Showing posts with label പത്താംക്ലാസ് അടിസ്ഥാനപാഠാവലി യൂണിറ്റ് 2. Show all posts
Showing posts with label പത്താംക്ലാസ് അടിസ്ഥാനപാഠാവലി യൂണിറ്റ് 2. Show all posts

Monday, March 22, 2021

ആസ്വാദനക്കുറിപ്പ് -ശ്രീനാരായണഗുരു

 

കുറ്റിപ്പുഴ കൃഷ്ണപിള്ള


  കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനമാണ് ശ്രീനാരായണഗുരു. ശ്രീനാരായണ ഗുരുവിന്റെ  സന്ദേശങ്ങൾ വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. മതഗ്രന്ഥങ്ങൾക്കും മഹാന്മാരുടെ ജീവിത സന്ദേശത്തിനും വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടാകാറുണ്ട് .ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ  ആവശ്യമാണ്. ആധുനികതയുടെ ധർമ്മമാണ് അധഃകൃത വർഗോദ്ധാരണം. റാം മോഹൻ റായ്, ദയാനന്ദസരസ്വതി, രാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ഈ ധർമം പുനസ്ഥാപിക്കാൻ പ്രവർത്തിച്ചവരാണ്,

 ഭാരതീയ വേദാന്തത്തിൽ മോക്ഷം ഒരു വ്യക്തിയെ ഉദാത്തീകരിക്കും. എത്രയോ സന്യാസിമാരുടെ അറിവ് ഈ സ്വാർത്ഥത മൂലം സമൂഹത്തിന് ഉപകരിക്കാതെ പോയിട്ടുണ്ട്. ശ്രീനാരായണഗുരു തപസ്സു കൊണ്ട് നേടിയ അറിവ് സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചു.  ജനങ്ങളുടെ അന്ധകാര ജീവിതത്തിൽ പ്രകാശം പരത്തി .അവരെ സ്വാതന്ത്ര്യ ബോധമുള്ളവരാക്കി .ജാതിപ്പിശാചിനെ ആട്ടിയോടിച്ചു. മനുഷ്യത്വം പഠിപ്പിച്ച ഗുരുനാഥനാണ് ഗുരു. ജ്ഞാനസിദ്ധനും കർമ്മസിദ്ധനുമാണ് ഇദ്ദേഹം.പ്രായോഗികവേദാന്തത്തിന് ഇദ്ദേഹം പ്രാധാന്യം കല്പിച്ചു. കർമ്മം ചെയ്യാതെ അലസജീവിതം നയിക്കുന്ന ഇന്ത്യൻ സന്യാസിമാർക്ക് ശ്രീനാരായണഗുരുവിന്റെ  ജീവിതം മാതൃകയാണ് .മനുഷ്യജാതി എന്ന വിശാലമായ ആശയം അദ്ദേഹം അവതരിപ്പിച്ചു .അന്ധവിശ്വാസങ്ങളേ'യും അനാചാരങ്ങളേയും എതിർത്ത് വിപ്ലവം സൃഷ്ടിച്ച ഉൽപ്പതിഷ്ണുവാണ് ഗുരു ."മതമേതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന വചനത്തിൽ മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം.ആധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി .ഹിന്ദു മതത്തെ കുറിച്ച് ഒരക്ഷരം പറയാതെ എല്ലാമതങ്ങളും നദികൾ ആണെന്നും അവ ഈശ്വരൻ എന്ന ഒറ്റ സമുദ്രത്തിലാണ് പതിക്കുന്നത് എന്നുമാണ് ഗുരു പറഞ്ഞത് .അന്ധർ ആനയെ കാണാൻ പോയി, ആനയെ പലതരത്തിൽ വ്യാഖ്യാനിച്ച് വഴക്കടിക്കുന്നത് പോലെയാണ് അറിവില്ലാത്തവർ മതത്തിന്റെ  പേരിൽ ലഹള ഉണ്ടാക്കുന്നത് എന്നായിരുന്നു ഗുരുവിന്റെ  പക്ഷം. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന സന്ദേശം ഏതു രാജ്യത്തും സാംസ്കാരിക വികസനത്തിന് ഉപകരിക്കും. .ഏകലോകം എന്ന ആശയവുമായി അദ്ദേഹത്തിന്റെ  സന്ദേശങ്ങൾ ചേർന്നുനിൽക്കുന്നു.

 ഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് .അത് സമുദായങ്ങളെ ഉയർത്തുന്നതിനുള്ള ഉപാധി മാത്രമായിരുന്നു .ക്ഷേത്രങ്ങൾ ഇനി ആവശ്യമില്ലെന്നും പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായശാലകളുമാണ് വേണ്ടതെന്നും അദ്ദേഹം തുറന്നു പറഞ്ഞു .ഗുരു നടത്തിയ കണ്ണാടിപ്രതിഷ്ഠയിൽ മനുഷ്യന്റെ ധ്യാന ലക്ഷ്യം മനുഷ്യൻ തന്നെയാണെന്നും അവന്റെ  അന്ത ശക്തിയാണ് വികസിക്കേണ്ടത് എന്നുമുള്ള വസ്തുതയാണ് വെളിപ്പെടുത്തുന്നത്.

സാർവ്വലൗകികത്വം ഗുരുവിന്റെ  ഉപദേശങ്ങളുടെ പ്രത്യേകതയാണ് .ഏറ്റവും ലളിതമായ ഭാഷയിലാണ് ഗുരു ഉപദേശിച്ചത് .അർത്ഥ ഗാംഭീര്യവുമുണ്ട്. സാധാരണക്കാരനുപോലും മനസ്സിലാകും." ജാതി ഒന്നാണെന്ന് തെളിവൊന്നും വേണ്ട .ഒരു പട്ടി മറ്റൊരു പട്ടിയെ കണ്ടാൽ അതിന്റെ  സ്വന്തം ജാതിയാണെന്ന് മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങൾക്കും ഈ വകതിരിവുകൾ ഉണ്ട്. മനുഷ്യനുമാത്രം തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളേക്കാളും മോശം " ഈ ആശയം എത്ര ഊക്കോടെയാണ് നമ്മുടെ മനസ്സിലേക്ക് പതിക്കുക! ഇങ്ങനെ ലളിത ഉദാഹരണങ്ങളിലൂടെയാണ് അദ്ദേഹം എല്ലാം വിശദീകരിച്ചത്. വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിതവിശുദ്ധി ഇവയാണ് അധ:സ്ഥിതസമുദായങ്ങൾക്ക് വേണ്ടത് എന്നായിരുന്നു ഗുരുവിന്റെ  പക്ഷം. ജാതിപ്പാതാളത്തിൽ നിന്ന് കേരളത്തെ ഉയർത്തിയ ഇദ്ദേഹത്തിന്റെ  ജീവിതവും വചനങ്ങളും ഭാവി തലമുറകൾക്ക് പ്രചോദനമാകും.

                           

                              ദൃശ്യാവിഷ്ക്കാരം 
                           
                             ശ്രീനാരായണഗുരു

കോഴിയും കിഴവിയും - കാരൂർ നീലകണ്ഠപ്പിള്ള-(ആസ്വാദനക്കുറിപ്പ് )

 

            മനുഷ്യ നന്മയിൽ വിശ്വസിക്കുന്ന കഥാകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള. ഒരേസമയം കഥയോടൊപ്പം നടന്നും കഥയെ നേരിട്ട് നിയന്ത്രിക്കാതെയും ആഖ്യാനം ചെയ്യാനുള്ള കാരൂരിന്റെ  കഴിവ് ശ്രദ്ധേയമാണ്. ഇപ്പറഞ്ഞ ഗുണവിശേഷങ്ങൾ ചേരുന്ന മനോഹരമായ കഥയാണ് കോഴിയും കിഴവിയും. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറമാണ് കാരൂർ കഥകളുടെ തട്ടകം. രണ്ടു ഗ്രാമീണ  കുടുംബങ്ങളുടെ കഥയാണ് ഇത്.

തലമുറകളായി അയൽക്കാരായി കഴിയുന്ന മർക്കോസിന്റേയും മത്തായിയുടേയും കുടുംബങ്ങളുടെ പരസ്പരാശ്രയത്വവും നന്മയും  ഈ കഥയിലുണ്ട്. ഒരാളുടെ കോഴിയെ അയാൾ തന്നെ കൊന്നാൽ അതിൽ അപകടമില്ല .എന്നാൽ കയ്യബദ്ധം കൊണ്ട് അന്യനാണ് കൊന്നതെങ്കിൽ അതുണ്ടാക്കുന്ന പുകിലുകൾ വലുതായിരിക്കും. ബന്ധങ്ങൾ മറന്നുപോകും .

മത്തായിയുടെ കോഴിയെ മാർക്കോസിന്റെ  വീട്ടിലെ കുട്ടി അറിയാതെ കല്ലെറിഞ്ഞപ്പോൾ അത് ചത്തുപോയി.  ചത്ത കോഴിയെ മത്തായിയുടെ വീട്ടിൽ ഏൽപ്പിക്കുകയാണ് മാർക്കോസിന്റെ  ഭാര്യ ചെയ്തത് .ആ പൂവങ്കോഴി ഒരു വിപ്ലവമാണ് അഴിച്ചുവിട്ടത്. മത്തായിയും ഭാര്യയും ആ കോഴിയെ പാചകം ചെയ്തു കഴിച്ചു .എന്നാൽ ആ കോഴി മത്തായിയുടെ തലച്ചോറിനകത്ത് ചികയുകയും മാന്തുകയും കൊത്തിപ്പെറുക്കുകയും ചെയ്തു. കോഴിയിറച്ചിയോടുള്ള കൊതി കോഴിയുടെ വേദനയെ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്നു. കൊതി സഹാനുഭൂതിയെ തടയുന്നു.

എങ്ങനെയെങ്കിലും മത്തായി മർക്കോസിനെ പ്രശ്നത്തിലാക്കാൻ തീരുമാനിച്ചു,  മർക്കോസിന്റെ  അപ്പൻ തന്റെ  സ്ഥലത്തിൽ  കുറച്ച്  മത്തായിയുടെ അമ്മയ്ക്ക് പണ്ട് പാർക്കാൻ കൊടുത്തതാണ്. അവൾ അവിടെ താമസിച്ചു. വളരെ കഷ്ടപ്പെട്ടാണ് അവൾ അവിടെ ജീവിച്ചത്  .അവൾ ഒരു ചെറിയ പീടിക തുടങ്ങി. അടുത്തൊന്നും മറ്റു കടകൾ ഇല്ലാതിരുന്നതുകൊണ്ട് അവിടെ കച്ചവടം പൊടിപൊടിച്ചു. പിന്നീട് അവൾ പലതരം വ്യാപാരങ്ങൾ തുടങ്ങി. വിപുലമായി മെച്ചപ്പെട്ടു . അങ്ങനെ അവർ നല്ല നിലയിലേക്ക് മാറി .ചിട്ടികൾ നടത്തി .ഒരുപക്ഷേ അവളുടെ ഭർത്താവ് ജീവിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു നല്ല ഗതി വരുമായിരുന്നില്ല.

മർക്കോസിന്റെ  വീട്ടിൽ സാമാന്യം സ്വത്ത് ഉണ്ടായിരുന്നു. എന്നാൽ  മാർക്കോസിന്റെ  അമ്മ എല്ലാ ആണ്ടിലും പ്രസവിക്കുമായിരുന്നു. ഒരു ആൺകുട്ടിയെ കിട്ടണം എന്നതായിരുന്നു അവരുടെ ആഗ്രഹം .അങ്ങനെ ഏഴ് പെങ്ങന്മാരുടെ ഇടയിലേക്ക് ഒരു കുഞ്ഞാങ്ങള വന്നു .അപ്പനും അമ്മയും മരിച്ചു. ഇവരെ കെട്ടിച്ച് അയക്കേണ്ട ചുമതലയും മറ്റും മാർക്കോസിന്റെ  തലയിൽ വന്നു .

അങ്ങനെ മത്തായി  താഴെനിന്ന് മേലോട്ട് വളർന്നു. മർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹായിച്ചു തുടങ്ങി. എന്നാൽ അത്  ഉപകാരസ്മരണ കൊണ്ടല്ല .മറിച്ച് അവന് കുറച്ചു കൂടി സ്ഥലം പുര വെക്കാൻ വേണം.അയൽപക്കത്ത് അത്താഴപ്പട്ടിണിക്കാരൻ വന്നാൽ അതൊരു സ്വൈരക്കേടാണെന്നാണ് മത്തായിയുടെ പക്ഷം .അവനെ എങ്ങനെയെങ്കിലും അവിടെ നിന്ന് തുരത്തണം ഇതായി മത്തായിയുടെ ചിന്ത.തന്നെക്കൊണ്ട് ആവുന്ന എല്ലാ ഉപദ്രവവും അവൻ മർക്കോസിനെതിരെ ചെയ്തു .എന്നാൽ മത്തായിയുടെ അമ്മയ്ക്ക് ഈ നന്ദികേടിൽ  പ്രതിഷേധമുണ്ട്.

 രണ്ടുപേരുടെയും കുട്ടികൾ തമ്മിൽ തല്ലു പിടിക്കും .എങ്കിലും അവരുടെ പിണക്കം പെട്ടെന്ന് ഇണക്കമായി മാറും. മാർക്കോസിന്റെ  മകൾ വേലിക്കരികിൽ മത്തായിയുടെ മക്കൾ പേരയ്ക്ക പറിച്ചു തിന്നുന്നത് കൊതിയോടെ നോക്കി നിൽക്കുകയായിരുന്നു .അതിൽ ഒരു കുട്ടി പേരയ്ക്ക പറിച്ച് അവൾക്ക് എറിഞ്ഞുകൊടുത്തു. എന്നാൽ പേരയ്ക്ക അവളുടെ നെറ്റിയിൽ പതിച്ചു. ഇതൊരു തല്ലു പിടിത്തത്തിന് കാരണമായി .എന്നാൽ പിറ്റേ ദിവസം അവർ തമ്മിൽ വഴക്കു തീർത്തു.രണ്ടു വീട്ടിലെയും കുട്ടികൾ ഒരുമിച്ചു നടക്കുന്നത് രണ്ടു വീട്ടുകാർക്കും ഇഷ്ടമല്ല. പരസ്പരം കുറ്റം പറഞ്ഞല്ലാതെ അവർ കിടന്ന് ഉറങ്ങാറില്ല .മത്തായിയുടെ അമ്മ മകന്റെ  ഈ നന്ദികേടിനെക്കുറിച്ച് എപ്പോഴും മകനോട് സംസാരിക്കാറുണ്ട്. ആ രണ്ട് വീട്ടുകാരുടേയും ഇടയിൽ ഒരു അഗ്നിപർവതം പൊട്ടാറായി നിൽക്കുകയാണ് .ഒരു പക്ഷേ അതിൽ രണ്ടു കുടുംബങ്ങളും തകർന്നുവെന്നുവരാം .അത്രയധികം അവരുടെ ഇടയിൽ പ്രശ്നങ്ങൾ വർദ്ധിച്ചു .

മത്തായി മർക്കോസിനെതിരെ പോലീസിൽ പരാതി കൊടുത്തു. മർക്കോസിന്റെ  വീട്ടിൽ പൊലീസുകാർ വന്നു. പറമ്പിൽ നിന്ന് കോഴിയുടെ തൂവലും കാലും തലയും തൊണ്ടിയായി എടുത്തു.മർക്കോസ് കോഴിയെ കട്ടു എന്നാണ് കേസ് .

മർക്കോസ് പോലീസിനോട് അപ്പുറത്തെ വീട്ടിലെ അമ്മ വയസ്സായി ഇരിക്കുകയാണ് ഒന്ന് കയറിയിട്ട് പോകണം എന്ന് അപേക്ഷിച്ചു .പോലീസുകാർ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് അനുവദിച്ചു.കോഴിയെ കട്ടു തിന്നതിന്  തന്നെ പോലീസുകാർ കൊണ്ടുപോകുകയാണെന്ന് മാർക്കോസ് പറഞ്ഞു.

 അപ്പോൾ ആ വൃദ്ധ കണ്ണു തുടച്ചിട്ട് ഇങ്ങനെ പറഞ്ഞു .ഈ കൂട്ടത്തിൽ മത്തായി ഉണ്ടെങ്കിൽ അവനോട് തന്നെ വടക്കേതിൽ ഒന്ന് കൊണ്ടുപോകാൻ പറയണം എന്നും ഞാൻ അവിടെക്കിടന്നു ചത്തോളാമെന്നും നന്ദികെട്ട ഇവന്റെ  കൂടെ താൻ കഴിയുകയില്ല എന്നും ഇന്നലെ കൊച്ചുങ്ങളെപ്പോലും അറിയിക്കാതെയാണ് മത്തായിയും  ഭാര്യയും കോഴിയെ വേവിച്ചു തിന്നത് എന്നും  എന്നിട്ട് മാർക്കോസിന്റെ   പേരിൽ കേസ് കൊടുത്തിരിക്കുന്നത് തെറ്റാണ്  എന്നും പോലീസുകാരെ  അറിയിച്ചു. വൃദ്ധ മർക്കോസിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. എന്റെ  മകനെ ഈ നന്ദികേട്ടവരുടെ ഇടയിൽനിന്ന് കർത്താവെന്നെ  വേഗം വിളിച്ചിരുന്നെങ്കിൽ എന്ന് പറഞ്ഞു. പിന്നീട് താൻ വരുത്തിവെച്ച വയ്യാവേലി യിൽ നിന്ന് രക്ഷപ്പെടാൻ മത്തായിക്ക് കുറേ കഷ്ടപ്പെടേണ്ടി വന്നു.

ഇരുട്ടുനിറഞ്ഞ പരിതസ്ഥിതിയിൽ അനുഭവസമ്പന്നരായ മുതിർന്നവരുടെ  അവസരോചിതമായ ഇടപെടലുകളും ശാസനകളുമാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. മത്തായിയുടെ അമ്മച്ചിയുടെ പ്രകാശം നിറഞ്ഞ വാക്കുകൾ ചുറ്റുമുള്ളവർക്ക്  വഴിവിളക്കായി മാറുന്നുണ്ട് .തലമുറകൾക്ക് മുമ്പേ തുടങ്ങിവെച്ച സ്നേഹോഷ്മളമായ ബന്ധങ്ങളെ പണത്തിന്റെ  കണക്കിൽ വിലയിടുന്നതിനെ തുറന്നുകാട്ടുകയാണ് ഈ കഥയുടെ ലക്ഷ്യം. ഗ്രാമ ജീവിതത്തിന്റെ നിർമ്മലമായ വെളിച്ചം തിരിച്ചറിയാനും നാട്ടു നന്മകളുടെ മങ്ങിത്തുടങ്ങിയ ദീപനാളങ്ങൾ തെളിച്ചു നിർത്താനും ഈ കഥ ശ്രമിക്കുന്നു. കഥാപാത്രങ്ങളുടെ ജീവിത ഭാവങ്ങൾ സൂക്ഷ്മതയോടെയാണ് കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നത് .കളങ്കമില്ലാത്ത ജനങ്ങളേയും നന്മ സൂക്ഷിക്കുന്നവരേയും ,ബന്ധങ്ങളിലെ ഊഷ്മളതയും ,മറ്റും ഈ കഥയിൽ നമുക്ക് കാണാൻ സാധിക്കുന്നു. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന ആ വരികൾ നമ്മൾ ഈ കഥയിലെ വൃദ്ധയെ കാണുമ്പോൾ ഓർത്തു പോകും.ഇതിലെ വൃദ്ധയുടെ നിസ്വാർത്ഥത എടുത്തുപറയേണ്ടതാണ് .ആ അമ്മയുടെ  ഇടപെടലാണ് കഥാഗതിയിൽ മാറ്റമുണ്ടാക്കുന്നത്. ആ മനസ്സിന്റെ  നന്മയും സഹാനുഭൂതിയും  നന്മയുടെ പക്ഷത്തു നിൽക്കുന്ന മനോധർമ്മവും ഈ കഥയുടെ പ്രകാശമായി മാറുന്നു

                      


                                      യുട്യൂബ് ലിങ്ക്

Sunday, March 21, 2021

ഓണമുറ്റത്ത് - വൈലോപ്പിള്ളി ശ്രീധരമേനോൻ (ആസ്വാദനക്കുറിപ്പ്)



           ജീവിതമാകുന്ന  കടലിനെ മഷിപ്പാത്രമാക്കി മലയാളകവിതയിൽ ഉജ്ജ്വലമുഹൂർത്തങ്ങൾ തീർത്ത വൈലോപ്പിള്ളി ശ്രീധരമേനോന്റെ  വിട എന്ന കാവ്യ സമാഹാരത്തിലെ കവിതയാണ് ഓണമുറ്റത്ത്. ഓണം മലനാടിനെ എങ്ങനെയെല്ലാം അണിയിച്ചൊരുക്കുന്നുവെന്നും പ്രകൃതിയോട് ചേർന്ന് മാനവജീവിതം മഹാബലിയെ എങ്ങനെ വരവേൽക്കുന്നുവെന്നും കവി വർണ്ണിക്കുന്നു .
ഈ മലനാടിന്റെ  വായുവിൽ മധുരവും ഉദാരവുമായ പരിശുദ്ധമായ ഒരു ഭാവം ഉണ്ട്.എത്ര മഴ കൊണ്ടാലും തുമ്പപ്പൂക്കൾ നനഞ്ഞു വിറച്ച് ഓരോ വീട്ടിലും പൂത്തു നിൽക്കുകയാണ് .അതിഥിയെ സ്വീകരിക്കുവാൻ നിലവിളക്കിൽ ദീപക്കുറ്റികൾ നാട്ടി നിൽക്കുന്നതുപോലെ എവിടേയും  മഞ്ഞപ്പൂക്കളാകുന്ന ദീപക്കുറ്റികൾ നാട്ടി മുക്കുറ്റികൾ നിൽക്കുന്നുണ്ട്.

താലമേന്തി വിരുന്നുകാരനെ സ്വീകരിക്കാൻ നിൽക്കുന്നത് പോലെയാണ് മഹാബലി മന്നനെ സ്വീകരിക്കുവാൻ വയലേലകളിൽ വെള്ളിത്താലമെടുത്തു നെയ്യാമ്പലുകളും വിലസിക്കുന്നത്.

 കമുകിന്റെ  പൂക്കൾ മഹാബലിയെ എതിരേൽക്കാൻ നിലത്തുവീണ് കിടക്കുകയാണ്.
ഉണ്ണികളേ, കടലേ, അരുവികളേ,കന്യകളേ ,നിങ്ങളെല്ലാം ആർപ്പുവിളിക്കുക. കാരണം ഇതിനേക്കാൾ  മികച്ച അതിഥി ഇനി വരാനില്ല.അതിഥിയെ സ്വീകരിക്കാൻ വിളക്കുമായി വരുന്ന കന്യകയാണ് ഉഷസ് (പ്രഭാതം). ഉദയസൂര്യനാകുന്ന വിളക്കിന്റെ  നാളം അല്പം ഉയർത്തി ലജ്ജാ ഭാരത്താൽ തുടുത്ത കവിളോടെ പ്രഭാതം ഒരുങ്ങിയെത്തുന്നു എന്നാണ് കവി പറയുന്നത് .

മഹാബലിയുടെ കാലുകൾ പനിനീരിനാൽ കഴുകിച്ചു കൊണ്ട് മലയാളത്തറവാടിന്റെ  മുറ്റത്തുള്ള മണി പീഠത്തിലിരുത്തുന്നുവെന്നാണ് കവി പറയുന്നത്. മലയാളികളുടെ കൊച്ചു കിനാവുകളിൽ നിറഞ്ഞ മഹാബലിയെത്തി. നാം പൂക്കളം എഴുതി കാത്തിരിക്കുന്ന ചക്രവർത്തിയെ വേഗം തന്നെ സ്വീകരിച്ചിരുത്തൂ എന്ന് കവി ആവശ്യപ്പെടുന്നു .താനൊരു പുള്ളുവനാണെന്നും പായും കുടയും നെയ്യുന്നവനാണെന്നും കൈവേലകൾ ചെയ്ത് ജീവിക്കുന്നവനാണെന്നും കവി പറയുന്നു .പുഞ്ച കൊയ്യുന്ന, കറ്റ മെതിക്കുന്ന പാവപ്പെട്ട ഗ്രാമപ്പെൺകുട്ടികളുടെ കരളുകൾ തുള്ളാനും കാലുകൾ നർത്തനമാടാനും മാത്രമാണ് താൻ കവിതകൾ പാടുന്നത് എന്നും തന്റെ കയ്യിൽ വീണപ്പെണ്ണ് ഉണ്ടെന്നും വെറ്റിലയോ മുറുക്കാനോ മാത്രമായിരിക്കും ഒരു പക്ഷേ  തനിക്ക് ലഭിക്കുന്നതെന്നും കവി പറയുന്നു.

ഓണക്കാലത്ത് ഓണപ്പാട്ടുകൾ ആണ് ഞാൻ പാടുന്നത് .പൊൻനിറമുള്ള ചിങ്ങമാസം വന്നു പിറന്നു. ഓണത്തപ്പൻ പനയോലയും ചൂടി മലയാളത്തറവാടിന്റെ  മുറ്റത്ത് ഇരിക്കുന്നു. ഞാനാകട്ടെ വെളുത്ത മണലിൽ ഇരിക്കുന്നു. എന്റെ  കയ്യിൽ കൊഞ്ചലോടെ പ്രിയപ്പെട്ട മകളായ വീണപ്പെണ്ണും ചാഞ്ഞു കിടക്കുന്നുണ്ട് .പല്ലുകൊഴിഞ്ഞ പഴയ പാട്ടാണെന്ന് പറഞ്ഞ് പരിഷ്കാരത്തിന്റെ  മടിയിലുള്ള ഇന്നത്തെ തലമുറ എന്നെ ഒരുപക്ഷേ പഴിച്ചേക്കാം. അവർ പഴമോ അരിയോ പപ്പടമോ തന്നയച്ച്  എന്നെ പറഞ്ഞയക്കാൻ ശ്രമിച്ചേക്കാം. പക്ഷേ എന്റെ  ഉള്ളിലുള്ള അഭിമാനം ഇവർ അറിയുന്നില്ല .എന്റെ  മുന്നിൽ ഗോമേദകം പതിപ്പിച്ച സ്വർണ്ണ സിംഹാസനത്തിൽ മുത്തുക്കുടയും ചൂടി ഇരിക്കുന്നത് മൂന്നുലോകത്തേയും ഭരിച്ച മഹാബലിയാണ്.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടോടി സംസ്കാരത്തെക്കുറിച്ച് കവി ഇവിടെ സൂചിപ്പിക്കുന്നുണ്ട് .സിനിമാറ്റിക് പാട്ടുകളും നൃത്തങ്ങളും ഇന്ന് പുള്ളുവപ്പാട്ടിന്റെ  സ്ഥാനം അപഹരിച്ചു.. പഴയകാല നന്മകളെക്കുറിച്ച് ആവേശത്തോടെയാണ് കവി പാടുന്നത് പാരമ്പര്യത്തിന്റെ  നന്മ തന്നിലുണ്ടെന്ന് കവി അഭിമാനിക്കുന്നു .
 

     മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ തുടങ്ങിയുള്ളവരുടെ പാരമ്പര്യം ഉൾക്കൊണ്ടാണ് തന്നിൽ കവിത വന്നത് എന്ന് കവി പറയുന്നു വീണപ്പെണ്ണ് ആ പഴമയുടെ ചിഹ്നമാണ്.

                  



ആസ്വാദനക്കുറിപ്പ്_ കൊച്ചുചക്കരച്ചി- എ പി ഉദയഭാനു


                         എ പി ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി ഒരു ഉപന്യാസമാണ് .തന്റെ  ജീവിതത്തിലെ രസകരമായ ഓർമ്മകളും അനുഭവങ്ങളും കൂട്ടിയിണക്കിയാണ് ഇവിടെ അവതരിപ്പിക്കുന്നത് .വൃക്ഷങ്ങളിൽ പ്രധാനിയാണ് മാവ്. ഉണ്ണിമാങ്ങ പരുവം മുതൽ മാവിൻചുവട്ടിൽ സദ്യ ആരംഭിക്കുന്ന ഗ്രാമജീവിതത്തെക്കുറിച്ച് ഓർക്കുകയാണ് എ പി ഉദയഭാനു .പച്ചമാങ്ങ ഉപ്പു ചേർത്ത് കഴിക്കുന്നതും മാങ്ങ പഴുത്ത് കഴിക്കുന്നതും എത്രമാത്രം രസകരമാണ് എന്ന് അദ്ദേഹം ഓർക്കുന്നു.തൻ്റെ വീട്ടിലുണ്ടായിരുന്ന കുരുടിച്ചിഎന്ന മാവിൻ്റെ കാര്യം അദ്ദേഹം ഓർത്തു. അതിന് ചക്കക്കുരുവിന്റെ  വലുപ്പമില്ല .ചുള്ളിക്കമ്പുകൾ വിറകാക്കിയുയർത്തിയ ഹോമാഗ്നിയിൽ മാങ്ങനീരിട്ട് അണ്ണാൻ പിറന്നാൾ എന്ന ഒരു ചടങ്ങ് നടത്തിയിരുന്നത് അദ്ദേഹം ഓർത്തു. ഹോമധൂപം മാവിന്റെ  ഉയരത്തിൽ ചെല്ലുമ്പോൾ മാവ് മാങ്ങ പൊഴിച്ചു തരും എന്നായിരുന്നു വിശ്വാസം. കഴിഞ്ഞ തലമുറയിൽ ഗ്രാമപ്രദേശങ്ങളിൽ വസിച്ചിരുന്ന മിക്കവർക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ള സൗഭാഗ്യങ്ങളിൽ ഒന്നാണ് ബാല്യകാലത്ത് സമപ്രായക്കാർ മൊത്തമായി മുകളിലുള്ള ഒത്തുചേരൽ.കവികൾക്കും മാവിനോട് ഇഷ്ടമാണ്. അവരും ഏതെങ്കിലും ഒരു കൊതിയ സമാജത്തിലെ അംഗങ്ങൾ ആയിരുന്നിരിക്കണം. അല്ലെങ്കിൽ മാങ്ങ പോലെ തേനൂറുന്ന കവിത എങ്ങനെ അവർക്ക് രചിക്കാൻ സാധിക്കുന്നു ?കാമദേവന്റെ  അമ്പിൽ ഒന്ന് മാമ്പൂവാണ് .വൈലോപ്പിള്ളി ശ്രീധരമേനോന്റെ  മാമ്പഴം എന്ന കവിത ഉൽക്കടമായ വേദനയുടെ മധുരം നമുക്ക് പകർന്നു തന്നതാണല്ലോ .തറവാട് വീട്ടിൽ താമസമുറപ്പിച്ചപ്പോഴാണ് കൊച്ചുചക്കരച്ചിയുമായി ബന്ധമുറച്ചത്.പണ്ട് ഒരു കാരണവർ കൊച്ചുചക്കരച്ചിയെ വെട്ടി നീക്കാൻ ഒരുങ്ങിയതാണ് .പക്ഷേ ആരൊക്കെയോ തടഞ്ഞു. അവൾക്ക് നാവുണ്ടായിരുന്നെങ്കിൽ കുടുംബത്തിലെ കഥ എല്ലാം പറയുമായിരുന്നുവെന്ന് എ പി ഉദയഭാനു ഓർത്തു .പണത്തിന് ബുദ്ധിമുട്ടു വന്നപ്പോൾ മാങ്ങ വിൽക്കാൻ അമ്മ ശ്രമിച്ചു. പക്ഷേ നീറുകൾ അതിൽ കയറാൻ ശ്രമിക്കുന്നവരെയെല്ലാം ഓടിച്ചു കളഞ്ഞു. മാങ്ങകൾ വിൽക്കാനുള്ളതല്ല, ആളുകൾക്ക് വെറുതെ കഴിക്കാനുള്ളതാണ് എന്ന മട്ടായിരുന്നു കൊച്ചുചക്കരച്ചിയുടെ നിലപാട്. മാവിന്റെ  തടിയുടെ വിലപറഞ്ഞു ആളുകൾ വന്നു .എന്നാൽ അവരെല്ലാം തുരുത്തപ്പെട്ടു.

കൊച്ചുചക്കരച്ചിയുടെ തടി ജീർണ്ണിച്ചു തുടങ്ങി. എല്ലാവരും അത് വെട്ടിക്കളയണം എന്ന് അമ്മയോട് പറഞ്ഞു. ഒന്നുകിൽ  അത് ശത്രുക്കളുടെ ദ്രോഹമാകാം .അല്ലെങ്കിൽ ഇടിമിന്നലിൽ  നശിച്ചതാകാം .അല്ലെങ്കിൽ തടിക്കച്ചവടക്കാർ തുരന്നതാകാം എന്നൊക്കെ പലരും പല അഭിപ്രായം പറഞ്ഞു. മാവ് ഒടിഞ്ഞു വീണാൽ ആളുകൾക്കാണല്ലോ ആപത്ത്. മാവിനെ വെട്ടണമെന്ന് ഉദയഭാനു വാശിപിടിച്ചു .എന്നാൽ അമ്മ ഒരു വാദവും സമ്മതിച്ചു തന്നില്ല .കൊച്ചുചക്കരച്ചി വീഴില്ല. വീണാലും അവൾ ആപത്ത് വരുത്തില്ല എന്ന ഉറച്ച നിലപാടായിരുന്നു അമ്മയ്ക്ക്. കാറ്റും മഴയും വരുമ്പോൾ അമ്മ മുറ്റത്ത് വരാന്തയിൽ വന്നിരിക്കും. കൊച്ചുചക്കരച്ചി ചതിക്കില്ല എന്ന വിശ്വാസമാണോ അതോ എല്ലാം തകർക്കുന്നെങ്കിൽ അതോടെ താനും കൂടി നശിച്ച് പോകട്ടെയെന്ന വിചാരമാണോ എന്നത് എ പി ഉദയഭാനുവിന് സംശയമായിരുന്നു. ആ ജീർണിച്ച അവസ്ഥയിലും മാവ് തളിർത്തു... പൂത്തു. മാമ്പഴങ്ങൾ ഉണ്ടായി.
 നല്ല കറുത്തവാവിൻ നാളിൽ മിന്നാമിനുങ്ങുകൾ ആ മാവിൽ വന്നിരിക്കുമ്പോൾ മറ്റൊരു ആകാശമാണോ എന്ന് തോന്നിച്ചു .ഇത്തരം കാഴ്ചകൾ  ആ വീട്ടുകാരെ വളരെയധികം സങ്കടപ്പെടുത്തി .കാരണം നാളെ ഈ മാവിന്റെ  നാശം ഉണ്ടാകുമല്ലോ എന്നോർത്ത്.കുറെ നാളുകൾക്കു ശേഷം ഒരു ശക്തിയുള്ള കാറ്റും മഴയും ഉണ്ടായി .അപ്പോൾ കൊച്ചുചക്കരച്ചി മുറിഞ്ഞു വീണു .മതിലിന്റെ  ഒരല്പം പൊളിഞ്ഞു എന്ന  വിപത്ത് മാത്രമേ സംഭവിച്ചുള്ളൂ.  പുളിമരത്തിന്റെ  ഏതാനും കൊമ്പുകളും അടർന്നുവീണു .അല്ലാതെ മറ്റൊരുപദ്രവവും ആ മാവ് വീണതു കൊണ്ട് ഉണ്ടായില്ല .ഒരു മിടുക്കനായ മരംവെട്ടുകാരന് പോലും ഇതിനേക്കാൾ നന്നായി ആ മരത്തെ മുറിച്ച് ഇടാൻ കഴിയുമായിരുന്നില്ല. കൊച്ചുചക്കരച്ചി ദോഷം വരുത്തില്ല എന്ന അമ്മയുടെ വിശ്വാസമാണ് ഇവിടെ ജയിച്ചത്. കൊച്ചുചക്കരച്ചിയുടെ മകൾ എന്ന നിലയിൽ അമ്മ വാത്സല്യത്തോടെ ഒരു മാവിൻ തൈ നട്ടു നനച്ചു വളർത്തി. പക്ഷേ അത് പുളിയുള്ള മാങ്ങയാണ്.

കൊച്ചുചക്കരച്ചിയിൽ ഒരു മനുഷ്യഭാവമുണ്ട് .മുത്തശ്ശിയെ പോലെ തലമുറയുടെ കഥ പറയുന്നവൾഎന്നാണ് എ പി ഉദയഭാനു പറയുന്നത് .കുല ശ്രേഷ്ഠകൾ, രണ്ടു ചക്കരച്ചികൾ, സഹോദരങ്ങൾ എന്നിങ്ങനെയും പറയുന്നുണ്ട് .ഇതിലും മനുഷ്യ ഭാവമുണ്ട്..തലമുടിയുള്ളവൾ എന്ന്പറയുമ്പോഴും അവിടെ സ്ത്രീ ഭാവമുണ്ട് .നേരുള്ളവൾ, ചതിക്കാത്തവൾ എന്നൊക്കെയും സൂചിപ്പിക്കുന്നുണ്ട്. കുട്ടികളെപ്പോലെ അരുമത്തം നേടിയവൾഎന്നും ഉദയഭാനു പറയുന്നു.