Monday, July 12, 2021

വായനവാരാഘോഷം 2021




                                                     വായന-പ്രസംഗം 


                              


                                                       വായനാനുഭവം           

                              


                                                       വാർത്താവായന   

                      

                                           

Thursday, June 24, 2021

പുതുവർഷം-വിജയലക്ഷ്മി


 

കുട്ടിക്കാലത്ത് അമ്മ പറഞ്ഞതിനപ്പുറം മറ്റൊരു ലോകം എനിക്ക് ഇല്ലായിരുന്നു .അമ്മയോടൊപ്പം ഓണക്കാലത്ത് 'മാവേലി നാടുവാണീടും കാലം' എന്ന വരികൾ പാടി പൂക്കളമിടാൻ പൂ നുള്ളിയിരുന്ന കാര്യം ഇപ്പോൾ ഓർക്കുന്നു .ദേവിയുടെ അമ്പലത്തിൽ കുഞ്ഞുടുപ്പിട്ട് ഓരോ പടിയും എണ്ണിക്കയറുമ്പോൾ അമ്മ എന്നോട് പറഞ്ഞു ;കൈകൂപ്പി പടികൾ കയറിയാൽ കരിവള സ്വർണ്ണവള ആകുമെന്ന്.അത് വിശ്വസിച്ചാണ് ഞാൻ പടികൾ കയറിയത്. പുസ്തകസഞ്ചിയിൽ നെല്ലിക്കയും പച്ചപ്പുളിയും ഒളിപ്പിച്ച് വയ്ക്കുമായിരുന്നു .ആരോടും വഴക്കില്ല എന്ന് മാത്രമല്ല എല്ലാവരോടും പുഞ്ചിരിതൂകി നടക്കുമായിരുന്നു .ഞാനും അമ്മയും ഒരുമിച്ചാണ് പൂക്കളം തീർത്തിരുന്നത്. മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന പൂക്കളിൽ തുമ്പപ്പൂപോലെയാണ് എന്റെ അമ്മയും.

കൗമാരകാലത്തെക്കുറിച്ച് കവയിത്രി ഓർക്കുന്നു .ആയിരക്കണക്കിന് ദുഃഖ ചിന്തകൾ കുന്തങ്ങളായി ഉയർന്നിരിക്കുന്നു .തീരാത്ത പകയും  തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ട് എരിച്ചിരുന്നു. ആരോടും ചേരാനാകാത്ത കാലമാണിത്. ഒരു വൈദ്യുത തരംഗം പോലെ വേഗതയും അപകടം നിറഞ്ഞ കാലമാണ് കൗമാരം.

ജീവിതത്തിന്റെ  സന്തോഷങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര  രസിപ്പിച്ചാലും രക്തവും മാംസവും മജ്ജയും ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിൽ ആർക്കുന്ന യൗവനകാലത്തിലൂടെയും ഞാൻ കടന്നുപോയി. ഈ കെട്ടകാലത്ത് ഓണവും,സുഗന്ധമുള്ള പൂക്കളുമെല്ലാം കേരളസമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു .ഞാൻ ഈ അവസ്ഥയെ ദു:ഖിതയായി  നോക്കി നിന്നു എന്നാണ് കവയിത്രി പറയുന്നത്.

    ഇത്തിരി മണ്ണ് പോലും ഇല്ലാത്തവർക്കും ഒരു കൊച്ചുവീടിന്റെ  കൂട് മാത്രമുള്ളവർക്കും എങ്ങനെയാണ് ഒരു പൂ പോലും ഉണ്ടാവുക? ഫ്ലാറ്റിലെ ബാൽക്കണിയുടെ അറ്റത്തുനിന്ന് കർക്കടകവും മഴയും ഞാൻ കണ്ടു. കർക്കടകം മാറി ചിങ്ങം വന്നു എന്നതാണ് സൂചന. താഴെ ഇത്തിരിയുള്ള മണ്ണിൽ വിനീതമായി നിൽക്കുന്ന പാവം തുമ്പപ്പൂവിനെ ഞാൻ കണ്ടു അപ്പോൾ ആരേയും വേദനിപ്പിക്കാത്ത എന്റെ  അമ്മയുടെ നിശബ്ദമായ വിറയലുള്ള മുഖം ഞാൻ ഓർത്തു. എന്തിനാണ് എനിക്ക് വേറെ ഒരു പൂക്കളം? എന്തിനും മീതെയായി സ്നേഹസാന്ത്വനമായി അമ്മയുടെ മുഖം ജ്വലിക്കുന്നു. വരുന്ന ഓണപ്പുലരിയിൽ വർത്തമാനകാലത്തിന്റെ  കൂരിരുട്ട് നീക്കി അമ്മ വീട്ടിനുള്ളിൽ വന്നുദിക്കും എന്ന് കവയിത്രി പ്രത്യാശിക്കുന്നു ഈ ദു:ഖമെല്ലാം കഴിഞ്ഞു പോകുമെന്നും  വരാനിരിക്കുന്ന പുതുവർഷം വലതുകാൽ വച്ച് അക്ഷയ ശ്രീയായി കടന്നു വരുമെന്നും കവയിത്രി പ്രത്യാശിക്കുന്നു .

                                  

                                 

                                   വിജയലക്ഷ്മിയുടെ സന്ദേശം

Monday, June 21, 2021

പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും -എം പി പോൾ

 


 പ്രകൃതിയുടെ സൗന്ദര്യത്തേയും കലാ സൗന്ദര്യത്തേയും വേർതിരിക്കുമ്പോൾ മാത്രം മനുഷ്യനും പ്രകൃതിയും വ്യത്യസ്തരാണെന്ന് പറയേണ്ടി വരും .കാരണം മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ് എന്ന് പറഞ്ഞാൽ ഈ സൗന്ദര്യത്തെ നമുക്ക് വേർതിരിക്കാൻ സാധ്യമല്ല .ഉദാഹരണമായി ഒട്ടുമാവ് വളർത്തുമ്പോൾ ഒട്ടിക്കൽ എന്ന പ്രവർത്തി മനുഷ്യൻ ചെയ്യുന്നതാണെങ്കിലും അത് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നത് പ്രകൃതിയുടെ ശക്തി കൊണ്ടാണ്.

പ്രകൃതി എപ്പോഴും മാറ്റത്തിന് വിധേയമാണ്. അതിന്റെ  മാറ്റം ക്ഷണികമാണ്. പ്രകൃതിയുടെ ചില മാറ്റങ്ങൾക്ക്  നമ്മളിൽ സൗന്ദര്യ പ്രതീതി ഉളവാക്കാൻ സാധിക്കും. എപ്പോഴും അങ്ങനെയല്ല .ഉദാഹരണമായി നല്ലൊരു മഴ നമ്മെ ആകർഷിക്കും .പക്ഷേ അത് പെരുവെള്ളപ്പാച്ചിലാണെങ്കിൽ നമ്മെ പേടിപ്പെടുത്തും. എന്നാൽ കലയിൽ സൗന്ദര്യ ഭാവത്തിനു സ്ഥിരത ഉണ്ട്. അതിന് ഒരിക്കലും മാറ്റം സംഭവിക്കില്ല. ആസ്വാദകർ വന്നുംപോയും കൊണ്ടിരുന്നാലും  കല നിശ്ചലമായിത്തന്നെ നിലകൊള്ളുന്നു . അതുകൊണ്ടാണ് കല ശാശ്വതമാണെന്ന് പറയുന്നത് .പ്രകൃതിയുടെ ഭാവം മാറിക്കൊണ്ടിരിക്കും കലയുടെ ഭാവം എന്നും നിലനിൽക്കും.


പ്രകൃതിയിൽ സൗന്ദര്യം മറ്റു പലതിനോടും ചേർന്ന് സങ്കീർണ്ണമായാണ് കാണുന്നത് .ഉദാഹരണമായി ഈ നാട്ടിൽ സുന്ദരമായ ഒരു നദി ഉണ്ടെന്നിരിക്കെ  അതിന്റെ  ആസ്വാദനത്തിന് തടസ്സമായി ഒരാൾ അത് മലിനമാക്കുമ്പോൾ അവിടെ സൗന്ദര്യം ആസ്വാദനയോഗ്യമാകുന്നില്ല .കലയിൽ ഇങ്ങനെയല്ല .സൗന്ദര്യത്തെ മാത്രം ആവിഷ്കരിക്കാനാണ് കലാകാരൻ ശ്രമിക്കുന്നത് .അതുകൊണ്ട് കലാസൗന്ദര്യം ആസ്വദിക്കുന്നതിൽ നമുക്ക് ഒരു തടസ്സവും നേരിടുന്നില്ല.

വസന്തത്തിൽ സുന്ദരമായ പ്രകൃതി ചിലപ്പോൾ കൊടുങ്കാറ്റിൽ രക്തരക്ഷസ്സിനെപ്പോലെ തോന്നിപ്പിക്കും. എന്നാൽ ഇത് ഒരു കലാകാരൻ കലാസൃഷ്ടി ആക്കിയാൽ നമുക്ക് അതിൽ സൗന്ദര്യം മാത്രമേ കാണാനാകുകയുള്ളു. കല ഉദ്ദേശ്യത്തോടു കൂടി ഉള്ളതാണ്. അത് പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഒരു കലാകാരന്റെ   അനുഭൂതിയിൽ നിന്നാണ് കല ഉണ്ടാകുന്നത്. താൻ മനസ്സിലാക്കിയ കാര്യത്തെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് .കലാസൗന്ദര്യത്തെ പ്രകൃതിസൗന്ദര്യത്തിൽ നിന്നും വേർതിരിക്കുന്നത് മനുഷ്യന്റെ  ഈ സൃഷ്ടിപരതയാണ്.

പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന ഒരാൾക്ക് അനുഭവപ്പെടുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾക്ക് അനുഭവപ്പെടുന്നത്. കലയുടെ സൗന്ദര്യം ഒരു തരത്തിൽ ഒരു പരസ്യമാണ് .കലാകാരനുണ്ടായ അനുഭൂതി ആസ്വാദകർക്കും ഉണ്ടാകും .പരസ്യം ഇല്ലെങ്കിൽ കലയില്ല .സ്വയം ആസ്വദിക്കുവാനല്ല കലാകാരൻ കലാസൃഷ്ടി ചെയ്യുന്നത് .തന്റെയുള്ളി ലുണ്ടായ അനുഭൂതി മറ്റുള്ളവർക്ക് പകർത്തിക്കഴിയുമ്പോഴാണ് കല എന്ന ഒന്ന് ഉണ്ടാകുന്നത്.തന്റെ   രചനകൾ സുന്ദരമാണോ അല്ലയോ എന്നൊന്നും കലാകാരൻ ആലോചിക്കാറില്ല .തന്റെ  ഉള്ളിലുള്ളതിനെ പകർത്തുക എന്നതാണ് അയാളുടെ ശ്രമം .അതിന്റെ  വിജയമാണ് അയാളുടെ കലയുടെ സൗന്ദര്യം.

 കലയുടെ സൗന്ദര്യം പ്രകൃതി സൗന്ദര്യത്തെ അനുകരിക്കുന്നില്ല.കലയുടെ സൗന്ദര്യത്തിൽ ഒരു പുത്തൻ അംശം കലരുന്നുണ്ട്.കലാകാരന്റെ   അനുഭൂതിയാണ് ഈ അംശം. ഈ അനുഭവം സുന്ദരമായിരിക്കണമെന്നില്ല .കലാകാരൻ കാണുന്ന പേടിപ്പെടുത്തുന്ന അല്ലെങ്കിൽ ദുഃഖകരമായ അനുഭവങ്ങളെ, അയാൾ കലാരൂപമാക്കുമ്പോൾ അത് സുന്ദരമായിരിക്കും എന്നതാണ് കലാനിർമ്മാണത്തിലെ പ്രത്യേകത.  

 

      



Tuesday, June 8, 2021

കുചേലവൃത്തം വഞ്ചിപ്പാട്ട് -രാമപുരത്ത് വാര്യർ



                              സാന്ദ്രസൗഹൃദം 

സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ നമ്മൾ പണ്ട് ഒരുമിച്ച് കഴിഞ്ഞതും വേദവും ശാസ്ത്രവും പഠിച്ചതും ഇഴയടുപ്പമുള്ള ഒരു കൂട്ടുകെട്ട് നമ്മിൽ  ഉണ്ടായതും ചങ്ങാതി മറന്നില്ലല്ലോ . ഗുരുവിന്റെ ഭാര്യ പറഞ്ഞതനുസരിച്ച് ഒരിക്കൽ നമ്മളെല്ലാവരും ആശ്രമത്തിൽ  വിറകു തീർന്നപ്പോൾ വിറക് ശേഖരിക്കാൻ പെരുങ്കാട്ടിൽ പോയതും  വിറകൊടിച്ച് കെട്ടി വച്ചതും സൂര്യൻ അസ്തമിച്ചതും  അങ്ങ് മറന്നില്ലല്ലോ. പെട്ടെന്ന് കൂരിരുട്ടും  മഴയും  കൊടുങ്കാറ്റും വന്നപ്പോൾ   നമ്മൾ പേടിച്ചു പോയി.ഇരുട്ടായതുകൊണ്ട് നമ്മൾക്ക് അന്യോന്യം കാണാൻ സാധിച്ചില്ല. നമ്മൾ എല്ലാവരും ഒരുമിച്ച് പിറ്റേന്ന് പുലരി വരെ കാറ്റത്ത് പറന്നു പോകുമെന്ന് വിചാരിച്ച് ഗുഹയിൽ ഒളിച്ചിരുന്നതും ഓർക്കുന്നുണ്ടല്ലോ ? നമ്മൾ പേടിച്ച് കൈകൾകോർത്ത് പിടിച്ചതും സൂര്യനുദിച്ചതും അങ്ങ് മറന്നില്ലല്ലോ ?സന്ധ്യയായിട്ടും നമ്മെ കാണാതിരുന്നപ്പോൾ ഭാര്യയോട് മുനി ദേഷ്യപ്പെട്ടതും നേരം പുലർന്നപ്പോൾ നമ്മെ തിരഞ്ഞ് കാട്ടിൽ വന്നതും അദ്ദേഹത്തെ കണ്ടപ്പോൾ പേടിച്ച് വിറച്ച്  കൊണ്ട് അരികിൽ ചെന്നതും അദ്ദേഹത്തിന്റെ   കാലിൽ വീണ് നമസ്കരിച്ചതും  മുനി സന്തോഷത്തോടെ നമ്മെ അനുഗ്രഹിച്ചതും  അങ്ങ് മറന്നില്ലല്ലോ? ഗുരുവിന്റെ  അനുഗ്രഹം കൂടാതെ നമുക്ക് ജന്മസാഫല്യം ഉണ്ടാവുകയില്ല



    


Sunday, June 6, 2021

സൗന്ദര്യലഹരി-ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ബാഷ്പാഞ്ജലി എന്ന കവിതാ സമാഹാരത്തിലെ സൗന്ദര്യലഹരി എന്ന കവിതയിൽ പ്രകൃതി സൗന്ദര്യത്തിൽ മതിമറക്കുന്ന കവിയെക്കാണാം.പച്ചില ചാർത്തിന്റെ വിടവിലൂടെ പടിഞ്ഞാറൻ ആകാശത്തിലെ പനിനീർപ്പൂന്തോട്ടത്തെ കാണുന്നു എന്ന് കവി പറയുന്നു.ഇത്തരം സൗന്ദര്യത്തെ ആസ്വദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി എന്നാൽ ഇനിയും ആസ്വദിച്ച് തീർന്നിട്ടില്ല. വ്യത്യസ്തമായ സൗന്ദര്യമായതിനാൽ ഓരോ ദിവസവും പ്രകൃതി പുതുമയുള്ളതായിത്തീരുന്നു .അല്ലെങ്കിൽ ഈ ജീവിതത്തെ നമ്മൾ പണ്ടേ വെറുത്തു കഴിഞ്ഞേനെ.കിഴക്കേ ചക്രവാളത്തിൽ സിന്ദൂരം പൂശി പൂവിനെ ചിരിപ്പിച്ചുകൊണ്ട് പുലരി വന്നെത്തി .മുല്ലമൊട്ടുകളാകുന്ന നക്ഷത്രങ്ങൾ ആകാശത്ത് വിതറിക്കൊണ്ട് ഉല്ലാസത്തോടെ സന്ധ്യയും വന്നെത്തി .പൂനിലാവാകുന്ന നദിയിൽ മുങ്ങിക്കുളിച്ച് രാത്രിയും വന്നെത്തി.ഈ പ്രകൃതിയിൽ സൗന്ദര്യമുള്ളതെല്ലാം ജീവിതത്തെ മധുരിപ്പിക്കുന്നുസുഗന്ധപൂരിതമായ തണുത്ത ഇളംകാറ്റ് തളിർത്ത മരങ്ങളെ തഴുകി തളരുമ്പോൾ ,ഹൃദയത്തിന്റെ   ഉള്ളറകളിൽ ആകാശത്തെ ഏന്തി കൊണ്ട് തിരകളാൽ താളം പിടിച്ച് പാട്ടുപാടി പാറക്കെട്ടുകൾ തോറും പളുങ്കുമണികൾ ചിന്നിച്ച്  കാട്ടിലെ നദികൾ പയ്യെ ഒഴുകുമ്പോൾ, തേൻ തുളുമ്പുന്ന പൂക്കളുടെ ചുറ്റും തേനീച്ചകൾ മൂളിക്കൊണ്ട് പറന്നു കളിക്കുമ്പോൾ  ,വള്ളിച്ചെടികളുടെ തളിരുകൾ നിറഞ്ഞ ചില്ലകൾ കാറ്റത്ത് നൃത്തം ചെയ്യുമ്പോൾ അറിയാതെ അവരോടു കൂടി നമ്മളും ആനന്ദത്തിൽ മുഴുകുന്നു .ഇങ്ങനെ ഈ ലോകത്തിലെ മനോഹര വസ്തുക്കൾ എല്ലാം തന്നെ നമ്മളോട് ജീവിക്കൂ ജീവിക്കൂ എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു


അർത്ഥം പരിചയപ്പെടുക
അന്തരംഗാന്തരം - ഹൃദയത്തിന്റെ  ഉള്ളറ,
ആരണ്യം -കാട്, മന്ദം - പതുക്കെ,മരന്ദം - തേൻ, വല്ലിക - വള്ളി, സൗരഭം - സുഗന്ധം, പല്ലവാകുലം - തളിരിലകൾ നിറഞ്ഞ, നർത്തനം -നൃത്തം, പ്രവാഹം -ഒഴുക്ക്

 


 

Friday, March 26, 2021

ആസ്വാദനക്കുറിപ്പ് -മൈക്കലാഞ്ജലോ മാപ്പ് -ഒഎൻവി കുറുപ്പ്


ലോകത്തിലെ ഉന്നത കലാസൃഷ്ടികളിൽ ഒന്നാണ് മൈക്കലാഞ്ജലോയുടെ 'ലാ പിയാത്ത '.ഈ ശില്പത്തിന് നേർക്ക് 1972 മെയ് 21ന് മയക്കുമരുന്നിന്റെ ഉന്മാദം ബാധിച്ച  ഒരു  ചെറുപ്പക്കാരൻ ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തെപ്പറ്റിയുള്ള പത്രവാർത്തയിൽ  നിന്ന് രൂപപ്പെട്ടതാണ് ഒഎൻവി കുറുപ്പിന്റെ മൈക്കലാഞ്ജലോ മാപ്പ് എന്ന കവിത .പിയത്ത നേരിൽ കണ്ട അനുഭവമാണ് വായനക്കാർക്ക് കവിത പകരുന്നത്. ക്രിസ്തുവിന്റെ മരണം ഉണ്ടാക്കിയ ദുഃഖം ഈ കവിതാപാരായണത്തിലൂടെ നാം അനുഭവിക്കുന്നു. ഒരു ചെറിയ ചലനവും ഒരു നോട്ടവും ഒരു കണ്ണീർതുള്ളിയും സ്നേഹസങ്കടങ്ങളുമെല്ലാം ഒരു സർഗരചനയ്ക്ക് പ്രേരകമാകാം എന്ന് നമ്മളെ മനസ്സിലാക്കിത്തരുന്നു ഈ കവിത .ഒരു പത്രവാർത്ത ,അതും ഒരു ശിൽപം തകർക്കപ്പെട്ട സംഭവം.അതിൽ നിന്നാണ് ഈ കവിത രൂപംകൊള്ളുന്നത് .കുരിശു മരണത്തിനു ശേഷം താഴേക്ക് എടുക്കപ്പെട്ട ക്രിസ്തുവിന്റെ മൃതദേഹത്തിൽ വിലപിക്കുന്ന കന്യാമറിയത്തിന്റെ  കലാരൂപത്തിലുള്ള ചിത്രീകരണത്തിന് ഇറ്റാലിയൻ ഭാഷയിൽ നൽകപ്പെട്ട നാമമാണ് പിയത്ത.കരുണ എന്നാണ് ഇതിനർത്ഥം. 

 

കുരിശിൽ നിന്ന് ഇറക്കിയ ക്രിസ്തുവിന്റെ  ജഡം നോക്കി സൂര്യ ശിലയായിത്തീർന്ന അമ്മ തന്റെ മകന്റെ തണുത്താറിയ തിരുശരീരത്തിൻമേൽ തഴുകിയിരിക്കുന്നു .ചുമന്ന രേഖകൾ പടർന്ന ലില്ലിപ്പൂപോലുള്ള ജഡമായിരുന്നു .അവന്റെ കൂമ്പിയ കണ്ണുകൾ അപ്പോഴും പിതാവേ നീ ഇവരോട് പൊറുക്കേണമേ എന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.മകനെ നഷ്ടപ്പെട്ട ആ അമ്മയുടെ വേദന അവർണനീയമാണ്. അടർത്തിയെടുത്ത മുത്ത് നഷ്ടപ്പെട്ട പാഴ്ചിപ്പിയെ പോലെ ആയി തീർന്നു ആ അമ്മ .അമ്മയ്ക്ക് കരയുവാൻ കണ്ണുനീരില്ല .പറയുവാൻ വാക്കുകളില്ല .കവി ആ ശില്പത്തെ നോക്കി നിന്നു.ചില ഉജ്ജ്വലമുഹൂർത്തങ്ങൾ തന്റെ മനസ്സിൽ ഉദിച്ചു .കുരിശും വഹിച്ചുകൊണ്ട് ക്രിസ്തു നടത്തുന്ന യാത്രാമധ്യേ അദ്ദേഹം അവശനായി കുഴഞ്ഞുവീണപ്പോൾ അദ്ദേഹത്തെ സഹായിച്ച അരിമത്യക്കാരനായ ജോസഫിനൊപ്പം ഗലീലി സ്ത്രീകൾക്കൊപ്പം താനും ഉണ്ടെന്ന് കവിക്ക് തോന്നി.ഭൂമിയെപ്പോലെ ദുഃഖത്തിന്റെ ചുമടുമായിരിക്കുന്ന ആ അമ്മയെ കവി കണ്ടു. മരണം ആശ്ലേഷിച്ചിട്ടും തന്റെ മകന്റെ ശരീരത്തിൽ ഇത്തിരിയെങ്കിലും ജീവൻ ഉണ്ടോ എന്ന് തിരയുന്ന അമ്മയുടെ ദുഃഖം പറഞ്ഞറിയിക്കാനാവില്ല. ഈ ശില്പം കണ്ടതിന്  ഗൈഡിനോടും വത്തിക്കാനോടും പ്രിയപ്പെട്ട മൈക്കലാഞ്ജലോയോടും നന്ദി പറയുന്നു .മൈക്കലാഞ്ജലോയുടെ കരം  താൻ മുത്തുന്നതായ് തോന്നി  .ശില്പനിർമ്മാണത്തിന് ദൃക് സാക്ഷി ആവുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടു. മൈക്കലാഞ്ജലോയുടെ കൈകൾ ചലിക്കുന്നത് കവി കണ്ടു .മംഗളഗാനം കവി കേട്ടു .മൈക്കലാഞ്ജലോയുടെ ഉറങ്ങാത്ത രാവുകളും വിയർത്തൊലിക്കുന്ന പകലുകളും കവി ഒപ്പം പങ്കിടുന്നത് പോലെ തോന്നി. മൈക്കലാഞ്ജലോയുടെ ഒപ്പം പാനം ചെയ്യുകയും മയങ്ങുകയും ചെയ്തു.കുളിർ വെണ്ണക്കല്ലിനു മീതെ പറക്കുന്ന കരിവണ്ടാകുന്ന ചുറ്റിക പാറി പറക്കുന്നത് കവി കണ്ടു .ഉളിയുടെ നെറുകയിൽ  ചുറ്റിക ചുംബിക്കുന്ന സീൽക്കാരം കവി കേട്ടു. ഇന്നലെ വരെ വെറും കല്ലായിരുന്ന ആ ശിൽപം ഇന്ന് കരുണയുടെ ഭാവഗാനം സൃഷ്ടിക്കുന്നു .താൻ മൈക്കലാഞ്ജലോയോടൊപ്പം ഉറങ്ങുകയും ഉണരുകയും അവനോടൊപ്പം അനശ്വരനായിത്തീരുകയും ചെയ്തു .മൈക്കലാഞ്ജലോയോട് കവി മനസാ ഒത്തിരി നന്ദി പറഞ്ഞു. ആ ശില്പിയുടെ കണ്ണീരുറഞ്ഞ്  ജീവൻ വച്ച ശില്പമായിരുന്നു അത് .ആ ശില്പത്തെ ഭദ്രമായി  കവി തന്റെ മനസ്സിൽ  ഇരുത്തി

 പിൻതിരിഞ്ഞപ്പോൾ പെട്ടെന്ന് ഇടിവെട്ടും പോലുള്ള ചുറ്റികയുടെ ശബ്ദം കേട്ടു.ആ ശിൽപം വെൺ പൊട്ടുപൊടികളായി തകർന്നു തരിപ്പണമായി. ആർദ്രതയുടെ വെളുത്ത കൈത്താമര  തകർന്നുപോയി .ഹേ കാട്ടാളാ നീ നിർത്തു എന്ന് കവി  അലറിപ്പറഞ്ഞു . താനാകെ ഇല്ലാതാകുന്നത് പോലെ തോന്നി .എന്തിനും മയക്കുമരുന്നുകൾത്തേടിപ്പോകുന്ന യുഗത്തിന്റെ  ഭ്രാന്തമായ ഒരു അട്ടഹാസം ഞാൻ കേട്ടു .സൃഷ്ടിക്കാനായി ചുറ്റിയ കയ്യിൽ എടുത്ത പഴയ തലമുറയും തച്ചുടക്കാനായി മാത്രം ചുറ്റിക എടുക്കുന്ന പുതിയ തലമുറയും ഇവിടെ വെളിപ്പെടുന്നു.ആ ബിംബം തകർത്തവന്റെ പരിവേഷം ഒപ്പുവാനായി ക്യാമറകൾ കൺചിമ്മി .ഒഎൻവി കുറുപ്പ് മൈക്കലാഞ്ജലയോട് മാപ്പ് ചോദിക്കുന്നു. ക്രിസ്തു പ്രാർത്ഥിച്ചത് പോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് മാപ്പാക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ശില്പഭഞ്ജനത്തിലെ വ്യസനം ,തന്റെ കാലഘട്ടത്തിലാണല്ലോ ഈ ദുഷ് ചെയ്തി നടന്നതെന്നപമാനം ,ലോകത്തിലെ സാംസ്കാരിക പൈതൃകചിഹ്നങ്ങൾ നശിപ്പിക്കപ്പെടുന്നതിലുള്ള വേദന ഇവയെല്ലാം ഒഎൻവി കുറുപ്പിന്റെ ഈ കവിതയിലൂടെ വെളിപ്പെടുത്തുന്നു.

ആസ്വാദനക്കുറിപ്പ് -ഉരുളക്കിഴങ്ങ് തിന്നുന്നവർ -സുഭാഷ് ചന്ദ്രൻ

വിൻസൺ വാൻഗോഗിന്റെ പൊട്ടറ്റോ ഈറ്റേഴ്സ് എന്ന ചിത്രം ലോകപ്രശസ്തമാണ് .യൂറോപ്പിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ജീവിതത്തിന്റെ ദൈന്യവും ലോകത്തിന് കാട്ടിക്കൊടുത്ത ചിത്രമാണിത് .ചിത്രകലയിലെ ലോക ക്ലാസിക്കുകളിൽ ഒന്നായി  ഈ രചന അറിയപ്പെടുന്നു. ഈ  ചിത്രത്തെ ആസ്പദമാക്കി സുഭാഷ് ചന്ദ്രൻ എഴുതിയ ചെറുകഥയാണ് ഉരുളക്കിഴങ്ങ് തിന്നുന്നവർ.ഉരുളക്കിഴങ്ങ്പാടത്തിനു നടുവിലുള്ള വീട്ടിലേക്ക് കിഴവൻ മിറൽ വേച്ച് നടക്കുകയാണ്.കമ്പിളിയുടെ പിഞ്ഞിയ വിടവുകളിലൂടെ ശരീരത്തിലേക്ക് മഞ്ഞുകണങ്ങൾ വീഴുന്നുണ്ടായിരുന്നു. ഒരു വെളുത്ത പൂവ് വച്ച ശവകുടീരം പോലെ തന്റെ വീടിനെ അയാൾക്ക് തോന്നി. മകന്റെ ഭാര്യ ജൂലിയാന കണ്ടോ അച്ഛനെ എന്ന് ആകാംക്ഷയോടെ ചോദിച്ചു .മഞ്ഞിലൂടെയുള്ള നടത്തം കാരണം അയാളുടെ കാൽപ്പാദം പൊള്ളിച്ചിരുന്നു. ജൂലിയാന നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു .ആണി പറിഞ്ഞ് നിലം പൊത്താറായ മേശ, കൂറനിറമുള്ള കുപ്പായം ഇതൊക്കെ ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങളാണ്.ആ വീട്ടിൽ ജൂലിയാനയുടെ വൃദ്ധരായ മാതാപിതാക്കളും ജൂലിയാനയുടെ മകൾ എട്ടുവയസ്സുകാരി അന്നയും  വിളക്കിന്റെ പ്രകാശത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു .കുറച്ചുദിവസമായി ജൂലിയാനയുടെ ഭർത്താവ് ഖനിയിൽ തൊഴിൽ ചെയ്യുകയാണ്. അദ്ദേഹത്തെ കാണാതെ അവർ വിഷമിച്ചിരിക്കുകയാണ് .ഖനിയിൽ അപകടം നിറഞ്ഞ പണിയേക്കാൾ ഉരുളക്കിഴങ്ങ് കൃഷിചെയ്ത് ജീവിക്കുകയാണ് നല്ലതെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ക്രൂശിതനായ യേശുവിന് മുന്നിൽ വിലപിക്കുന്ന മറിയത്തിന്റെ പടത്തിനു മുന്നിൽ ജൂലിയാന പ്രാർത്ഥിച്ചു നിന്നപ്പോൾ തുള്ളി തുള്ളിയായി ചോര ഇറ്റു വീഴുന്ന ശബ്ദം കേട്ടു. അവൾ പ്രാർത്ഥിച്ചു :പണി ചെയ്യുന്നവർക്ക് ഒരാപത്തും വരുത്തരുതേ എന്ന്.ലോകത്തിലെ ഒരാൾക്കും ഒരാപത്തും വരുത്തരുതേ എന്ന് പിന്നിട് മാറ്റിപ്പറഞ്ഞു.ഈസ്റ്ററിന് ചായം തേച്ച മുട്ടകൾ കൊണ്ടുവരണമെന്ന് അച്ഛനോട് പറഞ്ഞില്ലേ എന്ന്  മിറലിനോട് അന്ന ചോദിച്ചു. ഖനികളിൽ നിന്നും ഭംഗിയുള്ള ഈസ്റ്റർ മുട്ടകളാണ് കുഴിച്ചെടുക്കുന്നത് എന്നും അത് ഉരുളക്കിഴങ്ങ് കിട്ടും പോലെയാണെന്നും അന്ന ധരിച്ചു വെച്ചിരുന്നു. ജൂലിയാന ഭക്ഷണത്തിനായി മാതാപിതാക്കളെ വിളിച്ചു. ഒരു പരന്ന പാത്രത്തിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങുകൾ കൊണ്ടുവന്ന് മേശപ്പുറത്തുവച്ചു. ആ ഉരുളക്കിഴങ്ങ് കണ്ടപ്പോൾ മണ്ണിനടിയിൽ പെട്ട് ചതഞ്ഞ് മുഖം പൊട്ടി വികൃതമായി തിരിച്ചറിയാനാകാത്ത വിധത്തിൽ മുടിയും തൊലിയും പറിഞ്ഞുകിടക്കുന്ന തന്റെ മകനെ ഓർത്തു. ദീർഘമായി നിശ്വസിച്ചു.തന്റെ ഭർത്താവിരിക്കുന്ന കസേരയിൽ ജൂലിയാന ഇരുന്നു .ഘടികാരത്തിൽ നിന്ന് സമയം തുള്ളി തുള്ളികളായി താഴേക്ക് വീഴുന്ന ശബ്ദം ജൂലിയാനയുടെ കാതിൽ പിന്നെയും മുഴങ്ങാൻ തുടങ്ങി. അവർ ഉരുളക്കിഴങ്ങ് തിന്നാൻ ആരംഭിച്ചു .ഭർത്താവിന്റെ അച്ഛൻ ശൂന്യമായ കണ്ണുമായിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ നോക്കി. അച്ഛന്റെ  കടക്കണ്ണിൽ നിന്നും ചോര പൊടിയുന്നത് കണ്ടപ്പോൾ തന്റെ ഭർത്താവിന്റെ ഇരിപ്പിടത്തിൽ താനുറഞ്ഞ് പോകുന്നത് അവൾ തിരിച്ചറിഞ്ഞു.മിറൽ ഉള്ളിൽ സൂക്ഷിച്ചിരുന്ന മരണവാർത്ത ആ വീടിനെ  ശവകുടീരമായി മാറ്റിയതു പോലെ അയാൾക്ക് തോന്നി.

അശ്വമേധം -വയലാർ രാമവർമ്മ ആസ്വാദനക്കുറിപ്പ്


    അനന്തമായ പ്രപഞ്ചത്തിലെ ഒരു ജീവി മാത്രമായ മനുഷ്യന്റെ അസാധാരണമായ ശക്തിയെക്കുറിച്ച് അഭിമാനത്തോടെ പാടിയ കവിയാണ് വയലാർ രാമവർമ്മ. മനുഷ്യവംശം വിജയം നേടിയത് അവന്റെയുള്ളിൽ ആദികാലം മുതൽ ജ്വലിച്ചുനിന്ന സർഗ്ഗശേഷിയാണെന്ന് തന്റെ  കവിതകളിലൂടെ വയലാർ ഉദ്ഘോഷിച്ചു .ആ കവിതകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് അശ്വമേധം .വളർച്ചയുടെ ഓരോഘട്ടത്തിലും സർഗ്ഗശക്തി എങ്ങനെ പ്രയോജനപ്പെട്ടു എന്ന് കവിത കൃത്യമായി സൂചിപ്പിക്കുന്നു. മനുഷ്യന് അതീതമായ അത്ഭുതങ്ങളല്ല ,ഈ പ്രകൃതിയിൽ നിന്ന് ആർജിച്ച മനുഷ്യശേഷിയാണ് പ്രപഞ്ചത്തേയും നമ്മളേയും മുന്നോട്ടുനയിക്കുന്നത് എന്ന് കവി പറയുന്നു .ചരിത്രവും ആദർശങ്ങളും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും മനുഷ്യനുള്ള വിശ്വാസവും നിറഞ്ഞ ഈ കവിത കരുത്തുറ്റതാണ് .കരുത്തിന്റേയും അധികാരത്തിന്റേയും പ്രതീകമായ ഈ കുതിര മനുഷ്യശക്തിയുടെ വിജയം സൂചിപ്പിക്കുന്നു .മനുഷ്യ ജന്മത്തിന്റെ മഹത്വം ഉൾക്കൊള്ളാനും അവനവന്റെ സർഗ്ഗശേഷിയെ സമൂഹനന്മയുടെ പാതയിലേക്ക് തിരിച്ചു വിടാനും പ്രചോദിപ്പിക്കുന്നതാണ് ഈ കവിത .അശ്വമേധം എന്നാൽ പ്രാചീനഭാരതത്തിൽ ചക്രവർത്തിമാർ ദിഗ്‌വിജയാനന്തരം നടത്തിവന്നിരുന്ന ഒരു യാഗമാണ്.
 ആർക്കാണ് എന്റെ കുതിരയെ കെട്ടുവാൻ ശക്തിയുള്ളത് ?ആർക്കും അതിന്റെ മാർഗ്ഗം മുടക്കുവാൻ കഴിയില്ല .ഈ ലോകം മൊത്തം ജയിക്കുന്നതിനായി ഞാനെന്റെ സർഗ്ഗശക്തിയാകുന്ന കുതിരയെ വിട്ടയയ്ക്കുന്നു. ഈ ലോകത്തെസംസ്കാരത്തിൽ പുതിയതായ ഒരു അശ്വമേധം നടത്തുകയാണ് .ശിരസ്സുയർത്തി പായുന്ന ചെമ്പൻ കുതിരയെ നിങ്ങൾ കണ്ടോ ?അതിന്റെ കണ്ണുകളിലും കാലുകളിലും എന്തൊരു ഉത്സാഹവും ഉന്മേഷവും ആണ് ! കോടിക്കണക്കിന് വർഷങ്ങളിലൂടെ നേടിയതാണ് അതിന്റെ ശക്തി .ഈ പ്രകൃതിയിൽ നിന്നും മല്ലിട്ട് നേടിയതാണ് അതിന്റെ സിദ്ധി. അത് ഒരിക്കലും മാന്ത്രിക വിദ്യയിലൂടെ  ഒന്നും നേടിയിട്ടില്ല. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കാടിനുള്ളിൽ വച്ച്  പ്രപിതാമഹർ കണ്ടെത്തിയപ്പോൾ കാട്ട്പുല്ലു  നല്കിവളർത്തി .കാട്ടുചോലകൾ പാടിയപാട്ടുകൾ  ഏറ്റു പാടി പഠിപ്പിച്ചതാണ് ആ മുത്തശ്ശിമാർ.ഗുഹാചിത്രം, കാട്ടിലെ നൃത്തം, പാട്ട്, വാദ്യോപകരണങ്ങൾ ഇവയാണ് സൂചിതം.പ്രാചീന കവിതകളും സംസ്കാരവും ഇന്നത്തെ മനുഷ്യനെ  വളർത്തി വലുതാക്കി.  രാമായണ മഹാഭാരതങ്ങളിലൂടെ വളർന്ന ഇന്നത്തെ സാഹിത്യത്തെക്കുറിച്ചും ഇവിടെ സൂചനയുണ്ട് .ഇന്നത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ ആ കുതിര കുതിച്ചു പായുമ്പോൾ എത്രയേറെ ശവകുടീരങ്ങളിൽ അതി  ന്റെ കുളമ്പുകൾ നൃത്തമാടി. ചില രാഷ്ട്രങ്ങളുടെ അഹങ്കാരവും ആധിപത്യവും കൊണ്ട് ലോകത്ത് എത്രയോ ദുരന്തങ്ങളുണ്ടായി.   ആ കുളമ്പടിയേറ്റു എത്ര ഭരണകൂടങ്ങൾ വീണുപോയി . ലോകത്തുണ്ടായ മഹാ വിപ്ലവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സർഗശക്തിയുടെ പ്രേരണകൾ ഓർമിപ്പിക്കുന്നു.കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു നടക്കുന്ന ആ ചെമ്പൻ കുതിരയെ പണ്ട് സവാരിക്കിറങ്ങിയ ദൈവം കണ്ടപ്പോൾ കടിഞ്ഞാണുമായി വന്നു കൊണ്ടുപോയി .ദൈവസ്തുതികൾക്കായി സർഗശേഷി പ്രയോജനപ്പെടുത്തുന്നു.പിന്നീട് രാജകീയ പ്രതാപങ്ങൾ പടപ്പാളയത്തിലേക്ക് അവനെ കൊണ്ടുപോയി. യോഗദണ്ഡിൽ എത്രയോപേർ ഈ കുതിരയെ തളയ്ക്കുവാൻ ശ്രമിച്ചു.എന്റെ പൂർവ്വികരായവരെല്ലാം അശ്വഹൃദയജ്ഞരാണ്.അവരിൽ നിന്നാണ് ഞാനും ഈ കുതിരയെ നേടിയത്. വിശ്വത്തെ ജനിച്ചവരാണ് പൂർവ്വികർ. ഭൂമിയിലെ ജീവിതം നവീകരിച്ചവരാണവർ. മണ്ണിൽ പിറന്ന അവർ  മണ്ണിനെ പൊന്നണിയിച്ച സംസ്കാരശില്പികളാണ് .ഈ യുഗത്തിന്റെസാമൂഹ്യശക്തിയാണ് ഞാൻ .എന്റെ ചൈതന്യം മായുകയില്ല. ഞാൻ ഈശ്വരനോ മാന്ത്രികനോ അല്ല. പച്ചമണ്ണിന്റെ മനുഷ്യത്വമാണു ഞാൻ. ഈ ലോകം മൊത്തം ജയിക്കുവാൻ സർഗ്ഗശക്തിയാകുന്ന ഈ കുതിരയെ ഞാൻ വിട്ടയയ്ക്കുന്നു .ആർക്കും ഈ കുതിരയെ കെട്ടുവാൻ പറ്റില്ല. ആർക്കും മാർഗ്ഗം മുടക്കുവാൻ സാധിക്കുകയില്ല.

നരവംശ ചരിത്രത്തിൽ മനുഷ്യവംശത്തിന്റെ  ഉല്പത്തി മുതൽ മനുഷ്യവംശം ഒത്തിരി നേട്ടങ്ങൾ കൈവരിച്ചത് സർഗ്ഗസൃഷ്ടിയിലൂടെയാണ് .വളർച്ചയുടെ ഘട്ടങ്ങളിൽ സാഹിത്യകൃതികൾ ഒരു ദിശാബോധം നൽകി. മനുഷ്യന്റെ സാംസ്കാരിക വികസനത്തിന് സാഹിത്യവും കലകളും സഹായിച്ചു .മനുഷ്യരാശി നാശം നേരിടുമ്പോൾ സാഹിത്യം നവോത്ഥാനത്തിന് പ്രചോദനമായി .ഉദാഹരണം എഴുത്തച്ഛൻ ,ഹ്യൂഗോ, കബീർ,ആധുനിക കവിത്രയം.
ദുഷിച്ച അധികാരപ്രവണതകൾ ഇല്ലായ്മചെയ്യാൻ കലയും സാഹിത്യവും ചരിത്രത്തിൽ സഹായകമായിട്ടുണ്ട് .പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ചിന്തകർ ദുഷിച്ച അധികാര പ്രവണതയ്ക്കെതിരെ സർഗാത്മകമായി പ്രതികരിച്ചവരാണ് .എല്ലാ കാലത്തും എല്ലാ ദേശത്തും ഇത്തരം പ്രതിഭകൾ ഉണ്ടാകാറുണ്ട് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കരുത്തു പകർന്ന സാഹിത്യസൃഷ്ടികളുണ്ട് .സർഗ്ഗ ശക്തിയെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി പണ്ട് ഉപയോഗിച്ചിരുന്നു. മതവും അധികാരകേന്ദ്രങ്ങളും സർഗ്ഗശക്തി ഉപയോഗപ്പെടുത്തി .എന്നാൽ നവോത്ഥാന നായകന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും സർഗ്ഗശക്തി മനുഷ്യനന്മയുടെ സാഹോദര്യത്തിനുവേണ്ടി വീണ്ടെടുത്തു.അമാനുഷികതയും തന്ത്രങ്ങളുമില്ലാത്ത പച്ചമനുഷ്യന്റെ  എല്ലാ നന്മകളും സ്വപ്നങ്ങളുമുള്ള മനുഷ്യനാകുവാൻ കവി ആഗ്രഹിക്കുന്നു. സർഗാത്മകതയാണ് കവിയെ കൊണ്ട് ഇങ്ങനെ പറയിക്കുന്നത് .ആ സർഗ്ഗാത്മകതയുടെ വിജയമാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ആയുധങ്ങളേക്കാൾ എഴുത്തിന്റെ ശക്തി ലോകത്തിന് അറിയാം.എഴുത്തുകൊണ്ട് ലോകത്തെ പുതുക്കുക എന്ന ധർമ്മമാണ് ചെയ്യേണ്ടത് .ഗാന്ധിജി കർമ്മത്തെ ദൈവമായി കണ്ടു .മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ  അക്ഷീണപ്രയത്നമുണ്ട് .ചക്രത്തിന്റെകണ്ടുപിടുത്തം മനുഷ്യപുരോഗതിയുടെ അടിസ്ഥാനമാണ്

                    

                                      യുട്യൂബ് ലിങ്ക്

ഞാൻ കഥാകാരനായ കഥ -ആസ്വാദനക്കുറിപ്പ് - എസ് കെ പൊറ്റക്കാട്


 ജീവിതാവസ്ഥകൾ സർഗ്ഗപ്രതിഭകളിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങളിൽ നിന്നാണ് സാഹിത്യം ജനിക്കുന്നത് .സാഹിത്യരചനയെ  സംബന്ധിക്കുന്ന സുപ്രധാനമായ സത്യമൂന്നിപ്പറയുകയാണ് ഞാൻ കഥാകാരനായ കഥ എന്ന എഴുത്തനുഭവത്തിലൂടെ എസ്  കെ പൊറ്റക്കാട് .നോവലിസ്റ്റും കഥാകൃത്തും സഞ്ചാര സാഹിത്യകാരനുമായ അദ്ദേഹം അനേകം ദേശങ്ങളിൽ ജീവിതാവസ്ഥകൾ അടുത്തറിയുകയും സ്വന്തം രചനകളിലൂടെ പകർന്നു നൽകുകയും ചെയ്തു. അനുഭവങ്ങൾ ഹൃദയാവർജകമായ ചിത്രീകരിക്കുന്നതിലൂടെ വായനക്കാരുടെ മനസ്സിൽ ചലനങ്ങളുണ്ടാക്കി .അത് മനംമാറ്റത്തിന് കാരണമാകും.

എസ് കെ പൊറ്റക്കാട് ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് നടന്ന ഒരു സംഭവമാണ് ചെറുകഥകൾ എഴുതുവാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് എസ് കെ പൊറ്റക്കാട് പറയുന്നത് .അക്ഷരജ്ഞാനമില്ലാത്ത ഒരു വൃദ്ധമാതാവ് തന്റെ
 മകനെ വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. ഒരു ഉദ്യോഗസ്ഥനാക്കി .അയാൾ മറ്റൊരു ഉദ്യോഗസ്ഥയിൽ അനുരക്തനായി. അകലെ ഒരിടത്ത് ഭാര്യയുമൊത്ത് ജീവിക്കുകയാണ് .നിസ്സഹായയായ അമ്മ തന്റെ മകന്റെ
  മനസ്സിളക്കാൻ വേണ്ടി വിദ്യാർത്ഥിയായ കെ പൊറ്റക്കാടിനോട്  കത്തെഴുതാൻ ആവശ്യപ്പെട്ടു .അതെഴുതുമ്പോൾ അവർ ഇങ്ങനെ പറയുമായിരുന്നു. അവന് വയറുനിറയെ ഉണ്ണാൻ വേണ്ടി ഞാൻ പട്ടിണി കിടന്നതും അവന്  സ്കൂളിലേക്ക് "ഷ്കൂറ് പെട്ടി "വാങ്ങിക്കാൻ പൊൻപണം തൂക്കി വിറ്റതും  ഓർമ്മയുണ്ടോ എന്ന് ചോദിക്കൂ. ഇപ്പോൾ അവന് എന്നെ ഇഷ്ടമല്ല. എന്നെ "കുoം"പിടിച്ച പട്ടിയെപ്പോലെ ആട്ടിപ്പായിച്ചു. ഇതെല്ലാം അവനെ മനസ്സിലാക്കാൻ വേണ്ടി എഴുതിയയയ്ക്കണം എന്ന് പറഞ്ഞു .ദൈവത്തെ മറന്ന് കളിക്കേണ്ട എന്നും പറയാൻ ആവശ്യപ്പെട്ടു .എന്നാലും തന്റെ  പുത്രനോട് അമ്മയ്ക്ക് ഒരിക്കലും ദേഷ്യം ഉണ്ടായിരുന്നില്ല.ആ വൃദ്ധയോട് വിദ്യാർത്ഥിയായ കെ പൊറ്റക്കാടിന് വളരെ സഹതാപം തോന്നി. അങ്ങനെ അവർ പറഞ്ഞതിനപ്പുറം ഭാവന ചേർത്ത് മകന്  തുടരെത്തുടരെ കത്തുകൾ എഴുതാൻ തുടങ്ങി ..കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഭാര്യ അറിയാതെ അയാൾ  തന്റെ  അമ്മയ്ക്ക്  പണം അയച്ചു തുടങ്ങി. ഞാൻ എഴുതിയ കത്ത് വായിച്ചാണ് ആ മകന് മനംമാറ്റം വന്നത് എന്നത് എസ് കെ പൊറ്റക്കാടിന് വളരെ അഭിമാനം തോന്നിയ സംഭവമാണ് .ഒരു നാൾ അമ്മയെ കാണാൻ വന്നപ്പോൾ ആരാണ് അമ്മയ്ക്ക് ഈ കത്തെഴുതി തന്നത് എന്ന് മകൻ അമ്മയോട് ചോദിച്ചു .അപ്പോൾ മകനോട് ഒരു ഷ്കോൾ കുട്ടിയാണ് എഴുതുന്നതെന്ന് പറഞ്ഞതായും അറിഞ്ഞു .അപ്പോൾ അഭിമാനബോധം ഉച്ചകോടിയിൽ എത്തി.സന്തോഷം പൂർണ്ണമായനുഭവിക്കുന്നതിനു മുമ്പ് തന്നെ ആ സ്ത്രീ മരണമടഞ്ഞു
 തന്റെ  കഥാരചനയിൽ ആദ്യത്തെ ഗുരുനാഥ എന്നാണ് എസ് കെ പൊറ്റക്കാട്  ആ സ്ത്രീയെക്കുറിച്ച് പറയുന്നത് .ആ മകന് അമ്മ എഴുതിയ കത്തുകളാണ് തന്റെ  ആദ്യകാല ചെറുകഥകൾ എന്നും അദ്ദേഹം പറയുന്നു .ഒരു വൃദ്ധമാതാവിന്റെ അവസാന കാലത്തെ ആഗ്രഹം സാധിക്കുവാൻ തനിക്ക് ആയല്ലോ എന്നത് എസ് കെ പൊറ്റക്കാടിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത് .വർഷങ്ങൾക്കുശേഷം ആ മകനെ ഒരു നാൾ കോഴിക്കോട് വച്ച് കണ്ടുമുട്ടി അയാൾ തന്റെ  ഭാര്യയെ ഉപേക്ഷിച്ചെന്നും കുട്ടികൾ തന്നോടൊപ്പമാണെന്നും എസ് കെ പൊറ്റക്കാടിനോട് പറഞ്ഞു .പണ്ട് തന്റെ അമ്മയ്ക്ക് കത്തെഴുതി കൊടുത്ത ആ സ്കൂൾ കുട്ടിയാണ് മുൻപിൽ ഉള്ളതെന്ന് ആ മനുഷ്യൻ അറിഞ്ഞില്ല .അപ്പോൾ സഹതാപവും ചിരിയും വന്നു. മനസ്സുരുകി മരിച്ച മാതാവിന്റെ  ജീവിതകഥകൾ കേട്ടപ്പോഴാണ് സഹതാപം വന്നത്. ചിരി വന്നത്  ഭാര്യയുടെ നടപടി ദൂഷ്യം കണ്ടുപിടിക്കാൻ ആ മണ്ടന് പതിനേഴു കൊല്ലം കാത്തിരിക്കേണ്ടി വന്നല്ലോ എന്നോർത്താണ്.

ആസ്വാദനക്കുറിപ്പ് -അക്കർമാശി -ശരൺകുമാർ ലിംബാളെ

 ഉത്തരേന്ത്യയിലെ ജാതി വിവേചനത്തെക്കുറിച്ചും  അത് സൃഷ്ടിക്കുന്ന ദയനീയമായ ജീവിത സാഹചര്യത്തെക്കുറിച്ചും തുറന്നെഴുതുന്ന സാഹിത്യകാരനാണ് ശരൺകുമാർ ലിംബാളെ. അതിന് അദ്ദേഹം എടുത്ത അസംസ്കൃത വസ്തുവാണ് സ്വന്തം ജീവിതം.അക്കർമാശി എന്ന ഒറ്റക്കൃതി കൊണ്ട് തന്നെ അദ്ദേഹം ശ്രദ്ധേയനായി. ഒരു ദളിത് ബ്രാഹ്മണനായ ( അർധ ജാതി)അദ്ദേഹം നേരിട്ട അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ആവിഷ്കരിക്കുന്നത് .ദാരിദ്ര്യം കൊണ്ടും വിവേചനങ്ങൾ കൊണ്ടും അതിദയനീയമായിപ്പോയ ബാല്യ കൗമാരങ്ങളെ അദ്ദേഹം ഈ കൃതിയിൽ  വരച്ചു വച്ചിരിക്കുന്നു. ചാണകത്തിൽ നിന്നും ശേഖരിക്കുന്ന ധാന്യ വസ്തുക്കൾ പൊടിച്ചു തിന്ന് വിശപ്പകറ്റേണ്ടി വന്ന കുട്ടിക്കാലവും ചപ്പുചവറുകൾക്കിടയിൽ നിന്ന് ആഹാരം കണ്ടെത്തേണ്ടി വന്ന കൗമാരവുമെല്ലാം വായനക്കാരനെ ഏറ്റവും പരിഗണന അർഹിക്കുന്നവരുടെ ജീവിത പരിസരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും വിധമാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. വെല്ലുവിളികളെ  സാഹിത്യ രചനയ്ക്കുള്ള മഷിപാത്രമാക്കി മാറ്റി വിജയത്തിലേക്ക് നടന്ന ലിംബാളെയുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളാണ് അക്കർമാശി എന്ന ഭാഗത്ത് ചേർത്തിരിക്കുന്നത്.
 കഷ്ടപ്പാടുകൾക്കിടയിലും മൂല്യവത്തായ ഒരു ജീവിതം സാധ്യമാണെന്ന ഗുണാത്മക സന്ദേശമാണ് ഈ പാഠഭാഗം നൽകുന്നത് .കുമാർമാമയുടേയും ശാന്ത ആത്യയുടേയും ഒപ്പം ബാലനായ ശരൺകുമാർ ലിംബാളെ പഴം വണ്ടി ഉന്തി ജീവിച്ചു .കുമാർമാമ മടിയനും ഒരു കടക്കാരനും ആയിരുന്നു .അയാൾ എന്നും ശാന്താ ആത്യയുമായി വഴക്കിടും.

പിന്നീട് കുമാർമാമയും ശാന്ത ആത്യായും കീറക്കടലാസും പഴന്തുണിയും പെറുക്കി . ചവറു പെറുക്കാൻ ശരൺകുമാർ ലിംബാളെയും കൂടെക്കൂടി. ചിലപ്പോൾ കടലാസ് പൊതികളിൽ മനുഷ്യമലമായിരിക്കും ഉണ്ടാവുക. മിഠായിപ്പൊതി കണ്ടാൽ ലിംബാളെയുടെ വായിൽ വെള്ളമൂറും. ചില കടലാസുകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നും. അത് നിവർത്തി വായിക്കാൻ തുടങ്ങും.ചവറുകൾക്ക് പകരം തൂക്കി നോക്കേണ്ടത് തങ്ങളുടെ വിശപ്പാണെന്ന് ലിംബാളെയ്ക്ക് തോന്നാറുണ്ട് .പഠനം തുടരുന്നതിൽ ലിംബാളെ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു .ബോർഡിംഗ് സ്കൂളിൽ ചേർത്തപ്പോൾ വല്ലാത്ത ഏകാന്തത തനിക്ക് തോന്നി എന്നാണ് ലിംബാളെ പറയുന്നത്. ഒരിക്കൽ സന്താമായി കാൽനടയായി ബോർഡിംഗ് സ്കൂളിൽ  വന്നു കണ്ടു. പഴയൊരു ജോഡി ചെരുപ്പ് കയ്യിലുണ്ടായിരുന്നു. ഒരു ബസ്സ്റ്റാൻഡിൽ നിന്നും കിട്ടിയതാണ് .അത് ശരിക്കും പെൺകുട്ടികൾക്കുള്ളതായിരുന്നു. ഒരു ചെരുപ്പുകുത്തിയുടെ അടുത്ത് കൊണ്ടുപോയെങ്കിലും മഹാർ ജാതിയിൽപ്പെട്ടതാണ് സന്താമായി എന്നറിഞ്ഞപ്പോൾ ചെരുപ്പുകുത്തി ചെരുപ്പ് തുന്നാൻ കൂട്ടാക്കിയില്ല.
തന്റെ   ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനത്തെക്കുറിച്ച് ലിംബാളെ ഓർക്കുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വഴിയിൽനിന്ന് മുപ്പത് രൂപ വീണുകിട്ടി .അത് എടുക്കുന്നത് കൂട്ടുകാരൻ പിർജാദെ കണ്ടു .അത് പകുതി വീതം എടുത്ത് സിനിമ കാണാം എന്ന് അവൻ പറഞ്ഞു . സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥന കഴിഞ്ഞയുടനെ ലിംബാളെ ഹെഡ് മാസ്റ്ററെ  ചെന്നു കണ്ടു. കിട്ടിയ പൈസ മുഴുവൻ അദ്ദേഹത്തെ ഏൽപ്പിച്ചു. സത്യസന്ധതയിൽ സന്തുഷ്ടനായ അദ്ദേഹം ഉച്ചഭാഷിണിയിലൂടെ അഭിനന്ദിച്ചു. അക്കൊല്ലം അവരുടെ ക്ലാസിൽ കായികമത്സരങ്ങളിൽ ആർക്കും സമ്മാനം കിട്ടിയിരുന്നില്ല .ക്ലാസ് ടീച്ചറുടെ അടുത്ത് എത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം കുറച്ചുസമയം ക്ലാസ്സ് നിർത്തി .എന്നിട്ട് പറഞ്ഞു. നമ്മൾ ഇക്കൊല്ലത്തെ സ്പോർട്സിൽ തോറ്റു പോയി. പക്ഷേ സാരമില്ല .ലിംബാളെയുടെ സത്യസന്ധത ഈ ക്ലാസിന്റെ  മുഴുവൻ വിജയമാണ്.തന്റെ
 സത്യസന്ധത തനിക്കു നൽകിയ ആനന്ദം മുപ്പത് രൂപയെക്കാൾ വളരെ വലുതായിരുന്നു എന്നാണ് ശരൺകുമാർ ലിംബാളെ പറയുന്നത്. ആഗ്രഹങ്ങൾ സഫലമാക്കാൻ മൂല്യങ്ങൾ കൈവിടാതിരിക്കുക. മൂല്യ സംരക്ഷണം നമുക്ക് ആനന്ദം നൽകിയിരിക്കും എന്നതാണ് ഈ പാഠഭാഗത്തിൽ നിന്നും നമുക്ക് കിട്ടുന്ന സന്ദേശം .ഏത് എളിയ ജീവിത സാഹചര്യങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിലൂടെ ഉയർന്ന നിലയിൽ എത്താമെന്ന് ശരൺകുമാർ ലിംബാളെയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു .