Sunday, March 21, 2021

അമ്മത്തൊട്ടിൽ-റഫീക്ക് അഹമ്മദ്


                                         

                                    റഫീക്ക് അഹമ്മദ്

                           കവിതാലാപനം

                     ശ്രേയ ബെൻ സുരേന്ദ്രൻ

                      ദൃശ്യാവിഷ്ക്കാരം

                   റഫീക്ക് അഹമ്മദിന്റെ കവിതയാണ് അമ്മത്തൊട്ടിൽ. ആധുനിക ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ പ്രാധാന്യവും വാർദ്ധക്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത പുത്തൻ തലമുറയുടെ മനോഭാവവുമാണ് കവിതയുടെ വിഷയം. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കുള്ള അഭയമാണ് അമ്മത്തൊട്ടിൽ .കവിതയിൽ അമ്മയെ ഉപേക്ഷിക്കാനുള്ള ഇടമാണ് അമ്മത്തൊട്ടിൽ.അമ്മയെ ഉപേക്ഷിക്കാൻ തീരുമാനിച്ച മകൻ ജീവിതത്തിന്റെ പിൻസീറ്റിലേക്ക് അമ്മയെ മാറ്റാൻ ശ്രമിക്കുന്നു .മകൻ എത്ര ശ്രമിച്ചിട്ടും അമ്മയെ കാറിന്റെ പിൻസീറ്റിൽ നേരെ ഇരുത്തുവാൻ കഴിയുന്നില്ല.ഉണങ്ങിയ കയ്യുകൾ ചുള്ളിക്കമ്പുകൾ പോലെയായിട്ടുണ്ട്. അമ്മ കയ്യുകൾ നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ട് .എങ്ങോട്ട് പോകുന്നു എന്ന് മകനോട് ഒരു പ്രാവശ്യം പോലും അമ്മ ചോദിച്ചില്ല. എന്തിനു പോകുന്നുവെന്നും അവർ ചോദിച്ചില്ല.അമ്മയുടെ കണ്ണുകൾ പഴയ മങ്ങിയ നിറമുള്ള പിഞ്ഞാണം പോലെയായി.പാടയും പീളയും മൂടിക്കെട്ടിയ കണ്ണുകൾ വളരെ ബുദ്ധിമുട്ടിയാണ് അമ്മ അടച്ചു തുറന്നത് .പണ്ട് തിളക്കമുള്ള കണ്ണുകൾ ആയിരുന്നിരിക്കണം അമ്മയ്ക്ക് എന്നാൽ ജീവിതത്തിന്റെ   വേദനിപ്പിക്കുന്ന കാഴ്ചകൾ കണ്ട് അമ്മയുടെ കണ്ണുകൾ ആകെ നിറംകെട്ട പാത്രം പോലെയായി.

 മകൻ അമ്മയേയും കൊണ്ട് യാത്ര ചെയ്യുകയാണ്. ആരുമില്ലാത്ത വഴികളിലൂടെ, ആകാശഗോപുരങ്ങൾക്കു താഴെ കാറ് നീങ്ങി.അവിടെ ഒരു പെരുമാൾ കണ്ടു. അതിന്റെ  തൊട്ടടുത്തായി അമ്മയെ ഇറക്കിയിട്ട് പോകാമെന്ന് മകൻ വിചാരിച്ചു. എന്നാൽ പ്രസവിച്ചു കിടക്കുന്ന തെരുവു പട്ടി ഊറ്റത്തോടെ ചാടിക്കുതിച്ച് കുരച്ചത് കണ്ടപ്പോൾ മകൻ  തന്റെ  ബാല്യകാലത്ത് തന്നെ പുലർത്താൻ വളരെ കഷ്ടപ്പെട്ട അമ്മയെ ഓർത്തു. കുറ്റബോധം തോന്നി.
ഇവിടെ പെരുമാൾ എന്ന് രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് രണ്ട് വ്യത്യസ്തമായ അർത്ഥത്തിലാണ് .പണ്ട് ആരാധനാലയങ്ങളിൽ പോയിരുന്ന മനുഷ്യൻ ഇന്ന് അവ ഉപേക്ഷിച്ച് വലിയ മാളുകളെ ആശ്രയിക്കുന്ന കാഴ്ചയെത്തന്നെയാണ് കവിഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
തെരുവ് പട്ടി വളരെ ഊർജത്തോടെ  മക്കളെ സംരക്ഷിക്കാൻ ശ്രമിച്ചത് കണ്ടപ്പോൾ അരക്ഷിതമായ ബാല്യകാലത്ത് കഷ്ടപ്പെട്ട് എല്ലാ പ്രശ്നങ്ങളേയും ഏറ്റെടുത്തത് തന്നെ പുലർത്തിയ അമ്മയോട്  അനുകമ്പ തോന്നി.

തുടർന്ന് ജില്ലാശുപത്രിയുടെ അരികിൽ അമ്മയെ ഉപേക്ഷിക്കാൻ തുനിഞ്ഞു.രാത്രി തുറക്കുന്ന ഒരു കടമാത്രമാണ് ആകെ അവിടെ ഉണ്ടായിരുന്നതെന്ന് അയാൾ കണ്ടുപിടിച്ചു .അവിടെ രണ്ടുമൂന്ന് ആളുകൾ മാത്രമേയുള്ളൂ .പിന്നിൽ ഒഴിഞ്ഞ സ്ഥലമുണ്ട് .അവിടെ അമ്മയെ   ഉപേക്ഷിക്കുവാൻ അയാൾ ശ്രമിച്ചു .പക്ഷേ ആശുപത്രിപ്പടികളിൽ അയാളുടെ കാൽ തടഞ്ഞപ്പോൾ പണ്ട് പനി വന്നതും  അമ്മ  തന്നെ എടുത്തുകൊണ്ട് ആശുപത്രിയുടെ പടി ഓരോന്നും കിതച്ചുകൊണ്ട് കയറിയതും സൂചി പ്രയോഗത്തിന്റെ  നീറ്റൽ അനുഭവപ്പെട്ടതും ഓർത്തു. ഇപ്പോൾ ആ നീറ്റൽ കുറ്റബോധത്തിന്റെ  നീറ്റലായി വന്നുപോയതും അയാൾ മനസ്സിലാക്കി

പിന്നെയും കാർ മുന്നോട്ടു നീങ്ങി .എങ്ങും ഇരുട്ടാണ് .വഴിയിൽ ആളുകൾ ആരുമില്ല .പണ്ട് കണ്ണുപൊത്തിക്കളിച്ച ആ വിദ്യാലയമുറ്റം കണ്ടപ്പോൾ ഒത്തിരി കാര്യങ്ങൾ ഓർത്തു.വാശിപിടിച്ചതും കരഞ്ഞതും കുതറി ഓടിയതും കരച്ചിൽ കേട്ട് ഉച്ചയാകും വരെ അമ്മ ചുറ്റുമതിലിന് പുറത്ത് കാത്ത്  നിന്നതും അയാൾ ഓർത്തു .അന്ന് കരച്ചിൽ ചങ്കിൽ കുരുങ്ങിയ അതേ അനുഭവംഇപ്പോഴും തോന്നി. അന്ന് തന്നെ പിച്ചിയത് ഈ ചുള്ളിക്കമ്പ് പോലുള്ള കൈകൾ കൊണ്ടാണോ ?പിന്നെയും അവിടെ വാഹനം നിർത്താതെ അയാൾ മുന്നോട്ടു പോയി.

 ഇനി എവിടെയാണ് അമ്മയെ ഉപേക്ഷിക്കേണ്ടത് എന്ന് അയാൾ ചിന്തിച്ചു. നിറദീപമായിരുന്ന അമ്മയെ വാർദ്ധക്യത്തിൽ കരിന്തിരിയായി കാണുന്ന തന്റെ  മാറ്റം അയാൾ മനസ്സിലാക്കുന്നുണ്ട്. സ്വബോധം നഷ്ടപ്പെടും വരെ അമ്മ എന്നും തന്നെ കൊണ്ടുപോകണം എന്ന് വാശി പിടിച്ചിരുന്ന ആ ശ്രീകോവിലിന് മുന്നിൽ തന്നെ അമ്മയെ ഉപേക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു അപ്പോൾ ഒരാൾ പുറത്ത് നടക്കുന്നതായി കണ്ടു . തന്റെ ക്രൂരകൃത്യം കണ്ട് പൊറുതി ഇല്ലാതെ ഈശ്വരൻ കോവിലിൽ നിന്ന് ഇറങ്ങി വന്നതാണോ എന്ന് അയാൾ സംശയിച്ചു .കുറ്റബോധം അയാളെ വല്ലാതെ നീറ്റി.

അയാൾക്ക് തണുപ്പ് അനുഭവപ്പെട്ടപ്പോൾ കാറിന്റെ ചില്ലുയർത്തി .പണ്ട് തണുത്തപ്പോൾ കരിമ്പടം ചുറ്റി അമ്മയുടെ വയറ്റത്ത് ചൂട് കിട്ടാൻ പറ്റിക്കിടന്നതും അമ്മയുടെ മുഷിഞ്ഞ കാച്ചിയ എണ്ണയുടെ മണമ നുഭവപ്പെട്ടതും പുലർച്ചയിൽ ചൂട്ടു കത്തിക്കുന്ന ഗന്ധം ശ്വസിച്ചതും അയാൾക്ക് അപ്പോൾ അനുഭവിക്കുന്നതായി തോന്നി.

ഇന്നും അമ്മയെ തിരികെ കൊണ്ടു ചെല്ലുമ്പോൾ ഭാര്യ ഒന്നിനും കൊള്ളരുതാത്തവൻ ആണ് താൻ എന്ന് പറഞ്ഞ് പഴി പറഞ്ഞേക്കാം. എങ്കിലും ഞാൻ ഇനി അമ്മയെ ഉപേക്ഷിക്കില്ല എന്നയാൾ തീരുമാനിച്ചു .തല പെരുക്കുന്നത് പോലെ അയാൾക്ക് തോന്നി .അയാൾ തിരിഞ്ഞു നോക്കിയപ്പോൾ പിറകിലെ സീറ്റിൽ വലത്തോട്ട് പൂർണമായി ചാഞ്ഞു മടങ്ങി അമ്മ മയങ്ങിക്കിടക്കുന്നത് കണ്ടു .പീളയടിഞ്ഞ കണ്ണുകൾ അമ്മ എന്തുകൊണ്ടാണ് നിർദയം തുറന്നു വച്ചത് എന്നാണ് അയാൾ സംശയിക്കുന്നത് . 

                     


                        
ബ്രിഡ്ജ്  മലയാളം ഫിലിം -യൂട്യൂബ് ലിങ്ക്

 

                   



No comments:

Post a Comment