Showing posts with label ഒൻപതാം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 2. Show all posts
Showing posts with label ഒൻപതാം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 2. Show all posts

Thursday, September 16, 2021

നഗരത്തിൽ ഒരു യക്ഷൻ - ആറ്റൂർ രവിവർമ്മ


ദൃശ്യാവിഷ്ക്കാരം 

                                                                       
റ്റൂർ രവിവർമ്മ 


   ദൂരക്കാഴ്ചകൾക്ക് മിഴിവ് കൂടുതലുണ്ടെന്ന തോന്നലിൽ നിന്നാകാം അകന്നിരിക്കുമ്പോൾ ആത്മ ബന്ധങ്ങൾക്ക് അടുപ്പം വർദ്ധിക്കുന്നത് .എങ്കിലും പ്രിയപ്പെട്ടവരെ വേർപിരിഞ്ഞ് ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്നത് സങ്കടകരമായ ഒരു അവസ്ഥയാണ്. സങ്കടം പങ്കു വെക്കാൻ ഒരാളും ഇല്ലാതിരിക്കുന്നത് സങ്കടത്തിന്റെ പാരമ്യമാണ് .

തീവ്രമായ വേദന അസഹ്യമായപ്പോഴാണ് മഹാകവി കാളിദാസന്റെ മേഘസന്ദേശത്തിലെ നായകൻ  യക്ഷൻ ഭാര്യയെ വേർപിരിഞ്ഞ്, ജീവിക്കേണ്ടിവന്ന ഹൃദയവേദന  മേഘത്തോട്പങ്കുവയ്ക്കുന്നത്. ജോലിയുടെ ഭാഗമായി വീടുവിട്ട് ദൂരെ നഗരത്തിൽ കഴിയാൻ ഭാര്യയെ വേർപെട്ടു കഴിയുമ്പോൾ സ്വയം യക്ഷനായി സങ്കൽപ്പിച്ചുകൊണ്ട് എഴുതുന്ന രീതിയിലാണ് ആറ്റൂർ രവിവർമ്മയുടെ നഗരത്തിൽ ഒരു യക്ഷൻ എന്ന കവിത രചിച്ചിരിക്കുന്നത്

വിവാഹത്തിനു മുൻപുള്ള നാളുകളിൽ ഭാര്യക്ക് ഉണ്ടായിരുന്ന ഭംഗി നഷ്ടപ്പെടുന്നത് ഓർത്ത് വേദനിക്കുന്ന നായകപക്ഷ ചിന്തയിൽനിന്നാണ് കവിത ആരംഭിക്കുന്നത് .വേനലിൽ വരളുകയും മഞ്ഞുകാലത്ത് ഭംഗി നഷ്ടപ്പെടുകയും ചെയ്യുന്ന ചുണ്ടുകൾ ബാഹ്യസൗന്ദര്യ നഷ്ടത്തിന്റെ പ്രതീകമാണ്. എഴുത്തിലൂടെയും വാക്കിലൂടെയും ഉള്ള ആശയവിനിമയം പണ്ടത്തേക്കാൾ വളരെ കുറഞ്ഞിരിക്കുന്നു . പണ്ട് സന്ദേശങ്ങൾ കൈമാറിയിരുന്ന പേന അതാ മൂലയിൽ മരിച്ചു കിടക്കുന്നു .പണ്ട് വാചാലമായിരുന്ന ചുണ്ടുകൾ ഇപ്പോൾ പൂട്ടിയിരിക്കുന്നു. ഭിത്തിയിൽ തൂക്കിയിട്ട വിവാഹ ഫോട്ടോ തങ്ങൾ വളരെ നിഷ്കർഷയോടെ എടുത്തതായിരുന്നുവെന്നും നായകൻ കൗതുകത്തോടെ ഓർക്കുന്നു. ഇന്ന് തളത്തിലെ ഭിത്തിയിലുള്ള അനേകം ചിത്രങ്ങളിൽ ഒന്നു മാത്രമാണിത് ദാമ്പത്യത്തിന് പുതുമകൾ നഷ്ടപ്പെടുന്നതും അത് പഴയ സർവ്വസാധാരണമായ ഒന്നായി മാറുന്നതും ഈ വരികളിലൂടെ വായിച്ചെടുക്കാം .

സ്ഥലം മാറ്റം കിട്ടി ദൂരെ നഗരത്തിൽ ജോലിയിൽ കഴിയുമ്പോഴാണ് ഭാര്യയുടെ അഭാവം അയാളിൽ നഷ്ടബോധം ഉണ്ടാക്കുന്നത്. അമ്മയെ നഷ്ടപ്പെട്ടപ്പോൾ അനുഭവിച്ച വേദനയോടാണ്  ആ അവസ്ഥയെ താരതമ്യം ചെയ്യുന്നത്.അമ്മയെ നഷ്ടപ്പെട്ടതിനു ശേഷം അവൾ അയാളുടെ ഭാര്യാപദവിയോടൊപ്പം മാതൃ സ്ഥാനത്തേക്ക് ഉയരുന്നതും ഇവിടെ സൂചിതമാണ് .പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കുമ്പോൾ അനുഭവിക്കുന്ന വേദന സമാനസ്വഭാവമുള്ളതാണെന്ന് തിരിച്ചറിയുകയാണ് കവി 

തന്റെ വേദനയ്ക്ക് സമാനമായ വേദന ലോഡ്ജിൽ ഒപ്പം കഴിയുന്ന കൂട്ടുകാർക്കും ഉണ്ട് .അത് പരസ്യമാക്കാതെ അവർ പത്രവാർത്തകളെ ചൊല്ലി തർക്കിക്കുന്നു. 

ദൂരെ ജോലിസ്ഥലത്തുനിന്ന് ഭാര്യയെ ഓർക്കുമ്പോൾ അവൾ കാപ്പി നൽകുമ്പോൾ പറഞ്ഞിരുന്ന ബാല്യകാല നുറുങ്ങുകഥകൾ കൂടി ഓർമ്മയിൽ എത്തുന്നു .ബോംബെയിൽ താമസിക്കുന്ന അമ്മായിയുടെ വീമ്പുപറച്ചിൽ, വീട്ടിൽവന്ന ഭിക്ഷുവിന്റെ ദൈന്യം, ഭർത്താവറിയാതെ മാസക്കുറി ചേർന്നത്  തുടങ്ങിയ കഥകൾ പറയുമ്പോൾ ഭർത്താവ് മൂളി കേൾക്കണം എന്നത് നിർബന്ധമായിരുന്നു അവൾക്ക് .അങ്ങനെ ചെയ്തില്ലെങ്കിൽ അവൾ പിണങ്ങി കിടക്കാറുള്ളതും അയാൾ ഓർക്കുന്നു. മധുവിധു കാലത്തേക്കാളും പ്രിയം അയാൾക്ക് അവളോട് ഇപ്പോൾ തോന്നുന്നു എന്ന പ്രഖ്യാപനത്തോടെ കവിത അവസാനിക്കുന്നു.

ദാമ്പത്യജീവിതത്തിലെ മിഴിവുള്ള ചിത്രമാണ് ഈ കവിത നൽകുന്നത്. അതിൽ അടുപ്പവും അകൽച്ചയുമുണ്ട്. ഇണക്കവും പിണക്കവും ഉണ്ട്. ജീവിതത്തിന്റെ മടുപ്പ് നേരിടാൻ സുദൃഢമായ സ്നേഹബന്ധം കൊണ്ടേ കഴിയൂ എന്നൊരു പ്രഖ്യാപനവും കവി നടത്തുന്നുണ്ട് .അകന്നിരിക്കുമ്പോഴും ഓർമ്മച്ചിത്രങ്ങൾ കൊണ്ട് പരസ്പരം താങ്ങും തണലുമായി തീരുന്ന ദമ്പതികൾ ഇന്നത്തെ ആധുനിക ഗൃഹാന്തരീക്ഷത്തിൽ വിളക്കും വെളിച്ചവുമായിത്തീരുന്നു 

വിവാഹപൂർവ കാലത്ത് അവർ എഴുത്തിലൂടെ വിനിമയം ചെയ്തിരുന്ന പേന പിന്നെ ഉപയോഗിക്കേണ്ടി വന്നില്ല. പരസ്പരമുള്ള കൗതുകവും മറ്റും കുറഞ്ഞുവന്നു. മരിച്ചുകിടക്കുന്ന പേന ഉപയോഗശൂന്യമാണ് .പേനയുടെ ഉപയോഗം എഴുത്താണല്ലോ? എഴുത്തു നടക്കുന്നില്ലെങ്കിൽ പേന മരിച്ചതിനു തുല്യമാണ്


                                                                    മേഘസന്ദേശം 

ശ്യവചസ്സായ മഹാകവി കാളിദാസന്റെ കാവ്യമാണ് മേഘസന്ദേശം. വിരഹദു:ഖത്താൽ ഉന്മാദാവസ്ഥയിൽ എത്തിച്ചേർന്ന യക്ഷൻ തന്റെ ഹൃദയം ആകാശത്തു കാണുന്ന മേഘത്തോട് തുറന്നുവയ്ക്കുന്ന അപൂർവ്വമായ കല്പനയാണ് മേഘസന്ദേശത്തിലെ ഉള്ളടക്കം. അതോടൊപ്പം മേഘസന്ദേശത്തിൽ ശ്രദ്ധേയമാകുന്ന ഘടകം അതിലെ നായക സങ്കല്പമാണ് .ധീരനായ ഒരു നായകനല്ല അതിലുള്ളത് .അക്കാലത്തെ പതിവ് രീതികൾ തെറ്റിച്ചുകൊണ്ട് സാധാരണക്കാരനായ, രാജസേവകനായ യക്ഷനാണ് അതിലെ നായകൻ. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിനു മുമ്പ് ജോലിയിൽ തിരികെ പ്രവേശിച്ച യക്ഷൻ ജോലിയിൽ ഒരു പിഴവ് വരുത്തി രാജാവിന്റെ കോപത്തിനു പാത്രമായി തീർന്നു.കാട്ടിൽ രാമഗിരി ആശ്രമത്തിലേക്ക് നാടുകടത്തപ്പെട്ടു. ഏകാന്തതടവിൽ യക്ഷൻ ഭാര്യയെക്കുറിച്ച് ഓർത്ത് സങ്കടപ്പെടുന്നു .ദൂരെ ഉജ്ജയിനിയിൽക്കഴിയുന്ന ഭാര്യയോട് തനിക്ക് പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ ആരെയും കാണാതെ വിഷമിക്കുന്നു .ഒടുവിൽ എല്ലാ ദുഃഖങ്ങളും ആകാശത്തു പ്രത്യക്ഷപ്പെട്ട മേഘത്തോട് ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

                                    കാളിദാസൻ 

Sunday, September 12, 2021

വൈക്കം മുഹമ്മദ് ബഷീർ -അമ്മ

വൈക്കം മുഹമ്മദ് ബഷീർ 
ദൃശ്യാവിഷ്ക്കാരം  
 
സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാള കഥയുടെ സുൽത്താനായിത്തീർന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ  ഓർമ്മക്കുറിപ്പിൽ നിന്നെടുത്ത അനുഭവകഥയാണ് അമ്മ. ദേശസ്നേഹവും മാതൃസ്നേഹവും നിറഞ്ഞുനിൽക്കുന്ന ഈ കഥ വളരെ പ്രശസ്തമാണ് .ബഷീറിന്റെ  വിദ്യാർത്ഥി ജീവിതവും സ്വാതന്ത്ര്യ സമരത്തിന്റെ  വീരഗാഥകളും ഉമ്മയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഓർമ്മകളും എല്ലാമടങ്ങുന്ന 'അമ്മ 'ബഷീറിന്റെ  ആത്മകഥയായി തന്നെ വായിക്കാം. അമ്മയുടെ കത്തിൽ നിന്നാരംഭിച്ച് ഓർമ്മയിലൂടെ അമ്മയിലേക്കും ഗാന്ധിജിയിലേക്കും ഉപ്പ് സത്യാഗ്രഹ സമരകാലത്തെ അനുഭവങ്ങളിലേക്കും ഒടുവിൽ അമ്മയുടെ അടുക്കലേക്ക് തന്നെ തിരിച്ചെത്തുന്ന ശൈലിയാണ് ബഷീർ ഇതിൽകൈക്കൊണ്ടിരിക്കുന്നത് .അമ്മയുടേയും മാതൃഭൂമിയുടേയും മഹത്വം തിരിച്ചറിയാനും സാമൂഹികവും വ്യക്തിപരവുമായ കടമകൾ നിർവഹിക്കാനുമുള്ള ഒരു സന്ദേശമാണ് ഈ കൃതിയിലൂടെ നമുക്ക് ലഭിക്കുന്നത്.ബഷീർ എന്ന വിദ്യാർത്ഥിയേയും ബഷീർ എന്ന രാജ്യസ്നേഹിയായ  മകനേയുമാണ് നമുക്ക് ഈ കൃതിയിലൂടെ കാണാൻ സാധിക്കുന്നത് ".മകനെ ഒന്ന് കാണണം "എന്ന് പറഞ്ഞ് അമ്മ കത്തെഴുതി .എല്ലാദിവസവും മകനെ അമ്മ പ്രതീക്ഷിക്കുന്നു .

മാതൃഭൂമിക്ക് വേണ്ടി സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ കുറ്റത്തിന് ജയിലിലടക്കപ്പെട്ടവരുടെ അമ്മമാർ എന്തു ചെയ്തു എന്നാണ് ബഷീർ ചോദിക്കുന്നത്.ഗാന്ധിജിയുടെ രീതികളിൽ ഇഷ്ടം തോന്നിയാണ് സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ പങ്കെടുക്കുവാൻ ബഷീർ തീരുമാനിച്ചത്. ഗാന്ധിജിയോടുള്ള തന്റെ  സ്നേഹം കാരണം തന്നെയാണ് അന്നത്തെ ഹൈസ്കൂൾ ഹെഡ്‌മാസ്റ്ററുടെ കയ്യിൽ നിന്നും തനിക്ക് അടി കൊണ്ടത് എന്ന് ബഷീർ ഓർത്തു. വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജിയെ കാണാൻ പോയ അനുഭവവും ബഷീർ ഓർക്കുന്നുണ്ട് .ആ തിരക്കിനിടയിൽ മഹാത്മാവിനെ തൊട്ടില്ലയെങ്കിൽ താൻ മരിച്ചുപോകും എന്നു വരെ ബഷീറിനു തോന്നി .അദ്ദേഹത്തിന്റെ  വലതു തോളിൽ ഒരു വിധത്തിൽ തൊട്ടു. ആ മസിലിന് ബലമില്ല. പിളുപിളിപ്പ് എന്നാണ് ബഷീർ വിവരിക്കുന്നത്.അന്ന് വൈകിട്ട് ഞാൻ ഗാന്ധിയെ തൊട്ട് എന്ന് അമ്മയോട് പറഞ്ഞപ്പോൾ ഗാന്ധിജി എന്തു സാധനം ആണെന്ന് അറിയാത്ത തന്റെ  മാതാവ് പേടിച്ചു എന്നാണ് ബഷീർ വിവരിക്കുന്നത്.

 ഹെഡ്‌മാസ്റ്റർ  ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് എതിരായിരുന്നു. ഖദർ ധരിക്കാൻ പാടില്ലെന്നും പറഞ്ഞിരുന്നു. സ്കൂളിൽ മണിയടിച്ചു കുറച്ച് കഴിഞ്ഞാണ് ഒരു ദിവസം ബഷീർ ചെന്നത് .ആശ്രമത്തിൽ പോയിരുന്നു അതുകൊണ്ടാണ് വൈകിയത് എന്ന് പറഞ്ഞു .അന്ന് പട പടോന്ന് ആറെണ്ണം കൈവെള്ളയിൽ കിട്ടിയത് ബഷീർ ഓർത്തു .താൻ മരിക്കുകയാണെങ്കിൽ ഈ ഖദർ വേഷത്തിൽ അടക്കം ചെയ്യണം എന്ന് പറയുമ്പോൾ ബഷീറിന്റെ  ഉമ്മ "കാന്തിക്ക് എവിടുന്ന് കിട്ടി ചാക്ക് പോലത്തെ ഈ വേഷം " എന്ന് ചോദിക്കുമായിരുന്നു."കാന്തി നമ്മുടെ പട്ടിണി തീർക്കുമോ "എന്ന അമ്മയുടെ ചോദ്യത്തിനുത്തരമായി ഭാരതം സ്വതന്ത്രമായാൽ പട്ടിണി തീരുമെന്നാണ് ബഷീർ പറഞ്ഞത് .

ദണ്ഡി യാത്രയ്ക്കുമുമ്പ് ഗാന്ധിജി താൻ ആവശ്യപ്പെട്ട കാര്യങ്ങൾ സാധിച്ചില്ലെങ്കിൽ ശവശരീരം അറബിക്കടലിൽ ഒഴുകുന്നത് കാണാം എന്ന് പ്രസ്താവിച്ചു .അങ്ങനെ അദ്ദേഹം ഉപ്പുസത്യാഗ്രഹം  അനുഷ്ഠിച്ചു.ഗാന്ധിയേയും കൂട്ടരേയും അറസ്റ്റ് ചെയ്തു.

 കോഴിക്കോടും ഉപ്പുനിയമം ലംഘിച്ചു.അവിടെ പോലീസിന്റെ  കയ്യേറ്റമുണ്ടായി. സത്യാഗ്രഹത്തിൽ പങ്ക് ചേരാനാണ് വിദ്യാഭ്യാസം ഉപേക്ഷിച്ച് ബഷീർ കോഴിക്കോട്ടേക്ക് പോയത്.

കോഴിക്കോട് കോൺഗ്രസ് ഓഫീസിൽ ചെന്നപ്പോൾ അവിടെയും ഭഗവത് സിംഗിന്റെ  പടം കണ്ടു. ഭഗവത് സിംഗിന്റെ  മുഖച്ഛായ ഉണ്ടെന്ന് ബഷീറിനോട് സെക്രട്ടറി പറഞ്ഞു .കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ തയ്യാറാണെന്ന് ബഷീർ സമ്മതിച്ചു .എന്നാൽ പോലീസുകാർ അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി .പോലീസ് സ്റ്റേഷനിൽ വാളും ബയനറ്റും കൈവിലങ്ങുകളുമുണ്ടായിരുന്നു. പോലീസുകാരുടെ ക്രൂര മുഖഭാവവും കൂടി കണ്ടപ്പോൾ ഒരു നരകത്തിന്റെ ഓർമ്മയാണ് ബഷീറിനു വന്നത്.

270 നമ്പറുകാരൻ പോലീസിന്റെ  ക്രൂരമായ  മർദ്ദനമേറ്റ ബഷീർ അവശനായി .മൂന്നുമാസം കഠിനതടവിനാണ്  വിധിക്കപ്പെട്ടത് .കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ബഷീറിനെ മാറ്റി. കഞ്ഞിയിൽ പീര പോലെ പുഴു പൊങ്ങിക്കിടക്കും. അത് കളഞ്ഞാണ് കഞ്ഞി കുടിച്ചിരുന്നത് .ഭഗവത് സിംഗിനെ തൂക്കിക്കൊന്നു എന്നറിഞ്ഞ ദിവസം അവർ നിരാഹാരവ്രതം അനുഷ്ഠിച്ചു .ജയിലിൽ നിന്നും പുറത്തിറങ്ങിയ ബഷീറിന് രണ്ട് ആഗ്രഹമുണ്ടായിരുന്നു. ഒന്ന് 270 എന്നനമ്പറുള്ള പോലീസുകാരനെ കൊല്ലണം. രണ്ട് ഒരു ഖദർ ഷോൾ വാങ്ങിക്കണം. മിസ്റ്റർ അച്യുതൻ ഒരു ഖദർഷാൾവാങ്ങിച്ചുകൊടുത്തു.പ്രതികാരത്തിനു നിൽക്കാതെ ബാപ്പയേയും ഉമ്മയേയും ചെന്ന് കാണാൻ  മിസ്റ്റർ അച്യുതൻ പറഞ്ഞു.  

വീട്ടിൽ എത്തിയപ്പോൾ രാത്രി മൂന്നു മണിയായിരുന്നു. ഉമ്മ ഒന്നും സംഭവിക്കാത്ത മാതിരി വിളക്കുകൊളുത്തി വെച്ചിട്ട് വല്ലതും കഴിച്ചോ മകനേ എന്ന് ചോദിച്ചു. ലോകം മൊത്തം ഉറങ്ങിക്കിടക്കുന്ന സമയത്ത് തന്റെ അമ്മ മാത്രം ഉറക്കമിളച്ചിരിക്കുന്നത് കണ്ട് ബഷീറിന് സങ്കടമായി .ചോറ് പാത്രം ബഷീറിന്റെയടുത്തേക്ക്  നീക്കിവെച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുന്ന ഉമ്മയെ കണ്ടപ്പോൾ ഞാനിന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചു .എല്ലാ രാത്രിയും ഞാൻ കാത്തിരിക്കും എന്ന് ഉമ്മ മറുപടി പറഞ്ഞു. ബഷീർ ഞെട്ടിപ്പോയി .ജീവിതത്തിൽ പല കാര്യങ്ങളും സംഭവിച്ചു .പക്ഷേ അമ്മ ഇന്നും മകനെ പ്രതീക്ഷിക്കുന്നു ."മകനെ ഞങ്ങൾക്ക് നിന്നെ ഒന്ന് കാണണം" എന്ന കത്ത്  കണ്ടപ്പോൾ ഇക്കാര്യങ്ങളാണ്  വൈക്കം മുഹമ്മദ് ബഷീർ ഓർത്തത്. 

വീട് എന്ന ഇത്തിരിവട്ടത്തിൽ നിന്ന് നാട് എന്ന വിശാലതയിലേക്ക് മനസ്സ് വളരുമ്പോഴാണ് പിറന്ന നാടിനെ പെറ്റമ്മയെ പോലെ കാണാൻ സാധിക്കുന്നത് .വീട്ടിലെ പ്രയാസങ്ങൾ മക്കളാണ് പരിഹരിക്കേണ്ടത്. നാടിന്റെ ദുരിതം തീർക്കാനുള്ള കടമ അതേ അളവിൽ തനിക്കുണ്ടെന്ന ചിന്തയാണ് ബഷീറിന് .  തന്റെ  അമ്മ തന്നെ പ്രതീക്ഷിക്കുന്നതുപോലെ ഭാരതവും തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബഷീർ കരുതുന്നു.ബഷീർ തീവ്രമായ രാജ്യസ്നേഹമുള്ള വ്യക്തിയായിരുന്നു .കുടുംബ സ്നേഹത്തോടൊപ്പം ശക്തമായ രാജ്യസ്നേഹവും അദ്ദേഹത്തിനുണ്ട്.