Saturday, September 8, 2012
Saturday, September 1, 2012
പത്താംക്ലാസ്സ് കേരളപാഠാവലി-4 ഉതുപ്പാന്റെ കിണര്‍
പലരും അയാളെ പരിഹസിച്ചു.അയല്‍ക്കാരില്‍ പലരും അവിടെ നിന്ന് വെള്ളം കോരി.കിണറ്റിന് കരയില്‍ നിന്ന് കുളിച്ചു.ഉതുപ്പാന് രണ്ടുനേരം അവിടെ ചെന്ന് പരിസരം ശുചിയാക്കും.കല്‍ത്തൊട്ടി നിറയ്ക്കും.ആരെങ്കിലും വെള്ളം കുടിക്കുന്നത് കണ്ടാല്‍ അവന്റെ ഹൃദയം പുളകിതമാകും.
നഗരം വളര്‍ന്നു.പൌരക്ഷേമത്തെ രക്ഷിക്കുന്നതിലും വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിലും നഗരസഭ ജാഗ്രത കാണിച്ചു.ശുദ്ധജല വിതരണത്തിനും മലിനജലവിസര്‍ജ്ജനത്തിനുമുള്ള പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ പണിക്കാര് കിണറിന്റെ ചുറ്റുമതില്‍ പൊളിച്ചു.ഉതുപ്പാന് പിറ്റേ ദിവസം അതിന്റെ കേടുപാടുകള്‍ തീര്‍ത്തു.
കുഴല്‍വെള്ളം നടപ്പിലായപ്പോള്‍ജലധാരകള്‍ മൂടണമെന്ന നിയമം വന്നു.ഉതുപ്പാന്റെ കിണറും നികത്തണം .അയാള്‍ അധികാരികളെ ചെന്ന് കണ്ടു.സര്‍ക്കാരില്‍ സങ്കടം ബോധിപ്പിച്ചു.തന്റെ പ്രാണനായ കിണര്‍ മൂടില്ലെന്ന്അയാള്‍ ശഠിചു.പലരും അയാളുടെ ബദ്ധപ്പാടിനു യാതൊരു വിലയും കൊടുത്തില്ല.കുഴല്‍വെള്ളം കിട്ടിയപ്പോള്‍ കിണറിന്റെ കാര്യം എല്ലാവരും മറന്നു.കിണറില്‍ കല്ലിട്ട് കളിക്കുന്ന കുട്ടികള്‍ മാത്രം മറന്നില്ല.കിണര്‍ മൂടിയില്ലെങ്കില്‍ കൊതുക് പെരുകും എന്നൊക്കെ പലരും അയാളെ ഉപദേശിച്ചു.
ആ വൃദ്ധന് വേദനയാല്‍ ഉരുകി.കിണറു മൂടേണ്ട അവസാന ദിനവും കഴിഞ്ഞു.ഉതുപ്പാന് കിണറ്റുകരയില്‍ ചെന്ന് അവിടെ ശുചിയാക്കി.വലംവച്ചു.ലോകോപകാരത്തിനു താന്‍ കണ്ട മാര്‍ഗ്ഗം...പുണ്യവസ്തു...ആ കിണര്‍ തന്റെ കൈകൊണ്ട് നികത്തുക എന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും ആകില്ല.അയാള്‍ ആ കിണറ്റുമതിലില്‍ കയറി.അയാളുടെ തൊണ്ട വരണ്ടു.ഹൃദയം തമ്പേറടിച്ചു.ആ തെളിനീര് അയാളെ മാറോടണച്ചു.ആ കിണര്‍ ഉതുപ്പാന്റെ രഹസ്യത്തെ വിശ്വസ്തതയോടെ ഗോപനം ചെയ്തു.
യന്ത്രവല്‍ക്കരണം മനുഷ്യന്റെ വൈകാരികമുഖത്തിനേല്‍പ്പിച്ച പരുക്കാണ് നാമിവിടെ കാണുന്നത്.
[ പാവപ്പെട്ടവരോട് സമൂഹത്തിന്റെ അവഗണന ഉതുപ്പാനെ വിഷമിപ്പിക്കുന്നുണ്ട്.എന്ത് ജോലി ചെയ്യാനും ഉതുപ്പാന് മടിയില്ല.സഹജീവികളോട് ഒടുങ്ങാത്ത സ്നേഹം.ആരെങ്കിലും വെള്ളം കുടിക്കുമ്പോള്‍ ഉതുപ്പാന് തോന്നുന്ന സന്തോഷം നിസ്സാരമായിരുന്നില്ല .കിണര്‍ ഉതുപ്പാന് മകളുടെ സ്ഥാനത്തായിരുന്നു.]
ലിങ്ക്
കാരൂര്‍ നീലകണ്ഠപ്പിള്ള
Wednesday, August 29, 2012
Tuesday, August 14, 2012
Monday, August 6, 2012
Monday, July 23, 2012
കായിന്‍പേരില്‍ പൂ മതിക്കുവോര്‍
നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തലമുറയിലെ ഒരു കണ്ണിയാണ് പി. ഭാസ്കരന്.. .
അദ്ദേഹത്തിന്റെ സമരഗാനങ്ങള്‍ക്കൊപ്പം കേരളീയര്‍ ചലിച്ച ഒരു കാലമുണ്ടായിരുന്നു.മര്‍ദ്ദനങ്ങള്‍ ,ഒളിവുജീവിതം,ജയില്‍വാസം എന്നിങ്ങനെയുള്ള കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് 'വിണ്ട കാലടികള്‍ ' എന്ന കവിത.
ഉച്ചഭക്ഷണത്തിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നഗ്നപാദനായ് കണ്ട പി. ഭാസ്കരനോട് ഭിഷഗ്വരനായ സുഹൃത്ത് ചെരുപ്പും സോക്സും ഇല്ലാതെ നടക്കരുത് എന്നും വിണ്ട കാലടികള്‍ അനാരോഗ്യത്തിന്റെ ലക്ഷണം ആണെന്നും പറഞ്ഞു.തന്റെ വിണ്ട കാല്‍പ്പാദങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട് എന്നദ്ദേഹം ഓര്‍ത്തു.തന്റെ ശക്തിയും ശുദ്ധിയുംആരോഗ്യവും ഈ വിണ്ട കാല്പ്പാദങ്ങള് ആണെന്ന അറിവ് ഈ സുഹൃത്തിന് എങ്ങനെ അറിയാനാകും?.ചെരുപ്പുകളില്ലാതെ വരമ്പിലൂടെയും ചെമ്മണ്ണിലൂടെയും പൊള്ളുന്ന വെയിലേറ്റ് ഏറെ ദൂരം താണ്ടിയത് ഈ വിണ്ട കാലുകളുപയോഗിച്ചാണ്.ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടത്ത് ഒളിവില്‍ കഴിയുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ ഒറ്റയ്ക്ക് തിരിച്ചപ്പോള്‍ ഇടിവെട്ട് ചൂട്ടിന്റെ വെളിച്ചം പോലെയും പെരുംമഴ തണുത്തനീരുറവ പോലെയും തോന്നിച്ചു.അന്ന് തന്നെ നയിച്ച ഈ നഗ്നപാദങ്ങള്‍ തന്നെയാണ് എന്നും ബലമായത്.
പുല്ലൂറ്റ്-തൃശ്ശൂര്‍ റോഡില്‍ ഞങ്ങള്‍ ചെരുപ്പില്ലാത്തവര്‍ മൂവര്‍ണ്ണക്കൊടി ചൂടിസമരഗാനങ്ങള്‍ പാടി നടന്ന കഥ ഇന്നത്തെ തലമുറയിലെ കണ്ണിയായ സുഹൃത്തിന് എങ്ങനെ അറിയാനാകും.നമ്മുടെ ചരിത്രങ്ങള്‍ വ്യത്യസ്തമാണ്.
കൃഷിക്കാരന്റെ വീട്ടില്‍ നിന്ന് കഞ്ഞികുടിച്ച് പിന്നിയ പായയില്‍ ഉറങ്ങി,പാടത്തിന്റെ വക്കത്തുള്ള കിണറുവെള്ളത്തില്‍ കുളിച്ച് വണ്ടിക്ക് കാശില്ലാഞ്ഞതിനാല്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ കുതിച്ചുനടന്നത് ഈ ചെരുപ്പില്ലാ പാദങ്ങളാണ്.
ചൂരലടിയേറ്റിട്ടും ചുളുങ്ങാത്ത ചോരച്ചാലുകളില്‍ അടിതെറ്റിവീഴാത്ത പാദങ്ങളിലെ വിള്ളലുകള്‍ ഓരോ ചരിത്രമാണ് .ചെരുപ്പില്ലാതെ സഞ്ചരിച്ച അനേകരുടെ വിണ്ടുകീറിയ കാല്പ്പാദങ്ങളാണ് കേരളചരിത്രത്തെ രൂപപ്പെടുത്തിയത്.
മണ്ണില്‍ വീഴുന്ന വിയര്‍പ്പിന്റെ ഉപ്പും കയ്പ്പും എന്നിലേക്കെത്തിക്കുന്ന ശക്തിസംഭരണികള്‍ ആണ് ഈ കാല്പ്പാദങ്ങള് .അവ ഇല്ലെങ്കില്‍ അക്കിലിസ്സിനെപ്പോലെ ലോകബന്ധം വിട്ടവനെ പോലെയാകും.ഓരോ ചുവടുവയ്ക്കുമ്പോഴും ഉണ്ടാകുന്ന വേദനകള്‍ പോലും പഴയകാല ഓര്‍മ്മകള്‍ പുതുക്കുന്നു.ഭൂമിയോടെന്നെ ബന്ധിക്കുന്ന തായ്വേരാണവ.ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്കുന്ന കണ്ണാടികളാണവ.
പട്ടുസോക്സില്‍ പാദം പൊതിഞ്ഞാലും നൃത്തപ്പാട്ടുകള്‍ക്കൊപ്പം ഷൂസും പൃഷ്ഠവും ചലിച്ചാലും ലിഫ്റ്റ് നിലച്ചാലും ചെരിപ്പില്ലാത്തവരായ പാദം വിണ്ടുകീറിയവര്‍ തന്നെയാണെന്റെ സുഹൃത്തുക്കള്‍ .ആ വിണ്ടപാദങ്ങള്‍ തന്റെ നേട്ടങ്ങള്‍ ആണ്. .ആരോഗ്യം തരുന്ന ഉപ്പുനീരുറവകളാണ്.
[അലസതയും സുഖലോലുപതയും മാത്രം കൈമുതലായുള്ള ഇന്നത്തെ തലമുറയെ കവി വിമര്‍ശിക്കുന്നു.കവി രണ്ടു സംസ്കാരങ്ങളുടെ കാഴ്ചപ്പാടുകളെ വിലയിരുത്തുന്നു.വിണ്ടകാല്‍പ്പാദം സുഹൃത്തിന് അനാരോഗ്യ ലക്ഷണം ആണെങ്കില്‍ കവിക്കത് നേട്ടമാണ്.കവി തന്റെ ധര്‍മ്മം തിരിച്ചറിയുന്നു.അവശരോടൊപ്പം നില്‍ക്കുന്നതാണ് തന്റെ നിയോഗം എന്ന് കവി മറക്കുന്നില്ല.]
ലിങ്ക്
![]() |
| പി.ഭാസ്കരന് |
Sunday, July 22, 2012
പത്താംക്ലാസ്സ് കേരളപാഠാവലി-3 അര്ജ്ജുനവിഷാദയോഗം
മഹാഭാരതത്തില്‍ വേദവ്യാസന് പറയാതെ പോയ കാര്യങ്ങള്‍ക്ക് സ്വയം ചോദ്യം ചോദിച്ച് ഉത്തരം കണ്ടെത്തുകയാണ് 'ഭാരതപര്യടന'ത്തിലൂടെ കുട്ടികൃഷ്ണമാരാര് ചെയ്യുന്നത്.വ്യാസന് മൌനം പാലിച്ച സന്ദര്‍ഭങ്ങള്‍ കണ്ടെത്തി കഥാപാത്രങ്ങളിലൂടെ,അവരുടെ മനസ്സിന്റെ ഉള്ളറകളിലൂടെ യാത്ര ചെയ്യുന്നു മാരാര്‍ .അര്ജ്ജുനവിഷാദയോഗം എന്ന ലേഖനം യുദ്ധത്തിന്റെ നിഷ്ഫലതയിലാണ് ഊന്നുന്നത്.അര്‍ജ്ജുനനെ ഒട്ടേറെ വലച്ച സംഭവങ്ങളെ വിശകലനം ചെയ്യുന്നു.
ചുരുക്കം ചിലര്‍ മാത്രം അവശേഷിച്ച പരിതാപകരമായ അവസ്ഥ കണ്ട് ഇനി ഒരിക്കലും യുദ്ധം ചെയ്യില്ല എന്ന് തീരുമാനിച്ച് അശ്വമേധത്തിനിറങ്ങിയ അര്ജ്ജുനന് പിന്നേയും പലരേയും കൊല്ലേണ്ടിവന്നു.ദുശ്ശളയുടെ ഭര്‍ത്താവ് ജയദ്രഥന്റെ രാജ്യമായ സൈന്ധവരാജ്യത്തില്‍ അശ്വം എത്തി.[യുദ്ധത്തില്‍ ജയദ്രഥനെ വധിച്ചത് അര്‍ജ്ജുനനാണ് ]ജയദ്രഥന്റെ മകനായ സുരഥനാണ് ഇപ്പോള്‍ ആ രാജ്യം ഭരിക്കുന്നത്.തന്റെ പിതാവിനെ വധിച്ചവന് നാട്ടിലെത്തിയെന്നറിഞ്ഞ നടുക്കത്തില്‍ സുരഥന് മരിച്ചുവീണു.ആ നാട്ടുകാര്‍ അര്‍ജ്ജുനനോട് ശക്തമായ് പോരാടി.അവരോടെതിര്‍ത്ത് അവശനായെങ്കിലും അര്ജ്ജുനന് വിജയിച്ചു.
മരണപ്പെട്ട സുരഥന്റെ പിഞ്ചുകുഞ്ഞിനേയും എടുത്തുകൊണ്ട് സഹോദരിയായ ദുശ്ശള വിലപിച്ചുകൊണ്ട് മുന്നില്‍ വന്നുനിന്നപ്പോള്‍ എന്തുവേണമെന്ന് അര്ജ്ജുനന് ചോദിച്ചു.അവള്‍ക്ക് ഒന്നിനോടും ഒരു പരാതിയുമില്ല.ആ കൈക്കുഞ്ഞിനോട് ആയിടെ അഭിമന്യുവിന് ജനിച്ച കുഞ്ഞിനോടെന്ന വിധം വാത്സല്യം തോന്നണമേ എന്ന് അവള് യാചിച്ചു.ആയുധം നിഷ്ഫലം എന്ന് അറിഞ്ഞ ആ മുഹൂര്‍ത്തത്തില്‍ അര്‍ജ്ജുനന്റെ ഹൃദയം പറഞ്ഞറിയിക്കാനാവാത്ത ദു:ഖത്തില്‍ മുങ്ങിപ്പോയ്.. .
തങ്ങള്‍ ചെയ്ത 'വീരകൃത്യങ്ങള്‍ ' കാരണമാണല്ലോ സഹോദരി അനാഥയായ് പിച്ചക്കാരിയെ പോലെ തങ്ങളുടെ മുന്നില്‍ വന്നു നില്‍ക്കുന്നത് .നൂറ്റഞ്ചു സഹോദരന്മാരുടെ പെങ്ങള് ഇപ്പോഴിതാ അശരണയായ് കേഴുന്നു.എന്തൊക്കെ നേടി എന്നുപറഞ്ഞാലും ഈ അധര്മ്മത്തിന് പരിഹാരം കണ്ടെത്താനാവില്ലയെന്ന തിരിച്ചറിവ് അര്‍ജ്ജുനനെ വിഷാദത്തിലേക്ക് നയിക്കുന്നു.
പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ നാണംകെട്ട നിസ്സംഗത പാണ്ഡവര്‍ക്കുണ്ടായി.ഇന്ന് ഇവളെ രക്ഷിക്കാന്‍ ആങ്ങളമാരില്ലല്ലോ.സഹോദരിയെ സംരക്ഷിക്കേണ്ടിയിരുന്ന തനിക്ക് ഇന്ന് വീണ്ടും നാണംകെട്ട ആ നിസ്സംഗത വന്നോ എന്ന് അര്ജ്ജുനന് ചിന്തിക്കുന്നു.
തന്റെ പുത്രനെ കൊന്നവനായ ജയദ്രഥനെ താനും കൊന്നു.എന്നാല്‍ അയാളുടെ പുത്രനെ മനസ്സറിഞ്ഞുകൊണ്ടല്ലയെങ്കിലും പേടിപ്പിച്ചു കൊന്നത് എത്ര ഭീകരമായിപ്പോയ്!!!!!!!!! !
താന്‍ രക്ഷിക്കേണ്ടിയിരുന്ന സ്ത്രീ തന്റെ പേരക്കുഞ്ഞിന്റെ ജീവനുവേണ്ടി തന്നോട് യാചിക്കെണ്ടിവന്നത് എത്ര പരിതാപകരം!ഇങ്ങനെ അര്ജ്ജുനന് ചിന്തയാല്‍ വേട്ടയാടപ്പെടുന്നു.വ്യാസന് ചുരുക്കം വാക്കുകള്‍ മാത്രമേ ഈ അവസ്ഥയെ കുറിക്കാന്‍ ഉപയോഗിക്കുന്നുള്ളൂ.
യുദ്ധത്തിനു ശേഷമുള്ള മഹാഭാരതകഥ ശോകപൂര്‍ണ്ണമാണ് .കര്ണ്ണന് തന്റെ സഹോദരനാണ് എന്നറിഞ്ഞപ്പോള്‍ യുധിഷ്ഠിരന് അനുഭവിച്ച ആത്മനിന്ദ പറഞ്ഞറിയിക്കാന്‍ പറ്റില്ല .തന്റെ ദിവ്യായുധങ്ങളെല്ലാം പ്രയോജനമില്ലാത്തതാണെന്ന അറിവ് മുന്‍പും അര്ജ്ജുനന് ഉണ്ടായിട്ടുണ്ട്.യാദവസ്ത്രീകളേയും കുട്ടികളേയും കാട്ടാളന്മാരില് നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അസ്ത്രവിദ്യകള്‍ പ്രയോജനകരമാകാഞ്ഞ അനുഭവത്തില്‍ നിന്നും എല്ലാം അറിഞ്ഞതാണ്.
പാണ്ഡവന്മാര് സകലതും പരിത്യജിച്ച് മഹാപ്രസ്ഥാനത്തിനു മരവുരി ധരിച്ച് പുറപ്പെട്ടപ്പോള്‍ അഗ്നിദേവന് പ്രത്യക്ഷപ്പെട്ടുപറഞ്ഞപ്പോള്‍ മാത്രമാണ് ഗാണ്ഡീവം വെള്ളത്തിലിട്ട് യാത്ര തുടര്‍ന്നത്.ഒരാള്‍ നേട്ടമെന്നെണ്ണുന്ന കാര്യം അയാള്‍ക്ക് പ്രയോജനകരം അല്ലെന്നറിഞ്ഞിട്ടും അത് കൈവെടിയാത്ത അവസ്ഥയോര്‍ത്ത് കവി ദു:ഖിക്കുന്നു.
[മനുഷ്യനെ മൃഗമാക്കുന്ന ഒന്നാണ് യുദ്ധം.സ്വന്തക്കാരേയും ബന്ധുക്കളേയും കൊന്നൊടുക്കിയിട്ട് ഒരു ദിവസം പോലും സന്തോഷിച്ചു ജീവിക്കാന്‍ പാണ്ഡവര്‍ക്കാകുന്നില്ല.യുദ്ധത്തെക്കുറിച്ച് എഴുതിയ കൃതികളെല്ലാം യുദ്ധവിരുദ്ധകൃതികളാണ്.ലോകമഹായുദ്ധങ്ങളുടെ നാശം കൊണ്ടറിഞ്ഞവരാണ് നാം.യുദ്ധങ്ങള്‍ക്കെതിരെ മനുഷ്യരെ ഉണര്‍ത്തുക എന്ന കൃത്യം ചെയ്യേണ്ട കടമ എഴുത്തുകാര്‍ക്കുണ്ട്.]
Subscribe to:
Posts (Atom)


















