Sunday, July 15, 2012

പത്താംക്ലാസ് കേരളപാഠാവലി3-പട്ടാളക്കാരന്‍


ആരൊക്കെയോ നടത്തുന്ന യുദ്ധങ്ങളില്‍ ജീവന്‍ ഹോമിക്കേണ്ടിവരുന്ന പാവം പട്ടാളക്കാരുടെ കഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ 'പട്ടാളക്കാരന്‍'.യുദ്ധം ചെയ്യാനുള്ള മോഹം കൊണ്ടോ ശത്രുത ഉള്ളതുകൊണ്ടോ അല്ല മറിച്ച് ജീവിക്കാന്‍ വേണ്ടിയാണ് പലരും പട്ടാളത്തില്‍ എത്തുന്നത്.യുദ്ധമുഖത്തിന്‍റെ ഭീകരതയിലേക്കൊന്നും കഥാകാരന്‍ നമ്മെ കൊണ്ടുപോകുന്നില്ല.

അനാഥനായി അലഞ്ഞ അയാള്‍ പട്ടാളത്തിലെത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്.വിശപ്പകറ്റാനും പണം നേടുവാനുമുള്ള ഉപാധി ആയിരുന്നു അയാള്‍ക്ക്‌ ആ ഉദ്യോഗം.
അവധിക്കാലം അയാളെ സംബന്ധിച്ചിടത്തോളം അനാഥത്വത്തിന്‍റെ നൊമ്പരം പേറുന്നവയായിരുന്നു.കുടുംബമില്ലാത്ത അയാള്‍ക്ക്‌  എന്തിന്  അവധി?സ്വന്തക്കാരാരുമില്ലെങ്കിലും തന്‍റെ നാടിനോട് ഒരു പ്രത്യേകസ്നേഹം അയാള്‍ക്കുണ്ടായിരുന്നു.അന്യസംസ്ഥാനത്തു താമസിക്കേണ്ടി വന്ന അയാള്‍ക്ക് നാട്‌ പ്രിയപ്പെട്ടതാകാന്‍ വേറെ കാരണമൊന്നുമില്ല.
നാട്ടിലെത്തിയ അയാള്‍ തനിക്കൊരു ബന്ധത്തിനുവേണ്ടി അലഞ്ഞുനടക്കുന്നു.ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും പണിയെടുത്ത ഹോട്ടലിലും എത്തുന്നു.രാമന്‍ എന്ന് അവിടെ താനാണ് എഴുതിയിട്ടതെന്ന് അയാള്‍ പറയുന്നു.ആരും അയാളെ തിരിച്ചറിയുന്നില്ല.മലയാളത്തില്‍ സംസാരിക്കാനാകുന്നത് വളരെ ഭാഗ്യമായ്‌  കരുതുന്നു.

തിരക്കുപിടിച്ച നഗരത്തില്‍ നിന്ന്‍ അയാള്‍  ഒരു ഗ്രാമത്തിലെ കുന്നിന്‍ചെരുവില്‍ എത്തുന്നു.അവിടെയുള്ള ഒരു വൃദ്ധ സ്വന്തം മകനായ് അയാളെ സ്വീകരിക്കുന്നു.മകള്‍ നാണിയെ വിവാഹം ചെയ്തുകൊടുക്കുന്നു.പട്ടാളക്കാരന്‍ എന്ന നിലയില്‍നിന്ന് ഭര്‍ത്താവ്‌,കുടുംബനാഥന്‍,മകന്‍ എന്നീ സ്ഥാനങ്ങള്‍  കൂടി അയാള്‍ക്ക് ലഭിക്കുന്നു.

അയാള്‍ അവധി കഴിഞ്ഞ് പട്ടാളത്തിലേക്ക് തിരിച്ചുപോകുന്നു.അവള്‍ ഫാമിലി അലോട്ട്മെന്‍റ് വാങ്ങുന്നുണ്ട്.മാസം നാല്പ്പതുരൂപ.വീട്ടിലേക്ക്‌ പാത്രങ്ങള്‍ വാങ്ങിച്ചു.അതിലവളുടെ പേരു കൊത്തിച്ചു.വീടു നന്നാക്കി.അവള്‍ എന്നും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കും.

പോസ്റ്റ്മാന്‍ കൊണ്ടുവന്ന കവറില്‍ അയാളുടെ ഫോട്ടോ ഉണ്ടായിരുന്നു.പ്രതിമാസം നൂറുരൂപ കിട്ടിത്തുടങ്ങി.ആറുമാസം കഴിഞ്ഞപ്പോള്‍ അത് വീണ്ടും ഉയര്‍ന്നു.

പോലീസ്‌സ്റ്റേഷനില്‍നിന്നും മൂന്നു വലിയ ഇരുമ്പുപെട്ടികള്‍ ഏറ്റുവാങ്ങാന്‍ നോട്ടീസ് വന്നു.അതില്‍ അയാളുടെ ഔദ്യോഗിക ഉടുപ്പുകളായിരുന്നു.വിവാഹമാല്യവും ഉണ്ടായിരുന്നു.ഒരാഴ്ച്ചയ്ക്ക് ശേഷം പതിനായിരം രൂപയുടെ ചെക്ക് കിട്ടി.പിന്നീട് മണിയോഡറുകള്‍ വന്നതേയില്ല...
[യുദ്ധം എങ്ങനെമനുഷ്യരെ അനാഥരാക്കുന്നു എന്ന ചിന്ത അനുവാചകരില്‍ എത്തിക്കുവാന്‍ യുദ്ധരംഗത്തേക്ക് കൂട്ടികൊണ്ടു പോകാതെ തന്നെ സാധ്യമാക്കാന്‍ തകഴിക്കായി.മുഖ്യമായും മൂന്നു കഥാപാത്രങ്ങളെ ഉള്ളൂ.ബന്ധങ്ങള്‍ സ്ഥാപിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്‍റെ ആഗ്രഹത്തെ വരച്ചുകാട്ടുന്നു ഇതിലെ കഥാപാത്രങ്ങള്‍  .യുദ്ധത്തിന്‍റെ ക്രൂരതകള്‍ പാവം കഥാപാത്രങ്ങളെ ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമാകൂ.രണ്ടാം ലോകമഹായുദ്ധകാലത്ത് രചിച്ച ഈ കഥ കാലാതിവര്‍ത്തിയാണ്.]


1 comment:

Unknown said...

സമഗ്രം ....

Post a Comment