Showing posts with label ഒൻപതാം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 1. Show all posts
Showing posts with label ഒൻപതാം ക്ലാസ്സ് കേരളപാഠാവലി യൂണിറ്റ് 1. Show all posts

Friday, September 3, 2021

കുപ്പിവളകൾ - സാറാ തോമസ്

 

 സാറാതോമസ് 

       സാറാതോമസിന്റെ  ഹൃദയസ്പർശിയായ കഥയാണ് കുപ്പിവളകൾ. കണ്ണമ്മ എന്ന പെൺകുട്ടിയുടെ ചിന്തകളിലൂടെയാണ് കഥ ഇതൾവിരിയുന്നത്. അന്ധയായ കണ്ണമ്മയുടെ ജീവിത സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കഥയിൽ പറയുന്നത്.പ്രതീക്ഷിക്കാൻ കൂടുതലായി അവൾക്ക് ഒന്നുമില്ല. അവളുടെ ജീവിതത്തിലേക്ക് കുപ്പിവളകൾ അതിഥികളായി എത്തുമ്പോൾ ഒത്തിരി സന്തോഷമുഹൂർത്തങ്ങളാണ് അവൾക്ക് സമ്മാനിക്കപ്പെടുന്നത്. ഈ കഥയിലെ പ്രധാന കഥാപാത്രം അന്ധയായ കണ്ണമ്മയാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കഥാപാത്രമാണ് .അനാഥാലയത്തിൽ വിശിഷ്ടാതിഥികൾ ഓരോരുത്തരായി വരിക പതിവുണ്ട്. തങ്ങളെ പ്രദർശന വസ്തുക്കളെ പോലെനിർത്തുന്ന മനോഭാവത്തെ  ചെറുക്കാൻ അവൾക്ക് സാധിക്കുന്നില്ല."ഞങ്ങൾക്ക് ഇങ്ങനെയും ഒരാളുണ്ട് കണ്ണിന് കാഴ്ചയില്ലാത്ത കണ്ണമ്മ "എന്ന് പറഞ്ഞാണ് സിസ്റ്ററമ്മ അതിഥികളുടെ മുന്നിൽ തന്നെ പരിചയപ്പെടുത്തുന്നത് .കാഴ്ചയുള്ള മേരിയും ലിസയും സേതുവും ഒക്കെ പറയുന്നതൊന്നും തനിക്ക് മനസിലാകാത്തത് കാഴ്ചയില്ലാത്തതുകൊണ്ടാണെന്ന് കണ്ണമ്മ തിരിച്ചറിയുന്നുണ്ട്.


      ദേവു ചേച്ചി മാത്രമാണ് കൈവെള്ളയിൽ പിടിച്ച് എന്തെങ്കിലുമൊക്കെ ചൂണ്ടുവിരൽ കൊണ്ട് വരച്ച്  തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് .അതിഥികൾ വന്നു. എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ നല്കി. മുൻപ് വന്ന ഒരു അതിഥി ഓണത്തിന് പുതുവസ്ത്രങ്ങൾ സമ്മാനിച്ച കാര്യം കണ്ണമ്മ ഓർത്തു .എല്ലാവർക്കും പുതിയ വസ്ത്രം എന്നു പറഞ്ഞാൽ അത് വളരെ സന്തോഷമാണ്. തന്നെ സംബന്ധിച്ചാണെങ്കിൽ കുളിച്ചു മാറ്റിയുടുക്കാൻ പറ്റിയ വസ്ത്രം എന്നല്ലാതെ മറ്റൊന്നും ചിന്തിക്കാൻ ആകുന്നില്ല. ഇപ്രാവശ്യം തങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ  കൊണ്ടുവന്ന ആളുകളെക്കുറിച്ച്  ലിസി പറഞ്ഞു .അവരുടെ കൂടെ ഒരു നല്ല സുന്ദരിക്കുട്ടി ഉണ്ട് .കയ്യിൽ നിറയെ കുപ്പിവളകൾ ഉണ്ടെന്നും പറഞ്ഞു .കുപ്പിവളകൾ എന്ന് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. പള്ളിയിൽ കുർബാന സമയത്തുള്ള മണികിലുക്കം പോലെ കിലുങ്ങുന്ന ഒരു വസ്തു എന്നാണ് കണ്ണമ്മയുടെ ധാരണ.  കുപ്പിവളകളെക്കുറിച്ച് കൂടുതൽ പറഞ്ഞുതന്നത് ദേവുചേച്ചിയാണ്. മഴ പാത്തിയിൽ കൂടി പെയ്തപ്പോൾ അവൾ കൈ വീണ്ടും വെളിയിലേക്ക് നിവർത്തി .അപ്പോൾ തന്റെ  കൈത്തടത്തിൽ ആരോ സ്പർശിക്കുന്നത് പോലെ തോന്നി. 


   സിസ്റ്ററമ്മ പറഞ്ഞു റോസി മോൾ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് .കൈനീട്ടിക്കൊടുക്കാൻ  പറഞ്ഞു.അവൾ കൈനീട്ടിക്കൊടുത്തപ്പോൾ കൈത്തണ്ടയിൽ കലപില കൂട്ടുന്ന കുപ്പിവളകൾ ഇടുകയാണ് എന്ന് മനസ്സിലായി.മണികിലുക്കം പോലെ കൗതുകമുണർത്തുന്ന ശബ്ദം അവൾ കേട്ടു .മനസ്സിൽ സന്തോഷത്തിന്റെ  രോമാഞ്ചം വന്നു .അത് ശരീരം മൊത്തം പടർന്നു കയറുകയാണെന്ന് അവൾക്ക് തോന്നി. അവളുടെ മുഖം ആകെ സന്തോഷംകൊണ്ട് തുളുമ്പി .അവൾ മറ്റെല്ലാ കാര്യങ്ങളും മറന്നുപോയിരുന്നു.മനസ്സിന്റെ നന്മ ആഹ്ലാദം ജനിപ്പിക്കുന്നതാണ്. അത് ജീവിതത്തിന് സൗന്ദര്യം നൽകും .


   കണ്ണമ്മയുടെ ലോകം .ശബ്ദങ്ങളുടേതുമാത്രമാണ് കുപ്പിവളകളുടെ  കിലുക്കം അവളുടെ ജീവിതത്തിൽ വളരെ സന്തോഷം നിറയ്ക്കുന്നു .അവളുടെ ജീവിതം പ്രത്യാശാഭരിതമായി മാറുന്നു. കുപ്പിവളകൾ എന്ന ശീർഷകം അതിന്റെ  കലമ്പലുകളിലൂടെ കണ്ണമ്മയുടെ അനുഭവ ലോകവുമായി ഈ കഥയെ ബന്ധിപ്പിക്കാൻ സഹായകമാകുന്നു. കുപ്പിവളകൾ എന്ന കഥ വായിക്കപ്പെടേണ്ടത് കണ്ണമ്മയോടുള്ള സഹാനുഭൂതി എന്ന നിലയിലല്ല .അവളോട് കാണിക്കുന്ന സന്മനസ്സിൽ നിന്നുണ്ടായ സൗന്ദര്യം എന്ന നിലയിലാണ്.മനസ്സിന്റെ ആഹ്ലാദമാണ് സൗന്ദര്യം .മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന നന്മയെക്കുറിച്ചാണ് കഥയിൽ പറയുന്നത്. നന്മയും ആഹ്ലാദവും   ജീവിതത്തെ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ശബ്ദം എന്നതുപോലെ സ്പർശവും കണ്ണമ്മയുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നുണ്ട് .അങ്ങനെ ശബ്ദത്തിന്റേയും സ്പർശത്തിന്റേയും ലോകത്തിൽ ഒതുങ്ങിനിൽക്കുന്ന  കണ്ണമ്മയുടെ മാനസിക സൗന്ദര്യത്തിന്റെ ആവിഷ്കാരമാണ് കുപ്പിവളകൾ


 ഹെലൻ കെല്ലർ -അവതരണം -ആൻഡ്രിയ  റീത്ത 

വിൽമ റുഡോൾഫ്-അവതരണം-ശ്രേയ  ബെൻ  സുരേന്ദ്രൻ 


സ്റ്റീഫൻ  ഹോക്കിങ് -അവതരണം-മാനസ്  കെ .എസ് 



       നിക്ക് -അവതരണം - ഹെലൻ 


 ബീഥോവൻ -അവതരണം -അനുപമ

Friday, July 16, 2021

അതേ പ്രാർത്ഥന -ഇടശ്ശേരി ഗോവിന്ദൻനായർ

 


                                 ഇടശ്ശേരി ഗോവിന്ദൻനായർ 

ഇടശ്ശേരിയുടെ കഥാഖ്യാനം പോലെയുള്ള കവിതയാണിത്. തേന്മാവ് വസന്തദേവനോട് പ്രാർത്ഥിച്ചു തേന്മാവ് അടിമുടി പൂങ്കുലകൾ നിറച്ചുകൊണ്ട്നിന്നു. ഒരു പൂവും കൊഴിയാതെ ഉണ്ണി മാങ്ങകൾ വിരിഞ്ഞു .ഒരു ഉണ്ണിയും പിഴക്കാതെ വളർന്നുവന്നു. സമൃദ്ധി വർദ്ധിക്കുന്തോറും സജ്ജനങ്ങൾ കൂടുതൽ വിനീതരാകുന്നു എന്ന പാഠം വിദ്വാൻമാർ ആ മാവിൽ നിന്ന് പഠിച്ചു. അതിലെ പച്ചമാങ്ങകൾ പഴുത്തമാങ്ങകളായി. പഴുത്ത മാങ്ങകളെ മാണിക്യരത്നങ്ങളെപ്പോലെ എന്നാണ് കവി പറഞ്ഞിരിക്കുന്നത്.ആയിരം അണ്ണാറക്കണ്ണന്മാർ അതിൽ പാഞ്ഞുകയറി ആയിരം കാക്കകൾ പറന്നെത്തി. കൊച്ചടികൾ വെച്ച് കൊച്ചുകുട്ടികൾ മാഞ്ചോട്ടിൽ എത്തി.അതോടെ ഒരു മായിക നഗരത്തിന്റെ  ഭംഗി തോപ്പിന് കൈവന്നു. ഇങ്ങനെ നിൽക്കുമ്പോഴാണ് അയൽപക്കത്തെ വഴിപ്പണിക്കിട്ടിരുന്ന കൽച്ചീളുകൾക്ക് ചിറകു മുളച്ചത്. കല്ലുകൾ ചീറിപ്പാഞ്ഞു വന്നു .തേന്മാവ് ശൂന്യമായി.

  ആ മാമ്പഴക്കാലം കഴിഞ്ഞപ്പോൾ തേന്മാവ് സ്വർലോക നടയിലെത്തി.മാവ്  വസന്തത്തോട് തനിക്കിനിയും സഫല ജന്മം തന്നാലും എന്നഭ്യർത്ഥിച്ചു. ഇത് കേട്ട് വസന്ത ദേവൻ "വേറെന്തുള്ളു വരമെങ്കൽ "എന്ന് ആക്രോശിച്ചുകൊണ്ട് ഇനിയും വേദനകൾക്ക് വേണ്ടിയാണോ നിന്റെ  പ്രാർത്ഥന എന്ന് ചോദിച്ചു.എന്നാൽ വെയിൽ വീണ തളിരിലകൾ ഇളകുമാറ് ആ മാവ് സമൃദ്ധിയുടെ കണ്ണീർപ്പുളിപ്പാണ് ശ്രേഷ്ഠമെന്നും ദാരിദ്ര്യത്തിന്റെ  മരവിപ്പ് അസഹനീയമാണെന്നും പറഞ്ഞു.


(അതേ പ്രാർത്ഥനയിലെ മാവ് വെറുമൊരു മാവല്ല. ഒരു 
കവിയുടെ ജീവിതത്തെ സൂചിപ്പിക്കുന്നു. പൂക്കുകയും കായ്ക്കുകയും ചെയ്യുക എന്നത് കൃതികൾ എഴുതുന്ന കവിയെ സൂചിപ്പിക്കുന്നു .അണ്ണാറക്കണ്ണന്മാർ, കുട്ടികൾ,കാക്കകൾ, ഇവരൊക്കെ ആസ്വാദകരാണ്. കവിയാണ്  മാവ് .കവിതകളാണ് മാമ്പഴങ്ങൾ .തോപ്പ് മായികനഗരം ആകുന്നു എന്നത് കവിത പകരുന്ന സൗന്ദര്യത്തെ സൂചിപ്പിക്കുന്നു .എന്നാൽ മാർദ്ദവമില്ലാത്ത ഉരുളൻകല്ലുകൾ ഒരു മയവുമില്ലാത്ത വിമർശനങ്ങളാണ്.കവി ഈ വിമർശനങ്ങൾ കേട്ട് ഉൾവലിയാൻ തയ്യാറല്ല. ഇനിയും കവിതയെഴുതാൻ പ്രാർത്ഥിക്കുന്ന കവിയെയാണ് നാം കാണുന്നത് .സർഗാത്മകത എല്ലാ വെല്ലുവിളികളേയുംഅതിജീവിക്കാനുള്ള കരുത്ത് നൽകുന്നു എന്ന് ഈ കവിത സൂചിപ്പിക്കുന്നു. കവിമനസ്സിന്റെ അതിജീവനത്തിന്റെ  പ്രാർത്ഥനയാണ് അതേ പ്രാർത്ഥന എന്ന കവിത. )

                  

                            ദൃശ്യാവിഷ്ക്കാരം

Monday, June 21, 2021

പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും -എം പി പോൾ

 


 പ്രകൃതിയുടെ സൗന്ദര്യത്തേയും കലാ സൗന്ദര്യത്തേയും വേർതിരിക്കുമ്പോൾ മാത്രം മനുഷ്യനും പ്രകൃതിയും വ്യത്യസ്തരാണെന്ന് പറയേണ്ടി വരും .കാരണം മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ് എന്ന് പറഞ്ഞാൽ ഈ സൗന്ദര്യത്തെ നമുക്ക് വേർതിരിക്കാൻ സാധ്യമല്ല .ഉദാഹരണമായി ഒട്ടുമാവ് വളർത്തുമ്പോൾ ഒട്ടിക്കൽ എന്ന പ്രവർത്തി മനുഷ്യൻ ചെയ്യുന്നതാണെങ്കിലും അത് പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നത് പ്രകൃതിയുടെ ശക്തി കൊണ്ടാണ്.

പ്രകൃതി എപ്പോഴും മാറ്റത്തിന് വിധേയമാണ്. അതിന്റെ  മാറ്റം ക്ഷണികമാണ്. പ്രകൃതിയുടെ ചില മാറ്റങ്ങൾക്ക്  നമ്മളിൽ സൗന്ദര്യ പ്രതീതി ഉളവാക്കാൻ സാധിക്കും. എപ്പോഴും അങ്ങനെയല്ല .ഉദാഹരണമായി നല്ലൊരു മഴ നമ്മെ ആകർഷിക്കും .പക്ഷേ അത് പെരുവെള്ളപ്പാച്ചിലാണെങ്കിൽ നമ്മെ പേടിപ്പെടുത്തും. എന്നാൽ കലയിൽ സൗന്ദര്യ ഭാവത്തിനു സ്ഥിരത ഉണ്ട്. അതിന് ഒരിക്കലും മാറ്റം സംഭവിക്കില്ല. ആസ്വാദകർ വന്നുംപോയും കൊണ്ടിരുന്നാലും  കല നിശ്ചലമായിത്തന്നെ നിലകൊള്ളുന്നു . അതുകൊണ്ടാണ് കല ശാശ്വതമാണെന്ന് പറയുന്നത് .പ്രകൃതിയുടെ ഭാവം മാറിക്കൊണ്ടിരിക്കും കലയുടെ ഭാവം എന്നും നിലനിൽക്കും.


പ്രകൃതിയിൽ സൗന്ദര്യം മറ്റു പലതിനോടും ചേർന്ന് സങ്കീർണ്ണമായാണ് കാണുന്നത് .ഉദാഹരണമായി ഈ നാട്ടിൽ സുന്ദരമായ ഒരു നദി ഉണ്ടെന്നിരിക്കെ  അതിന്റെ  ആസ്വാദനത്തിന് തടസ്സമായി ഒരാൾ അത് മലിനമാക്കുമ്പോൾ അവിടെ സൗന്ദര്യം ആസ്വാദനയോഗ്യമാകുന്നില്ല .കലയിൽ ഇങ്ങനെയല്ല .സൗന്ദര്യത്തെ മാത്രം ആവിഷ്കരിക്കാനാണ് കലാകാരൻ ശ്രമിക്കുന്നത് .അതുകൊണ്ട് കലാസൗന്ദര്യം ആസ്വദിക്കുന്നതിൽ നമുക്ക് ഒരു തടസ്സവും നേരിടുന്നില്ല.

വസന്തത്തിൽ സുന്ദരമായ പ്രകൃതി ചിലപ്പോൾ കൊടുങ്കാറ്റിൽ രക്തരക്ഷസ്സിനെപ്പോലെ തോന്നിപ്പിക്കും. എന്നാൽ ഇത് ഒരു കലാകാരൻ കലാസൃഷ്ടി ആക്കിയാൽ നമുക്ക് അതിൽ സൗന്ദര്യം മാത്രമേ കാണാനാകുകയുള്ളു. കല ഉദ്ദേശ്യത്തോടു കൂടി ഉള്ളതാണ്. അത് പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഒരു കലാകാരന്റെ   അനുഭൂതിയിൽ നിന്നാണ് കല ഉണ്ടാകുന്നത്. താൻ മനസ്സിലാക്കിയ കാര്യത്തെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് .കലാസൗന്ദര്യത്തെ പ്രകൃതിസൗന്ദര്യത്തിൽ നിന്നും വേർതിരിക്കുന്നത് മനുഷ്യന്റെ  ഈ സൃഷ്ടിപരതയാണ്.

പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന ഒരാൾക്ക് അനുഭവപ്പെടുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾക്ക് അനുഭവപ്പെടുന്നത്. കലയുടെ സൗന്ദര്യം ഒരു തരത്തിൽ ഒരു പരസ്യമാണ് .കലാകാരനുണ്ടായ അനുഭൂതി ആസ്വാദകർക്കും ഉണ്ടാകും .പരസ്യം ഇല്ലെങ്കിൽ കലയില്ല .സ്വയം ആസ്വദിക്കുവാനല്ല കലാകാരൻ കലാസൃഷ്ടി ചെയ്യുന്നത് .തന്റെയുള്ളി ലുണ്ടായ അനുഭൂതി മറ്റുള്ളവർക്ക് പകർത്തിക്കഴിയുമ്പോഴാണ് കല എന്ന ഒന്ന് ഉണ്ടാകുന്നത്.തന്റെ   രചനകൾ സുന്ദരമാണോ അല്ലയോ എന്നൊന്നും കലാകാരൻ ആലോചിക്കാറില്ല .തന്റെ  ഉള്ളിലുള്ളതിനെ പകർത്തുക എന്നതാണ് അയാളുടെ ശ്രമം .അതിന്റെ  വിജയമാണ് അയാളുടെ കലയുടെ സൗന്ദര്യം.

 കലയുടെ സൗന്ദര്യം പ്രകൃതി സൗന്ദര്യത്തെ അനുകരിക്കുന്നില്ല.കലയുടെ സൗന്ദര്യത്തിൽ ഒരു പുത്തൻ അംശം കലരുന്നുണ്ട്.കലാകാരന്റെ   അനുഭൂതിയാണ് ഈ അംശം. ഈ അനുഭവം സുന്ദരമായിരിക്കണമെന്നില്ല .കലാകാരൻ കാണുന്ന പേടിപ്പെടുത്തുന്ന അല്ലെങ്കിൽ ദുഃഖകരമായ അനുഭവങ്ങളെ, അയാൾ കലാരൂപമാക്കുമ്പോൾ അത് സുന്ദരമായിരിക്കും എന്നതാണ് കലാനിർമ്മാണത്തിലെ പ്രത്യേകത.  

 

      



Sunday, June 6, 2021

സൗന്ദര്യലഹരി-ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ബാഷ്പാഞ്ജലി എന്ന കവിതാ സമാഹാരത്തിലെ സൗന്ദര്യലഹരി എന്ന കവിതയിൽ പ്രകൃതി സൗന്ദര്യത്തിൽ മതിമറക്കുന്ന കവിയെക്കാണാം.പച്ചില ചാർത്തിന്റെ വിടവിലൂടെ പടിഞ്ഞാറൻ ആകാശത്തിലെ പനിനീർപ്പൂന്തോട്ടത്തെ കാണുന്നു എന്ന് കവി പറയുന്നു.ഇത്തരം സൗന്ദര്യത്തെ ആസ്വദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി എന്നാൽ ഇനിയും ആസ്വദിച്ച് തീർന്നിട്ടില്ല. വ്യത്യസ്തമായ സൗന്ദര്യമായതിനാൽ ഓരോ ദിവസവും പ്രകൃതി പുതുമയുള്ളതായിത്തീരുന്നു .അല്ലെങ്കിൽ ഈ ജീവിതത്തെ നമ്മൾ പണ്ടേ വെറുത്തു കഴിഞ്ഞേനെ.കിഴക്കേ ചക്രവാളത്തിൽ സിന്ദൂരം പൂശി പൂവിനെ ചിരിപ്പിച്ചുകൊണ്ട് പുലരി വന്നെത്തി .മുല്ലമൊട്ടുകളാകുന്ന നക്ഷത്രങ്ങൾ ആകാശത്ത് വിതറിക്കൊണ്ട് ഉല്ലാസത്തോടെ സന്ധ്യയും വന്നെത്തി .പൂനിലാവാകുന്ന നദിയിൽ മുങ്ങിക്കുളിച്ച് രാത്രിയും വന്നെത്തി.ഈ പ്രകൃതിയിൽ സൗന്ദര്യമുള്ളതെല്ലാം ജീവിതത്തെ മധുരിപ്പിക്കുന്നുസുഗന്ധപൂരിതമായ തണുത്ത ഇളംകാറ്റ് തളിർത്ത മരങ്ങളെ തഴുകി തളരുമ്പോൾ ,ഹൃദയത്തിന്റെ   ഉള്ളറകളിൽ ആകാശത്തെ ഏന്തി കൊണ്ട് തിരകളാൽ താളം പിടിച്ച് പാട്ടുപാടി പാറക്കെട്ടുകൾ തോറും പളുങ്കുമണികൾ ചിന്നിച്ച്  കാട്ടിലെ നദികൾ പയ്യെ ഒഴുകുമ്പോൾ, തേൻ തുളുമ്പുന്ന പൂക്കളുടെ ചുറ്റും തേനീച്ചകൾ മൂളിക്കൊണ്ട് പറന്നു കളിക്കുമ്പോൾ  ,വള്ളിച്ചെടികളുടെ തളിരുകൾ നിറഞ്ഞ ചില്ലകൾ കാറ്റത്ത് നൃത്തം ചെയ്യുമ്പോൾ അറിയാതെ അവരോടു കൂടി നമ്മളും ആനന്ദത്തിൽ മുഴുകുന്നു .ഇങ്ങനെ ഈ ലോകത്തിലെ മനോഹര വസ്തുക്കൾ എല്ലാം തന്നെ നമ്മളോട് ജീവിക്കൂ ജീവിക്കൂ എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു


അർത്ഥം പരിചയപ്പെടുക
അന്തരംഗാന്തരം - ഹൃദയത്തിന്റെ  ഉള്ളറ,
ആരണ്യം -കാട്, മന്ദം - പതുക്കെ,മരന്ദം - തേൻ, വല്ലിക - വള്ളി, സൗരഭം - സുഗന്ധം, പല്ലവാകുലം - തളിരിലകൾ നിറഞ്ഞ, നർത്തനം -നൃത്തം, പ്രവാഹം -ഒഴുക്ക്