Friday, April 6, 2012

    പ്രീതയ്ക്ക് കളിയല്ല കഥകളി 

പത്താം ക്ലാസ്സ്‌ മലയാളം പാഠപുസ്തകത്തിലെ നളചരിതം ഒന്നാം ദിവസത്തിലെ സംഭവങ്ങള്‍ അധ്യാപകര്‍ പാഠപുസ്തകം നോക്കി പഠിപ്പിക്കുമ്പോള്‍ പ്രീത ബാലകൃഷ്ണന്‍ കഥകളി മുദ്രകളി ലൂടെഅഭിനയിച്ചു പഠിപ്പിക്കുന്നു.പത്തോളം സ്കൂളുകളില്‍ ഇപ്പോള്‍ കഥകളി അവതരിപ്പിച്ചു കഴിഞ്ഞു.

ഏഴു വയസ്സ് മുതല്‍ പ്രീത കഥകളി ശാസ്ത്രീയമായി അഭ്യസിച്ചു.രാവിലെ നാല് മണിക്ക് എഴുന്നേറ്റ്കണ്ണ് സാധകം ചെയ്യും .മെയ്‌ വഴക്കത്തിനുള്ള അഭ്യാസങ്ങളും പരിശീലിച്ചു.അച്ഛന്‍ നല്ലൊരു കഥകളി ആസ്വാദകനായിരുന്നു.കോട്ടയം ചെല്ലപ്പന്‍_ഭവാനി നര്‍ത്തകരുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നതോടൊപ്പം കഥകളി കലാകാരന്‍ പള്ളിപ്പുറം ഭാസ്കരന്‍ സാറിന്റെ കീഴില്‍ ആദ്യമായ്‌ കഥകളി പരിശീലനം നടത്തി.ഒരു വര്‍ഷത്തിനു ശേഷം കോട്ടയ്ക്കല്‍ അപ്പു നമ്പൂതിരിയുടെ കീഴില്‍ അഭ്യസിച്ചു.നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലായിരുന്നു പഠനം.

പഠിക്കുമ്പോള്‍ തന്നെ പ്രധാനവേഷങ്ങള്‍ അണിയാന്‍ ഭാഗ്യം ലഭിച്ചിരുന്നു.തുടര്‍ച്ചയായി പതിനെട്ടു കൊല്ലം കഥകളി അവതരിപ്പിക്കാന്‍ പ്രീതയ്ക്ക് അവസരം കിട്ടി.ഇപ്പോള്‍ ഇരുന്നൂറിലധികം വേദികള്‍ പിന്നിട്ടു.ഇപ്പോള്‍ സെന്‍റ്.ആന്‍റണിസ് ഹൈ സ്കൂളില്‍ [എറണാകുളം] മലയാളം അധ്യാപികയാണ്.

കലയെ ഉപാസിക്കുന്ന ഈ ടീച്ചര്‍ ഭാരതനാട്യവും വീണയും അഭ്യസിക്കുന്നുണ്ട്.വേഷങ്ങള്‍ക്ക് മേക്കപ്പ്‌ ഇടുന്നത് പ്രീത തന്നെയാണ്.പത്താം വയസ്സില്‍ പൂതനാവേഷം ചെയ്യാന്‍ സാധ്യമായത് പ്രീത ഭാഗ്യമായ്‌ കരുതുന്നു.ഓര്‍ക്കാന്‍ ഒത്തിരി സന്തോഷമുള്ള കാര്യങ്ങള്‍ കഥകളിയുമായി ബന്ധപ്പെട്ടുണ്ട്.തുറവൂര്‍ മഹാ ക്ഷേത്രത്തില്‍ കുചേലവൃത്തത്തിലെ കൃഷ്ണനെ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് ആളുകള്‍ അഭിനന്ദനം അറിയിക്കാന്‍ വന്നു.സ്ത്രീയാണ് അഭിനയിച്ചത് എന്നറിഞ്ഞ ആരാധകര്‍ക്ക് അത് അത്ഭുതമായി.

                                                                                                     പ്രീത ബഹുമുഖ പ്രതിഭയാണ്.തിരുവാതിരകളി
യും ഏറെ ഇഷ്ട്ടം.നിരവധി തിരുവാതിര പാട്ടുകള്‍ എഴുതിയിട്ടുണ്ട്.കുറെയൊക്കെ സിഡി ആക്കി.ചിട്ടപ്പെടുത്തിയ കലാരൂപമാണ് കഥകളി.ജനങ്ങള്‍ക്ക ആസ്വാദ്യമായ രീതിയില്‍ അവതരിപ്പിക്കണം എന്നതാണ് ആഗ്രഹം.കലാപാരമ്പര്യമുള്ള കുടുംബത്തിലേക്കാണ് പ്രീത ചുവടു വച്ചത്.ഭര്‍തൃ മാതാവ് എഴുപത്തിനാലാം വയസ്സിലും തിരുവാതിരകളി പരിശീലകയാണ്.ദുര്യോധനവധത്തില്‍ പാഞ്ചാലിയായി.ഇപ്പോള്‍ ഇടയ്ക്ക പഠിക്കുന്നു.പെരുമാറ്റത്തിലെ ലാളിത്യം ഹൃദ്യമായ ചിരി ഇവയും ഈ ടീച്ചറുടെ മികവുകളാണ്.2006_എയര്‍ ഇന്ത്യ അധ്യാപക പ്രതിഭയായ്‌ തെരഞ്ഞെടുത്തു.2008-ല്‍ദേശിയ തലത്തില്‍ ടാറ്റാ കണ്‍സള്‍റ്റന്‍സിയും എജുക്കേഷന്‍വേള്‍ഡ് മാഗസിനും ചേര്‍ന്ന്‍ബെസ്റ്റ്‌ ടീച്ചര്‍ അവാര്‍ഡ്[സൗത്ത്‌ ഇന്ത്യ] നല്‍കി.2011-ല്‍ആള്‍  ഇന്ത്യ ആര്‍ട്ട് ആന്‍ഡ്‌ കള്‍ച്ചറല്‍ മൂവ്മെന്റ് കലാസാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍  കണക്കിലെടുത്ത് ആദരിച്ചു.അമൃത ടി .വി റിയാലിറ്റി ഷോ വനിതാ രത്നം ഫൈനലിസ്റ്റ് ആണ്.

ക്ലാസ്‌ റൂമില്‍ ഭാഷാപഠനം മാത്രമല്ല..മലയാളത്തിന്റെ സ്വന്തമെന്ന് അഭിമാനിക്കാവുന്നതെല്ലാം പകര്‍ന്നു നല്‍കാന്‍ ഈ അധ്യാപികയ്ക്കാവുന്നത് താന്‍ കഠിനാധ്വാനത്തിലൂടെ നേടിയ ജ്ഞാനത്തില്‍ നിന്നുമാണ്.മലയാളം എസ്.ആര്‍ .ജി ആയ പ്രീത എറണാകുളം ജില്ലയിലെ മലയാളം അധ്യാപകര്‍ക്ക്‌ നല്‍കുന്നത്     ചടുലമായ ക്ലാസ്സുകള്‍ തന്നെയാണ്.പ്രീത നന്ദി പറയുന്നത് തന്റെ ഗുരുനാഥന്മാരോടാണ്.........























Saturday, March 17, 2012

പാവം മദ്യപാനി
   ആഘോഷവും സന്തോഷവും പങ്കുവയ്ക്കാന്‍ തുടങ്ങുന്ന മദ്യപാനശീലം എവിടെയാണ് കൊണ്ടെത്തിക്കുന്നത്?കൌമാരമനസ്സുകളെ ചഞ്ചലപ്പെടുത്തുകയും കുടുംബ ബന്ധങ്ങളെ മരവിപ്പിക്കുകയും മലീമസ്സമാക്കുകയും വികലമാക്കുകയും ചെയ്യുന്ന ഒന്നാണ് മദ്യം.കുടുംബ ബന്ധങ്ങളുടെ പവിത്രതയും തീവ്രതയും ആഴവും മദ്യം നശിപ്പിക്കുന്നു.
    പകലന്തിയോളം അധ്വാനിച്ച് പ്രതിഫലമായ്‌ കിട്ടുന്ന പണം വീട്ടാവശ്യങ്ങള്‍ക്കോ മക്കളുടെ പഠനാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതെ ബാര്‍ എന്ന ചെകുത്താന്റെ ബോര്‍ഡിനു മുന്നില്‍ എത്ര അച്ചടക്കത്തോടെയാണ് ആ 'പാവങ്ങള്‍ ' നിരനിരയായ്‌ നില്‍ക്കുന്നത്!സ്കൂള്‍ക്കുട്ടികള്‍ ടീച്ചര്‍മാരുടെ നിര്‍ദേശങ്ങള്‍അനുസരിച്ച്  അച്ചടക്കത്തോടെ നില്‍ക്കുന്നത് പോലെയാണ് ഈ മനുഷ്യര്‍ നില്‍ക്കുന്നത്‌ .മദ്യം ഉള്ളില്‍ ചെന്നാലോ ?അവര്‍ വീരന്മാരാകും .അതാണ്‌ മദ്യത്തിന്റെ ലഹരി.ആ വിഷം ഉള്ളില്‍ ചെന്ന് കയറിയാല്‍ പിന്നെ ഭൂതകാലം ഓര്‍മ്മയുണ്ടാകില്ല.അവരാരെന്നു തന്നെ മറന്നു പോകും.പിന്നെയാണോ ഉറ്റവര്‍ ?
    ആട്ടെ അവര്‍ നിരനിരയായി നില്‍ക്കുന്നത്‌ എല്ലാ രോഗങ്ങളും മാറ്റുന്ന ഔഷധത്തിനായാണോ?ആ മദ്യമാകുന്ന വിഷം കുടിച്ചാല്‍ എന്താണ് ഗുണം?ആര്‍ക്കാണ് ഗുണം?ഗുണമുണ്ട് കേട്ടോ...മദ്യക്കച്ചവടം നടത്തി കീശവീര്‍പ്പിക്കുന്നവര്‍ക്ക്,കുപ്പികള്‍ പെറുക്കി ജീവിതം നടത്തുന്നവര്‍ക്ക്‌ ...അവര്‍ക്ക്‌ മാത്രമേ ഗുണം ഉണ്ടാകൂ.
 ഏതാഘോഷ വേളകളിലും ജനനത്തിലും മരണത്തിലും അതിഥികള്‍ക്കോ ആതിഥേയര്‍ക്കോ അല്ല പ്രാധാന്യംമദ്യത്തിനാണ്.ആഘോഷവേളകളില്‍ മദ്യമുണ്ടെങ്കിലെ അതിഥികളുണ്ടാവൂ.ഈയോരാവസ്ഥ നമ്മുടെ കൊച്ചു കേരളത്തില്‍ തുടരുകയാണ്.കഴിഞ്ഞ വര്‍ഷം  മലയാളി മത്സരിച്ച് കുടിച്ച് തീര്‍ത്തത്   325    കോടിയോളം വിലമതിക്കുന്ന മദ്യം .മലയാളികളുടെ കൈയ്യില്‍ വേറെന്തിന് പണമില്ലെങ്കിലും മദ്യം വാങ്ങിക്കാന്‍ പണമുണ്ടാകും.കാരണം വളരെ കുറച്ചു നേരം മദ്യം വാങ്ങിക്കാന്‍ പണമുണ്ടാകും.കാരണം വളരെ കുറച്ചു നേരം മദ്യം അവര്‍ക്ക് നല്‍കുന്ന ലഹരിയെ അവര്‍ തങ്ങളുടെ കുടുംബബന്ധങ്ങളെക്കാളും വിലമതിക്കുന്നുണ്ടല്ലോ.?കാരണം അത്രയ്ക്ക് അധപതിച്ചു തുടങ്ങിയിരിക്കുന്നു,മലയാളികള്‍ 
   മുല്ലപ്പെരിയാര്‍ ഡാം വറ്റിക്കാന്‍ ഒരേ ഒരു മാര്‍ഗം ഇതാണ് ;ആ ഡാമില്‍ മദ്യം കലര്‍ത്തുക.. ........ .മലയാളികള്‍  വെള്ളം എപ്പോ വറ്റിച്ചു എന്നേ നമ്മള്‍ കാണേണ്ടതുള്ളൂ....
  ഇനിയെങ്കിലും നിങ്ങള്‍ ചിന്തിക്കൂ ..
മദ്യം നിങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത്?അതിനുത്തരം കിട്ടുന്നില്ല എങ്കില്‍ സ്വയം സഹതപിക്കൂ.....
 മേരി അലീന കൊറയ
   IX C

Thursday, March 15, 2012

പൂവും കല്ലും 

                                           പിന്നിട്ട വഴികളില്‍ പൂവും കല്ലും
                                           മുന്നിലെ വഴികളില്‍ ടെറ്റും സ്പാര്‍ക്കും
                                           ഇന്നത്തെ വഴികളില്‍ നെറ്റും' നെറ്റും'
                                           നാളത്തെ വഴികളില്‍ തെറ്റില്ല ശരിയില്ല

                                           പിന്നിലെ വഴിയും മുന്നിലെ വഴിയും
                                           ഇന്നത്തെ വഴിയും നാളത്തെ വഴിയും 
                                           നെറ്റിലെ പൂവും കല്ലിലെ സ്പാര്‍ക്കും
                                           തെറ്റാത്ത വഴിയും ഏതാ സുഹൃത്തേ?


Wednesday, March 14, 2012

കഥ പറയുമ്പോള്‍


ഡോ:എം.പി രവീന്ദ്രനാഥന്‍
ഇളംകുന്നപ്പുഴ വിദ്യാലയത്തിനെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍   - 1946-1956    
              
         എന്‍റെ പഠനം ഇളംകുന്നപ്പുഴ ഗവണ്‍മെന്റ് സ്‌കൂളില്‍ ആയിരുന്നു;ഒന്നാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ .അന്ന് സ്കൂള്‍ ചെറുതായിരുന്നു .ഇപ്പോള്‍ ഉള്ള രണ്ടുനിലക്കെട്ടിടമൊന്നുമില്ല.ഞാന്‍ പെരുമ്പിള്ളി ഭാഗത്ത്‌ മുട്ടത്ത് വീട്ടിലായിരുന്നു താമസിച്ചിരുന്നത് .സ്‌കൂളില്‍ നിന്ന്‍ ഒരു മൈല്‍ അകലെ .
         സ്കൂളിനെക്കുറിച്ച് എനിക്ക് നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളൂ.എല്ലാ ടീച്ചര്‍മാരും നല്ലവരും  പഠിപ്പിക്കുന്നതില്‍ ശുഷ്കാന്തിയുള്ളവരും ആയിരുന്നു.പ്രത്യേകിച്ച് കണക്കുമാസ്റ്റര്‍ ശ്രീ .ഗോവിന്ദന്‍ കുട്ടിമേനോന്‍,ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ശ്രീധരമേനോന്‍ മാസ്റ്റര്‍ സയന്‍സ് പഠിപ്പിച്ചിരുന്ന ആന്റണി&വര്‍ക്കി മാസ്റ്റര്‍മാര്‍ ,ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന ജോസഫ്‌ ജോണ്‍&മത്തായി മാസ്റ്റര്‍മാര്‍  പിന്നെ സരോജിനി ടീച്ചര്‍  ,നരസിംഹ അയ്യര്‍ മാസ്റ്റര്‍,നമ്പൂതിരി സാര്‍ അങ്ങനെ പലരും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
       കണക്കിന് താല്പര്യമുണ്ടായിരുന്ന എന്നെ ഏഴാം ക്ലാസ്സില്‍ നിന്ന് പത്താംക്ലാസ്സിലേക്ക് ചിലപ്പോള്‍ വിളിച്ചുകൊണ്ടുപോകും.അവര്‍ക്ക്‌ ചെയ്യാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ എന്നെക്കൊണ്ട് ചെയ്യിക്കും.അപ്പോള്‍ ആ കുട്ടികള്‍ എന്നെ ദേഷ്യത്തോടെ നോക്കാറുണ്ടായിരുന്നു.ഒരു പക്ഷേ ശപിക്കുകയും ..
        ഞാന്‍ ആറാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്റെ തലയില്‍ ക്ലാസ്സിലെ ഒരു മൂലയ്ക്ക് വച്ചിരുന്ന ബ്ലാക്ക്‌ബോര്‍ഡ്‌ വന്നുവീണത്.ഉടനെ തന്നെ ഞാറക്കല്‍ ഗവ .ഹോസ്പിറ്റലില്‍ കൊണ്ടുപോയി  മുറിവ് തുന്നിക്കേണ്ടിവന്നത് മറക്കാനാവുകയില്ല.
       പഠനത്തില്‍ നല്ല പ്രാവീണ്യം കാണിക്കണമെന്ന് എന്‍റെ അച്ഛന് വളരെ നിര്‍ബന്ധമായിരുന്നു.അതുകൊണ്ട് ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ ഒന്നാമനാകാന്‍ സാധിച്ചു.കായികാഭ്യാസത്തില്‍ എനിക്ക് വലിയ കഴിവുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.
       എല്ലാക്കൊല്ലവും സ്കൂള്‍ വാര്‍ഷികം [Anniversary Celebrations] ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒരു ഹരമായിരുന്നു.മിക്ക മത്സരങ്ങളിലും പ്രസംഗം,പദ്യംചൊല്ലല്‍ , അക്ഷരശ്ലോകം,ഉപന്യാസം മുതലായ പല മത്സരങ്ങളിലും ഒന്നാം സമ്മാനം അല്ലെങ്കില്‍ രണ്ടാം സമ്മാനം ഞാന്‍ കരസ്ഥമാക്കാറുണ്ടായിരുന്നു.
     കെമിസ്ട്രി ക്ലാസ്സില്‍ ആന്‍റണി മാസ്റ്റെര്‍ മേശപ്പുറത്ത് ചിലപ്പോള്‍ ലബോറട്ടറി പരീക്ഷണങ്ങള്‍ ചെയ്തു  കാണിച്ചിരുന്നത് അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുന്നത് ഓര്‍മ്മയുണ്ട്.കണക്ക്‌ മാസ്റ്റര്‍ ഗോവിന്ദന്‍കുട്ടി മേനോനെ എല്ലാവര്‍ക്കും പേടി ആയിരുന്നു.
    ഞങ്ങളുടെ സ്കൌട്ട് മാസ്റ്റര്‍ ശ്രീ.ജോസഫ് ജോണ്‍ ആയിരുന്നു.ഒരു കൊല്ലം ഞങ്ങളെ എല്ലാവരേയും കൊണ്ട് ഏലൂര്‍ ക്യാമ്പിനു പോയി.FACT ന്‍റെ അടുത്തുള്ള ഒരു വിദ്യാലയത്തില്‍ രണ്ടു ദിവസം താമസിച്ചു എന്നാണോര്‍മ്മ.നല്ല രസമായിരുന്നു.FACT മുഴുവന്‍ കണ്ടുമടങ്ങി.
    അങ്ങനെ പോകുന്നു സ്കൂള്‍ പഠനകാലത്തെ എന്റെ സ്മരണകള്‍ .ചെറുപ്പത്തില്‍ കിട്ടിയ ആ നല്ല അടിസ്ഥാന വിദ്യാഭ്യാസം നല്ലൊരു ഭാവിക്കുള്ള നാന്ദ്യം കുറിച്ചു എന്ന് കൃതജ്ഞതാപൂര്‍വ്വം ഞാന്‍ അനുമാനിക്കുന്നു.
    ഇപ്പോഴത്തെ സ്കൂള്‍ കുട്ടികള്‍ക്ക്‌ ഒരു സന്ദേശം: "നിങ്ങള്‍ വളരെ ശുഷ്കാന്തിയോടെ പഠിക്കുക.ക്ലാസ്സില്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുമ്പോള്‍ നല്ലപോലെ മനസ്സിരുത്തുക .വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമുക്ക്‌ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ...."

DR.MP RAVINDRA NATHAN
MD,FACC,FACP,FRCP
[LOND&CANADA],FAHA
EMIRITUS EDITOR,AAPI JOURNAL
OLD STUDENT OF GHSS ELAMKUNNAPPUZHA

[ തികഞ്ഞ ലാളിത്യത്തോടെ കുടുംബസമേതം വിദ്യാലയത്തിലേക്ക് കടന്നുവന്ന ഡോ.എം .പി രവീന്ദ്രനാഥന്‍ പഴയ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ ഈ സ്കൂളില്‍ ഇതു പോലുള്ള എത്ര മാണിക്യക്കല്ലുകള്‍ ഉണ്ടായിട്ടുണ്ടാകും എന്നാണ് ചിന്തിച്ചത്‌.. . ..,അദ്ദേഹം നല്‍കിയത് സ്മരണകള്‍ മാത്രം അല്ല;എക്കാലവും വിവരസാങ്കേതിക ലോകത്തേയ്ക്ക്  പറന്നുയരാനുള്ള തട്ടകങ്ങള്‍ ആണ്.ചെറിയ കാര്യങ്ങള്‍ പോലും സൂക്ഷ്മമായ്‌ ചെയ്യുന്ന ഇദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇമെയില്‍ വഴിയും തപാല്‍ വഴിയും അയച്ചുതന്നു.ഉയര്‍ച്ചയ്ക്ക് മൂലക്കല്ലായ സ്‌കൂളിനെ ആത്മാവില്‍ സംവഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ഗുരുനാഥന്‍മാര്‍ എത്ര ഭാഗ്യവാന്മാരാണ്!ഈ മഹാനായ ഭിഷഗ്വരന്‍ ഫ്ലോറിഡയില്‍ സ്ഥിരതാമസമാണിപ്പോള്‍ . എളിമയും സുതാര്യതയും സമ്പത്തായുള്ള ഈ ഇളംകുന്നപ്പറവയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.] 

Tuesday, March 13, 2012

പരോപകാരം

             "ഇറുപ്പവനും മലര്‍ ഗന്ധമേകും
               വെട്ടുന്നവനും തരു ചൂടകറ്റും
               ഹനിപ്പവനും കിളി പാട്ടുപാടും
                പരോപകാര പ്രവണം പ്രപഞ്ചം" 

Sunday, March 11, 2012

എസ്.എസ് .എല്‍ .സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസകള്‍  

Sunday, February 19, 2012

സാമൂഹിക നീതി

നീതി ജലം പോലെ ഒഴുകട്ടെ;സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലു പോലെയും

Wednesday, February 15, 2012

"നാം മുള്ളുകളുടെ ഇടയിലെ ലില്ലികളാകണം.മുള്ളുകള്‍ എത്ര കുത്തി തുളച്ചാലും ലില്ലികളുടെ പ്രശാന്ത മധുരമായ സൌരഭ്യം നഷ്ട്ടപ്പെടുന്നില്ല "


Sunday, February 12, 2012

എസ്.എസ് .എല്‍ .സി മോഡല്‍ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസകള്‍