Friday, July 16, 2021

അതേ പ്രാർത്ഥന -ഇടശ്ശേരി ഗോവിന്ദൻനായർ

 


                                 ഇടശ്ശേരി ഗോവിന്ദൻനായർ 

ഇടശ്ശേരിയുടെ കഥാഖ്യാനം പോലെയുള്ള കവിതയാണിത്. തേന്മാവ് വസന്തദേവനോട് പ്രാർത്ഥിച്ചു തേന്മാവ് അടിമുടി പൂങ്കുലകൾ നിറച്ചുകൊണ്ട്നിന്നു. ഒരു പൂവും കൊഴിയാതെ ഉണ്ണി മാങ്ങകൾ വിരിഞ്ഞു .ഒരു ഉണ്ണിയും പിഴക്കാതെ വളർന്നുവന്നു. സമൃദ്ധി വർദ്ധിക്കുന്തോറും സജ്ജനങ്ങൾ കൂടുതൽ വിനീതരാകുന്നു എന്ന പാഠം വിദ്വാൻമാർ ആ മാവിൽ നിന്ന് പഠിച്ചു. അതിലെ പച്ചമാങ്ങകൾ പഴുത്തമാങ്ങകളായി. പഴുത്ത മാങ്ങകളെ മാണിക്യരത്നങ്ങളെപ്പോലെ എന്നാണ് കവി പറഞ്ഞിരിക്കുന്നത്.ആയിരം അണ്ണാറക്കണ്ണന്മാർ അതിൽ പാഞ്ഞുകയറി ആയിരം കാക്കകൾ പറന്നെത്തി. കൊച്ചടികൾ വെച്ച് കൊച്ചുകുട്ടികൾ മാഞ്ചോട്ടിൽ എത്തി.അതോടെ ഒരു മായിക നഗരത്തിന്റെ  ഭംഗി തോപ്പിന് കൈവന്നു. ഇങ്ങനെ നിൽക്കുമ്പോഴാണ് അയൽപക്കത്തെ വഴിപ്പണിക്കിട്ടിരുന്ന കൽച്ചീളുകൾക്ക് ചിറകു മുളച്ചത്. കല്ലുകൾ ചീറിപ്പാഞ്ഞു വന്നു .തേന്മാവ് ശൂന്യമായി.

  ആ മാമ്പഴക്കാലം കഴിഞ്ഞപ്പോൾ തേന്മാവ് സ്വർലോക നടയിലെത്തി.മാവ്  വസന്തത്തോട് തനിക്കിനിയും സഫല ജന്മം തന്നാലും എന്നഭ്യർത്ഥിച്ചു. ഇത് കേട്ട് വസന്ത ദേവൻ "വേറെന്തുള്ളു വരമെങ്കൽ "എന്ന് ആക്രോശിച്ചുകൊണ്ട് ഇനിയും വേദനകൾക്ക് വേണ്ടിയാണോ നിന്റെ  പ്രാർത്ഥന എന്ന് ചോദിച്ചു.എന്നാൽ വെയിൽ വീണ തളിരിലകൾ ഇളകുമാറ് ആ മാവ് സമൃദ്ധിയുടെ കണ്ണീർപ്പുളിപ്പാണ് ശ്രേഷ്ഠമെന്നും ദാരിദ്ര്യത്തിന്റെ  മരവിപ്പ് അസഹനീയമാണെന്നും പറഞ്ഞു.


(അതേ പ്രാർത്ഥനയിലെ മാവ് വെറുമൊരു മാവല്ല. ഒരു 
കവിയുടെ ജീവിതത്തെ സൂചിപ്പിക്കുന്നു. പൂക്കുകയും കായ്ക്കുകയും ചെയ്യുക എന്നത് കൃതികൾ എഴുതുന്ന കവിയെ സൂചിപ്പിക്കുന്നു .അണ്ണാറക്കണ്ണന്മാർ, കുട്ടികൾ,കാക്കകൾ, ഇവരൊക്കെ ആസ്വാദകരാണ്. കവിയാണ്  മാവ് .കവിതകളാണ് മാമ്പഴങ്ങൾ .തോപ്പ് മായികനഗരം ആകുന്നു എന്നത് കവിത പകരുന്ന സൗന്ദര്യത്തെ സൂചിപ്പിക്കുന്നു .എന്നാൽ മാർദ്ദവമില്ലാത്ത ഉരുളൻകല്ലുകൾ ഒരു മയവുമില്ലാത്ത വിമർശനങ്ങളാണ്.കവി ഈ വിമർശനങ്ങൾ കേട്ട് ഉൾവലിയാൻ തയ്യാറല്ല. ഇനിയും കവിതയെഴുതാൻ പ്രാർത്ഥിക്കുന്ന കവിയെയാണ് നാം കാണുന്നത് .സർഗാത്മകത എല്ലാ വെല്ലുവിളികളേയുംഅതിജീവിക്കാനുള്ള കരുത്ത് നൽകുന്നു എന്ന് ഈ കവിത സൂചിപ്പിക്കുന്നു. കവിമനസ്സിന്റെ അതിജീവനത്തിന്റെ  പ്രാർത്ഥനയാണ് അതേ പ്രാർത്ഥന എന്ന കവിത. )

                  

                            ദൃശ്യാവിഷ്ക്കാരം

No comments:

Post a Comment