Friday, May 11, 2012

ആര്‍ട്ട് അറ്റാക്ക്



1

2






ചിത്രം ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം?


നാഷണല്‍ ടൈംസ് എന്ന പത്രസ്ഥാപനത്തിലെ കലാനിരൂപകനാണ് ശിവരാമന്‍.സന്ധിവാതം വന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളും അയാള്‍ക്കുണ്ട്.കോളേജ് ഓഫ് ആര്‍ട്ടില്‍ ബി.എഫ്..എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്‌ മകള്‍ ആരതി.തുന്നല് വിട്ട് വലുതായ പാന്റിന്റെ കീശ,ഓട്ടകള്‍വീണ സോക്സ്,തേഞ്ഞ ഷൂസ് ...ഇതാണ് ശിവരാമന്‍.
   ഡപ്യൂട്ടി എഡിറ്റര്‍ ഗിരിരാജ് പേനയ്ക്ക് ശക്തി വേണം എങ്കില്‍ ഇറച്ചിയും മീനും തിന്നണം എന്ന് പറഞ്ഞത്‌ തന്നെ കളിയാക്കിയാണോ എന്ന് വരെ അയാള്‍ക്ക് തോന്നി.
സീസണനുസരിച്ച്വില കുറയുന്ന പച്ചക്കറി മാത്രമേ അയാള്‍ വാങ്ങിയിരുന്നുള്ളൂ.
     ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദമെടുത്ത ഗിരിരാജ് എം.എഫ് ഹുസൈനിന്‍റെ ചിത്രങ്ങളെക്കുറിച്ച് താനെഴുതിയ ലേഖനത്തില്‍ ഇടപെടുന്നത് ശിവരാമന് ഉള്‍ക്കൊള്ളാന്‍ ആയില്ല.ഗിരിരാജിനു ചിത്രങ്ങളെ കുറിച്ചുള്ള അറിവ്‌ വായനയില്‍ നിന്നും മാത്രമാണ് ,ചിന്തയില്‍ നിന്നല്ല എന്ന് ശിവരാമന് മനസ്സിലായി.സൂസയുടെ വരയാണ് ഹുസ്സൈനിന്‍റെ  വരയെക്കാള്‍ നല്ലതെന്ന് ശിവരാമന് അഭിപ്രായമുണ്ടായിരുന്നു.എന്നാല്‍ താരതമ്യപഠനത്തിനു അദ്ദേഹം സ്ഥാനം കൊടുത്തില്ല  .തന്റെ മനസ്സാക്ഷിക്ക് എതിരായ്‌ ഒന്നും അയാള്‍ ചെയ്തില്ല.അതാണ്‌ ആര്‍ട്ട്‌ ക്രിറ്റിക് എന്ന നിലയില്‍ ശിവരാമന്‍ പ്രശസ്തനാകാന്‍ കാരണം.
[ദാരിദ്ര്യ കാരണവും].
    ഭാരതീയ ടൈമ്സിന്‍റെ ആര്‍ട്ട് ക്രിട്ടിക്ക് ആയ നരേഷ്‌ മല്‍ഹോത്രയെ പോലെ വിദേശത്ത് 
പോകാത്തത് എന്താണെന്ന ആരതിയുടെ ചോദ്യത്തിന് അച്ഛനൊരു പഴഞ്ചനാണ് എന്ന ഉത്തരമാണ് കിട്ടിയത്‌.ഗിരിരാജും വലിയൊരു ഫ്ലാറ്റ്‌ വാങ്ങിയപ്പോള്‍ ശിവരാമന് അതിശയമായ്‌ ശിവരാമന്‍ എഴുതുന്ന കലാപ്രദര്‍ശനങ്ങളുടെ നിരൂപണം ചിത്രങ്ങളോടെയാണ് നല്‍കിയിരുന്നത്.ചിത്രങ്ങള്‍ ഗ്യാലറിയില്‍ പോയ്‌ കണ്ടാല്‍ മതിയെന്നും പത്രത്തിന്‍റെ വില പിടിച്ച സ്പേസ് കളയാനാവില്ലെന്നും പറഞ്ഞ ഗിരിരാജ്  പത്രത്തില്‍ചിത്രങ്ങള്‍ കൊടുക്കുന്ന പതിവ്‌ നിറുത്തി.
 ടെക്നോളജിയുടെ വികസനം ശിവരാമനുംഅറിഞ്ഞു.ടൈപ്പ്റൈറ്ററുകളുടെ സ്ഥാനത്ത്‌ 
കമ്പ്യൂട്ടറുകള്‍ വന്നു.പരിഷ്ക്കാരം വസ്ത്രധാരണത്തിലും ഭാഷയിലും കടന്നു വന്നു.ശിവരാമന് ആത്മവിശ്വാസം വരെ നഷ്ട്ടമായ്‌.ഭാര്യ ലക്ഷ്മിയുടെ മരുന്നുകള്‍ വാങ്ങാന്‍ വരെ കാശ് തികയാതെയായ്‌.ഫാഷന്‍ഷോ ഇവന്‍റ് കവര്‍ ചെയ്യാന്‍ പോകണം എന്ന ആജ്ഞയെ അംഗീകരിക്കാതെ പരിതോഷ്‌ സെന്നിന്റെ റെട്രോസ്പെക്‌ടീവ് കവര്‍ ചെയ്തു.എന്നാല്‍ പത്രത്തില്‍ വന്നത് ഫാഷന്‍ഷോവിന്റെ കവര്‍ സ്റ്റോറി ആയിരുന്നു.
  'എന്‍റെ അച്ഛന്‍' എന്ന ചിത്രത്തിന് മകള്‍ക്ക് സമ്മാനം കിട്ടി.കുറെ കടും നിറത്തിലുള്ള ത്രികോണങ്ങളും വൃത്തങ്ങള്‍ക്കുമിടയില്‍ തന്റെ മുഖം കാണാന്‍ അയാള്‍ക്കായില്ല....


കലയെ കച്ചവടച്ചരക്കാക്കുന്ന ആധുനികയെ വെളിവാക്കുന്നു ഈ ചെറുകഥ.കലാമൂല്യങ്ങള്‍ ഉപേക്ഷിക്കാത്ത പണത്തിന് വേണ്ടി കലയെ പണയം വയ്ക്കാത്ത ശിവരാമന്‍ കാലത്തിനനുസരിച്ച് കോലം മാറാന്‍ കൂട്ടാക്കുന്നില്ല.പുതിയ കാല പ്രഫഷണലുകള്‍ ജീവിക്കാന്‍ വേണ്ടി കലയെ വികൃതമാക്കാന്‍ മടിക്കുന്നില്ല.
ആര്‍ട്ട് അറ്റാക്ക് എന്ന ശീര്‍ഷകം വളരെ അനുയോജ്യമാണ്.കലയുടെ നേര്‍ക്കുള്ള ആക്രമണമായോ കലകളുടെ നാശമായോ കലാസ്തംഭനമായോ കൂട്ടിവായിക്കാം.കലയെ ആരാധിക്കുന്ന ഒരുമനുഷ്യന്‍റെ  ദുരന്തമാണീ കഥ.
********************************************************************************
ചോദ്യങ്ങള്‍
1.കലാനിരൂപകര്‍ എന്ന നിലയില്‍ ശിവരാമനെയും ഗിരിരാജിനെയും താരതമ്യം ചെയ്യുക.
2.ശീര്‍ഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക
3.കലകളില്‍ ഏതു കലകള്‍ക്കാണ് പത്രമാധ്യമങ്ങളില്‍ സ്ഥാനം കിട്ടുന്നത്?എന്തുകൊണ്ട്?
      എം മുകുന്ദന്‍                                                                        [ദിനോസറുകളുടെ കാലം]









*********************************************
ഫ്രാന്‍സിസ് ന്യൂട്ടന്‍ സൂസ

പരിതോഷ്‌ സെന്‍
എം.എഫ് ഹുസൈന്‍         






അധ്യാപകര്‍ക്ക്‌ ഐ.റ്റി @സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനത്തില്‍ ആദ്യമായ്‌ ആനിമേഷന്‍ ചെയ്ത സന്തോഷം ഇ മെയിലിലൂടെ പങ്ക് വച്ച ധന്യ വി.ആര്‍ [എച്ച്.എസ്.എ ഇംഗ്ലീഷ്] ന്‍റെ കൊച്ചു സന്തോഷത്തില്‍ ഇളംകുന്നപ്പറവകളും  ആശംസ നേരുന്നു.....

Wednesday, May 9, 2012

മുരിഞ്ഞപ്പേരീം ചോറും

                                               മുരിഞ്ഞപ്പേരീം ചോറും
കൂടിയാട്ടം


    അതിപ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം.ഭാരതത്തില്‍ ഇന്നവശേഷിക്കുന്നഒരേയൊരു സംസ്കൃത നാടകാഭിനയ സമ്പ്രദായമാണ് കൂടിയാട്ടം.കൂടിയാട്ടത്തെ മനുഷ്യരാശിയുടെ പൈതൃകത്തിന്‍റെ മഹത്തായ കലാസൃഷ്ട്ടിയായ് 2001 മെയ്‌ 18 ന്  യുനെസ്കൊ പ്രഖ്യാപിച്ചു.കൂത്ത് എന്നും പണ്ട് പേരുണ്ടായിരുന്നു.

    രണ്ട്‌ തരം കൂത്തുകള്‍ കേരളത്തില്‍ ഉണ്ട്
                            തോല്‍പ്പാവക്കൂത്ത്,ചാക്യാര്‍കൂത്ത്
    മുഖ്യമായ്‌  രണ്ടു ഭാഗങ്ങള്‍ കൂത്തിന് ഉണ്ട് .
ഒന്നിലധികം ആളുകള്‍ അവതരിപ്പിക്കുന്ന നാടകാഭിനയം[കൂടിയാട്ടം],ഒരാള്‍ ഒറ്റയ്ക്ക് രസകരമായ്‌ അവതരിപ്പിക്കുന്ന വിദൂഷകക്കൂത്ത്.ഈ വിദൂഷക അഭിനയം കൂടിയാട്ടത്തില്‍ നിന്നെടുത്ത്‌ ചാക്യാന്മാര്‍ വിസ്തരിച്ചു.കൂടിയാട്ടത്തില്‍ നിന്നും വ്യത്യസ്തമായി പ്രബന്ധങ്ങളെ ആശ്രയിച്ച കൂത്തായതിനാല്‍ പ്രബന്ധക്കൂത്ത് എന്നും വിളിക്കാറുണ്ട്.

  വിദൂഷകന്റെ നിര്‍വ്വഹണത്തിനു തന്നെ അഞ്ചു ദിവസമെടുക്കും.കുലശേഖരവര്‍മ്മ രചിച്ച സുഭദ്രാധനഞ്ജയം ഒന്നാം അങ്കത്തിലെ വിദൂഷകക്കൂത്തില്‍ നിന്നുള്ള ആദ്യ ഭാഗമാണ് മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗം.

    കൂടിയാട്ടത്തിന്‍റെ നാലാം ദിവസം വിദൂഷകനായ കൌണ്ഡിന്യന്‍ രംഗത്ത് പ്രവേശിച്ച്‌ നായകനായ അര്‍ജുനന്റെ അടുത്ത് താന്‍ എത്തിച്ചേരാന്‍ ഇടയായ കഥ വിസ്തരിക്കുന്നു.ഭിക്ഷ യാചിച്ചുകൊണ്ടാണ് വിദൂഷകന്റെ പ്രവേശനം.ഭിക്ഷ യാചിച്ചു നിരാശനായ അയാള്‍ എല്ലാം തന്‍റെ കര്‍മ്മഫലം എന്നുപറയുന്നു.കേരളീയ ബ്രാഹ്മണരെ ബാധിച്ച സാംസ്കാരിക ജീര്‍ണ്ണത ഇതില്‍ നിഴലിക്കുന്നു.

   ധര്‍മ്മപുത്രമഹാരാജാവിന്‍റെ സേവകനായ്‌ പോകാന്‍ വിദൂഷകനെ ഗ്രാമമുഖ്യന്മാര്‍ തിരഞ്ഞെടുക്കുന്നു.വിദൂഷകന്‍ ധര്‍മ്മപുത്രരെ ചെന്നു കാണുന്നു.തന്‍റെ ദാരിദ്ര്യത്തെക്കുറിച്ച് പരോക്ഷമായ്‌ പറയുന്നു.രാജാവിന്റെ പ്രിയനായ്‌ കൊട്ടാരത്തില്‍ കഴിയുന്നു.സാമൂഹ്യാവസ്ഥകളെ ചിത്രീകരിക്കും വിധമാണ് വിദൂഷകന്‍ കഥ പറയുന്നത്.കേരളീയ ബ്രാഹ്മണര്‍  സമൂഹത്തിന്റെ മുഖ്യധാരയിലെത്തുകയും എന്നാല്‍ സാംസ്കാരിക അധ:പതനം സംഭവിക്കുകയും ചെയ്ത കാലഘട്ടത്തെ വിദൂഷകനിലൂടെ വെളിവാകും.
   മുരിഞ്ഞപ്പേരീം ചോറും എന്ന പാഠഭാഗത്തില്‍ ദാരിദ്ര്യമാണ് പ്രമേയം.ഉന്നത കുലജാതരായതിനാല്‍ അഭിമാനബോധം മൂലം ദാരിദ്ര്യം മൂടിവച്ചു.ആ മൂടിവയ്ക്കലിനെ ചാക്യാര്‍ കളിയാക്കുന്നിടത്താണ് ഹാസ്യത്തിന്‍റെ വിജയം.

   തന്‍റെ ചുറ്റുപാടുകളെയാണ് ചാക്യാര്‍ പുരാണകഥയില്‍ സന്നിവേശിപ്പിക്കുന്നത്.മുരിഞ്ഞപ്പേരീം ചോറും തമ്മില്‍ വഴക്കാ എന്നു പറയുന്ന ചാക്യാര്‍  സമൂഹത്തിലെ കയ്യേറ്റങ്ങളെ കുറിച്ച് ഇരുത്തി ചിന്തിപ്പിക്കും ഈ നൂറ്റാണ്ടിലും.മുരിങ്ങയില പണ്ടിരുന്നത് ഉപ്പേരിയുടെ സ്ഥാനത്ത്‌ ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ ചോറിന്റെ സ്ഥാനം കയ്യേറിത്തുടങ്ങിയിരിക്കുന്നു എന്നു പറയുന്ന ചാക്യാര്‍ ചോറിന്റെ അളവ്‌ കുറയുന്നത് ദാരിദ്ര്യം കൊണ്ടാണ് എന്ന് നേരിട്ട് പറയുന്നില്ല.

     കൂടിയാട്ടത്തിലെ വിദൂഷകന്‍ സംസ്കൃത നാടകങ്ങളില്‍ നായകന്റെ തോഴനായ്‌ വന്ന് രാജാവിനെ സന്തോഷിപ്പിക്കുന്ന കഥാപാത്രമാണ് .നാടകത്തിലെ വിദൂഷകന്‍ കൂടിയാട്ടത്തിലെത്തുമ്പോള്‍ പ്രധാനിയാകുന്നു.കൂടിയാട്ടത്തിലെ വാചാല കഥാപാത്രമാണിയാള്‍ .വ്യക്തമായ ലക്ഷ്യമുണ്ടയാള്‍ക്ക്.കുറവുകള്‍ ഇല്ലാതാക്കാന്‍ വിദൂഷക പരിഹാസം കാണികളെ പ്രേരിപ്പിക്കും.വിദൂഷക ഹാസ്യത്തെ കുഞ്ചന്‍നമ്പ്യാര്‍ വികസിപ്പിച്ചെടുത്തു.കാണികളെ ചിരിപ്പിക്കുക,അറിവ്‌ പകരുക,ജീവിതത്തെ കുറിച്ച് ബോധം നല്‍കുക,സാമൂഹിക വിമര്‍ശനം നടത്തുക ഇവയാണ് വിദൂഷകന്‍ ചെയ്യുന്നത്.
*******************************************************
സമൂഹത്തിലെ കയ്യേറ്റങ്ങള്‍
ചര്‍ച്ച -രാജ്യം,ഭാഷ,പ്രകൃതി,മനുഷ്യാവകാശം ഇവയ്ക്കുമേല്‍ ഉള്ള കയ്യേറ്റം.
*******************************************************
കൌണ്‍ഡിന്യന്റെ ഹാസ്യം
1.സാന്ദര്‍ഭികമായ ഹാസ്യം
2.ദാരിദ്ര്യം ഹാസ്യരൂപത്തില്‍ 
3.കാര്യസാധ്യത്തിനായ്‌ ഹാസ്യം
4.സാമൂഹിക വിമര്‍ശനം
5.ആക്ഷേപഹാസ്യം
6.മുന്‍പിന്‍ ആലോചിക്കാതെയുള്ള ഹാസ്യം
7.ആത്മപരിഹാസം
*******************************************************
ചോദ്യങ്ങള്‍
1.കയ്യേറ്റക്കാരെ കഥയിലേക്ക് കൊണ്ടുവന്നതെന്തിന്?
2.കുഞ്ചന്‍ നമ്പ്യാരില്‍ ചാക്യാരുടെ സ്വാധീനം?
*******************************************************************************
കണ്ണികള്‍
2.കേരളീയ കലകള്‍                  
*******************************************************************************
                                           
                                            കേരളീയകലകള്‍
    ആദിത്യ പൂജ , അഷ്ടപദി ,അയ്യപ്പൻ തീയാട്ട് , അയ്യപ്പൻ‌പാട്ട് ,അയനിപ്പാട്ട് ,അലാമിക്കളി അർജ്ജുന നൃത്തം , അറബനമുട്ട് , ആടിവേടൻ ,ആണ്ടി , ആണ്ടിക്കളി , ഉടുക്കുകൊട്ടിപ്പാട്ട് , ഏഴിവട്ടംകളി , എഴമത്തുകളി , ഐവർകളി , ഒപ്പന , ഓട്ടൻ തുള്ളൽ ,ഓണത്തുള്ളളൽ , ഓണത്തല്ല് ,കണ്യാർകളി , കഥകളി , ഏലേലക്കരടി , കളരിപ്പയറ്റ് , കളമെഴുത്തുപാട്ട് , കാക്കാരിശ്ശിനാടകം , കാവടിയാട്ടം , കാളിയൂട്ട് , കാളക്കളി , കാളി തീയാട്ട് , കുത്തിയോട്ടം , കുറുന്തിനിപ്പാട്ട് , കുട്ടിച്ചാത്തനാട്ടം , കുതിരവേല , കുമ്മാട്ടി , കുതിരകളി , കുറത്തിയാട്ടം , കൂടിയാട്ടം · കൃഷ്ണനാട്ടം , കേളിയാത്രം , കൈകൊട്ടിക്കളി ,  കോതാമ്മൂരിയാട്ടം , കോഴിപ്പോരുകളി ,  ·കോൽക്കളി ,കോവിൽ നൃത്തം , ചവിട്ടുനാടകം , ചാക്യാർക്കൂത്ത് , ശാലിയ പൊറാട്ട് ,ചെണ്ടമേളം  ചെറിയാണ്ടി വലിയാണ്ടി , ചോഴി , തപ്പുമേളം , തായമ്പക , താലംകളി , തിടമ്പു നൃത്തം ,തിരുവാതിരക്കളി , തിറയാട്ടം ,തിമബലി , തീയാട്ട് , തുമ്പി തുള്ളൽ , തുമ്പിയറയൽ ,തെക്കനും തെക്കത്തിയും ,തെയ്യന്നം ,തെയ്യം , തെയ്യംതിറ , തേരുതുള്ളൽ , തോൽപ്പാവക്കൂത്ത് · തോറ്റം , ദഫ് മുട്ട് , ദാരികവധം ,നങ്ങ്യാർക്കൂത്ത് , നടീൽപാട്ട് , നന്തുണിപ്പാട്ട് , നവരാത്രി വേഷം  നാദസ്വരം , നായാടിക്കളി ,പഞ്ചവാദ്യം , പഞ്ചാരിമേളം , പടയണി , പണിയർകളി ,പതിച്ചിക്കളി , പയ്യന്നൂർ കോൽകളി , പരിചകളി ,പരിചമുട്ടുകളി ,പള്ളുകളി , പുള്ളുവൻ പാട്ട് , പൂക്കാവടിയാട്ടം , പറവേല , പറയൻ കൂത്ത് , പറയൻ തുള്ളൽ , പാക്കനാർതുള്ളൽ ,പാഠകം , പാണർപൂതം , പാണ്ടിമേളം , പാന , പാനപ്പാട്ട് , പാമ്പുതുള്ളൽ ,പാവക്കഥകളി , പുലിക്കളി ,പുള്ളുവൻ പാട്ട് , പൂതംകളി ,പൂതനും തിറയും , പൂരക്കളി ,പൊട്ടിക്കളി , പൊറാട്ടുനാടകം ,പൊറാട്ടൻ കളി ,പൊറാട്ട് , മലമക്കളി , മലവേട്ടുവർനൃത്തം , മലയൻ‌കെട്ട് , മണ്ണാൻ‌കൂത്ത് , മണ്ണാർപൂതം , മാപ്പിളപ്പാട്ട് , മാർഗ്ഗംകളി ,മാരിയമ്മപൂജ , തലയാട്ടം , മുടിയേറ്റ് , മുട്ടുംവിളിപ്പാട്ട് , മുളവടിനൃത്തം , മൂക്കൻചാത്തൻ ,മോഹിനിയാട്ടം , യക്ഷഗാനം ,വടക്കൻ പാട്ട് , തെക്കൻ പാട്ടുകൾ , വടിതല്ല് , വട്ടക്കളി , വില്ലുപാട്ട് , വേടൻ‌തുള്ളൽ ,വേലകളി , വൈക്കോൽപൂതം , ശിങ്കാരിമേളം , ശീതങ്കൻ തുള്ളൽ , ശൂരം‌പോര് ,സർപ്പം തുള്ളൽ , സർപ്പപ്പാട്ട് ,സോപാനസംഗീതം , സംഘക്കളി ·

*******************************************************************************

Friday, May 4, 2012


നിങ്ങള്‍ ലോകത്തെ നോക്കി പുഞ്ചിരിക്കുക,അപ്പോള്‍ ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും-മദര്‍ തെരേസ  
  

വാക്കിന്‍റെ കൂടെരിയുന്നു

                                       വാക്കിന്‍റെ കൂടെരിയുന്നു


ഗൂഗി വാ തി ഓംഗോ എന്ന കെനിയന്‍ എഴുത്തുകാരന്‍ മാതൃഭാഷയായ 'ഗികുയു' വിന്മേല്‍ ഇംഗ്ലീഷ് ഭാഷ ആധിപത്യം അടിച്ചേല്‍പ്പിച്ചതിന്റെ അനുഭവങ്ങളെ വളരെ ഹൃദ്യമായ്‌ വര്‍ണ്ണിക്കുന്നു.
   കെനിയയിലെ സാധാരണക്കാര്‍ ഗികുയു ഭാഷയില്‍ പാട്ട്പാടി കഥകള്‍ പറഞ്ഞ് പാടത്തും പറമ്പിലും ജോലി ചെയ്തു കഴിഞ്ഞ് വന്നു.കര്‍ഷക കുടുംബത്തില്‍ മനുഷ്യേതരജീവികള്‍ കഥാപാത്രങ്ങളായ  നാടോടിക്കഥകള്‍ കേട്ടാണ് ഗൂഗി വാ തി ഓംഗോ വളര്‍ന്നത് .ശക്തനെ ബുദ്ധികൊണ്ട് തോല്‍പ്പിക്കാന്‍ പറ്റും എന്നും മറ്റുമുള്ള സന്ദേശം പകര്‍ന്നു കിട്ടിയത്‌ അത്തരം കഥകളിലൂടെയാണ്.
   മനുഷ്യന്‍ മുഖ്യകഥാപാത്രമായ കഥകളിലൂടെ തിന്മയോടുള്ള എതിര്‍പ്പ്,സഹാനുഭൂതി ,സഹകരണം എന്നിവ പഠിച്ചു.വാക്കുകളിലൂടെ ഭാഷയുടെ ശക്തി അവര്‍ മനസ്സിലാക്കി.ഭാഷയിലൂടെ വീടും വയലും അവര്‍ക്ക്‌ വിദ്യാലയങ്ങളായി.
    ഗൂഗി വാ തി ഓംഗോ  ഒരു  കൊളോണിയല്‍ സ്കൂളില്‍ ചേര്‍ന്നു.രമണീയമായ ലോകത്തെ പകര്‍ന്നു തന്ന സ്വന്തം ഭാഷയെ നഷപ്പെടുത്തിയത് സ്വന്തം സംസ്കാരം നശിപ്പിക്കലാണെന്ന്‍ അദ്ദേഹം വിലയിരുത്തുന്നു.ഇടയ്ക്ക് ദേശീയവാദികള്‍ നടത്തുന്ന സ്കൂളുകളില്‍ ചേര്‍ന്നപ്പോള്‍ തന്‍റെ ഭാഷയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരംകിട്ടിയിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു.
   1952 ഇല്‍ കെനിയയില്‍ അധിനിവേശ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാഭ്യാസ ഭാഷ ഇംഗ്ലീഷ് ആയിത്തീര്‍ന്നു.ഗികുയു ഭാഷയില്‍ സംസാരിച്ചതിന് കുറ്റവാളിയെപ്പോലെ പിടിച്ചത്‌ അപമാനകരമായിരുന്നുവെന്നു അദ്ദേഹം ഓര്‍ക്കുന്നു.കെനിയന്‍ കുട്ടികള്‍ക്ക്‌ നഷ്ട്ടമായത് സ്വന്തം സംസ്കാരമാണെന്ന് അദ്ദേഹം പറയുന്നു.മാതൃഭാഷയില്‍ സംസാരിച്ചാല്‍ ഒരു ബട്ടണ്‍ കുട്ടിക്ക്‌ കിട്ടും.അവന്‍ അത് മാതൃഭാഷ സംസാരിക്കുന്ന അടുത്ത കുട്ടിക്ക്‌ കൈമാറണം .ഇങ്ങനെ കൈമാറിയ കുട്ടികളെ കുറ്റവാളികളെ പോലെ കണ്ടിരുന്നതും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല.കഴിവിന്റെ അളവുകോല്‍ ഇംഗ്ലീഷ് ഭാഷ ആയിത്തീര്‍ന്നു.വര്‍ണ്ണവിവേചന സ്വഭാവം അക്കാല വിദ്യാഭ്യാസത്തിനുണ്ടായിരുന്നു.[മലയാളം സംസാരിച്ചതിന് പിഴയടക്കേണ്ടി വന്നമലയാളിയെ ഓര്‍ക്കുക]നാട്ടുഭാഷയെ നിരാകരിച്ചു കൊണ്ടല്ല ഇംഗ്ലിഷ് ഭാഷയെ വളര്‍ത്തേണ്ടത്.
  അധിനിവേശസംസ്കാരം ഇംഗ്ലിഷ് ഭാഷയേയും സാഹിത്യത്തേയും വളര്‍ത്തിയതോടൊപ്പം കെനിയന്‍ ഭാഷയേയും സാഹിത്യത്തേയും അടിച്ചമര്‍ത്തി.സ്വന്തം സംസ്കാരത്തില്‍ നിന്നും അന്യമാക്കപ്പെട്ട ജനതയെ ഏത് ശക്തിക്കും കീഴ്പ്പെടുത്താനാകും എന്നാണ് ഗൂഗി വാ തിഓംഗോ വ്യക്തമാക്കുന്നത്.
 ഗൂഗി വാ തിഓംഗോ                                     ഡികോളനൈസിങ്ങ് ദി മൈന്‍ഡ്‌


[ഗൂഗി വാ തിഓംഗോ ആംഗലഭാഷയില്‍ ശ്രദ്ധേയനായ നോവലിസ്റ്റായ്‌ മാറി.എഴുത്തിന്റെ പരകോടിയില്‍ എത്തിയപ്പോള്‍ താനിനി ഇംഗ്ലിഷില്‍ എഴുതില്ല എന്നും സ്വന്തം ഭാഷയായ ഗിയുകുവില്‍ മാത്രമേ എഴുതൂ എന്നും തീരുമാനിച്ചു.പ്രശസ്തിയുടെ അങ്ങേയറ്റത്ത് നിന്ന് ബഹുമതികള്‍ വാരിക്കൂട്ടുമ്പോള്‍ ആണ് ഈ എഴുത്തുകാരന്‍ സ്വന്തം ഭാഷയിലേക്ക്‌ തിരിച്ചു വന്നത്.'എനിക്ക് തോന്നുമ്പോള്‍ വിവാഹിതനാകും' എന്ന നാടകമെഴുതിയതിന് 1980 ഇല്‍ തടവിലായ്‌.]

Saturday, April 28, 2012

എന്റെ ഭാഷ-വള്ളത്തോള്‍

എന്റെ ഭാഷ

സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞ്‌ ആദ്യമായ്‌ അമ്മയെന്നാണ് പറയുന്നത്.മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാര്‍ മാത്രമാണ്.ഒരു മനുഷ്യന് പെറ്റമ്മയ്ക്ക്  തുല്യമാണ് മാതൃഭാഷ.അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാലെ ഒരു കുഞ്ഞ്‌ പൂര്‍ണ്ണ വളര്‍ച്ച നേടൂ.അമ്മ തരുന്നതെന്താണോ അത് നമുക്ക്‌ അമൃതായ് തോന്നും.വേദമാകട്ടെ ശാസ്ത്രമാകട്ടെ കാവ്യമാകട്ടെ നമ്മുടെ ഹൃദയത്തില്‍ പതിയണമെങ്കില്‍ സ്വന്തം ഭാഷയിലൂടെ ആകണം.സ്വഭാഷയാകുന്ന വെള്ളത്തുള്ളികള്‍ നമ്മുടെ മനസ്സില്‍ തേനായ് പതിക്കുമ്പോള്‍ അന്യഭാഷകള്‍ പുറമേ പതിക്കുന്ന തുള്ളികള്‍ മാത്രമായിരിക്കും.രാമായണവും പഞ്ചമ വേദവും ഉപനിഷത്തും മലയാളികളെ കേള്‍പ്പിച്ച മലയാളം കഴിവില്ലാത്തവള്‍ എന്ന്‍ ആരു പറയും?വൈദേശീയാധിപത്യത്തിന്റെ ഇരുള്ക്കുണ്ടില്‍ നിന്നും കയറാനുള്ള ഏക പിടിക്കയര്‍ ആണ് മാതൃഭാഷ.പെറ്റമ്മയ്ക്ക് പകരമാവില്ല വളര്‍ത്തമ്മ.

ജനനം മുതല്‍ മരണം വരെ ഒരാള്‍ ഭാഷയ്ക്കകത്താണ് ജീവിക്കുന്നത്.ഒരു ജനത ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തേണ്ടതും ഭാഷയാകുന്ന ആയുധം ഉപയോഗിച്ചാണ്.ആത്മാവിന്റെ ആവിഷ്ക്കാരം സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ്.
വള്ളത്തോള്‍ നാരായണമേനോന്‍ - (സാഹിത്യമഞ്ജരി,ഏഴാം ഭാഗം)
ചോദ്യങ്ങള്‍
1.ഭാഷ പിടിക്കയറാകുന്നത് എങ്ങനെ?
2.കൈരളിയെ സാമര്‍ഥ്യമില്ലാത്തവള്‍ എന്ന് പറയുന്നത് എന്ത് കൊണ്ട്‌?ഭാഷയെ ഇങ്ങനെ വിളിക്കുന്നത് ആര്?
ലിങ്ക് 

ദിക്ക് തെറ്റിയ പെണ്‍പക്ഷി

                                                                                                              


വാക്കാം വര്‍ണ്ണക്കുട ചൂടി.....ദിക്ക്   തെറ്റിയ പെണ്‍പക്ഷി

ദിക്ക് തെറ്റിയ പെണ്‍ പക്ഷി കരയുന്നു.തന്റെ കുഞ്ഞും കൂടും തേടുന്ന അമ്മയുടെ ദു:ഖം പറഞ്ഞറിയിക്കാനാവില്ല.ആ കിളിയുടെ കൂടും കുഞ്ഞിനേയും അറിയാവുന്ന കവിക്ക് അറിഞ്ഞുകൂടാത്തത് കിളിയുടെ ഭാഷയാണ്‌..ജീവിതത്തില്‍ ഒരാളുടെ വികാരവിചാരങ്ങളെ ആവിഷ്കരിക്കാന്‍ ഭാഷ വഹിക്കുന്ന പങ്ക് പരമമാണ്.സ്വന്തം ഭാഷ മാത്രമാണ് ഉരുകിയൊലിപ്പിക്കുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ നമുക്ക് തണലാകുന്ന വര്‍ണ്ണക്കുടയാകുന്നത്.നമ്മുടെ നൊമ്പരങ്ങളില്‍ ആശ്വാസം നല്‍കുവാനും സന്തോഷങ്ങളില്‍ ഒപ്പം നില്‍ക്കുവാനും നമുക്കൊപ്പമുള്ളവര്‍ക്ക് സാധ്യമാകുക ഭാഷയിലൂടെയാണ്.

വിധി                                                                                   കലാപ്രിയ

                പരിഭാഷ :ആറ്റൂര്‍ രവിവര്‍മ്മ

Sunday, April 15, 2012

കാലിലാലോലം ചിലമ്പുമായ്‌...ചെറുതായില്ല ചെറുപ്പം


ചെറുതായില്ല ചെറുപ്പം

മഹാഭാരതം വനപര്‍വത്തില്‍ നിന്നുള്ളതാണ് നളചരിതം കഥ.കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ .നാല് ദിനം കൊണ്ട് ആടാന്‍ പാകത്തിനാണ് ഉണ്ണായിവാര്യര്‍ നളചരിതം രചിച്ചത്.


നിഷധരാജ്യത്തിലെ രാജാവാണ് നളന്‍.നാരദമുനി ഭീമരാജാവിന്റെ മകളായ ദമയന്തിയെക്കുറിച്ച്   നളനോട്‌ വര്‍ണ്ണിച്ചത് കേട്ട് നളന്‍ അവളില്‍ അനുരക്തനായ്‌.ഉദ്യാനത്തില്‍ വച്ച് ഒരു ഹംസത്തെ കാണുകയും അതിനെ പിടികൂടുകയും ചെയ്ത നളന്‍ തന്റെ പ്രണയം ദമയന്തിയെ അറിയിക്കാമെന്ന ഹംസത്തിന്റെ ഉറപ്പില്‍ അതിനെ വിട്ടയയ്ക്കുന്നു.പൂന്തോട്ടത്തില്‍ തോഴിമാരൊത്ത് വിഹരിക്കുന്ന ദമയന്തിയുടെ മുന്നിലേക്ക് ഹംസം വരുന്നതാണ് പാഠഭാഗം.നളചരിതം ആട്ടക്കഥയിലെ ഒന്നാം ഭാഗത്തില്‍ നിന്നാണ് ഈ ഭാഗം.


ഉദ്യാനത്തിലിരുന്ന ദമയന്തി കൊട്ടാരത്തിലേക്ക് മടങ്ങാം എന്ന് തോഴിമാരോട് ചോദിക്കുന്നു.അച്ഛനടുക്കലിരുന്നാല്‍ ഭൂമിയിലെ പല കാര്യങ്ങളെക്കുറിച്ചും പലരും പലതും പറയുന്നത് കേള്‍ക്കാംഎന്ന്‍ പറഞ്ഞു.നളനെ കുറിച്ച് പലരും പറഞ്ഞു കേട്ട് അവള്‍ക്ക് അനുരാഗം തോന്നിയിരുന്നു.മനസ്സിന്‍റെ ഏകാഗ്രത പോയ അവളെ സഖിമാര്‍ കളിയാക്കുന്നു.കൊട്ടാരത്തില്‍ വച്ച് പൂന്തോപ്പില്‍ പോകാമെന്നും പൂന്തോപ്പില്‍ വച്ച് കൊട്ടാരത്തില്‍ പോകാമെന്നും പറയും.


പണ്ട് ആനന്ദം നല്‍കിയിരുന്ന പൂന്തോട്ടം,ശബ്ദങ്ങള്‍ ഇവയൊക്കെ അവള്‍ക്ക് അസഹനീയമായ്‌ തോന്നി.വണ്ടിന്റെ മൂളല്‍ ചെവിയില്‍ തീക്കനല്‍ കോരിയിടുന്നു.കുയിലിന്‍റെ കൂവല്‍ കൂരമ്പുകള്‍ ആയ്‌ തോന്നുന്നു.നാസാദ്വാരമാകുന്ന സരസ്സ് കുത്തിക്കലക്കുന്ന കാട്ടുപോത്തായ്‌  പൂവിന്റെ സുഗന്ധം അനുഭവപ്പെടുന്നു.


ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന  ഹംസത്തെ ദമയന്തി ആദ്യം മന്നിലേക്ക് വരുന്ന  മിന്നല്‍ക്കൊടിയായും പിന്നീട് വിധുമണ്‍ഡലമായും ഒടുവില്‍ സ്വര്‍ണ്ണ നിറമുള്ള അരയന്നമായും സന്ദേഹിക്കുന്നു.ദൂരത്ത് നിന്ന് പറന്നടുക്കുന്നതിന്റെ വേഗത കൊണ്ട് മിന്നലായും അടുത്തെത്തിയപ്പോള്‍ അരയന്നമായും തോന്നിപ്പിച്ചു. 


ആ അരയന്നം പാവമാണ്.അതിനാല്‍ ഉപദ്രവിക്കില്ല എന്ന് പറഞ്ഞ് അവള്‍ അതിനെ പിടിക്കാനൊരുങ്ങുന്നു.ഇനിയൊരടി നടന്നാല്‍ കിട്ടും എന്ന് തോന്നിപ്പിക്കുമാറ് ഹംസം നടന്നകന്നു.ദമയന്തിയെ തോഴിമാരില്‍ നിന്നകറ്റി ഹംസം തന്റെ ദൌത്യത്തിലേക്ക് കടക്കുന്നു.


ആകാശചാരിയായ തന്നെ പിടിക്കാനുള്ള അവളുടെ അതിമോഹത്തെ ഹംസം കളിയാക്കുന്നു."യൌവനം വന്നിട്ടും ചെറുതായില്ല ചെറുപ്പം" എന്ന ഹംസത്തിന്റെ പ്രയോഗത്തില്‍ യുവതിയായിട്ടും കൌമാരചാപല്യങ്ങള്‍ കൈവിടാത്ത അവള്‍ ഹംസത്തെ പിടിക്കാന്‍ ശ്രമിച്ചതിനെ കളിയാക്കുന്നു.ഇത്തരം ചാപല്യത്തെ അറിവുള്ളവര്‍ പരിഹസിക്കാനും ചിലര്‍ കുറ്റപ്പെടുത്താനും ഇടയുണ്ട് എന്നും ഹംസം പറയുന്നു.താന്‍ മുന്നറിയിപ്പ് തരുന്നതാണെന്ന് ഹംസം പറയുന്നു.


ദമയന്തിയോട് അനുരാഗമുള്ളവനും സുന്ദരനുമായ ഒരു രാജാവിനെ  ഭര്‍ത്താവായ് ലഭിക്കും എന്ന് ആശീര്‍വദിച്ച് കൊണ്ട് തന്നെ പരിചയപ്പെടുത്തുന്നു.താന്‍ നളനഗരത്തില്‍ വാഴുന്നു എന്നാണ് ഹംസം പറഞ്ഞത്‌.ഈ വാക്ക്‌ കേള്‍ക്കുമ്പോള്‍ ദമയന്തിയുടെ മുഖഭാവം ഹംസം നിരീക്ഷിക്കുന്നു.നളനോട് താല്പര്യം വര്‍ധിപ്പിക്കുക എന്ന ദൌത്യം ഹംസം വളരെ നന്നായ്‌ തന്നെ നിറവേറ്റി.                          
     1.കഥകളി        




ചോദ്യങ്ങള്‍

1.ചെറുതായില്ല ചെറുപ്പം എന്ന ശീര്‍ഷകത്തിന്‍റെ ഔചിത്യം?
2. ചെറുതായില്ല ചെറുപ്പം എന്ന് ഹംസം പറയാനിടയായ സാഹചര്യം എന്താണ്?
3.കഥകളി വേഷവിഭജനം
4.കേരളീയ കലകള്‍
5.കഥകളിചടങ്ങുകള്‍
6.ഹംസത്തിന്റെ വരവിനെ ദമയന്തി പലതായ്‌ സംശയിക്കുന്നു.എന്ത് കൊണ്ട്?