  മൂർച്ച ഭയങ്കരമാണെങ്കിലും പത്രത്തിൽ എഴുതുന്ന വാക്കിന്റെ  മൂർച്ച അതിനേക്കാൾ ഭയങ്കരമാണ്.രാഷ്ട്രീയത്തിലെ മഹാ ശക്തിയാണ് പത്രം .ഒരു ചിന്തകൻ പറഞ്ഞത് തനിക്ക് എന്തെങ്കിലും ഒരു അറിവുണ്ടെങ്കിൽ അത് പത്രങ്ങളിൽ നിന്ന് കിട്ടിയതാണെന്നാണ് .ജഫേഴ്സൺ എന്ന സ്വാതന്ത്ര്യ പ്രേമി പറഞ്ഞത് പത്രം ഇല്ലാത്ത ഭരണത്തേക്കാൾ തനിക്കിഷ്ടം ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ് എന്നാണ് .അതിനർത്ഥം പത്രം ഉണ്ടായാൽ എല്ലാം ആയി എന്നാണ്. അരാജകമായ അവസ്ഥയിലും സത്യവും നീതിയും പുലർത്തുന്ന പത്രങ്ങൾ സമൂഹത്തെ രക്ഷിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ  അഭിപ്രായത്തിന്റെ  അർത്ഥം

.എന്നാൽ പത്രങ്ങളെക്കുറിച്ച് എതിരഭിപ്രായങ്ങൾ പറയുന്ന ആളുകളുണ്ട് .
എന്തിന്റേയും മറുവശം ചൂണ്ടിക്കാണിക്കുന്നതിൽ മിടുക്കനായ ഓസ്കാർ വൈൽഡ് പത്രങ്ങളെ എപ്പോഴും കളിയാക്കി. സാഹിത്യം വായിക്കപ്പെടുന്നില്ല .പത്രം വായിക്കാൻ കൊള്ളുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞത് .
പത്രങ്ങൾ ഏറ്റവും കൂടുതൽ അതിജീവിക്കുന്നത് അവയുടെ വഷളത്തരം കൊണ്ടാണെന്ന് പറയുന്നുണ്ട് .പ്രശസ്ത നാടകകൃത്തായ ഇബ്സൻ പറഞ്ഞത് കഠിനമാണ് .മൃഗങ്ങളുടെ മേൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞർ പത്രപ്രവർത്തകരുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും മേൽ ശസ്ത്രക്രിയ നടത്തി പരീക്ഷിക്കട്ടെ എന്നാണ് ഇബ്സൺ പറഞ്ഞത്. പത്രങ്ങൾ അസത്യങ്ങൾ  പറയുകയും ആ അസത്യം സത്യമായിത്തീരും എന്ന് വിചാരത്താൽ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് ഒരെഴുത്തുകാരൻ പറഞ്ഞത്.പരിഹസിക്കാൻ മിടുക്കനായ സാമുവൽ ബട്ലർ പറഞ്ഞത് പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം അച്ചടിച്ചത് കണ്ടാൽ ജനങ്ങൾ അവിശ്വസിക്കാൻ പഠിക്കുന്നു എന്നാണ്

സുകുമാർ അഴീക്കോട് തന്റെ  കാഴ്ചപ്പാടുകൾ പറയുന്നു .പത്തൊമ്പതാം നൂറ്റാണ്ടിലെ ബട്ലർ ഇരുപതാം നൂറ്റാണ്ടിൽ പത്രങ്ങൾ എത്തിച്ചേർന്ന അവസ്ഥയെക്കുറിച്ച് പ്രവചിച്ചത് എത്രമേൽ ശരിയാണ്.ഒരു ശീലം ആയിപ്പോയതുകൊണ്ടാണ് താൻ പലപ്പോഴും വായിച്ച പത്രങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് .കുറേക്കാലം കഴിഞ്ഞപ്പോൾ ആദ്യ സ്വഭാവത്തിൽ നിന്ന് പത്രങ്ങൾ മാറിത്തുടങ്ങി എന്ന് താൻ മനസ്സിലാക്കിയിരുന്നുവെന്നും എന്നാൽ ശീലം മാറ്റാൻ പ്രയാസം ആയതുകൊണ്ടാണ്  ആ പത്രങ്ങൾ തന്നെ വായിക്കുന്നതെന്നും അദ്ദേഹം പറയുന്നു .നല്ല പത്രം വായിക്കാമെന്ന് വച്ച്  വായിക്കുന്നപത്രം നിർത്തുന്നവൻ വിഡ്ഢിയാണ് .പല പത്രങ്ങൾ ഒരുമിച്ച് വായിക്കുക. എന്നിട്ട് അതിലെ സത്യവും അസത്യവും തിരിച്ചറിയാൻ ശ്രമിക്കുക അതാണ് വേണ്ടത് എന്നാണ് സുകുമാർ അഴീക്കോട് ഈ ലേഖനത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്.

                 



ആസ്വാദനക്കുറിപ്പ് -ശ്രീനാരായണഗുരു

 

കുറ്റിപ്പുഴ കൃഷ്ണപിള്ള


  കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനമാണ് ശ്രീനാരായണഗുരു. ശ്രീനാരായണ ഗുരുവിന്റെ  സന്ദേശങ്ങൾ വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. മതഗ്രന്ഥങ്ങൾക്കും മഹാന്മാരുടെ ജീവിത സന്ദേശത്തിനും വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടാകാറുണ്ട് .ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ  ആവശ്യമാണ്. ആധുനികതയുടെ ധർമ്മമാണ് അധഃകൃത വർഗോദ്ധാരണം. റാം മോഹൻ റായ്, ദയാനന്ദസരസ്വതി, രാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ഈ ധർമം പുനസ്ഥാപിക്കാൻ പ്രവർത്തിച്ചവരാണ്,

 ഭാരതീയ വേദാന്തത്തിൽ മോക്ഷം ഒരു വ്യക്തിയെ ഉദാത്തീകരിക്കും. എത്രയോ സന്യാസിമാരുടെ അറിവ് ഈ സ്വാർത്ഥത മൂലം സമൂഹത്തിന് ഉപകരിക്കാതെ പോയിട്ടുണ്ട്. ശ്രീനാരായണഗുരു തപസ്സു കൊണ്ട് നേടിയ അറിവ് സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചു.  ജനങ്ങളുടെ അന്ധകാര ജീവിതത്തിൽ പ്രകാശം പരത്തി .അവരെ സ്വാതന്ത്ര്യ ബോധമുള്ളവരാക്കി .ജാതിപ്പിശാചിനെ ആട്ടിയോടിച്ചു. മനുഷ്യത്വം പഠിപ്പിച്ച ഗുരുനാഥനാണ് ഗുരു. ജ്ഞാനസിദ്ധനും കർമ്മസിദ്ധനുമാണ് ഇദ്ദേഹം.പ്രായോഗികവേദാന്തത്തിന് ഇദ്ദേഹം പ്രാധാന്യം കല്പിച്ചു. കർമ്മം ചെയ്യാതെ അലസജീവിതം നയിക്കുന്ന ഇന്ത്യൻ സന്യാസിമാർക്ക് ശ്രീനാരായണഗുരുവിന്റെ  ജീവിതം മാതൃകയാണ് .മനുഷ്യജാതി എന്ന വിശാലമായ ആശയം അദ്ദേഹം അവതരിപ്പിച്ചു .അന്ധവിശ്വാസങ്ങളേ'യും അനാചാരങ്ങളേയും എതിർത്ത് വിപ്ലവം സൃഷ്ടിച്ച ഉൽപ്പതിഷ്ണുവാണ് ഗുരു ."മതമേതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന വചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം.ആധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി .ഹിന്ദു മതത്തെ കുറിച്ച് ഒരക്ഷരം പറയാതെ എല്ലാമതങ്ങളും നദികൾ ആണെന്നും അവ ഈശ്വരൻ എന്ന ഒറ്റ സമുദ്രത്തിലാണ് പതിക്കുന്നത് എന്നുമാണ് ഗുരു പറഞ്ഞത് .അന്ധർ ആനയെ കാണാൻ പോയി, ആനയെ പലതരത്തിൽ വ്യാഖ്യാനിച്ച് വഴക്കടിക്കുന്നത് പോലെയാണ് അറിവില്ലാത്തവർ മതത്തിന്റെ  പേരിൽ ലഹള ഉണ്ടാക്കുന്നത് എന്നായിരുന്നു ഗുരുവിന്റെ  പക്ഷം. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന സന്ദേശം ഏതു രാജ്യത്തും സാംസ്കാരിക വികസനത്തിന് ഉപകരിക്കും. .ഏകലോകം എന്ന ആശയവുമായി അദ്ദേഹത്തിന്റെ  സന്ദേശങ്ങൾ ചേർന്നുനിൽക്കുന്നു.

 ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് .അത് സമുദായങ്ങളെ ഉയർത്തുന്നതിനുള്ള ഉപാധി മാത്രമായിരുന്നു .ക്ഷേത്രങ്ങൾ ഇനി ആവശ്യമില്ലെന്നും പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായശാലകളുമാണ് വേണ്ടതെന്നും അദ്ദേഹം തുറന്നു പറഞ്ഞു .ഗുരു നടത്തിയ കണ്ണാടിപ്രതിഷ്ഠയിൽ മനുഷ്യന്റെ ധ്യാന ലക്ഷ്യം മനുഷ്യൻ തന്നെയാണെന്നും അവന്റെ  അന്ത ശക്തിയാണ് വികസിക്കേണ്ടത് എന്നുമുള്ള വസ്തുതയാണ് വെളിപ്പെടുത്തുന്നത്.

സാർവ്വലൗകികത്വം ഗുരുവിന്റെ  ഉപദേശങ്ങളുടെ പ്രത്യേകതയാണ് .ഏറ്റവും ലളിതമായ ഭാഷയിലാണ് ഗുരു ഉപദേശിച്ചത് .അർത്ഥ ഗാംഭീര്യവുമുണ്ട്. സാധാരണക്കാരനുപോലും മനസ്സിലാകും." ജാതി ഒന്നാണെന്ന് തെളിവൊന്നും വേണ്ട .ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാൽ അതിന്റെ  സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങൾക്കും ഈ വകതിരിവുകൾ ഉണ്ട്. മനുഷ്യനുമാത്രം തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളേക്കാളും മോശം " ഈ ആശയം എത്ര ഊക്കോടെയാണ് നമ്മുടെ മനസ്സിലേക്ക് പതിക്കുക! ഇങ്ങനെ ലളിത ഉദാഹരണങ്ങളിലൂടെയാണ് അദ്ദേഹം എല്ലാം വിശദീകരിച്ചത്. വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിതവിശുദ്ധി ഇവയാണ് അധ:സ്ഥിതസമുദായങ്ങൾക്ക് വേണ്ടത് എന്നായിരുന്നു ഗുരുവിന്റെ  പക്ഷം. ജാതിപ്പാതാളത്തിൽ നിന്ന് കേരളത്തെ ഉയർത്തിയ ഇദ്ദേഹത്തിന്റെ  ജീവിതവും വചനങ്ങളും ഭാവി തലമുറകൾക്ക് പ്രചോദനമാകും.

                           

                              ദൃശ്യാവിഷ്ക്കാരം 
                           
                             ശ്രീനാരായണഗുരു

കോഴിയും കിഴവിയും - കാരൂർ നീലകണ്ഠപ്പിള്ള-(ആസ്വാദനക്കുറിപ്പ് )

 

            മനുഷ്യ നന്മയിൽ വിശ്വസിക്കുന്ന കഥാകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള. ഒരേസമയം കഥയോടൊപ്പം നടന്നും കഥയെ നേരിട്ട് നിയന്ത്രിക്കാതെയും ആഖ്യാനം ചെയ്യാനുള്ള കാരൂരിന്റെ  കഴിവ് ശ്രദ്ധേയമാണ്. ഇപ്പറഞ്ഞ ഗുണവിശേഷങ്ങൾ ചേരുന്ന മനോഹരമായ കഥയാണ് കോഴിയും കിഴവിയും. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമാണ് കാരൂർ കഥകളുടെ തട്ടകം. രണ്ടു ഗ്രാമീണ  കുടുംബങ്ങളുടെ കഥയാണ് ഇത്.

തലമുറകളായി അയൽക്കാരായി കഴിയുന്ന മർക്കോസിന്റേയും മത്തായിയുടേയും കുടുംബങ്ങളുടെ പരസ്പരാശ്രയത്വവും നന്മയും  ഈ കഥയിലുണ്ട്. ഒരാളുടെ കോഴിയെ അയാൾ തന്നെ കൊന്നാൽ അതിൽ അപകടമില്ല .എന്നാൽ കയ്യബദ്ധം കൊണ്ട് അന്യനാണ് കൊന്നതെങ്കിൽ അതുണ്ടാക്കുന്ന പുകിലുകൾ വലുതായിരിക്കും. ബന്ധങ്ങൾ മറന്നുപോകും .

മത്തായിയുടെ കോഴിയെ മാർക്കോസിന്റെ  വീട്ടിലെ കുട്ടി അറിയാതെ കല്ലെറിഞ്ഞപ്പോൾ അത് ചത്തുപോയി.  ചത്ത കോഴിയെ മത്തായിയുടെ വീട്ടിൽ ഏൽപ്പിക്കുകയാണ് മാർക്കോസിന്റെ  ഭാര്യ ചെയ്തത് .ആ പൂവങ്കോഴി ഒരു വിപ്ലവമാണ് അഴിച്ചുവിട്ടത്. മത്തായിയും ഭാര്യയും ആ കോഴിയെ പാചകം ചെയ്തു കഴിച്ചു .എന്നാൽ ആ കോഴി മത്തായിയുടെ തലച്ചോറിനകത്ത് ചികയുകയും മാന്തുകയും കൊത്തിപ്പെറുക്കുകയും ചെയ്തു. കോഴിയിറച്ചിയോടുള്ള കൊതി കോഴിയുടെ വേദനയെ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്നു. കൊതി സഹാനുഭൂതിയെ തടയുന്നു.

എങ്ങനെയെങ്കിലും മത്തായി മർക്കോസിനെ പ്രശ്നത്തിലാക്കാൻ തീരുമാനിച്ചു,  മർക്കോസിന്റെ  അപ്പൻ തന്റെ  സ്ഥലത്തിൽ  കുറച്ച്  മത്തായിയുടെ അമ്മയ്ക്ക് പണ്ട് പാർക്കാൻ കൊടുത്തതാണ്. അവൾ അവിടെ താമസിച്ചു. വളരെ കഷ്ടപ്പെട്ടാണ് അവൾ അവിടെ ജീവിച്ചത്  .അവൾ ഒരു ചെറിയ പീടിക തുടങ്ങി. അടുത്തൊന്നും മറ്റു കടകൾ ഇല്ലാതിരുന്നതുകൊണ്ട് അവിടെ കച്ചവടം പൊടിപൊടിച്ചു. പിന്നീട് അവൾ പലതരം വ്യാപാരങ്ങൾ തുടങ്ങി. വിപുലമായി മെച്ചപ്പെട്ടു . അങ്ങനെ അവർ നല്ല നിലയിലേക്ക് മാറി .ചിട്ടികൾ നടത്തി .ഒരുപക്ഷേ അവളുടെ ഭർത്താവ് ജീവിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു നല്ല ഗതി വരുമായിരുന്നില്ല.

മർക്കോസിന്റെ  വീട്ടിൽ സാമാന്യം സ്വത്ത് ഉണ്ടായിരുന്നു. എന്നാൽ  മാർക്കോസിന്റെ  അമ്മ എല്ലാ ആണ്ടിലും പ്രസവിക്കുമായിരുന്നു. ഒരു ആൺകുട്ടിയെ കിട്ടണം എന്നതായിരുന്നു അവരുടെ ആഗ്രഹം .അങ്ങനെ ഏഴ് പെങ്ങന്മാരുടെ ഇടയിലേക്ക് ഒരു കുഞ്ഞാങ്ങള വന്നു .അപ്പനും അമ്മയും മരിച്ചു. ഇവരെ കെട്ടിച്ച് അയക്കേണ്ട ചുമതലയും മറ്റും മാർക്കോസിന്റെ  തലയിൽ വന്നു .

അങ്ങനെ മത്തായി  താഴെനിന്ന് മേലോട്ട് വളർന്നു. മർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹായിച്ചു തുടങ്ങി. എന്നാൽ അത്  ഉപകാരസ്മരണ കൊണ്ടല്ല .മറിച്ച് അവന് കുറച്ചു കൂടി സ്ഥലം പുര വെക്കാൻ വേണം.അയൽപക്കത്ത് അത്താഴപ്പട്ടിണിക്കാരൻ വന്നാൽ അതൊരു സ്വൈരക്കേടാണെന്നാണ് മത്തായിയുടെ പക്ഷം .അവനെ എങ്ങനെയെങ്കിലും അവിടെ നിന്ന് തുരത്തണം ഇതായി മത്തായിയുടെ ചിന്ത.തന്നെക്കൊണ്ട് ആവുന്ന എല്ലാ ഉപദ്രവവും അവൻ മർക്കോസിനെതിരെ ചെയ്തു .എന്നാൽ മത്തായിയുടെ അമ്മയ്ക്ക് ഈ നന്ദികേടിൽ  പ്രതിഷേധമുണ്ട്.

 രണ്ടുപേരുടെയും കുട്ടികൾ തമ്മിൽ തല്ലു പിടിക്കും .എങ്കിലും അവരുടെ പിണക്കം പെട്ടെന്ന് ഇണക്കമായി മാറും. മാർക്കോസിന്റെ  മകൾ വേലിക്കരികിൽ മത്തായിയുടെ മക്കൾ പേരയ്ക്ക പറിച്ചു തിന്നുന്നത് കൊതിയോടെ നോക്കി നിൽക്കുകയായിരുന്നു .അതിൽ ഒരു കുട്ടി പേരയ്ക്ക പറിച്ച് അവൾക്ക് എറിഞ്ഞുകൊടുത്തു. എന്നാൽ പേരയ്ക്ക അവളുടെ നെറ്റിയിൽ പതിച്ചു. ഇതൊരു തല്ലു പിടിത്തത്തിന് കാരണമായി .എന്നാൽ പിറ്റേ ദിവസം അവർ തമ്മിൽ വഴക്കു തീർത്തു.രണ്ടു വീട്ടിലെയും കുട്ടികൾ ഒരുമിച്ചു നടക്കുന്നത് രണ്ടു വീട്ടുകാർക്കും ഇഷ്ടമല്ല. പരസ്പരം കുറ്റം പറഞ്ഞല്ലാതെ അവർ കിടന്ന് ഉറങ്ങാറില്ല .മത്തായിയുടെ അമ്മ മകന്റെ  ഈ നന്ദികേടിനെക്കുറിച്ച് എപ്പോഴും മകനോട് സംസാരിക്കാറുണ്ട്. ആ രണ്ട് വീട്ടുകാരുടേയും ഇടയിൽ ഒരു അഗ്നിപർവതം പൊട്ടാറായി നിൽക്കുകയാണ് .ഒരു പക്ഷേ അതിൽ രണ്ടു കുടുംബങ്ങളും തകർന്നുവെന്നുവരാം .അത്രയധികം അവരുടെ ഇടയിൽ പ്രശ്നങ്ങൾ വർദ്ധിച്ചു .

മത്തായി മർക്കോസിനെതിരെ പോലീസിൽ പരാതി കൊടുത്തു. മർക്കോസിന്റെ  വീട്ടിൽ പൊലീസുകാർ വന്നു. പറമ്പിൽ നിന്ന് കോഴിയുടെ തൂവലും കാലും തലയും തൊണ്ടിയായി എടുത്തു.മർക്കോസ് കോഴിയെ കട്ടു എന്നാണ് കേസ് .

മർക്കോസ് പോലീസിനോട് അപ്പുറത്തെ വീട്ടിലെ അമ്മ വയസ്സായി ഇരിക്കുകയാണ് ഒന്ന് കയറിയിട്ട് പോകണം എന്ന് അപേക്ഷിച്ചു .പോലീസുകാർ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് അനുവദിച്ചു.കോഴിയെ കട്ടു തിന്നതിന്  തന്നെ പോലീസുകാർ കൊണ്ടുപോകുകയാണെന്ന് മാർക്കോസ് പറഞ്ഞു.

 അപ്പോൾ ആ വൃദ്ധ കണ്ണു തുടച്ചിട്ട് ഇങ്ങനെ പറഞ്ഞു .ഈ കൂട്ടത്തിൽ മത്തായി ഉണ്ടെങ്കിൽ അവനോട് തന്നെ വടക്കേതിൽ ഒന്ന് കൊണ്ടുപോകാൻ പറയണം എന്നും ഞാൻ അവിടെക്കിടന്നു ചത്തോളാമെന്നും നന്ദികെട്ട ഇവന്റെ  കൂടെ താൻ കഴിയുകയില്ല എന്നും ഇന്നലെ കൊച്ചുങ്ങളെപ്പോലും അറിയിക്കാതെയാണ് മത്തായിയും  ഭാര്യയും കോഴിയെ വേവിച്ചു തിന്നത് എന്നും  എന്നിട്ട് മാർക്കോസിന്റെ   പേരിൽ കേസ് കൊടുത്തിരിക്കുന്നത് തെറ്റാണ്  എന്നും പോലീസുകാരെ  അറിയിച്ചു. വൃദ്ധ മർക്കോസിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. എന്റെ  മകനെ ഈ നന്ദികേട്ടവരുടെ ഇടയിൽനിന്ന് കർത്താവെന്നെ  വേഗം വിളിച്ചിരുന്നെങ്കിൽ എന്ന് പറഞ്ഞു. പിന്നീട് താൻ വരുത്തിവെച്ച വയ്യാവേലി യിൽ നിന്ന് രക്ഷപ്പെടാൻ മത്തായിക്ക് കുറേ കഷ്ടപ്പെടേണ്ടി വന്നു.

ഇരുട്ടുനിറഞ്ഞ പരിതസ്ഥിതിയിൽ അനുഭവസമ്പന്നരായ മുതിർന്നവരുടെ  അവസരോചിതമായ ഇടപെടലുകളും ശാസനകളുമാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. മത്തായിയുടെ അമ്മച്ചിയുടെ പ്രകാശം നിറഞ്ഞ വാക്കുകൾ ചുറ്റുമുള്ളവർക്ക്  വഴിവിളക്കായി മാറുന്നുണ്ട് .തലമുറകൾക്ക് മുമ്പേ തുടങ്ങിവെച്ച സ്നേഹോഷ്മളമായ ബന്ധങ്ങളെ പണത്തിന്റെ  കണക്കിൽ വിലയിടുന്നതിനെ തുറന്നുകാട്ടുകയാണ് ഈ കഥയുടെ ലക്ഷ്യം. ഗ്രാമ ജീവിതത്തിന്റെ നിർമ്മലമായ വെളിച്ചം തിരിച്ചറിയാനും നാട്ടു നന്മകളുടെ മങ്ങിത്തുടങ്ങിയ ദീപനാളങ്ങൾ തെളിച്ചു നിർത്താനും ഈ കഥ ശ്രമിക്കുന്നു. കഥാപാത്രങ്ങളുടെ ജീവിത ഭാവങ്ങൾ സൂക്ഷ്മതയോടെയാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത് .കളങ്കമില്ലാത്ത ജനങ്ങളേയും നന്മ സൂക്ഷിക്കുന്നവരേയും ,ബന്ധങ്ങളിലെ ഊഷ്മളതയും ,മറ്റും ഈ കഥയിൽ നമുക്ക് കാണാൻ സാധിക്കുന്നു. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന ആ വരികൾ നമ്മൾ ഈ കഥയിലെ വൃദ്ധയെ കാണുമ്പോൾ ഓർത്തു പോകും.ഇതിലെ വൃദ്ധയുടെ നിസ്വാർത്ഥത എടുത്തുപറയേണ്ടതാണ് .ആ അമ്മയുടെ  ഇടപെടലാണ് കഥാഗതിയിൽ മാറ്റമുണ്ടാക്കുന്നത്. ആ മനസ്സിന്റെ  നന്മയും സഹാനുഭൂതിയും  നന്മയുടെ പക്ഷത്തു നിൽക്കുന്ന മനോധർമ്മവും ഈ കഥയുടെ പ്രകാശമായി മാറുന്നു

                      


                                      യുട്യൂബ് ലിങ്ക്

Sunday, March 21, 2021

ഓണമുറ്റത്ത് - വൈലോപ്പിള്ളി ശ്രീധരമേനോൻ (ആസ്വാദനക്കുറിപ്പ്)



           ജീവിതമാകുന്ന  കടലിനെ മഷിപ്പാത്രമാക്കി മലയാളകവിതയിൽ ഉജ്ജ്വലമുഹൂർത്തങ്ങൾ തീർത്ത വൈലോപ്പിള്ളി ശ്രീധരമേനോന്റെ  വിട എന്ന കാവ്യ സമാഹാരത്തിലെ കവിതയാണ് ഓണമുറ്റത്ത്. ഓണം മലനാടിനെ എങ്ങനെയെല്ലാം അണിയിച്ചൊരുക്കുന്നുവെന്നും പ്രകൃതിയോട് ചേർന്ന് മാനവജീവിതം മഹാബലിയെ എങ്ങനെ വരവേൽക്കുന്നുവെന്നും കവി വർണ്ണിക്കുന്നു .
ഈ മലനാടിന്റെ  വായുവിൽ മധുരവും ഉദാരവുമായ പരിശുദ്ധമായ ഒരു ഭാവം ഉണ്ട്.എത്ര മഴ കൊണ്ടാലും തുമ്പപ്പൂക്കൾ നനഞ്ഞു വിറച്ച് ഓരോ വീട്ടിലും പൂത്തു നിൽക്കുകയാണ് .അതിഥിയെ സ്വീകരിക്കുവാൻ നിലവിളക്കിൽ ദീപക്കുറ്റികൾ നാട്ടി നിൽക്കുന്നതുപോലെ എവിടേയും  മഞ്ഞപ്പൂക്കളാകുന്ന ദീപക്കുറ്റികൾ നാട്ടി മുക്കുറ്റികൾ നിൽക്കുന്നുണ്ട്.

താലമേന്തി വിരുന്നുകാരനെ സ്വീകരിക്കാൻ നിൽക്കുന്നത് പോലെയാണ് മഹാബലി മന്നനെ സ്വീകരിക്കുവാൻ വയലേലകളിൽ വെള്ളിത്താലമെടുത്തു നെയ്യാമ്പലുകളും വിലസിക്കുന്നത്.

 കമുകിന്റെ  പൂക്കൾ മഹാബലിയെ എതിരേൽക്കാൻ നിലത്തുവീണ് കിടക്കുകയാണ്.
ഉണ്ണികളേ, കടലേ, അരുവികളേ,കന്യകളേ ,നിങ്ങളെല്ലാം ആർപ്പുവിളിക്കുക. കാരണം ഇതിനേക്കാൾ  മികച്ച അതിഥി ഇനി വരാനില്ല.അതിഥിയെ സ്വീകരിക്കാൻ വിളക്കുമായി വരുന്ന കന്യകയാണ് ഉഷസ് (പ്രഭാതം). ഉദയസൂര്യനാകുന്ന വിളക്കിന്റെ  നാളം അല്പം ഉയർത്തി ലജ്ജാ ഭാരത്താൽ തുടുത്ത കവിളോടെ പ്രഭാതം ഒരുങ്ങിയെത്തുന്നു എന്നാണ് കവി പറയുന്നത് .

മഹാബലിയുടെ കാലുകൾ പനിനീരിനാൽ കഴുകിച്ചു കൊണ്ട് മലയാളത്തറവാടിന്റെ  മുറ്റത്തുള്ള മണി പീഠത്തിലിരുത്തുന്നുവെന്നാണ് കവി പറയുന്നത്. മലയാളികളുടെ കൊച്ചു കിനാവുകളിൽ നിറഞ്ഞ മഹാബലിയെത്തി. നാം പൂക്കളം എഴുതി കാത്തിരിക്കുന്ന ചക്രവർത്തിയെ വേഗം തന്നെ സ്വീകരിച്ചിരുത്തൂ എന്ന് കവി ആവശ്യപ്പെടുന്നു .താനൊരു പുള്ളുവനാണെന്നും പായും കുടയും നെയ്യുന്നവനാണെന്നും കൈവേലകൾ ചെയ്ത് ജീവിക്കുന്നവനാണെന്നും കവി പറയുന്നു .പുഞ്ച കൊയ്യുന്ന, കറ്റ മെതിക്കുന്ന പാവപ്പെട്ട ഗ്രാമപ്പെൺകുട്ടികളുടെ കരളുകൾ തുള്ളാനും കാലുകൾ നർത്തനമാടാനും മാത്രമാണ് താൻ കവിതകൾ പാടുന്നത് എന്നും തന്റെ കയ്യിൽ വീണപ്പെണ്ണ് ഉണ്ടെന്നും വെറ്റിലയോ മുറുക്കാനോ മാത്രമായിരിക്കും ഒരു പക്ഷേ  തനിക്ക് ലഭിക്കുന്നതെന്നും കവി പറയുന്നു.

ഓണക്കാലത്ത് ഓണപ്പാട്ടുകൾ ആണ് ഞാൻ പാടുന്നത് .പൊൻനിറമുള്ള ചിങ്ങമാസം വന്നു പിറന്നു. ഓണത്തപ്പൻ പനയോലയും ചൂടി മലയാളത്തറവാടിന്റെ  മുറ്റത്ത് ഇരിക്കുന്നു. ഞാനാകട്ടെ വെളുത്ത മണലിൽ ഇരിക്കുന്നു. എന്റെ  കയ്യിൽ കൊഞ്ചലോടെ പ്രിയപ്പെട്ട മകളായ വീണപ്പെണ്ണും ചാഞ്ഞു കിടക്കുന്നുണ്ട് .പല്ലുകൊഴിഞ്ഞ പഴയ പാട്ടാണെന്ന് പറഞ്ഞ് പരിഷ്കാരത്തിന്റെ  മടിയിലുള്ള ഇന്നത്തെ തലമുറ എന്നെ ഒരുപക്ഷേ പഴിച്ചേക്കാം. അവർ പഴമോ അരിയോ പപ്പടമോ തന്നയച്ച്  എന്നെ പറഞ്ഞയക്കാൻ ശ്രമിച്ചേക്കാം. പക്ഷേ എന്റെ  ഉള്ളിലുള്ള അഭിമാനം ഇവർ അറിയുന്നില്ല .എന്റെ  മുന്നിൽ ഗോമേദകം പതിപ്പിച്ച സ്വർണ്ണ സിംഹാസനത്തിൽ മുത്തുക്കുടയും ചൂടി ഇരിക്കുന്നത് മൂന്നുലോകത്തേയും ഭരിച്ച മഹാബലിയാണ്.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടോടി സംസ്കാരത്തെക്കുറിച്ച് കവി ഇവിടെ സൂചിപ്പിക്കുന്നുണ്ട് .സിനിമാറ്റിക് പാട്ടുകളും നൃത്തങ്ങളും ഇന്ന് പുള്ളുവപ്പാട്ടിന്റെ  സ്ഥാനം അപഹരിച്ചു.. പഴയകാല നന്മകളെക്കുറിച്ച് ആവേശത്തോടെയാണ് കവി പാടുന്നത് പാരമ്പര്യത്തിന്റെ  നന്മ തന്നിലുണ്ടെന്ന് കവി അഭിമാനിക്കുന്നു .
 

     മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ തുടങ്ങിയുള്ളവരുടെ പാരമ്പര്യം ഉൾക്കൊണ്ടാണ് തന്നിൽ കവിത വന്നത് എന്ന് കവി പറയുന്നു വീണപ്പെണ്ണ് ആ പഴമയുടെ ചിഹ്നമാണ്.