Thursday, September 2, 2021

ആ വാഴവെട്ട് -പൊൻകുന്നം വർക്കി

 

പൊൻകുന്നം വർക്കി 

            പൊൻകുന്നം വർക്കിയുടെ ആ വാഴ വെട്ട് എന്ന കഥയിലെ മർക്കോസ്  ഒരു യഥാർത്ഥ കൃഷിക്കാരനാണ്. കൃഷി അദ്ദേഹത്തിന് ജീവിതമാണ്. കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിലായാൽ എങ്കണ്ണിനോളം മാത്രം എന്നറിയാവുന്ന ഒരു നല്ല കൃഷിക്കാരനാണ് മർക്കോസ്. എല്ലുകളുന്തി നിൽക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അർദ്ധ നഗ്നമായ ശരീരവും ഒറ്റനോട്ടത്തിൽത്തന്നെ അയാളെ ഒരു കൃഷിക്കാരനാണെന്ന് വിളിച്ചു പറയും.വാഴയ്ക്ക് രോഗം പിടിച്ചതിനാൽ കൃഷിക്കാരനായ മർക്കോസ് ചേട്ടന്റെ  വാഴത്തോട്ടത്തിലെ കുലച്ചതും കുലയ്ക്കാത്തതുമായ വാഴ വെട്ടാൻ അധികാരം ആജ്ഞാപിച്ചു.അതിൽ ആ കൃഷിക്കാരൻ ഒത്തിരിയേറെ പ്രയാസം അനുഭവിച്ചു .

     മർക്കോസ് ചേട്ടൻ ഒരു ഫലിത പ്രിയനായിരുന്നു .താൻ കുടിക്കുന്ന കഞ്ഞിയിൽ പുഴുക്കൾ ഉണ്ടെന്ന് പറയുന്നത് തന്നെ വളരെ നർമ്മം കലർത്തിയാണ് .പ്രാണായാമപടുക്കളായ മുനിമാർ ജലത്തിനു മുകളിൽ ഉറങ്ങുന്നത് പോലെയാണ്  അരിക്കൂട്ടങ്ങൾ വെള്ളത്തിൽ പൊന്തിക്കിടക്കുന്നതെന്നാണ് മർക്കോസ് ചേട്ടൻ പറയുന്നത്. നല്ല ഒരു നോമ്പുകാലത്ത് കഞ്ഞി വെള്ളത്തിനുപകരം സൂപ്പാണല്ലോ കുടിക്കുന്നത് എന്ന് പറയുന്നു. കാരണം കഞ്ഞിയിൽ പുഴുവും ഉണ്ടല്ലോ പുഴു ഒരിക്കലും സസ്യഭക്ഷണം അല്ലല്ലോ.

       വാഴകൾക്ക് രോഗമുണ്ടെന്ന് പറയേണ്ടത് കൃഷിക്കാരനാണ്. അല്ലാതെ ഉദ്യോഗസ്ഥരല്ല എന്ന നിലപാടാണ് മർക്കോസ് ചേട്ടന് .വാഴ വെട്ടിക്കളഞ്ഞില്ലെങ്കിൽ വെട്ടുന്ന കൂലിയും താൻ തന്നെ കൊടുക്കേണ്ടിവരും എന്നോർത്തപ്പോൾ അയാൾക്ക് സങ്കടവും അരിശവും വന്നു.കണ്ണിൽ ചോരയില്ലാത്ത നിയമത്തെ മർക്കോസ് ചേട്ടൻ പലതും പറഞ്ഞ് പഴിക്കുന്നുണ്ട്.തെങ്ങിനും രോഗം ഉണ്ടല്ലോ ?പലതും കാറ്റു വീണിരിക്കുന്നു പ്ലാവും ചീത്തയായി .മണ്ണു പോലും ചീത്തയായി. കപ്പയും മോശമായി എന്നുവിചാരിച്ച് ഈ മണ്ണെല്ലാം നശിപ്പിച്ചാൽ മതിയോ ?തെങ്ങ് വെട്ടിയാൽ മതിയോ ?അങ്ങനെയാണെങ്കിൽ ആശുപത്രി വേണ്ടല്ലോ ?അസുഖം വന്നാൽ എല്ലാവരെയും അങ്ങ് കൊന്നാൽ മതിയല്ലോ എന്നാണ് മർക്കോസ് ചേട്ടൻ ഉറക്കെ ചോദിച്ചത്.അയാൾ കണ്ട സ്വപ്നം വരെ കർഷകർക്ക് സുന്ദരമായ ഒരു ഭാവി ഉണ്ടാകും എന്നതായിരുന്നു. 

     കൃഷിയെ കുറിച്ച് പാരമ്പര്യമായി ലഭിച്ച അറിവുള്ള ആളാണ് മർക്കോസ് അതിൽ അയാൾക്ക് നല്ല ആത്മവിശ്വാസമുണ്ട് .മാവിൻ പൂ വിരിയുന്നതും, പരാഗണം നടക്കേണ്ടതും  പകൽ സമയത്താണ്, പരാഗരേണുക്കൾ വഹിക്കുന്ന ചെറിയ പ്രാണികൾ രാത്രി എത്താതെ വരുന്നതുകൊണ്ട്, പരാഗണം നടക്കാതെ, പരാഗണ സമയം കഴിഞ്ഞതുകൊണ്ട്, സൂര്യൻ വരുമ്പോഴേക്കും കൊഴിഞ്ഞു പോവുന്നു.ചന്ദ്രന്റെ നിലാവ് കണ്ടപ്പോൾ പൂക്കൾ സൂര്യന്റെ വെളിച്ചം ആണെന്ന് വിചാരിച്ചാണ് വിടർന്നത്. ഇങ്ങനെ പ്രകൃതിയുടെ ഓരോ ചലനവും അയാൾ അറിഞ്ഞു.വാഴകൾ വെട്ടുന്നത് തന്റെ  പൗലോസിനേയും ജോണിനേയും രാഹേലിനേയും ഒക്കെ വെട്ടിക്കളയുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം കരുതുന്നത്.മനുഷ്യനോടുള്ള സ്നേഹം പോലെ ഓരോ കൃഷിക്കാരനും തന്റെ  കൃഷിയെ സ്നേഹിക്കുന്നു .വെട്ടരിവാൾ ഉപയോഗിച്ചുള്ള ആദ്യത്തെ വെട്ട് വാഴപ്പിണ്ടി കഷ്ണത്തിൽ പിന്നിട്ട ശേഷം മാർക്കോസിന്റെ  ഇടതു കാൽ മുട്ടിൽ ചെന്നു കൊണ്ടു .അയാൾ വീണു .പണ്ട് അയാൾ ആ വാഴച്ചുവട്ടിൽ ഒഴിച്ചത് ജലവും വിയർപ്പുതുള്ളികളും മാത്രമാണ്. ഇന്നയാൾ തന്റെ  കണ്ണുനീർത്തുള്ളികളും അവയ്ക്ക് നൽകി .തന്റെ  പിതാവ് വീണു കിടക്കുന്ന കാഴ്ച മകൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. "എന്റെ  പിതാവിനും രോഗമുണ്ട് അദ്ദേഹത്തെക്കൂടി നിങ്ങൾ വെട്ടി മൂടുക "എന്നാണ് മകൾ പറഞ്ഞ്‌ കരയുന്നത്.അവൾ പറഞ്ഞത് ഒരു മരംകേറിയുടെ   തർക്കുത്തരമായാണ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്.

കൃഷിയാണ് തന്റെ  ജീവിതമായി മർക്കോസ് കണ്ടത്. സസ്യങ്ങളെ മക്കളായി കണ്ടു

യൂട്യൂബ്  ലിങ്ക് -ഷോർട്ട് ഫിലിം  ജി  എച്ച്  എസ് എസ് തട്ടത്തുമല 
                           യൂട്യൂബ്  ലിങ്ക് -സാകേതം ഇടപ്പള്ളി 

                      

No comments:

Post a Comment