Sunday, June 3, 2012

2012-2013 അധ്യയന വര്‍ഷത്തില്‍ .........

       അറിവിന്‍റെ

              നന്മയുടെ

                        സ്നേഹത്തിന്‍റെ

                               സന്ദേശവാഹകരാകാം

Wednesday, May 30, 2012

മലയാളം'

പത്താംക്ലാസ്സ് അടിസ്ഥാനപാഠാവലി
ഭൂമി  ഊട്ടുന്നതിനു മുന്‍പ്‌ ഗര്‍ഭാവസ്ഥയില്‍  പൊക്കിള്‍ക്കൊടിയിലൂടെ ശിശുവിനെ അമൃതൂട്ടുന്നു മാതൃഭാഷ.ഈറ്റുനോവില്‍ വളര്‍ന്ന്‍ ഉലുവയുടേയും വെളുത്തുള്ളിയുടേയും ഗന്ധത്തിലേക്ക് നയിച്ചവളാണ് ഭാഷ.ഗര്‍ഭാശയത്തിലെ ഇരുട്ടില്‍ നിന്ന് ലോകത്തേക്കെത്തിയ ശിശുവിന്‍റെ ശരീരത്തിലെ ചോര വെളിച്ചത്തിന്‍റെ അപ്പൂപ്പന്‍താടികള്‍ കൊണ്ട് തുടച്ച് മാമ്പൂമണത്തില്‍ കുളിപ്പിച്ചവളും ഭാഷ തന്നെ.ശിശുവിന് ആദ്യമായ്‌ നല്‍കുന്നത് പൊന്നും  വയമ്പുമാണ്.ഇവയിലൂടെ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകര്‍ന്നുനല്‍കുന്നവളാണ് ഭാഷ.

ഇരയിമ്മന്‍തമ്പിയുടെ താരാട്ടുപാട്ടും ഉണ്ണായിവാര്യരുടെ ആട്ടകഥയിലെ പദങ്ങളും കൊണ്ട്സ്വപ്നങ്ങളിലേക്ക് ഉറക്കിക്കിടത്തിയവളാണ് ഭാഷ.സ്വപ്നം തരുന്നതും ഭാഷയാണ്‌.വിരല്‍ത്തുമ്പില്‍ പിടിച്ച് മണലില്‍ ഹരിശ്രീയുടെ രാജമല്ലികള്‍ വിടര്‍ത്തിയവള്‍ ആണ്‌ ഭാഷ.സൂര്യന്‍ഉദിക്കുന്നതിനോടൊപ്പം അച്ഛന്‍റെ മേല്‍നോട്ടത്തില്‍ പഠനം തുടങ്ങി.വ്യാകരണം കാട്ടി ഭാഷ പേടിപ്പിച്ചു.കവിത കാട്ടി പ്രലോഭിപ്പിച്ചു.സ്ലയിറ്റില്‍ വിടരുന്ന മഴവില്ലുപോലെയും പുസ്തകത്താളില്‍ പെറ്റ്പെരുകുന്ന മയില്‍‌പ്പീലിപോലെയുമാണ് ഭാഷ.മധുരവും ചവര്‍പ്പും ഇടകലര്‍ന്ന ഇലഞ്ഞിപ്പഴം പോലെ ഭാഷ ചുണ്ടില്‍ നിന്നുതിര്‍ന്നു. വഴിയരികില്‍ കേട്ട സംഗീതം പോലെ ഭാഷയെ കിട്ടി.സ്വരങ്ങളും വ്യഞ്ജനങ്ങളും ചേര്‍ന്ന അമ്പത്തിയൊന്നക്ഷരങ്ങള്‍ ഉള്ളവളാണ് ഭാഷ.

ഞാറ്റുവേലപ്പാട്ടുകളും കിളിപ്പാട്ടുകളും ഭാഷ തന്നു.ആടലോടകത്തിന്റെ മണമുള്ള നാട്ടറിവുകളും പഴഞ്ചൊല്ലുകളും ഭാഷയെ പ്രകാശിപ്പിക്കുന്നു.ഉത്തരം കണ്ടെത്താന്‍ പാമ്പിന്‍ മാളങ്ങള്‍ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ട കടങ്കഥകള്‍ പറഞ്ഞുതന്നു ഭാഷ. .ചിലപ്പോള്‍ അത് മൈലാഞ്ചി വഴികള്‍ ആകും.സന്ധ്യയില്‍ എഴുത്തച്ഛന്റെ രാമായണപാരായണമായി  ഭാഷ മാറുന്നു.പച്ചകുത്തി കിരീടമണിഞ്ഞ് അരമണിയുംചിലമ്പും കുലുക്കി തുള്ളലിലൂടെ ഭാഷ നൃത്തം വയ്ക്കുന്നു.ഉത്സവത്തിന്‍റെ അടുത്ത ദിവസം പ്രഭാതമയക്കത്തില്‍ ആട്ടപ്പാട്ടായ്‌ ഭാഷയെ കേള്‍ക്കാം.ക്ഷീരസാഗരത്തില്‍ ശയിക്കുന്ന മഹാവിഷ്ണുവിനെ പ്രകീര്‍ത്തിക്കുന്ന സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളിലും ഭാഷ ഉണ്ട്.

ലില്ലിപ്പുഷ്പ്പം പോലെ നിര്‍മ്മലയും മനോഹരിയുമായ ഭാഷയെ  ബൈബിളില്‍ സോളമന്‍റെ ഉത്തമഗീതങ്ങളിലൂടെ  അറിയുന്നു.മോശയുടെ പുസ്തകങ്ങളിലൂടെ നിയമഭാഷ പഠിക്കുന്നു.കാളക്കൂറ്റന്മാരുടെ കരുത്തിനെ മുട്ടുകുത്തിച്ച ദാവീദിന്റെ സങ്കീര്‍ത്തനങ്ങളിലൂടെ ഭാഷ ഹൃദയസ്പര്‍ശി ആകുന്നു.ക്രൂശിതന്റെ വിലാപവും ഉയിര്‍പ്പിന്റെ സന്തോഷവും പകര്‍ന്ന് തന്നവളാണ് ഭാഷ.
[ ഭൂമിയുടെ ഉല്‍പ്പത്തി മുതല്‍ ശബ്ദരൂപത്തില്‍ അവതരിച്ച ഭാഷയ്ക്ക് മനുഷ്യസമൂഹത്തില്‍ ഉള്ള  സ്വാധീനത്തെക്കുറിച്ചാണ് സച്ചിദാനന്ദന്റെ മലയാളം എന്നകവിതയില്‍ വര്‍ണ്ണിക്കുന്നത്.ഗന്ധമായും നാദമായും നിറമായും ഭാഷ സ്വാധീനിക്കുന്നു.പഴമൊഴികള്‍ക്കും കടംകഥകള്‍ക്കും ഭാഷയില്‍ സ്ഥാനമുണ്ട്.മലയാളഗദ്യം കാല്‍പ്പനികഭാഷയെ പരിചയപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ ബൈബിള്‍ തര്‍ജമയിലൂടെയാണ്]


സച്ചിദാനന്ദന്‍









Sunday, May 20, 2012

ചിന്ത

"ഒരു കടമ നിര്‍വ്വഹിച്ചാലുള്ള 

പ്രതിഫലംമറ്റൊന്നു നിറവേറ്റാനുള്ള

ശക്തിയാണ്"

     ജോര്‍ജ്ജ് എലിയറ്റ്

Thursday, May 17, 2012

സൗന്ദര്യപൂജ




















 *******************************************************************************
പി.കുഞ്ഞിരാമന്‍നായര്‍
  പ്രകൃതി സ്നേഹിയായ കവി.കളിയച്ഛന്‍,  സൗന്ദര്യപൂജ ,പൂമൊട്ടിന്റെ കണി,നരബലി,ചന്ത പിരിഞ്ഞിട്ടും ഇവ പ്രധാന കൃതികള്‍ 
താമരത്തോണി,വസന്തോത്സവം,കവിയുടെ കാല്‍പ്പാടുകള്‍,നിത്യകന്യകയെത്തേടി ,ഓണപ്പൂവ്‌,നിറപറ  ഇവയും കുഞ്ഞിരാമന്‍നായരുടെ കൃതികളാണ്.കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.

കേരളീയ പ്രകൃതിയെ കവിതയിലേക്ക് സന്നിവേശിപ്പിച്ച മലയാള കവികളില്‍ കുഞ്ഞിരാമന്‍ നായരുടെ സ്ഥാനം ഒന്നാമതാണ്.പ്രകൃതി സൗന്ദര്യത്തില്‍ അദ്ദേഹം ലയിച്ചതിന്റെ തെളിവാണ് സൗന്ദര്യപൂജ .പ്രകൃതി സൗന്ദര്യത്തില്‍ മതിമറന്ന അദ്ദേഹത്തിന്‍റെ മനസ്സില്‍ പ്രഭാതംപൂക്കളമിട്ടു.സന്ധ്യ ഓണത്തിന്റെ കുമ്പിളേന്തി.ഭാഷയുടെ അനിര്‍വചനീയ സൌന്ദര്യം ഈ കവിതയില്‍ കാണാം.


Wednesday, May 16, 2012

അവലോകനം- കാലിലാലോലം ചിലമ്പുമായ്‌

      ഏതു കലയ്ക്കും അത് ഉത്ഭവിച്ച നാടിന്‍റെ സംസ്കാരവുമായ്‌   ബന്ധമുണ്ട്.കഥകളിചടങ്ങുകള്‍,വേഷം,സംഗീതം,വാദ്യംഇവയ്ക്ക് കേരളീയത്തനിമയുണ്ട്.കാലത്തിനനുസരിച്ച് കലാഭിരുചിയില്‍ മാറ്റം വരും.നളചരിതത്തിലെ ഭാഷ മണിപ്രവാളമാണ്.ശുദ്ധ മണിപ്രവാളവും ശുദ്ധ സംസ്കൃതവും ഉപയോഗിച്ചിരിക്കുന്നു.പ്രകൃതിദത്തമായ ചായങ്ങള്‍ ആണ് കഥകളിക്ക് ഉപയോഗിക്കുന്നത്.കണ്ണ് ചുമപ്പ് നിറമാകാന്‍ ചുണ്ടപ്പൂ,മനയോലമുഖത്ത്തേയ്ക്കുന്നു.ചായില്യംചുണ്ട്ചുവപ്പിക്കുന്നു.നീല വണ്ടിന്റെ ഓട് കിരീടത്തില്‍ പതിപ്പിക്കുന്നു.ചുട്ടിക്ക് അരിമാവുപയോഗിക്കുന്നു.
    കഥകളിയേക്കാള്‍പ്രാചീനമാണ്കൂടിയാട്ടം.സാമൂഹ്യാവസ്ഥകള്‍ ചിത്രീകരിച്ചിരിക്കുന്നു.തന്റെ ചുറ്റുമുള്ള ലോകത്തെ വിദൂഷകന്‍ പുരാണത്തിലേക്ക്‌ കൊണ്ടുപോകുന്നു.കഥകളിക്ക് രൂപം നല്‍കാന്‍ സ്വാധീനം ചെലുത്തിയ കലാരൂപമാണ് കൂടിയാട്ടം.കയ്യേറ്റത്തെ കുറിച്ചാണ് വിദൂഷകന്‍ പറയുന്നത്.
    ഏതൊരു കലയും നേരിടുന്ന നാശത്തെക്കുറിച്ചാണ് ആര്‍ട്ട് അറ്റാക്ക്എന്നചെറുകഥയിലൂടെഅനാവരണംചെയ്യുന്നത്. കലാമൂല്യങ്ങള്‍  ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ശിവരാമന് നിലനില്‍പ്പ്‌ സാധ്യമല്ലാതാകുന്നു.കലകളോടുള്ള മാറുന്ന മനോഭാവം എം.മുകുന്ദന്‍ വളരെ ഹൃദ്യമായ്‌അവതരിപ്പിച്ചിരിക്കുന്നു.

Saturday, May 12, 2012

എ.ടി.എമില്‍ നിന്നും കാശ് കൈപ്പറ്റാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട സുഹൃത്തുക്കള്‍ക്കായ്‌

Friday, May 11, 2012

ആര്‍ട്ട് അറ്റാക്ക്



1

2






ചിത്രം ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?


നാഷണല്‍ ടൈംസ് എന്ന പത്രസ്ഥാപനത്തിലെ കലാനിരൂപകനാണ് ശിവരാമന്‍.സന്ധിവാതം വന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളും അയാള്‍ക്കുണ്ട്.കോളേജ് ഓഫ് ആര്‍ട്ടില്‍ ബി.എഫ്..എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്‌ മകള്‍ ആരതി.തുന്നല് വിട്ട് വലുതായ പാന്റിന്റെ കീശ,ഓട്ടകള്‍വീണ സോക്സ്,തേഞ്ഞ ഷൂസ് ...ഇതാണ് ശിവരാമന്‍.
   ഡപ്യൂട്ടി എഡിറ്റര്‍ ഗിരിരാജ് പേനയ്ക്ക് ശക്തി വേണം എങ്കില്‍ ഇറച്ചിയും മീനും തിന്നണം എന്ന് പറഞ്ഞത്‌ തന്നെ കളിയാക്കിയാണോ എന്ന് വരെ അയാള്‍ക്ക് തോന്നി.
സീസണനുസരിച്ച്വില കുറയുന്ന പച്ചക്കറി മാത്രമേ അയാള്‍ വാങ്ങിയിരുന്നുള്ളൂ.
     ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദമെടുത്ത ഗിരിരാജ് എം.എഫ് ഹുസൈനിന്‍റെ ചിത്രങ്ങളെക്കുറിച്ച് താനെഴുതിയ ലേഖനത്തില്‍ ഇടപെടുന്നത് ശിവരാമന് ഉള്‍ക്കൊള്ളാന്‍ ആയില്ല.ഗിരിരാജിനു ചിത്രങ്ങളെ കുറിച്ചുള്ള അറിവ്‌ വായനയില്‍ നിന്നും മാത്രമാണ് ,ചിന്തയില്‍ നിന്നല്ല എന്ന് ശിവരാമന് മനസ്സിലായി.സൂസയുടെ വരയാണ് ഹുസ്സൈനിന്‍റെ  വരയെക്കാള്‍ നല്ലതെന്ന് ശിവരാമന് അഭിപ്രായമുണ്ടായിരുന്നു.എന്നാല്‍ താരതമ്യപഠനത്തിനു അദ്ദേഹം സ്ഥാനം കൊടുത്തില്ല  .തന്റെ മനസ്സാക്ഷിക്ക് എതിരായ്‌ ഒന്നും അയാള്‍ ചെയ്തില്ല.അതാണ്‌ ആര്‍ട്ട്‌ ക്രിറ്റിക് എന്ന നിലയില്‍ ശിവരാമന്‍ പ്രശസ്തനാകാന്‍ കാരണം.
[ദാരിദ്ര്യ കാരണവും].
    ഭാരതീയ ടൈമ്സിന്‍റെ ആര്‍ട്ട് ക്രിട്ടിക്ക് ആയ നരേഷ്‌ മല്‍ഹോത്രയെ പോലെ വിദേശത്ത് 
പോകാത്തത് എന്താണെന്ന ആരതിയുടെ ചോദ്യത്തിന് അച്ഛനൊരു പഴഞ്ചനാണ് എന്ന ഉത്തരമാണ് കിട്ടിയത്‌.ഗിരിരാജും വലിയൊരു ഫ്ലാറ്റ്‌ വാങ്ങിയപ്പോള്‍ ശിവരാമന് അതിശയമായ്‌ ശിവരാമന്‍ എഴുതുന്ന കലാപ്രദര്‍ശനങ്ങളുടെ നിരൂപണം ചിത്രങ്ങളോടെയാണ് നല്‍കിയിരുന്നത്.ചിത്രങ്ങള്‍ ഗ്യാലറിയില്‍ പോയ്‌ കണ്ടാല്‍ മതിയെന്നും പത്രത്തിന്‍റെ വില പിടിച്ച സ്പേസ് കളയാനാവില്ലെന്നും പറഞ്ഞ ഗിരിരാജ്  പത്രത്തില്‍ചിത്രങ്ങള്‍ കൊടുക്കുന്ന പതിവ്‌ നിറുത്തി.
 ടെക്നോളജിയുടെ വികസനം ശിവരാമനുംഅറിഞ്ഞു.ടൈപ്പ്റൈറ്ററുകളുടെ സ്ഥാനത്ത്‌ 
കമ്പ്യൂട്ടറുകള്‍ വന്നു.പരിഷ്ക്കാരം വസ്ത്രധാരണത്തിലും ഭാഷയിലും കടന്നു വന്നു.ശിവരാമന് ആത്മവിശ്വാസം വരെ നഷ്ട്ടമായ്‌.ഭാര്യ ലക്ഷ്മിയുടെ മരുന്നുകള്‍ വാങ്ങാന്‍ വരെ കാശ് തികയാതെയായ്‌.ഫാഷന്‍ഷോ ഇവന്‍റ് കവര്‍ ചെയ്യാന്‍ പോകണം എന്ന ആജ്ഞയെ അംഗീകരിക്കാതെ പരിതോഷ്‌ സെന്നിന്റെ റെട്രോസ്പെക്‌ടീവ് കവര്‍ ചെയ്തു.എന്നാല്‍ പത്രത്തില്‍ വന്നത് ഫാഷന്‍ഷോവിന്റെ കവര്‍ സ്റ്റോറി ആയിരുന്നു.
  'എന്‍റെ അച്ഛന്‍' എന്ന ചിത്രത്തിന് മകള്‍ക്ക് സമ്മാനം കിട്ടി.കുറെ കടും നിറത്തിലുള്ള ത്രികോണങ്ങളും വൃത്തങ്ങള്‍ക്കുമിടയില്‍ തന്റെ മുഖം കാണാന്‍ അയാള്‍ക്കായില്ല....


കലയെ കച്ചവടച്ചരക്കാക്കുന്ന ആധുനികയെ വെളിവാക്കുന്നു ഈ ചെറുകഥ.കലാമൂല്യങ്ങള്‍ ഉപേക്ഷിക്കാത്ത പണത്തിന് വേണ്ടി കലയെ പണയം വയ്ക്കാത്ത ശിവരാമന്‍ കാലത്തിനനുസരിച്ച് കോലം മാറാന്‍ കൂട്ടാക്കുന്നില്ല.പുതിയ കാല പ്രഫഷണലുകള്‍ ജീവിക്കാന്‍ വേണ്ടി കലയെ വികൃതമാക്കാന്‍ മടിക്കുന്നില്ല.
ആര്‍ട്ട് അറ്റാക്ക് എന്ന ശീര്‍ഷകം വളരെ അനുയോജ്യമാണ്.കലയുടെ നേര്‍ക്കുള്ള ആക്രമണമായോ കലകളുടെ നാശമായോ കലാസ്തംഭനമായോ കൂട്ടിവായിക്കാം.കലയെ ആരാധിക്കുന്ന ഒരുമനുഷ്യന്‍റെ  ദുരന്തമാണീ കഥ.
********************************************************************************
ചോദ്യങ്ങള്‍
1.കലാനിരൂപകര്‍ എന്ന നിലയില്‍ ശിവരാമനെയും ഗിരിരാജിനെയും താരതമ്യം ചെയ്യുക.
2.ശീര്‍ഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക
3.കലകളില്‍ ഏതു കലകള്‍ക്കാണ് പത്രമാധ്യമങ്ങളില്‍ സ്ഥാനം കിട്ടുന്നത്?എന്തുകൊണ്ട്?
      എം മുകുന്ദന്‍                                                                        [ദിനോസറുകളുടെ കാലം]









*********************************************
ഫ്രാന്‍സിസ് ന്യൂട്ടന്‍ സൂസ

പരിതോഷ്‌ സെന്‍
എം.എഫ് ഹുസൈന്‍         






അധ്യാപകര്‍ക്ക്‌ ഐ.റ്റി @സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനത്തില്‍ ആദ്യമായ്‌ ആനിമേഷന്‍ ചെയ്ത സന്തോഷം ഇ മെയിലിലൂടെ പങ്ക് വച്ച ധന്യ വി.ആര്‍ [എച്ച്.എസ്.എ ഇംഗ്ലീഷ്] ന്‍റെ കൊച്ചു സന്തോഷത്തില്‍ ഇളംകുന്നപ്പറവകളും  ആശംസ നേരുന്നു.....

Wednesday, May 9, 2012

മുരിഞ്ഞപ്പേരീം ചോറും

                                               മുരിഞ്ഞപ്പേരീം ചോറും
കൂടിയാട്ടം


    അതിപ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം.ഭാരതത്തില്‍ ഇന്നവശേഷിക്കുന്നഒരേയൊരു സംസ്കൃത നാടകാഭിനയ സമ്പ്രദായമാണ് കൂടിയാട്ടം.കൂടിയാട്ടത്തെ മനുഷ്യരാശിയുടെ പൈതൃകത്തിന്‍റെ മഹത്തായ കലാസൃഷ്ട്ടിയായ് 2001 മെയ്‌ 18 ന്  യുനെസ്കൊ പ്രഖ്യാപിച്ചു.കൂത്ത് എന്നും പണ്ട് പേരുണ്ടായിരുന്നു.

    രണ്ട്‌ തരം കൂത്തുകള്‍ കേരളത്തില്‍ ഉണ്ട്
                            തോല്‍പ്പാവക്കൂത്ത്,ചാക്യാര്‍കൂത്ത്
    മുഖ്യമായ്‌  രണ്ടു ഭാഗങ്ങള്‍ കൂത്തിന് ഉണ്ട് .
ഒന്നിലധികം ആളുകള്‍ അവതരിപ്പിക്കുന്ന നാടകാഭിനയം[കൂടിയാട്ടം],ഒരാള്‍ ഒറ്റയ്ക്ക് രസകരമായ്‌ അവതരിപ്പിക്കുന്ന വിദൂഷകക്കൂത്ത്.ഈ വിദൂഷക അഭിനയം കൂടിയാട്ടത്തില്‍ നിന്നെടുത്ത്‌ ചാക്യാന്മാര്‍ വിസ്തരിച്ചു.കൂടിയാട്ടത്തില്‍ നിന്നും വ്യത്യസ്തമായി പ്രബന്ധങ്ങളെ ആശ്രയിച്ച കൂത്തായതിനാല്‍ പ്രബന്ധക്കൂത്ത് എന്നും വിളിക്കാറുണ്ട്.

  വിദൂഷകന്റെ നിര്‍വ്വഹണത്തിനു തന്നെ അഞ്ചു ദിവസമെടുക്കും.കുലശേഖരവര്‍മ്മ രചിച്ച സുഭദ്രാധനഞ്ജയം ഒന്നാം അങ്കത്തിലെ വിദൂഷകക്കൂത്തില്‍ നിന്നുള്ള ആദ്യ ഭാഗമാണ് മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗം.

    കൂടിയാട്ടത്തിന്‍റെ നാലാം ദിവസം വിദൂഷകനായ കൌണ്ഡിന്യന്‍ രംഗത്ത് പ്രവേശിച്ച്‌ നായകനായ അര്‍ജുനന്റെ അടുത്ത് താന്‍ എത്തിച്ചേരാന്‍ ഇടയായ കഥ വിസ്തരിക്കുന്നു.ഭിക്ഷ യാചിച്ചുകൊണ്ടാണ് വിദൂഷകന്റെ പ്രവേശനം.ഭിക്ഷ യാചിച്ചു നിരാശനായ അയാള്‍ എല്ലാം തന്‍റെ കര്‍മ്മഫലം എന്നുപറയുന്നു.കേരളീയ ബ്രാഹ്മണരെ ബാധിച്ച സാംസ്കാരിക ജീര്‍ണ്ണത ഇതില്‍ നിഴലിക്കുന്നു.

   ധര്‍മ്മപുത്രമഹാരാജാവിന്‍റെ സേവകനായ്‌ പോകാന്‍ വിദൂഷകനെ ഗ്രാമമുഖ്യന്മാര്‍ തിരഞ്ഞെടുക്കുന്നു.വിദൂഷകന്‍ ധര്‍മ്മപുത്രരെ ചെന്നു കാണുന്നു.തന്‍റെ ദാരിദ്ര്യത്തെക്കുറിച്ച് പരോക്ഷമായ്‌ പറയുന്നു.രാജാവിന്റെ പ്രിയനായ്‌ കൊട്ടാരത്തില്‍ കഴിയുന്നു.സാമൂഹ്യാവസ്ഥകളെ ചിത്രീകരിക്കും വിധമാണ് വിദൂഷകന്‍ കഥ പറയുന്നത്.കേരളീയ ബ്രാഹ്മണര്‍  സമൂഹത്തിന്റെ മുഖ്യധാരയിലെത്തുകയും എന്നാല്‍ സാംസ്കാരിക അധ:പതനം സംഭവിക്കുകയും ചെയ്ത കാലഘട്ടത്തെ വിദൂഷകനിലൂടെ വെളിവാകും.
   മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗത്തില്‍ ദാരിദ്ര്യമാണ് പ്രമേയം.ഉന്നത കുലജാതരായതിനാല്‍ അഭിമാനബോധം മൂലം ദാരിദ്ര്യം മൂടിവച്ചു.ആ മൂടിവയ്ക്കലിനെ ചാക്യാര്‍ കളിയാക്കുന്നിടത്താണ് ഹാസ്യത്തിന്‍റെ വിജയം.

   തന്‍റെ ചുറ്റുപാടുകളെയാണ് ചാക്യാര്‍ പുരാണകഥയില്‍ സന്നിവേശിപ്പിക്കുന്നത്.മുരിഞ്ഞപ്പേരീം ചോറും തമ്മില്‍ വഴക്കാ എന്നു പറയുന്ന ചാക്യാര്‍  സമൂഹത്തിലെ കയ്യേറ്റങ്ങളെ കുറിച്ച് ഇരുത്തി ചിന്തിപ്പിക്കും ഈ നൂറ്റാണ്ടിലും.മുരിങ്ങയില പണ്ടിരുന്നത് ഉപ്പേരിയുടെ സ്ഥാനത്ത്‌ ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ ചോറിന്റെ സ്ഥാനം കയ്യേറിത്തുടങ്ങിയിരിക്കുന്നു എന്നു പറയുന്ന ചാക്യാര്‍ ചോറിന്റെ അളവ്‌ കുറയുന്നത് ദാരിദ്ര്യം കൊണ്ടാണ് എന്ന് നേരിട്ട് പറയുന്നില്ല.

     കൂടിയാട്ടത്തിലെ വിദൂഷകന്‍ സംസ്കൃത നാടകങ്ങളില്‍ നായകന്റെ തോഴനായ്‌ വന്ന് രാജാവിനെ സന്തോഷിപ്പിക്കുന്ന കഥാപാത്രമാണ് .നാടകത്തിലെ വിദൂഷകന്‍ കൂടിയാട്ടത്തിലെത്തുമ്പോള്‍ പ്രധാനിയാകുന്നു.കൂടിയാട്ടത്തിലെ വാചാല കഥാപാത്രമാണിയാള്‍ .വ്യക്തമായ ലക്ഷ്യമുണ്ടയാള്‍ക്ക്.കുറവുകള്‍ ഇല്ലാതാക്കാന്‍ വിദൂഷക പരിഹാസം കാണികളെ പ്രേരിപ്പിക്കും.വിദൂഷക ഹാസ്യത്തെ കുഞ്ചന്‍നമ്പ്യാര്‍ വികസിപ്പിച്ചെടുത്തു.കാണികളെ ചിരിപ്പിക്കുക,അറിവ്‌ പകരുക,ജീവിതത്തെ കുറിച്ച് ബോധം നല്‍കുക,സാമൂഹിക വിമര്‍ശനം നടത്തുക ഇവയാണ് വിദൂഷകന്‍ ചെയ്യുന്നത്.
*******************************************************
സമൂഹത്തിലെ കയ്യേറ്റങ്ങള്‍
ചര്‍ച്ച -രാജ്യം,ഭാഷ,പ്രകൃതി,മനുഷ്യാവകാശം ഇവയ്ക്കുമേല്‍ ഉള്ള കയ്യേറ്റം.
*******************************************************
കൌണ്‍ഡിന്യന്റെ ഹാസ്യം
1.സാന്ദര്‍ഭികമായ ഹാസ്യം
2.ദാരിദ്ര്യം ഹാസ്യരൂപത്തില്‍ 
3.കാര്യസാധ്യത്തിനായ്‌ ഹാസ്യം
4.സാമൂഹിക വിമര്‍ശനം
5.ആക്ഷേപഹാസ്യം
6.മുന്‍പിന്‍ ആലോചിക്കാതെയുള്ള ഹാസ്യം
7.ആത്മപരിഹാസം
*******************************************************
ചോദ്യങ്ങള്‍
1.കയ്യേറ്റക്കാരെ കഥയിലേക്ക് കൊണ്ടുവന്നതെന്തിന്?
2.കുഞ്ചന്‍ നമ്പ്യാരില്‍ ചാക്യാരുടെ സ്വാധീനം?
*******************************************************************************
കണ്ണികള്‍
2.കേരളീയ കലകള്‍                  
*******************************************************************************
                                           
                                            കേരളീയകലകള്‍
    ആദിത്യ പൂജ , അഷ്ടപദി ,അയ്യപ്പൻ തീയാട്ട് , അയ്യപ്പൻ‌പാട്ട് ,അയനിപ്പാട്ട് ,അലാമിക്കളി അർജ്ജുന നൃത്തം , അറബനമുട്ട് , ആടിവേടൻ ,ആണ്ടി , ആണ്ടിക്കളി , ഉടുക്കുകൊട്ടിപ്പാട്ട് , ഏഴിവട്ടംകളി , എഴമത്തുകളി , ഐവർകളി , ഒപ്പന , ഓട്ടൻ തുള്ളൽ ,ഓണത്തുള്ളളൽ , ഓണത്തല്ല് ,കണ്യാർകളി , കഥകളി , ഏലേലക്കരടി , കളരിപ്പയറ്റ് , കളമെഴുത്തുപാട്ട് , കാക്കാരിശ്ശിനാടകം , കാവടിയാട്ടം , കാളിയൂട്ട് , കാളക്കളി , കാളി തീയാട്ട് , കുത്തിയോട്ടം , കുറുന്തിനിപ്പാട്ട് , കുട്ടിച്ചാത്തനാട്ടം , കുതിരവേല , കുമ്മാട്ടി , കുതിരകളി , കുറത്തിയാട്ടം , കൂടിയാട്ടം · കൃഷ്ണനാട്ടം , കേളിയാത്രം , കൈകൊട്ടിക്കളി ,  കോതാമ്മൂരിയാട്ടം , കോഴിപ്പോരുകളി ,  ·കോൽക്കളി ,കോവിൽ നൃത്തം , ചവിട്ടുനാടകം , ചാക്യാർക്കൂത്ത് , ശാലിയ പൊറാട്ട് ,ചെണ്ടമേളം  ചെറിയാണ്ടി വലിയാണ്ടി , ചോഴി , തപ്പുമേളം , തായമ്പക , താലംകളി , തിടമ്പു നൃത്തം ,തിരുവാതിരക്കളി , തിറയാട്ടം ,തിമബലി , തീയാട്ട് , തുമ്പി തുള്ളൽ , തുമ്പിയറയൽ ,തെക്കനും തെക്കത്തിയും ,തെയ്യന്നം ,തെയ്യം , തെയ്യംതിറ , തേരുതുള്ളൽ , തോൽപ്പാവക്കൂത്ത് · തോറ്റം , ദഫ് മുട്ട് , ദാരികവധം ,നങ്ങ്യാർക്കൂത്ത് , നടീൽപാട്ട് , നന്തുണിപ്പാട്ട് , നവരാത്രി വേഷം  നാദസ്വരം , നായാടിക്കളി ,പഞ്ചവാദ്യം , പഞ്ചാരിമേളം , പടയണി , പണിയർകളി ,പതിച്ചിക്കളി , പയ്യന്നൂർ കോൽകളി , പരിചകളി ,പരിചമുട്ടുകളി ,പള്ളുകളി , പുള്ളുവൻ പാട്ട് , പൂക്കാവടിയാട്ടം , പറവേല , പറയൻ കൂത്ത് , പറയൻ തുള്ളൽ , പാക്കനാർതുള്ളൽ ,പാഠകം , പാണർപൂതം , പാണ്ടിമേളം , പാന , പാനപ്പാട്ട് , പാമ്പുതുള്ളൽ ,പാവക്കഥകളി , പുലിക്കളി ,പുള്ളുവൻ പാട്ട് , പൂതംകളി ,പൂതനും തിറയും , പൂരക്കളി ,പൊട്ടിക്കളി , പൊറാട്ടുനാടകം ,പൊറാട്ടൻ കളി ,പൊറാട്ട് , മലമക്കളി , മലവേട്ടുവർനൃത്തം , മലയൻ‌കെട്ട് , മണ്ണാൻ‌കൂത്ത് , മണ്ണാർപൂതം , മാപ്പിളപ്പാട്ട് , മാർഗ്ഗംകളി ,മാരിയമ്മപൂജ , തലയാട്ടം , മുടിയേറ്റ് , മുട്ടുംവിളിപ്പാട്ട് , മുളവടിനൃത്തം , മൂക്കൻചാത്തൻ ,മോഹിനിയാട്ടം , യക്ഷഗാനം ,വടക്കൻ പാട്ട് , തെക്കൻ പാട്ടുകൾ , വടിതല്ല് , വട്ടക്കളി , വില്ലുപാട്ട് , വേടൻ‌തുള്ളൽ ,വേലകളി , വൈക്കോൽപൂതം , ശിങ്കാരിമേളം , ശീതങ്കൻ തുള്ളൽ , ശൂരം‌പോര് ,സർപ്പം തുള്ളൽ , സർപ്പപ്പാട്ട് ,സോപാനസംഗീതം , സംഘക്കളി ·

*******************************************************************************