Friday, September 3, 2021

കൊടിയേറ്റം _അടൂർ ഗോപാലകൃഷ്ണൻ

 

അടൂർ ഗോപാലകൃഷ്ണൻ 

    കാലത്തേയും ദേശത്തേയും അതിർവരമ്പുകളില്ലാതെ ആസ്വദിക്കാൻ പറ്റുന്ന ജനപ്രിയ കലയാണ് സിനിമ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം എന്ന സിനിമയുടെ തിരക്കഥയിലെ ഒരു ഭാഗമാണ് പാഠഭാഗം. 1978 ഇൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കൊടിയേറ്റം. അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാർഡും മികച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രം നേടി. സിനിമയുടെ സാഹിത്യരൂപമാണ് തിരക്കഥ .കൊടിയേറ്റത്തിന്റെ തിരക്കഥയാണ് പാഠഭാഗം.ശങ്കരൻകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയ കൊടിയേറ്റം ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്ന ചലച്ചിത്രമാണ് .അലസവും ആഹ്ലാദകരമായ ജീവിതയാത്രയിൽ സ്വയം മനസ്സിലാക്കാനാകാതെ പോവുകയും ഒടുവിൽ താനും സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന നിഷ്കളങ്കനായ കഥാപാത്രമാണ് കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി .അയാളുടെ മനസ്സു നിറയെ നന്മയാണ്. ലോറി ക്ലീനറായി ജോലി ചെയ്യുന്ന ശങ്കരൻകുട്ടി ഭാര്യയെയും കുഞ്ഞിനെയും കാണാനായി വരുന്ന ഭാഗമാണ് പാഠഭാഗം ചർച്ചചെയ്യുന്നത് .

  കഥാപാത്രങ്ങളുടെ ഭാവ ചലനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുത്തിരിക്കുന്നു.ശങ്കരൻകുട്ടി വീട്ടിലേക്ക് വരുന്നതും ശാന്തമ്മയെ കാണുന്നതുമായ രംഗം ഉദാഹരണം.ഏറെ വൈകാരികമായ രംഗങ്ങൾ പോലും അടൂർ ഗോപാലകൃഷ്ണൻ അതിന്റെ പൂർണ്ണതയിൽ ആവിഷ്കരിച്ചിരിക്കുന്നു. തന്റെ കുഞ്ഞിനെ കാണുമ്പോൾ ശങ്കരൻകുട്ടിയിൽ ഉണ്ടാകുന്ന പുഞ്ചിരി ഏറെ സ്നേഹസാന്ദ്രമാണ്. പൊതുവേ കുഞ്ഞുങ്ങളോട്  ഇഷ്ടമുള്ള ശങ്കരൻകുട്ടി തന്റെ കുഞ്ഞിനെക്കാണുമ്പോൾ ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല. 

 നദിയുടെ അരികിൽ  നിൽക്കുന്ന കുഞ്ഞിനെ നോക്കാത്തത് കൊണ്ട് കുഞ്ഞിന്റെ അമ്മയെ ശകാരിക്കുന്ന രംഗത്തും ശങ്കരൻകുട്ടിക്ക് കുഞ്ഞുങ്ങളോടുള്ള കരുതലും വാത്സല്യവും പ്രകടമാണ് .താനൊരു പിതാവാണെന്ന ഉത്തരവാദിത്വബോധത്തിലേക്ക് വളർന്ന ശങ്കരൻകുട്ടിക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിലുള്ള നൊമ്പരമുണ്ട്. അത് അവർ നോട്ടങ്ങളിൽ മാത്രം ഒതുക്കുന്നു. പറയാതെ പോകുന്ന മൗനങ്ങളും  ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. തീവ്രമായ ഭാവങ്ങളെ അതിന്റെ പൂർണ്ണതയിൽ ചിത്രീകരിക്കാനുള്ള കഴിവ് ഇത്തരം സന്ദർഭങ്ങളിൽ പ്രകടമാണ്ശങ്കരൻകുട്ടി നടന്നു നീങ്ങുമ്പോൾ പറമ്പിൽ എവിടെയോ വിരഹ വേദനയുടെ പ്രതീകമെന്നോണം പശു അമറുന്നുണ്ടായിരുന്നു. ഇത്തരത്തിൽ പശ്ചാത്തല രംഗത്തിലെ ശബ്ദങ്ങൾ പോലും മനോഹരമായി സംയോജിപ്പിച്ചുകൊണ്ട് സിനിമയെ ക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കൊടിയേറ്റം തിരുത്തുന്നു. 

  പച്ചയായ ജീവിതത്തിന്റെ തനിമയാർന്ന ആവിഷ്കാരമായി സിനിമ മാറുന്നു. ശങ്കരൻകുട്ടിയായി അഭിനയിച്ച ഭരത്ഗോപി ഓരോ നിമിഷവും ശങ്കരൻകുട്ടിയായി ജീവിക്കുകയായിരുന്നു.നിലനിൽക്കുന്ന ധാരണകളെ തകർത്ത സിനിമയാണിത്. മലയാള സിനിമയുടെ മാറ്റത്തെ അടയാളപ്പെടുത്തിയ സിനിമയാണ്. പച്ചയായ ഗ്രാമീണതയുടെ പ്രത്യേകതയെ തനിമയോടെ ആവിഷ്കരിക്കുകയാണ് കൊടിയേറ്റം എന്ന സിനിമ. കെട്ടുപൊട്ടിയ പട്ടം പോലെ പാറി നടന്ന  ശങ്കരൻ കുട്ടിയുടെ വ്യക്തിത്വത്തെ തിരിച്ചറിയുന്നതാണ് തിരക്കഥയുടെ പ്രമേയം സൂക്ഷ്മമായ ആവിഷ്കാരങ്ങളാണ് അടൂർ സിനിമയെ വ്യതസ്തമാക്കുന്നത് .പറയാതെ പറയുന്ന മൗനങ്ങളും അർഥഗർഭമായനോട്ടങ്ങളും കഥാഗതിയെ സമ്പന്നമാക്കുന്നു.  നിലവിലുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായി നാടകീയത ഒട്ടുമില്ലാത്ത സ്വാഭാവികമായ അവതരണം കൊടിയേറ്റത്തെ വ്യത്യസ്തമാക്കുന്നു സന്ദർഭങ്ങളെ സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു. യോജിച്ച പശ്ചാത്തലം ഒരുക്കുന്നു. ശബ്ദദൃശ്യ സാധ്യതകളുടെ സംയോജനം വളരെ ഗംഭീരമായിരിക്കുന്നു. കഥാപാത്രങ്ങളുടെ സ്വാഭാവികമായ അഭിനയം, ക്യാമറയുടെ സ്ഥാനം ഇവ ഈ സിനിമയുടെ പ്രത്യേകതയാണ്.മനുഷ്യരുടെ ജീവിതാവിഷ്കാരങ്ങൾ, ഭാഷാപ്രയോഗങ്ങൾ ഇവ ദൃശ്യ സാധ്യതകൾ ഉപയോഗിച്ച് കൂടുതൽ സ്വാഭാവികവും മികവുറ്റതാക്കാൻ കഴിയുന്നു . അലസമായി ജീവിച്ച ഗ്രാമീണ നന്മയുള്ള കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ചുരുളഴിയുന്നത്.


                                       

                            കൊടിയേറ്റം-പാഠഭാഗം -യുട്യൂബ് ലിങ്ക് 

                             

 ഭരത് ഗോപി 

No comments:

Post a Comment