Showing posts with label എട്ടാംക്ലാസ് അടിസ്ഥാനപാഠാവലി -യൂണിറ്റ് 1. Show all posts
Showing posts with label എട്ടാംക്ലാസ് അടിസ്ഥാനപാഠാവലി -യൂണിറ്റ് 1. Show all posts

Thursday, September 2, 2021

എണ്ണ നിറച്ച കരണ്ടി

പൗലോ  കൊയ്‌ലോ


            പൗലോ കൊയ്‌ലോയുടെ ലോക പ്രസിദ്ധ നോവലായ" ദ ആൽകെമിസ്റ്റ്" എന്നതിലെ  ഒരു ഭാഗമാണ് എണ്ണ നിറച്ച കരണ്ടി. ഈ ലോകത്തിലെ സൗഭാഗ്യങ്ങളും സുഖങ്ങളും ആവോളം ആസ്വദിക്കുമ്പോഴും മൂല്യങ്ങൾ മനസ്സിൽ ഉണ്ടായിരിക്കണം അതാണ് സന്തോഷത്തിന്റെ  രഹസ്യം. ഈ ഗുണപാഠമാണ് ഈ നോവലിന്റെ  ഉള്ളടക്കം.ഒരു സ്വപ്ന ദർശനത്തിന്റെ  പ്രേരണയിൽ സാന്റിയാഗോ എന്ന ഇടയ ബാലൻ നടത്തുന്ന യാത്രയാണ് ആൽക്കെമിസ്റ്റ് എന്ന നോവലിൽ ചിത്രീകരിക്കുന്നത്. സാന്റിയാഗോ  കണ്ടുമുട്ടിയ ഒരു വൃദ്ധൻ പറഞ്ഞ കഥയാണ് പാഠഭാഗം.

സന്തോഷത്തിന്റെ രഹസ്യം എന്തെന്ന് അറിഞ്ഞു വരാൻ ഒരു കച്ചവടക്കാരൻ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ ജ്ഞാനിയുടെ അരികിലേക്ക് അയച്ചു. നാൽപ്പതു ദിവസം അലഞ്ഞുനടന്ന അവൻ ജ്ഞാനിയുടെ കൊട്ടാരം കണ്ടു പിടിച്ചു. അവൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായ സ്ഥലവും അനുഭവവുമാണ് അവിടെ ഉണ്ടായിരുന്നത്. ജ്ഞാനിയൊരു മഹർഷി ആയിരുന്നില്ല. കൊട്ടാരത്തിൽ എല്ലാവരും ഉത്സവലഹരിയിൽ ആയിരുന്നു. ഒരു മേശപ്പുറത്ത് രുചികരമായ വിഭവങ്ങൾ, മറ്റൊരു സ്ഥലത്ത് ഗാനമേള, കച്ചവടക്കാർ വന്നു പോകുന്നു ,ആളുകൾ സന്തോഷത്തോടെ സംസാരിച്ചു നിൽക്കുന്നു .ജ്ഞാനി ഓരോരുത്തരോടും സംസാരിച്ചു നിൽക്കുന്നു. ജ്ഞാനിയോട് സംസാരിക്കാൻ രണ്ടുമണിക്കൂർ കാത്തുനിൽക്കേണ്ടിവന്നു. രണ്ടു തുള്ളി എണ്ണ നിറച്ച കരണ്ടി കയ്യിൽ പിടിച്ച് കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടു വരാൻ ജ്ഞാനി അവനോട് പറഞ്ഞു. എന്നാൽ എണ്ണ തുളുമ്പാതെ സൂക്ഷിച്ചു നടന്നതുകൊണ്ട് കൊട്ടാരത്തിലെ ഭംഗി ആസ്വദിക്കാൻ അവന്കഴിഞ്ഞില്ല .ഊണുമുറിയിലെ തിരശ്ശീലയെക്കുറിച്ചും പൂന്തോട്ടത്തെക്കുറിച്ചും ഗ്രന്ഥപ്പുരയെക്കുറിച്ചും ചോദിച്ചപ്പോൾ ഒന്നും പറയാൻ അവനു സാധിച്ചില്ല.വീണ്ടും കൊട്ടാരത്തിലെ സൗന്ദര്യം നന്നായി കണ്ടു വരാൻ ജ്ഞാനി അവനോട് ആവശ്യപ്പെട്ടു .ഇത്തവണ ഉദ്യാനത്തിലെ പൂക്കളും ചിത്രപ്പണികളും എല്ലാം അവൻ നന്നായി ആസ്വദിച്ചു .എന്നാൽ കരണ്ടിയിലെ എണ്ണ മുഴുവൻ നഷ്ടപ്പെട്ടിരുന്നു .ആ ജ്ഞാനി അവനെ ഉപദേശിച്ചു .ഈ ലോകത്തിലെ സുഖങ്ങളും സന്തോഷങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചു കൊള്ളൂ. അപ്പോഴും കൈവശമുള്ള കരണ്ടിയും അതിലെ രണ്ടുതുള്ളി എണ്ണയും മനസ്സിൽ ഉണ്ടായിരിക്കണം. അതുതന്നെയാണ് സന്തോഷത്തിന്റെ രഹസ്യം. ഈ ഗുണപാഠം അവന്റെ മനസ്സിൽ പതിഞ്ഞു .അവൻ ത ന്റെ ശ്രദ്ധ മൊത്തം സ്വന്തം ആട്ടിൻ കൂട്ടത്തിൽ മേൽ തന്നെ പതിപ്പിച്ചു.

മൂല്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നതിനെക്കുറിച്ചാണ് ഈ പാഠഭാഗത്തിൽ പറയുന്നത്. ഓരോരുത്തർക്കും സ്വപ്നങ്ങൾക്ക് അനുസരിച്ച് ജീവിതം ആസ്വദിക്കാം. അപ്പോഴും മൂല്യങ്ങളും സംസ്കാരവുമൊക്കെ മനസ്സിലുണ്ടാകണം. എങ്കിൽ മാത്രമേ യഥാർത്ഥ സന്തോഷം സാധ്യമാകൂ. ഭ്രമിപ്പിക്കുന്ന പുറം കാഴ്ചകളിലും സുഖങ്ങളിലും മുഴുകുമ്പോഴും മനസ്സിലെ നന്മയുടെ വെട്ടം സൂക്ഷിക്കുക.കൊന്നപ്പൂവിനെപോലുള്ള വിശുദ്ധിയും പ്രതീക്ഷയും മനസ്സിൽ കരുതി വെക്കുക.

                 

                                           ദൃശ്യാവിഷ്ക്കാരം-എണ്ണ നിറച്ച കരണ്ടി

                                       

                                                            പുറന്താൾക്കുറിപ്പ് 


                                       

                                  ദി  ആൽക്കെമിസ്റ്റ് 

    

ആ വാഴവെട്ട് -പൊൻകുന്നം വർക്കി

 

പൊൻകുന്നം വർക്കി 

            പൊൻകുന്നം വർക്കിയുടെ ആ വാഴ വെട്ട് എന്ന കഥയിലെ മർക്കോസ്  ഒരു യഥാർത്ഥ കൃഷിക്കാരനാണ്. കൃഷി അദ്ദേഹത്തിന് ജീവിതമാണ്. കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിലായാൽ എങ്കണ്ണിനോളം മാത്രം എന്നറിയാവുന്ന ഒരു നല്ല കൃഷിക്കാരനാണ് മർക്കോസ്. എല്ലുകളുന്തി നിൽക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അർദ്ധ നഗ്നമായ ശരീരവും ഒറ്റനോട്ടത്തിൽത്തന്നെ അയാളെ ഒരു കൃഷിക്കാരനാണെന്ന് വിളിച്ചു പറയും.വാഴയ്ക്ക് രോഗം പിടിച്ചതിനാൽ കൃഷിക്കാരനായ മർക്കോസ് ചേട്ടന്റെ  വാഴത്തോട്ടത്തിലെ കുലച്ചതും കുലയ്ക്കാത്തതുമായ വാഴ വെട്ടാൻ അധികാരം ആജ്ഞാപിച്ചു.അതിൽ ആ കൃഷിക്കാരൻ ഒത്തിരിയേറെ പ്രയാസം അനുഭവിച്ചു .

     മർക്കോസ് ചേട്ടൻ ഒരു ഫലിത പ്രിയനായിരുന്നു .താൻ കുടിക്കുന്ന കഞ്ഞിയിൽ പുഴുക്കൾ ഉണ്ടെന്ന് പറയുന്നത് തന്നെ വളരെ നർമ്മം കലർത്തിയാണ് .പ്രാണായാമപടുക്കളായ മുനിമാർ ജലത്തിനു മുകളിൽ ഉറങ്ങുന്നത് പോലെയാണ്  അരിക്കൂട്ടങ്ങൾ വെള്ളത്തിൽ പൊന്തിക്കിടക്കുന്നതെന്നാണ് മർക്കോസ് ചേട്ടൻ പറയുന്നത്. നല്ല ഒരു നോമ്പുകാലത്ത് കഞ്ഞി വെള്ളത്തിനുപകരം സൂപ്പാണല്ലോ കുടിക്കുന്നത് എന്ന് പറയുന്നു. കാരണം കഞ്ഞിയിൽ പുഴുവും ഉണ്ടല്ലോ പുഴു ഒരിക്കലും സസ്യഭക്ഷണം അല്ലല്ലോ.

       വാഴകൾക്ക് രോഗമുണ്ടെന്ന് പറയേണ്ടത് കൃഷിക്കാരനാണ്. അല്ലാതെ ഉദ്യോഗസ്ഥരല്ല എന്ന നിലപാടാണ് മർക്കോസ് ചേട്ടന് .വാഴ വെട്ടിക്കളഞ്ഞില്ലെങ്കിൽ വെട്ടുന്ന കൂലിയും താൻ തന്നെ കൊടുക്കേണ്ടിവരും എന്നോർത്തപ്പോൾ അയാൾക്ക് സങ്കടവും അരിശവും വന്നു.കണ്ണിൽ ചോരയില്ലാത്ത നിയമത്തെ മർക്കോസ് ചേട്ടൻ പലതും പറഞ്ഞ് പഴിക്കുന്നുണ്ട്.തെങ്ങിനും രോഗം ഉണ്ടല്ലോ ?പലതും കാറ്റു വീണിരിക്കുന്നു പ്ലാവും ചീത്തയായി .മണ്ണു പോലും ചീത്തയായി. കപ്പയും മോശമായി എന്നുവിചാരിച്ച് ഈ മണ്ണെല്ലാം നശിപ്പിച്ചാൽ മതിയോ ?തെങ്ങ് വെട്ടിയാൽ മതിയോ ?അങ്ങനെയാണെങ്കിൽ ആശുപത്രി വേണ്ടല്ലോ ?അസുഖം വന്നാൽ എല്ലാവരെയും അങ്ങ് കൊന്നാൽ മതിയല്ലോ എന്നാണ് മർക്കോസ് ചേട്ടൻ ഉറക്കെ ചോദിച്ചത്.അയാൾ കണ്ട സ്വപ്നം വരെ കർഷകർക്ക് സുന്ദരമായ ഒരു ഭാവി ഉണ്ടാകും എന്നതായിരുന്നു. 

     കൃഷിയെ കുറിച്ച് പാരമ്പര്യമായി ലഭിച്ച അറിവുള്ള ആളാണ് മർക്കോസ് അതിൽ അയാൾക്ക് നല്ല ആത്മവിശ്വാസമുണ്ട് .മാവിൻ പൂ വിരിയുന്നതും, പരാഗണം നടക്കേണ്ടതും  പകൽ സമയത്താണ്, പരാഗരേണുക്കൾ വഹിക്കുന്ന ചെറിയ പ്രാണികൾ രാത്രി എത്താതെ വരുന്നതുകൊണ്ട്, പരാഗണം നടക്കാതെ, പരാഗണ സമയം കഴിഞ്ഞതുകൊണ്ട്, സൂര്യൻ വരുമ്പോഴേക്കും കൊഴിഞ്ഞു പോവുന്നു.ചന്ദ്രന്റെ നിലാവ് കണ്ടപ്പോൾ പൂക്കൾ സൂര്യന്റെ വെളിച്ചം ആണെന്ന് വിചാരിച്ചാണ് വിടർന്നത്. ഇങ്ങനെ പ്രകൃതിയുടെ ഓരോ ചലനവും അയാൾ അറിഞ്ഞു.വാഴകൾ വെട്ടുന്നത് തന്റെ  പൗലോസിനേയും ജോണിനേയും രാഹേലിനേയും ഒക്കെ വെട്ടിക്കളയുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം കരുതുന്നത്.മനുഷ്യനോടുള്ള സ്നേഹം പോലെ ഓരോ കൃഷിക്കാരനും തന്റെ  കൃഷിയെ സ്നേഹിക്കുന്നു .വെട്ടരിവാൾ ഉപയോഗിച്ചുള്ള ആദ്യത്തെ വെട്ട് വാഴപ്പിണ്ടി കഷ്ണത്തിൽ പിന്നിട്ട ശേഷം മാർക്കോസിന്റെ  ഇടതു കാൽ മുട്ടിൽ ചെന്നു കൊണ്ടു .അയാൾ വീണു .പണ്ട് അയാൾ ആ വാഴച്ചുവട്ടിൽ ഒഴിച്ചത് ജലവും വിയർപ്പുതുള്ളികളും മാത്രമാണ്. ഇന്നയാൾ തന്റെ  കണ്ണുനീർത്തുള്ളികളും അവയ്ക്ക് നൽകി .തന്റെ  പിതാവ് വീണു കിടക്കുന്ന കാഴ്ച മകൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. "എന്റെ  പിതാവിനും രോഗമുണ്ട് അദ്ദേഹത്തെക്കൂടി നിങ്ങൾ വെട്ടി മൂടുക "എന്നാണ് മകൾ പറഞ്ഞ്‌ കരയുന്നത്.അവൾ പറഞ്ഞത് ഒരു മരംകേറിയുടെ   തർക്കുത്തരമായാണ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്.

കൃഷിയാണ് തന്റെ  ജീവിതമായി മർക്കോസ് കണ്ടത്. സസ്യങ്ങളെ മക്കളായി കണ്ടു

യൂട്യൂബ്  ലിങ്ക് -ഷോർട്ട് ഫിലിം  ജി  എച്ച്  എസ് എസ് തട്ടത്തുമല 
                           യൂട്യൂബ്  ലിങ്ക് -സാകേതം ഇടപ്പള്ളി 

                      

Thursday, June 24, 2021

പുതുവർഷം-വിജയലക്ഷ്മി


 

കുട്ടിക്കാലത്ത് അമ്മ പറഞ്ഞതിനപ്പുറം മറ്റൊരു ലോകം എനിക്ക് ഇല്ലായിരുന്നു .അമ്മയോടൊപ്പം ഓണക്കാലത്ത് 'മാവേലി നാടുവാണീടും കാലം' എന്ന വരികൾ പാടി പൂക്കളമിടാൻ പൂ നുള്ളിയിരുന്ന കാര്യം ഇപ്പോൾ ഓർക്കുന്നു .ദേവിയുടെ അമ്പലത്തിൽ കുഞ്ഞുടുപ്പിട്ട് ഓരോ പടിയും എണ്ണിക്കയറുമ്പോൾ അമ്മ എന്നോട് പറഞ്ഞു ;കൈകൂപ്പി പടികൾ കയറിയാൽ കരിവള സ്വർണ്ണവള ആകുമെന്ന്.അത് വിശ്വസിച്ചാണ് ഞാൻ പടികൾ കയറിയത്. പുസ്തകസഞ്ചിയിൽ നെല്ലിക്കയും പച്ചപ്പുളിയും ഒളിപ്പിച്ച് വയ്ക്കുമായിരുന്നു .ആരോടും വഴക്കില്ല എന്ന് മാത്രമല്ല എല്ലാവരോടും പുഞ്ചിരിതൂകി നടക്കുമായിരുന്നു .ഞാനും അമ്മയും ഒരുമിച്ചാണ് പൂക്കളം തീർത്തിരുന്നത്. മുറ്റത്തിന് ഐശ്വര്യം ചാർത്തുന്ന പൂക്കളിൽ തുമ്പപ്പൂപോലെയാണ് എന്റെ അമ്മയും.

കൗമാരകാലത്തെക്കുറിച്ച് കവയിത്രി ഓർക്കുന്നു .ആയിരക്കണക്കിന് ദുഃഖ ചിന്തകൾ കുന്തങ്ങളായി ഉയർന്നിരിക്കുന്നു .തീരാത്ത പകയും  തിളയ്ക്കുന്ന സ്നേഹവും മനസ്സിൽ തീയിട്ട് എരിച്ചിരുന്നു. ആരോടും ചേരാനാകാത്ത കാലമാണിത്. ഒരു വൈദ്യുത തരംഗം പോലെ വേഗതയും അപകടം നിറഞ്ഞ കാലമാണ് കൗമാരം.

ജീവിതത്തിന്റെ  സന്തോഷങ്ങൾ മധുരവും കുസൃതിയും കൊണ്ട് എത്ര  രസിപ്പിച്ചാലും രക്തവും മാംസവും മജ്ജയും ആർത്തിയോടെ പോരാ പോരാ എന്ന് ഉച്ചത്തിൽ ആർക്കുന്ന യൗവനകാലത്തിലൂടെയും ഞാൻ കടന്നുപോയി. ഈ കെട്ടകാലത്ത് ഓണവും,സുഗന്ധമുള്ള പൂക്കളുമെല്ലാം കേരളസമൂഹം മറക്കുന്നതായി കവയിത്രിക്ക് തോന്നുന്നു .ഞാൻ ഈ അവസ്ഥയെ ദു:ഖിതയായി  നോക്കി നിന്നു എന്നാണ് കവയിത്രി പറയുന്നത്.

    ഇത്തിരി മണ്ണ് പോലും ഇല്ലാത്തവർക്കും ഒരു കൊച്ചുവീടിന്റെ  കൂട് മാത്രമുള്ളവർക്കും എങ്ങനെയാണ് ഒരു പൂ പോലും ഉണ്ടാവുക? ഫ്ലാറ്റിലെ ബാൽക്കണിയുടെ അറ്റത്തുനിന്ന് കർക്കടകവും മഴയും ഞാൻ കണ്ടു. കർക്കടകം മാറി ചിങ്ങം വന്നു എന്നതാണ് സൂചന. താഴെ ഇത്തിരിയുള്ള മണ്ണിൽ വിനീതമായി നിൽക്കുന്ന പാവം തുമ്പപ്പൂവിനെ ഞാൻ കണ്ടു അപ്പോൾ ആരേയും വേദനിപ്പിക്കാത്ത എന്റെ  അമ്മയുടെ നിശബ്ദമായ വിറയലുള്ള മുഖം ഞാൻ ഓർത്തു. എന്തിനാണ് എനിക്ക് വേറെ ഒരു പൂക്കളം? എന്തിനും മീതെയായി സ്നേഹസാന്ത്വനമായി അമ്മയുടെ മുഖം ജ്വലിക്കുന്നു. വരുന്ന ഓണപ്പുലരിയിൽ വർത്തമാനകാലത്തിന്റെ  കൂരിരുട്ട് നീക്കി അമ്മ വീട്ടിനുള്ളിൽ വന്നുദിക്കും എന്ന് കവയിത്രി പ്രത്യാശിക്കുന്നു ഈ ദു:ഖമെല്ലാം കഴിഞ്ഞു പോകുമെന്നും  വരാനിരിക്കുന്ന പുതുവർഷം വലതുകാൽ വച്ച് അക്ഷയ ശ്രീയായി കടന്നു വരുമെന്നും കവയിത്രി പ്രത്യാശിക്കുന്നു .

                                  

                                 

                                   വിജയലക്ഷ്മിയുടെ സന്ദേശം