Tuesday, October 2, 2012

ആസ്സാം പണിക്കാര്‍

രണ്ടാംലോകമഹായുദ്ധകാലത്ത് ലോകത്താകമാനം അശാന്തിയും സങ്കീര്‍ണ്ണതകളും മാത്രം കളിയാടി.മനുഷ്യജീവന് യാതൊരു വിലയും ആരും കല്‍പ്പിച്ചില്ല.കൊടുംദാരിദ്ര്യത്തിന്‍റെ പിടിയിലമര്‍ന്ന് ഒത്തിരിയേറെ ആളുകള്‍ ചരമമടഞ്ഞു.മരണത്തേക്കാള്‍ ഭയാനകമായിരുന്നു പട്ടിണി.ജന്മികുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന അക്കാലകേരളീയ  സമൂഹം ഈ അവസരത്തില്‍ അനുഭവിച്ച യാതനകള്‍ നരകതുല്യമായിരുന്നു.ആ അവസ്ഥയെ വൈലോപ്പിള്ളി 'ആസ്സാം പണിക്കാര്‍ ' എന്ന കവിതയിലൂടെ അവതരിപ്പിക്കുന്നു.

ജനിച്ചനാടിനെ ശപിച്ചുകൊണ്ടാണ് ദരിദ്രരായ  തൊഴിലാളികള്‍ പട്ടാളപ്പാളയം നിര്‍മ്മിക്കാനായി ആസ്സാമിലേക്ക് പുറപ്പെടുന്നത്.കേരളത്തിന്‍റെ സൌന്ദര്യം അവരുടെ കത്തിയാളുന്ന വിശപ്പ് ശമിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല.ആസ്സാമില്‍ പോയാല്‍ സുഖജീവിതം കിട്ടുമെന്ന് അവര്‍ സ്വപ്നം കണ്ടില്ല.അധ്വാനത്തിന് കൂലിയും വിശപ്പിന് അന്നവും കിട്ടുമല്ലോ എന്നാണവര്‍ ചിന്തിച്ചത്‌. .

നാട്ടിലേക്ക്‌ തിരിച്ചു വരുന്ന അവരുടെ ചിന്തകള്‍ക്ക്‌ തീവണ്ടിയേക്കാള്‍ വേഗതയുണ്ടായിരുന്നു.പലനാളായ് പിരിഞ്ഞിരുന്ന ജന്മനാട് മറ്റെന്തു കാഴ്ചയെക്കാളും പ്രിയതരമെന്ന് അവര്‍ തിരിച്ചറിഞ്ഞു.കൊക്കുകള്‍ പാറിക്കളിക്കുന്ന പാടങ്ങള്‍ ,കുന്നിന്‍ ചരിവുകളില്‍ മേഞ്ഞുനടക്കുന്ന കന്നിന്‍കൂട്ടങ്ങള്‍ ,മുടി വിടര്‍ത്തിയാടുന്ന കവുങ്ങുതെങ്ങുകള്‍ക്കിടയില്‍ പുഞ്ചിരി തൂകിനില്‍ക്കുന്ന വീടുകള്‍ ,പൂത്ത മാവുകള്‍ ,നാട്ടിന്‍പുറത്തെ സ്വപ്നം കാണുന്ന നഗരങ്ങള്‍ ഇവയെല്ലാം അവരെ സന്തോഷിപ്പിച്ചു.പഴയ കൂട്ടുകാരെ കാണാന്‍ കൊതിച്ചു.

നാട് വിട്ടപ്പോളാണ് നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് പോലും മാധുര്യം ഉണ്ടെന്ന് തിരിച്ചറിയുന്നത്!ഒരു തെങ്ങോ ഒരു വെള്ളവസ്ത്രമോ കണ്ടാല്‍ പോലും നാടിന്‍റെ സാന്നിധ്യം അവര്‍ അറിഞ്ഞു.

ജന്മനാടിനെ നരകമാക്കിയത്‌ ചില നരകീടങ്ങളാണ്.അവര്‍ക്കുള്ള ശിക്ഷ വരുംകാലത്തിന്റെ കയ്യിലുണ്ട്.ഞങ്ങളുടെ ഈ മണ്ണില്‍ തന്നെ ജീവിതം പടുത്തുയര്‍ത്തും.വയറിന്‍റെ വിശപ്പ് മാറ്റാന്‍ പോയ ഞങ്ങള്‍ ഹൃദയത്തിന്‍റെ വിശപ്പ് മാറ്റാന്‍ തിരിച്ചുപോന്നു.സമൃദ്ധമെങ്കിലും ദരിദ്രമാണ് ഈ നാട്.സുന്ദരമെങ്കിലും വികൃതമാണ് ഇവിടം.ഇവിടെ സ്നേഹിച്ച് ആശിച്ച് ദു:ഖിച്ച് കഴിയുവാന്‍ സാധിക്കുന്നത് തന്നെയാണ് ഭാഗ്യവും സുഖവും.

[ആസ്സാംപണിക്കാര്‍ എന്ന കവിതയില്‍ പിറന്ന നാട് ഒരേ സമയം സമ്പന്നയും ദരിദ്രയുമാണ് .ദാരിദ്ര്യം,തൊഴിലില്ലായ്മ,ചൂഷണം ഇവയെ കവിതയിലൂടെ വെളിവാക്കുന്നു.പ്രവാസജീവിതം നയിക്കുന്ന മലയാളികളുടെ പ്രശ്നങ്ങള്‍ കവിതയിലുണ്ട്.]

ലിങ്ക്
വൈലോപ്പിള്ളി ശ്രീധരമേനോന്‍

ഗാന്ധിജയന്തി


Sunday, September 30, 2012

എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഒരാള്‍

ഗരത്തിലെ സാരിക്കടകള്‍ കയറിയിറങ്ങുമ്പോള്‍ ആ ദമ്പതികള്‍ തങ്ങളെ പിന്തുടരുന്ന ആ ആറോ ഏഴോ വയസ്സുള്ള പെണ്‍കുട്ടിയെ ശ്രദ്ധിച്ചു.അയാള്‍ സഹതാപത്തോടെ ഒരു രൂപ നീട്ടിയപ്പോള്‍ അവള്‍ അത് സ്വീകരിച്ചില്ല.

താന്‍ ഉദ്ദേശിച്ച നിറമുള്ള സാരി കിട്ടാതെ സ്വന്തം അനുജത്തിയുടെ മകളായ നീനയുടെ കല്യാണത്തിന് പോകില്ലെന്ന് രമണി വാശി പിടിക്കുന്നു.ആ പെണ്‍കുട്ടി കുശലം ചോദിച്ച് അവര്‍ക്ക്‌ പിറകില്‍ നടന്നു.രമണിക്ക്‌ സാരി കിട്ടാത്തതിന്റെ വിഷമം മാത്രമേ ഉള്ളൂ.ഇവിടെ കിട്ടിയില്ലെങ്കില്‍ തൃശ്ശൂരിലോ കോയമ്പത്തൂരിലോ ചെന്നൈയിലോ പോയ്‌ സാരി വാങ്ങണം എന്നും ബ്ലൌസ് തുന്നിക്കാന്‍ കൊടുക്കണം എന്നുംമറ്റും രമണി പറഞ്ഞു.സാരിയുടെ പളപളപ്പില്‍ അയാളും ആ കുട്ടിയുടെ കാര്യം മറന്നു.പെട്ടെന്ന്‍ പുറത്തുനില്‍ക്കുന്ന അവളെ അയാള്‍ ഓര്‍ത്തു.പുറത്ത്ചെന്ന് പേരും ഊരും കുടുംബവിശേഷവും ചോദിച്ചു.റാണിയെന്നാണ് പേരെന്നും അച്ഛന്‍ ഇല്ലെന്നും അമ്മ രണ്ടുദിവസം മുന്‍പ്‌ മരിച്ചുവെന്നും വീടില്ലെന്നും അവള്‍ പറഞ്ഞു.ഒരു കടയുടെ മുന്നിലാണ് രണ്ടു ദിവസമായുറങ്ങുന്നത് എന്നും പറഞ്ഞു.അയാള്‍ക്ക് വല്ലാത്ത സങ്കടം തോന്നി.

ആ കടയില്‍ നിന്ന് രമണി ഉദ്ദേശിച്ച സാരി ലഭിച്ചു.രണ്ടായിരത്തിഎണ്ണൂറു രൂപയുള്ള ആ സാരി അവളെ സന്തോഷിപ്പിച്ചു.അവര്‍ ഐസ്ക്രീം കഴിക്കാന്‍ കടയില്‍ കയറി.അയാള്‍ പെണ്‍കുട്ടിയെ ക്ഷണിച്ചെങ്കിലും അവള്‍ വന്നില്ല.അതിനെയൊന്നും വിളിക്കണ്ട','.നമ്മളേം കൂടി കേറ്റില്ല'.നമുക്ക്‌ വരുമ്പോ എന്തെങ്കിലും വാങ്ങിക്കൊടുക്കാ'മെന്ന് സാരി കിട്ടിയ ആഹ്ലാദത്തില്‍ രമണി പറഞ്ഞു.അവളെക്കുറിച്ചുള്ള ചിന്ത അയാളുടെ മനസ്സില്‍ നിന്നുംമാഞ്ഞുപോകുന്നുണ്ടായില്ല.കോണ്‍ഐസ്ക്രീം അവള്‍ക്ക് വാങ്ങിക്കൊടുത്തു.അവര്‍ കാറിന്റെയുള്ളില്‍  കയറിയപ്പോള്‍ 'എന്നേം കൊണ്ടുപോവ്വോ' എന്നവള്‍ ചോദിച്ചു.'എന്തെങ്കിലും കൊടുത്ത്‌ പറഞ്ഞയയ്ക്കൂ.പിന്നെ ശല്ല്യാവും'എന്ന് രമണി ഓര്‍മ്മിപ്പിച്ചു.അയാള്‍ പത്തുരൂപാ നോട്ടെടുത്ത് നീട്ടിയെങ്കിലും അവള്‍ വാങ്ങിയില്ല.കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ നമുക്കവളെ ഒപ്പം കൂട്ടാമായിരുന്നുവെന്നയാള്‍ പറഞ്ഞു.ഇനിയതുംകൂടിയേ വേണ്ടൂ ..ബാക്കിയെല്ലാമായി എന്ന് രമണി ദേഷ്യത്തോടെ പറഞ്ഞു.

തനിക്ക്‌ അറുപതാം വയസ്സിലും പന്തീരായിരം രൂപ കിട്ടുന്നുണ്ട്.ബോംബെയിലുള്ള മകനും വന്‍ശമ്പളമുണ്ട്.ആ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ വല്ല അനാഥാലയത്തിലും ചെലവിനു കൊടുത്ത്‌ ആക്കാമായിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു.

കുട്ടിക്കാലത്ത്‌ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ഒരു പൂച്ചക്കുട്ടി ഒപ്പം കൂടിയതും മറ്റ് കുട്ടികള്‍ വിളിച്ചപ്പോള്‍ പൂച്ച തന്‍റെ പിന്നില്‍ നിന്ന്‍ മാറാതിരുന്നതും അയാള്‍ ഓര്‍ത്തു.വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു.തന്‍റെ പ്രതിഷേധം വകവയ്ക്കാതെ പൂച്ചയെ വീട്ടുകാര്‍ എവിടെയോ വിട്ടു.പിന്നെ അതിനെ കാണുന്നത് ഏതോ വാഹനത്തിന്നടിയില്‍പ്പെട്ട് ചതഞ്ഞ മട്ടിലാണ് .അയാള്‍ക്ക് ആ ചിന്ത അസ്വസ്ഥത ജനിപ്പിച്ചു.കുറച്ചു പെട്രോള്‍ അടിച്ചിട്ട് വരാം എന്ന് പറഞ്ഞ് അയാള്‍ കാര്‍ പുറത്തേക്കെടുത്തു.ഷട്ടര്‍ താഴ്ത്തിയ കടയുടെ ഒതുക്കു കല്ലില്‍ അവള്‍ ചുരുണ്ടു കിടക്കുന്നതയാള്‍ കണ്ടു. കൂലിപ്പണിക്കാരനായ ഒരച്ഛനനും അമ്മയും മകനും വഴിയരികില്‍ നിന്ന് ഷര്‍ട്ട്‌ വിലപേശി വാങ്ങുന്നതും ആ പെണ്‍കുട്ടിക്കരികില്‍ വന്നപ്പോള്‍ അവര്‍ എന്തോ അവളോട് ചോദിക്കുന്നതും പിന്നെ അവള്‍ അവരുടെയൊപ്പം പോകുന്നതും ആ അച്ഛന്‍ അവളെ എടുക്കുന്നതും അവളുടെ കൊച്ചുകൈ കഴുത്തില്‍ ഇട്ടിരിക്കുന്നതും അയാള്‍ കണ്ടു.

തന്‍റെ കാറിനുള്ളില്‍ അനങ്ങാനാകാതെ അയാള്‍ ഇരുന്നു.അയാള്‍ക്ക് എന്തൊക്കെയോ നഷ്ട്ടപ്പെട്ടിരുന്നു.

[നാം കാണാതെ പോകുന്ന എന്നാല്‍ കാണേണ്ട സന്ദര്‍ഭങ്ങളെ വായനക്കാരന്റെ മനസ്സിലേക്ക് കുറ്റബോധം ജനിപ്പിക്കുന്ന വിധത്തില്‍ കഥയാക്കി അവതരിപ്പിക്കുവാന്‍ ഇ .ഹരികുമാര്‍ എന്ന ചെറുകഥാകൃത്തിന് പ്രത്യേക മിടുക്കുണ്ട്.ഇന്നത്തെ കേരളീയ സമൂഹം ഉപഭോഗസംസ്കാരത്തിന്‍റെ നീരാളിപ്പിടുത്തത്തിലാണ്.രമണി എന്ന കഥാപാത്രം ഈ ഉപഭോഗാസക്തി പിടിപെട്ടവളാണ്.സമൂഹത്തിന്റെ പരിരക്ഷ ലഭിക്കേണ്ട എത്രയോ കുട്ടികളെയാണ് റാണിയിലൂടെ അവതരിപ്പിക്കുന്നത്.ജീവിതം ആര്‍ഭാടമായി കൊണ്ടാടുന്ന ഇടത്തരം കുടുംബത്തിന്റെ പ്രതിനിധികളാണ് ഇതിലെ രമണിയും ഭര്‍ത്താവും.ഇഷ്ട്ടപ്പെട്ടത്‌ എന്ത് വില കൊടുത്തും വാങ്ങാന്‍ മടിക്കാത്ത പൊങ്ങച്ചസംസ്കാരത്തിന്റെ പൊള്ളത്തരം ഈ കഥയിലൂടെ വെളിവാകുന്നു.]

                                              ലിങ്ക്
                                        ഇ.ഹരികുമാര്‍





സ്കൂള്‍പ്രവര്‍ത്തനം-തെരഞ്ഞെടുപ്പ്‌

ക്ലാസ്സ്‌ തെഞ്ഞെടുപ്പ്‌

പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ കീഴിലുള്ള സ്കൂളുകളില്‍ 'സ്കൂള്‍ പാര്‍ലമെന്‍റ്' തെരഞ്ഞെടുപ്പ് 27/09/2012 ഇല്‍ നടക്കുകയുണ്ടായി.'സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍  '[ഇ.നന്ദകുമാര്‍ ] ഉപയോഗിച്ച് തെരഞ്ഞെടുപ്പ്‌ ഒരനുഭവമാക്കി മാറ്റാന്‍ സാധിച്ചു.നാമനിര്‍ദേശപത്രിക സമര്‍പ്പണം,പോസ്റ്റര്‍ നിര്‍മ്മാണം,സ്ഥാനാര്‍ഥികള്‍ ചിഹ്നങ്ങള്‍ തെരഞ്ഞെടുത്തത്‌,ജനാധിപത്യസ്വഭാവമുള്ള ക്യാന്‍വാസിങ്ങ്  ഇതെല്ലാം ഉത്തരവാദിത്തമുള്ള നേതൃത്വം കുട്ടികള്‍ക്കുള്ളില്‍ ജനിപ്പിക്കുവാന്‍ സഹായകരമായി.

പോളിംഗ് ഓഫീസര്‍  [1] പേര്‌ വായിക്കുമ്പോള്‍ കുട്ടികള്‍ ഒപ്പിട്ട് പോളിംഗ് ഓഫീസര്‍ [2] നെ സമീപിച്ചു. തുടര്‍ന്ന്‍ ചൂണ്ടുവിരലില്‍ മഷിയിട്ടു.പ്രിസൈഡിംഗ്  ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റ് നിയന്ത്രിച്ചു.കുട്ടികള്‍ നിരയായി നിന്നു.അതിനുശേഷം  'സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയറില്‍ ' വോട്ട് രേഖപ്പെടുത്തി.പോളിംഗ് ഓഫീസര്‍മാര്‍ ശരിക്കും 'ത്രില്ലില്‍ ' ആയിരുന്നു.വോട്ട് രേഖപ്പെടുത്തിയ ഉടനെ ഫലം അറിയാനായി എങ്കിലും വെളിപ്പെടുത്തിയില്ല. ആകാംക്ഷയോടെ പ്രധാനാധ്യാപികയുടെ ഫലപ്രഖ്യാപനം വരെ കാത്തുനിന്ന കുട്ടികള്‍ സത്യപ്രതിജ്ഞയും കഴിഞ്ഞപ്പോള്‍ ചോദിച്ചത്  ഈ രീതി നേരത്തേതന്നെ ആകാമായിരുന്നുവല്ലോ എന്നാണ്.ക്ലാസ്സ്‌ മുറിയെ കുറച്ച് നേരത്തേക്ക്‌  'ഒറിജിനല്‍ബൂത്താ'ക്കി മാറ്റി എന്നതിനേക്കാള്‍ പൌരാവബോധം സൃഷ്ട്ടിക്കുവാന്‍ ആയി എന്നതാണ് ഈ രീതിയുടെ നേട്ടം...പുതിയ വഴികള്‍ ആവര്‍ത്തനവിരസതയില്ലാത്ത ഒരു നല്ല ദിനത്തെ സമ്മാനിച്ചു.നന്ദി.... ശ്രീ.ഇ .നന്ദകുമാറിനും സ്കൂളില്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായിച്ച സുഹൃത്തിനും...

വോട്ടഭ്യര്‍ത്ഥന


വോട്ടഭ്യര്‍ത്ഥന



പോസ്റ്റര്‍

ബൂത്ത്‌

ബാലറ്റ് യൂണിറ്റ്


സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍

സ്ഥാനാര്‍ഥികള്‍

വോട്ട് രേഖപ്പെടുത്തല്‍












ഫലപ്രഖ്യാപനം


സത്യപ്രതിജ്ഞ















-തോരാമഴ


ഉമ്മുക്കുലുസു മരിച്ച രാത്രിയില്‍ ഉമ്മ ശൂന്യമായ മുറ്റത്ത്‌ തനിച്ച് നിന്നു.ബന്ധുക്കള്‍ എല്ലാവരും പിരിഞ്ഞുപോയിരുന്നു.വാടകയ്ക്കെടുത്ത കസേരകള്‍ ,ഗ്യാസ്‌ലൈറ്റ് ,പായകള്‍ ഒക്കെ കൊണ്ടുപോയി.ഉമ്മുക്കുലുസു നട്ട ചെമ്പകത്തിന്റെ ചുവട്ടില്‍ എത്തിയ ഇരുട്ട് ചിമ്മിനിവിളക്കിന്റെ കണ്ണീര്‍ ആകുന്ന വെളിച്ചത്തെ ഒപ്പിനിന്നു.

ഉമ്മറപ്പടിയില്‍ അവള്‍ അഴിച്ചിട്ട ചെരിപ്പുരുമ്മി പുള്ളിക്കുറിഞ്ഞിപൂച്ച കല്ലുവെട്ടാംകുഴിയിലേക്ക്‌ നിസ്സംഗമായ്‌ കയറിപ്പോയി.അയക്കോലിലിട്ട പിഞ്ഞിയ കുഞ്ഞുടുപ്പില്‍ തട്ടി വീശിയ കാറ്റ്  മരക്കൊമ്പിലേറി.ഉമ്മയുടെ ദു:ഖത്തിനു പൂച്ചയും കാറ്റും സാക്ഷികളായി.

ഉമ്മുക്കുലുസു മരിച്ചരാത്രിയില്‍ ഒറ്റയ്ക്ക് പുറത്ത് നില്‍ക്കുന്ന  ഉമ്മയ്ക്കരികില്‍ പെട്ടെന്ന്‍ മഴയെത്തി.ഉമ്മ അകത്തേക്ക് പോയ്‌ ,വില്ലൊടിഞ്ഞു എന്ന് പറഞ്ഞ് ഉമ്മുക്കുലുസു കരയാറുള്ള പുള്ളിക്കുടയെടുത്ത് വന്നു.പള്ളിപ്പറമ്പില്‍ പുതിയ മണ്ണട്ടിയില്‍ ആ കുട നിവര്‍ത്തിവച്ചു.ഉമ്മുക്കുലുസു മരിച്ച അന്നുരാത്രി തൊട്ട് ഇന്നോളം ആ മഴ തോര്‍ന്നില്ല.

[കുഞ്ഞ്‌ ആഗ്രഹിച്ച മാമ്പഴം കുഴിമാടത്തില്‍ വച്ചുകൊണ്ട് കരഞ്ഞ 'മാമ്പഴം' എന്ന കവിത നമുക്ക്‌  സുപരിചിതമാണ്.അടക്കിവെച്ച ദു:ഖം മഴയായ്‌ പെയ്യുന്ന തീവ്രതയിലെക്കാണ് കവി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.ദാരിദ്ര്യം,ഒറ്റപ്പെടല്‍ ഇവ ഓരോ വരികളില്‍ നിന്നും വെളിവാകുന്നു.പെട്ടെന്നെത്തുന്ന മഴ ഉമ്മയുടെ കണ്ണീര്‍മഴയാണ്.മരിച്ചുപോയെങ്കിലും അവളുടെ മൃതശരീരത്തിന് മഴയേല്‍ക്കാതിരിക്കാന്‍ ആ അമ്മ ശ്രമിക്കുമ്പോള്‍ അനുവാചകഹൃദയത്തിലും കണ്ണീര്‍ പൊടിയും.തോരാത്ത മഴ ഉമ്മയുടെ തോരാത്ത ദു:ഖം തന്നെയാണ്.]

                                     ലിങ്ക് 

                                            റഫീക്ക്‌ അഹമ്മദ്‌







മാമ്പഴം-വൈലോപ്പിള്ളി ശ്രീധരമേനോന്‍









ബ്രഹ്മാലയം തുറക്കപ്പെട്ടു


ഗുരുവായൂര്‍ സത്യാഗ്രഹപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ്‌ രണ്ട് ഈഴവര്‍ വി.ടി ഭട്ടതിരിപ്പാടിന്റെ ഭവനത്തിലെത്തി.ശ്രീ കേളപ്പന്റെ അഭിലാഷമറിയിക്കലാണ് അവരുടെ ലക്ഷ്യം.അയിത്തത്തിന്റെ പേരില്‍ഒരു നമ്പൂതിരി ഗൃഹത്തിലേക്ക്‌ കയറിവരാന്‍ അവര്‍ക്ക്‌ പേടിയുണ്ടായിരുന്നു.കാരണം വി.ടി യുടെ അച്ഛന്‍ ബ്രാഹ്മണ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്ന ആളാണ് എന്ന് അവര്‍ക്കറിയാമായിരുന്നു.ഭാരതപ്പുഴയുടെ വക്കത്തുള്ള ക്ഷേത്രത്തില്‍ പകല്‍ മുഴുവന്‍ ഭജനമിരുന്ന്‍ കഴിച്ചുകൂട്ടി,രാത്രി എട്ടു മണിക്കേ അദ്ദേഹം തിരിച്ചുവരൂ.ഭക്ഷണത്തിനിടയിലാണ് അദ്ദേഹം ലോകകാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞിരുന്നത്.വ്രതകാര്‍ക്കശ്യം മൂലം ക്ഷീണിച്ചവശനായിരുന്നുവെങ്കിലും വെണ്ണീറില്‍ കനല്‍ എന്ന പോലെ ഒളിഞ്ഞുകിടക്കുന്ന കുടുംബസ്നേഹം അപ്പോള്‍ ദര്‍ശിക്കാമായിരുന്നു.ഈ ഒരു മണിക്കൂര്‍ മാത്രമാണ് അദ്ദേഹത്തിന് ഈ ലോകജീവിതവുമായുള്ള ബന്ധം.ഭക്ഷണത്തിന് ശേഷം അദ്ദേഹം സ്വന്തം മുറിയില്‍ ചെന്നുകിടക്കുമായിരുന്നു.

അച്ഛന്‍ വീടണയുന്നതിനു മുന്‍പ്‌ ചങ്ങാതികളെ കുളക്കടവില്‍ കൊണ്ടുപോയി.അദ്ദേഹം കിടന്നുവെന്നുറപ്പായപ്പോള്‍ അതിഥികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി .അന്തര്‍ജ്ജനങ്ങള്‍ മടികൂടാതെ അത്താഴം വിളമ്പിക്കൊടുത്തു.

'എനിക്കിവരെ മനസ്സിലായില്ല' എന്ന അച്ഛന്‍റെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു.അതിഥികള്‍ നമ്പൂതിരിമാരായിരിക്കും എന്ന ധാരണയോടെ അച്ഛന്‍ സംസാരമാരംഭിച്ചു.സത്യം പറഞ്ഞാല്‍ അവരെ ആട്ടിയിറക്കുമോ എന്ന പേടി വി.ടിക്കുണ്ടായി.തിരുവിതാംകൂറില്‍ നിന്ന്‍ വന്ന പോറ്റിമാരാണ് എന്ന് പറഞ്ഞാല്‍ ഇല്ലപ്പേര് ചോദിച്ചാല്‍ സത്യം പുറത്താകും....അതുകൊണ്ട് അതിഥികള്‍ ആരാണെന്നുള്ള സത്യാവസ്ഥ വെളിപ്പെടുത്തി.

എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് അച്ഛന്‍ ഗീതാപദ്യശകലം മൊഴിഞ്ഞു.ആ ഗാനമാധുരി വാടിയ തുളസിപ്പൂവിനെ പച്ചവെള്ളം തളിച്ചുണര്‍ത്തിയ പോലെ അവര്‍ക്ക് അനുഭവപ്പെട്ടു.കുടുമയും പൂണൂലും അല്ല ബ്രാഹ്മണ്യത്തിന്റെ ലക്ഷണം എന്നും ജീവജാലങ്ങള്‍ എല്ലാം ഈശ്വരസൃഷ്ട്ടികള്‍ ആണെന്നും ജാതി,അയിത്തം,മതം ഇതൊക്കെ സംസ്കാരഭേദത്തെ സൂചിപ്പിക്കുന്ന വ്യത്യാസങ്ങള്‍ ആണെന്നും ജ്ഞാനംകൊണ്ടും പ്രവൃത്തികൊണ്ടും വിശ്വപ്രേമം നേടുന്നതാരാണോ അവനാണ് ദിവ്യന്‍.... എന്നും  നിങ്ങള്‍ എന്നെക്കണ്ട് ഭയപ്പെടേണ്ട   എന്നും ഈ പ്രസ്ഥാനം തനിക്ക്‌ ഇഷ്ട്ടമാണെന്നും  വീണ്ടും വരണമെന്നും എന്ത് സഹായവും ചെയ്ത് തരുമെന്നും അറിയിച്ചു.

പറഞ്ഞറിയിക്കാനാവാത്ത ആശ്വാസവും ഊര്‍ജ്ജവും സന്തോഷവും അവര്‍ക്ക്‌ അനുഭവപ്പെട്ടു.മകന്‍റെ ലക്‌ഷ്യം തിരിച്ചറിഞ്ഞ ആ പിതാവ്‌ സമത്വസുന്ദരമായ ഒരു നവലോകത്തിലേക്ക് അവരെ തുറന്നുവിടുകയാണ് ചെയ്തത്.അച്ഛനെ വേണ്ടതുപോലെ മനസ്സിലാക്കാന്‍ കഴിയാതെപോയ ഒരു മകനേയും മകനെ നന്നായി മനസ്സിലാക്കിയ ഒരച്ഛനേയും നമുക്കിവിടെ  കാണാം.[യാഥാസ്ഥിതിക ചട്ടക്കൂടുകളില്‍ ആണെങ്കിലും പുതിയ കാലത്തിന്‍റെ മാറ്റം അച്ഛന്‍ ഉള്‍ക്കൊണ്ടിരുന്നു]


ലിങ്ക്






Sunday, September 23, 2012

ഉരുളികുന്നത്തിന്റെ ലുത്തീനിയ


കോട്ടയത്തെ ഉരുളികുന്നം എന്ന സ്വന്തം ഗ്രാമത്തില്‍ പിറക്കാന്‍ സാധിച്ചത് തന്‍റെ ഭാഗ്യമായി സക്കറിയ കരുതുന്നു.താന്‍ ആ നാടിന്‍റെ കല്ലിന്റെയും മുള്ളിന്റെയും കാറ്റിന്‍റെയും ഫലമായുണ്ടായ വെറും ഉല്‍പ്പന്നം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

ലുത്തീനിയ എന്നാല്‍ പ്രാര്‍ത്ഥനയെന്നാണര്‍ത്ഥം.ഉരുളികുന്നത്തെ പ്രത്യേകതകളാണ് സക്കറിയ  എന്ന സാഹിത്യകാരനെ ജനിപ്പിച്ചത് എന്ന് പറയുമ്പോള്‍ നാടിന്‍റെ മഹത്വം വ്യക്തിത്വത്തേക്കാള്‍ എത്രയോ പടി മുന്നിലെന്ന് അദ്ദേഹം കരുതുന്നു!

വീട്ടുമുറ്റങ്ങള്‍ ,പാറക്കെട്ടുകള്‍ ,റബ്ബര്‍തോട്ടങ്ങള്‍ ,തെങ്ങിന്‍പറമ്പുകള്‍ ,കമ്മൂണിസ്റ്റ് പച്ചകള്‍ ,ഇഞ്ചി ,കുരുമുളക് ,പ്ലാവ്‌ ,മാവ്‌ ,മഞ്ഞള്‍ ,കമുക്‌ ,കപ്പ ,കാച്ചില്‍ ,കിഴങ്ങ്  ,ചേന ,വാഴ,ചാമ്പ,കാപ്പി,പുളി,കപ്പളം,പശു,പട്ടി,പൂച്ച,പന്നി,കോഴി അങ്ങനെയെല്ലാം അദ്ദേഹം ഓര്‍ക്കുന്നു.തന്‍റെ ചുറ്റിലുമുള്ള നാടുകളുടെ പേരുകള്‍ കൌതുകത്തോടെ അദ്ദേഹം സ്മരിച്ചു.സൂര്യന്‍റെ കീഴില്‍ തന്‍റെ നാടും ഉള്ളതില്‍  അദ്ദേഹം അഭിമാനിക്കുന്നു.

പാറക്കെട്ടുകള്‍ക്ക് മുകളിരുന്നും കുളിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും ചോറുണ്ണുമ്പോഴും താന്‍ ദിവാസ്വപ്നം കാണുമായിരുന്നു.മരങ്ങളുടെ തണല്‍ മൂലം ഉരുളികുന്നം ഇരുട്ടും നിഴലും പൂണ്ടുകിടന്നിരുന്നു.പകല്‍ക്കിനാവ് കാണാന്‍ പറ്റിയ സ്ഥലം!

മരങ്ങള്‍ക്കിടയിലൂടെ  നടന്ന്‌ തോടും കടന്ന്‍ കുത്തുകല്ലുകള്‍ കയറിച്ചെന്നാല്‍ തന്‍റെ പാലത്തിങ്കല്‍  വീട് കാണാം.അപ്പന്‍ ,അമ്മ ,പെങ്ങള്‍ പിന്നെ കൃഷികള്‍ ,ജീവികള്‍  ഇങ്ങനെ എല്ലാവരേയും അദ്ദേഹം ഓര്‍ത്തു.


നടക്കുന്നവര്‍  ,  പണിയെടുക്കുന്നവര്‍  ,കുളിക്കുന്നവര്‍  എന്നിങ്ങനെ ചലനാത്മകമായ ഒരു ലോകമാണ് സക്കറിയ നാട്ടില്‍ കണ്ടത്‌. ..തോടുകളിലും പൊയ്കകളിലും കുളങ്ങളിലും കിണറ്റുകരയിലും ആ നാട്ടുകാര്‍ കുളിക്കുന്നതില്‍ ഉല്‍സുകരായിരുന്നു .അമ്മമാര്‍ വടികളുമായ് വരുമ്പോള്‍ മാത്രമേ കരയിലേക്ക്‌ കുട്ടികള്‍ കയറുമായിരുന്നുള്ളൂ.


തനിക്ക്‌ എന്താണ് ആ ഗ്രാമം നല്‍കിയതെന്ന് അദ്ദേഹം ചിന്തിക്കുന്നു.പ്രകൃതിയോട് വിവരിക്കാനാകാത്ത അടുപ്പം തന്നത് ആ നാടാണ്.ഇലയുടെയും മേഘത്തിന്റെയും കല്ലിന്റെയും ചിലന്തിയുടെയും എറുമ്പിന്റെയും മഴത്തുള്ളിയുടെയും മട്ട്മാറ്റങ്ങളെക്കുറിച്ചുള്ള അറിവ്‌;കുന്നും തോടും പറമ്പും കപ്പയും ചക്കയും കപ്പളങ്ങയും നല്‍കിയ ആരോഗ്യം ;ചിരിക്കാനും സന്തോഷിക്കാനും പഠിപ്പിച്ച മനുഷ്യര്‍ ആടയാഭരണങ്ങള്‍  ഇല്ലാത്ത ഭാഷ ;ഇതൊക്കേയും തന്‍റെ നാടിന്‍റെ ദാനങ്ങളാണ് .ആ ഗ്രാമജീവിതത്തിന്റെ ലാളിത്യമാണ് തന്‍റെ  ഭാഷയുടെ കരുത്ത്‌  എന്നദ്ദേഹം പറയുന്നു.ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ തന്നെ വലച്ചു എങ്കിലും ഇന്നും ബുദ്ധിഭ്രംശം  വരാതെ ജീവിക്കാനാകുന്നത് ഉരുളികുന്നത്ത്കാരനായത് കൊണ്ടാണെന്ന്‌ സക്കറിയ കരുതുന്നു.ഉരുളികുന്നത്തുകാരന്‍ മണ്ണുണ്ണിയാണ് തന്നെ ഉറപ്പുള്ള മനുഷ്യനാക്കുന്നത് എന്നദ്ദേഹം പറയുന്നു.


ബാല്യകാലത്തില്‍ മനസ്സില്‍ പതിഞ്ഞ ഉരുളികുന്നത്തെ തന്‍റെ പ്രാണനായാണ് സക്കറിയ കരുതുന്നത്.ജീവിതത്തില്‍ യാതനകള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ അവ തരണം ചെയ്യാന്‍ സാധിച്ചത് കര്‍ഷകന്‍റെ മഹത്തായ പൊരുള്‍ സമ്മാനിച്ച ഉരുളികുന്നം ഗ്രാമത്തിന്‍റെ പുത്രനായതിനാലാണ് .

ഉരുളികുന്നത്തുകാര്‍ തന്നെ' എഴുത്തുകാരന്‍സക്കറിയ' എന്ന് പറയില്ല ;'പാലത്തുങ്കലെ കറിയാച്ചന്‍ 'എന്നേ പറയൂ. ആ സൗമ്യമായ തിരിച്ചറിയലാണ്  തന്‍റെ ആത്മബലമെന്ന് വിനയാന്വിതനായി അദ്ദേഹം വെളിപ്പെടുത്തുന്നു.

                                          സക്കറിയ

കഥാരചന

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  നടത്തിയ കഥാരചന

 വിഷയം:  വര്‍ഷങ്ങള്‍ക്കുശേഷം







20/9/12 

Friday, September 21, 2012

കടമ്മനിട്ട

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയാണ് കവിയുടെ ജന്മദേശം.സ്വന്തം നാട് തന്നെയാണ് കവിക്ക്‌ കവിതാരചനയ്ക്ക് പ്രചോദനമാകുന്നത്.1967 ലെഴുതിയ നാടിന്‍റെ പേരിട്ട കവിതയിലെ കുറച്ചു വരികളാണ് പാഠഭാഗം.

കടമ്മനിട്ട എന്ന ഗ്രാമത്തിലൂടെ രാവിലെ മുതല്‍ രാത്രി വരെ കാഴ്ചകള്‍ കണ്ടുനടന്ന ഒരു മനുഷ്യന്‍റെ ഓര്‍മ്മകളുടെ  രൂപത്തിലാണ് ഈ കവിത രചിച്ചിരിക്കുന്നത്.നെല്ലിന്‍തണ്ടു മണക്കുന്ന വഴികളിലും എള്ളിന്‍ നാമ്പുകുരുക്കും വയലിലും മുഴുകി നടന്ന  കവിക്ക്‌ പ്രായമായതിനാല്‍ ഓര്‍മ്മകള്‍ക്ക് എണ്ണം തെറ്റുന്നു.ഒരു വൃദ്ധന്റെ കുഴഞ്ഞുമറിഞ്ഞ ഓര്‍മ്മകളാണ്  ഈ കവിത.അങ്ങനെ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ കുന്നിന്‍ ചരിവിലെ മാവിന്‍ കൊമ്പില്‍ ഉണ്ണിമാങ്ങകളായി കണ്ണുമിഴിച്ചുകിടക്കുന്നു.കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഇത്.ഇടിഞ്ഞുപൊളിഞ്ഞകുളക്കടവില്‍ നാമം ജപിക്കുന്ന തള്ളത്തവളകള്‍ നാട്ടിലെ പ്രായമായവരെ ഓര്‍മ്മിപ്പിക്കുന്നു.


ഒരു ഗ്രാമീണയുവതി തോര്‍ത്തുമുണ്ടെടുത്ത് എണ്ണനിറച്ച കിണ്ണവുമായി കുളിക്കാന്‍ വരുന്നതുപോലെയാണ് പുലരിയെ കണ്ടപ്പോള്‍  കവിക്ക്‌ തോന്നിയത്‌.... ................കവി പുല്‍ക്കൊടിയെയും പൂക്കളെയും നോക്കി ,കുറുമ്പും കുന്നായ്മയും ഉള്ള തനി ഗ്രാമീണനായ് നടന്നു നീങ്ങുന്നു.കുളക്കരയിലൂടെയുള്ള ആ യാത്രയില്‍ തുണിയഴിച്ച് കൂസലില്ലാതെ പോകുന്ന കുളക്കോഴിപ്പിടയെ കണ്ട കവി നാട്ടിലെ പഴമക്കാരെ അമ്പരപ്പിക്കുന്ന പാശ്ചാത്യപരിഷ്ക്കാരികളായ പുത്തന്‍തലമുറയെ ഓര്‍ത്തുപോയി.
പെട്ടെന്ന് കവിയുടെ കണ്ണുകള്‍ മുള്ളിലുടക്കി.ജീവിതാനുഭവങ്ങള്‍ ചിലപ്പോള്‍ മുള്ളുകള്‍ പോലെ ആകാറുണ്ട്.അങ്ങനെ പലതും ഓര്‍ത്തു നടക്കുമ്പോള്‍ തന്‍റെ മനസ്സിലാണ് ആ ഓര്‍മ്മകള്‍ എന്നതുകൊണ്ട് പാഴ്മുളയായിരിക്കും എന്ന് കവി സങ്കടപ്പെടുന്നു.


എങ്കിലും ഈ സ്മരണകള്‍ കൊണ്ട് പ്രയോജനം ഉണ്ട്.ചെറുമണികള്‍ പെറുക്കി തന്‍റെ മനസ്സിലെ ഓലത്തുഞ്ചത്ത് ഊഞ്ഞാലാടുന്ന കിളിയുടെ വായില്‍ വായ്ക്കരിയായ്‌ ഇട്ടുകൊടുക്കാം.ഓര്‍മ്മകള്‍ ഉറങ്ങുന്ന തന്‍റെ മനസ്സിന് നല്‍കുന്ന ഭക്ഷണമാണ് ഗ്രാമസ്മൃതികള്‍  .ഗ്രാമസ്മൃതികളോടുള്ള വേദനാജനകമായ വിടവാങ്ങലാണ് വായ്ക്കരി.ഓര്‍മ്മകള്‍ കൊണ്ടുള്ള വായ്ക്കരിയും ഓര്‍മ്മകള്‍ക്കുള്ള വായ്ക്കരിയുമാണിത്.


ഓര്‍ക്കാക്കഥയുടെ ശീലുകള്‍ ഓര്‍ക്കുമ്പോള്‍ ഓലേഞ്ഞാലിക്കിളിയുടെ വാലില്‍ ഒമ്പതുശീലക്കൊടികള്‍ കെട്ടിയതും ഓലക്കുടയുടെ കീഴില്‍ താളംചവിട്ടിയതും വെളളം ചെപ്പി ബഹളം കൂട്ടിയതും തെളിയുന്നു.ഓടിച്ചാടി നടന്ന കുട്ടിക്കാലമാണ് ഈ വര്‍ണ്ണനകളിലൂടെ തെളിയുന്നത്.


ഓര്‍മ്മയില്‍ താലോലിക്കുന്ന കൌമാരസ്മരണയില്‍ കവി മുഴുകുന്നു.കാവിലമ്മയ്ക്ക് സമര്‍പ്പിക്കാന്‍ തെച്ചിപ്പൂങ്കുല പറിച്ചുനിന്ന  തന്‍റെ പ്രണയനായികയെ കവി ഓര്‍ക്കുന്നു.അവളുടെ കണ്ണില്‍ വീണ കരട് എടുത്തതും തുടര്‍ന്നുണ്ടായ സ്നേഹപ്രകടനവും കവി ഓര്‍ത്തു.അവള്‍ മുറിവേല്‍പ്പിച്ചതിന്റെ നീറ്റല്‍ ഇപ്പോഴുമുണ്ട്.നഷ്ടമായിപ്പോയ പ്രണയത്തിന്‍റെ ഓര്‍മ്മ കവിയെ വേദനിപ്പിക്കുന്നു.എല്ലാ നീറ്റലിനും ഉള്ള പച്ചമരുന്നുകള്‍ നാട്ടിലുണ്ട്.എന്നാല്‍ ഈ നീറ്റല്‍ മാറ്റാനുള്ള പച്ചില കിട്ടാനില്ല.അതുമാത്രം ആടുതിന്നുപോയത്‌[[[ [[[[(>കിട്ടാനില്ലാത്തത്< കവിയെ അത്ഭുതപ്പെടുത്തുന്നു.നിലാവിനേക്കാള്‍ ഭംഗിയുണ്ട് തന്‍റെ കൌമാരകാലത്തിന്  .തന്നെക്കുറിച്ച് ആളുകള്‍ അപവാദം പരത്തിയത് കൊണ്ടാകാം അവള്‍ തന്നെ ഉപേക്ഷിച്ചത്.


തന്‍റെ ഓര്‍മ്മകള്‍ മൂത്തുനരച്ചു.ഓര്‍മ്മകള്‍ മുതുകിലെ കൂനായ്‌ മാറി.കര്‍ഷകസമൂഹത്തെ ഉള്ളുകൊണ്ട് കണ്ടറിഞ്ഞ കവി അവരെക്കുറിച്ച് ഓര്‍ക്കുന്നു.വൈക്കോല്‍ അരിഞ്ഞും കലപ്പ പിടിച്ചും  വളക്കൂറുള്ള പാടത്ത് ഉഴാനെടുത്ത കാളയുടെ വാലില്‍ തൂങ്ങിനടക്കുന്ന വായാടിക്കുട്ടികള്‍ക്കിടയില്‍ പണ്ട് താനും ഉണ്ടായിരുന്നു.പ്രകൃതിയോട് ഇണങ്ങിയാണ് അവര്‍ ജീവിച്ചത്. ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പംചുട്ടുകളിച്ചും  ചുട്ടാറ്റിലെ വെള്ളത്തില്‍ മൂത്രമൊഴിച്ചും വളര്‍ന്ന ആ കുട്ടികള്‍ വിളര്‍ത്തും മെലിഞ്ഞും വിശപ്പിന്‍റെ നെഞ്ചത്ത് ആഞ്ഞുതൊഴിച്ചു കറുത്തും വരുന്നത് കവി  കാണുന്നു.കര്‍ഷകരുടെ കയ്പ്പുനിറഞ്ഞ യാതനകള്‍ കൌമാര കാലത്ത്‌ കവിയെ ഏറെ ചിന്തിപ്പിച്ചിരുന്നു.തന്‍റെ ഗ്രാമം തന്നെയാണ് സാമൂഹിക അവബോധം നല്‍കിയത്‌ എന്ന് നന്ദിയോടെ കവി ഓര്‍ക്കുന്നു.


കുറെക്കാലങ്ങള്‍ക്കു ശേഷം തന്‍റെ നാട് കണ്ട കവി മാറ്റങ്ങളെ തിരിച്ചറിഞ്ഞു.തന്‍റെ കുട്ടിക്കാലത്ത്‌ സജീവമായ കുളം ഇന്ന് നശിച്ചിരിക്കുന്നു.ഉപേക്ഷിക്കപ്പെട്ട കുളം ഉപേക്ഷിക്കപ്പെട്ട   നാടിന്‍റെ നന്മയെ സൂചിപ്പിക്കുന്നു.പാതിരായ്ക്ക് ഭഗവതി മാത്രം കുളിക്കുന്ന, പായലും പാഴ്ച്ചെടിയും മൂടിയ പാലക്കൊമ്പിന്‍റെ നിഴലുവീണ കുളം കണ്ട് പേടിച്ചുവിറച്ച് കവി നടക്കുന്നു...


[ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയ കവിയുടെ ഓര്‍മ്മകളില്‍ മാത്രമാണ് ഗ്രാമം നിലനില്‍ക്കുന്നത്.കടമ്മനിട്ടക്കാവും കുളവും പരിസരവും ഈ കവിതയിലൂടെ നമ്മളും ദര്‍ശിക്കുന്നു.പടയണിക്ക് പാടുന്ന ഭൈരവിപ്പാട്ടിന്റെ താളത്തിലാണ് കവിത .

*നാട്ടിന്‍പുറത്തെ കുറിച്ചുള്ള ഓര്‍മ്മ

*നാട്ടിന്‍പുറത്തെ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഓര്‍മ്മ

*നഷ്ട്ട പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മ

*വര്‍ത്തമാനകാല ജീവിതദുരന്തം]
                                                        കടമ്മനിട്ട രാമകൃഷ്ണന്‍