Monday, September 6, 2021
Friday, September 3, 2021
കുപ്പിവളകൾ - സാറാ തോമസ്
![]() |
| സാറാതോമസ് |
സാറാതോമസിന്റെ ഹൃദയസ്പർശിയായ കഥയാണ് കുപ്പിവളകൾ. കണ്ണമ്മ എന്ന പെൺകുട്ടിയുടെ ചിന്തകളിലൂടെയാണ് കഥ ഇതൾവിരിയുന്നത്. അന്ധയായ കണ്ണമ്മയുടെ ജീവിത സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കഥയിൽ പറയുന്നത്.പ്രതീക്ഷിക്കാൻ കൂടുതലായി അവൾക്ക് ഒന്നുമില്ല. അവളുടെ ജീവിതത്തിലേക്ക് കുപ്പിവളകൾ അതിഥികളായി എത്തുമ്പോൾ ഒത്തിരി സന്തോഷമുഹൂർത്തങ്ങളാണ് അവൾക്ക് സമ്മാനിക്കപ്പെടുന്നത്. ഈ കഥയിലെ പ്രധാന കഥാപാത്രം അന്ധയായ കണ്ണമ്മയാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കഥാപാത്രമാണ് .അനാഥാലയത്തിൽ വിശിഷ്ടാതിഥികൾ ഓരോരുത്തരായി വരിക പതിവുണ്ട്. തങ്ങളെ പ്രദർശന വസ്തുക്കളെ പോലെനിർത്തുന്ന മനോഭാവത്തെ ചെറുക്കാൻ അവൾക്ക് സാധിക്കുന്നില്ല."ഞങ്ങൾക്ക് ഇങ്ങനെയും ഒരാളുണ്ട് കണ്ണിന് കാഴ്ചയില്ലാത്ത കണ്ണമ്മ "എന്ന് പറഞ്ഞാണ് സിസ്റ്ററമ്മ അതിഥികളുടെ മുന്നിൽ തന്നെ പരിചയപ്പെടുത്തുന്നത് .കാഴ്ചയുള്ള മേരിയും ലിസയും സേതുവും ഒക്കെ പറയുന്നതൊന്നും തനിക്ക് മനസിലാകാത്തത് കാഴ്ചയില്ലാത്തതുകൊണ്ടാണെന്ന് കണ്ണമ്മ തിരിച്ചറിയുന്നുണ്ട്.
ദേവു ചേച്ചി മാത്രമാണ് കൈവെള്ളയിൽ പിടിച്ച് എന്തെങ്കിലുമൊക്കെ ചൂണ്ടുവിരൽ കൊണ്ട് വരച്ച് തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് .അതിഥികൾ വന്നു. എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ നല്കി. മുൻപ് വന്ന ഒരു അതിഥി ഓണത്തിന് പുതുവസ്ത്രങ്ങൾ സമ്മാനിച്ച കാര്യം കണ്ണമ്മ ഓർത്തു .എല്ലാവർക്കും പുതിയ വസ്ത്രം എന്നു പറഞ്ഞാൽ അത് വളരെ സന്തോഷമാണ്. തന്നെ സംബന്ധിച്ചാണെങ്കിൽ കുളിച്ചു മാറ്റിയുടുക്കാൻ പറ്റിയ വസ്ത്രം എന്നല്ലാതെ മറ്റൊന്നും ചിന്തിക്കാൻ ആകുന്നില്ല. ഇപ്രാവശ്യം തങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ കൊണ്ടുവന്ന ആളുകളെക്കുറിച്ച് ലിസി പറഞ്ഞു .അവരുടെ കൂടെ ഒരു നല്ല സുന്ദരിക്കുട്ടി ഉണ്ട് .കയ്യിൽ നിറയെ കുപ്പിവളകൾ ഉണ്ടെന്നും പറഞ്ഞു .കുപ്പിവളകൾ എന്ന് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. പള്ളിയിൽ കുർബാന സമയത്തുള്ള മണികിലുക്കം പോലെ കിലുങ്ങുന്ന ഒരു വസ്തു എന്നാണ് കണ്ണമ്മയുടെ ധാരണ. കുപ്പിവളകളെക്കുറിച്ച് കൂടുതൽ പറഞ്ഞുതന്നത് ദേവുചേച്ചിയാണ്. മഴ പാത്തിയിൽ കൂടി പെയ്തപ്പോൾ അവൾ കൈ വീണ്ടും വെളിയിലേക്ക് നിവർത്തി .അപ്പോൾ തന്റെ കൈത്തടത്തിൽ ആരോ സ്പർശിക്കുന്നത് പോലെ തോന്നി.
സിസ്റ്ററമ്മ പറഞ്ഞു റോസി മോൾ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് .കൈനീട്ടിക്കൊടുക്കാൻ പറഞ്ഞു.അവൾ കൈനീട്ടിക്കൊടുത്തപ്പോൾ കൈത്തണ്ടയിൽ കലപില കൂട്ടുന്ന കുപ്പിവളകൾ ഇടുകയാണ് എന്ന് മനസ്സിലായി.മണികിലുക്കം പോലെ കൗതുകമുണർത്തുന്ന ശബ്ദം അവൾ കേട്ടു .മനസ്സിൽ സന്തോഷത്തിന്റെ രോമാഞ്ചം വന്നു .അത് ശരീരം മൊത്തം പടർന്നു കയറുകയാണെന്ന് അവൾക്ക് തോന്നി. അവളുടെ മുഖം ആകെ സന്തോഷംകൊണ്ട് തുളുമ്പി .അവൾ മറ്റെല്ലാ കാര്യങ്ങളും മറന്നുപോയിരുന്നു.മനസ്സിന്റെ നന്മ ആഹ്ലാദം ജനിപ്പിക്കുന്നതാണ്. അത് ജീവിതത്തിന് സൗന്ദര്യം നൽകും .
കണ്ണമ്മയുടെ ലോകം .ശബ്ദങ്ങളുടേതുമാത്രമാണ് കുപ്പിവളകളുടെ കിലുക്കം അവളുടെ ജീവിതത്തിൽ വളരെ സന്തോഷം നിറയ്ക്കുന്നു .അവളുടെ ജീവിതം പ്രത്യാശാഭരിതമായി മാറുന്നു. കുപ്പിവളകൾ എന്ന ശീർഷകം അതിന്റെ കലമ്പലുകളിലൂടെ കണ്ണമ്മയുടെ അനുഭവ ലോകവുമായി ഈ കഥയെ ബന്ധിപ്പിക്കാൻ സഹായകമാകുന്നു. കുപ്പിവളകൾ എന്ന കഥ വായിക്കപ്പെടേണ്ടത് കണ്ണമ്മയോടുള്ള സഹാനുഭൂതി എന്ന നിലയിലല്ല .അവളോട് കാണിക്കുന്ന സന്മനസ്സിൽ നിന്നുണ്ടായ സൗന്ദര്യം എന്ന നിലയിലാണ്.മനസ്സിന്റെ ആഹ്ലാദമാണ് സൗന്ദര്യം .മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന നന്മയെക്കുറിച്ചാണ് കഥയിൽ പറയുന്നത്. നന്മയും ആഹ്ലാദവും ജീവിതത്തെ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ശബ്ദം എന്നതുപോലെ സ്പർശവും കണ്ണമ്മയുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നുണ്ട് .അങ്ങനെ ശബ്ദത്തിന്റേയും സ്പർശത്തിന്റേയും ലോകത്തിൽ ഒതുങ്ങിനിൽക്കുന്ന കണ്ണമ്മയുടെ മാനസിക സൗന്ദര്യത്തിന്റെ ആവിഷ്കാരമാണ് കുപ്പിവളകൾ
ഹെലൻ കെല്ലർ -അവതരണം -ആൻഡ്രിയ റീത്ത വിൽമ റുഡോൾഫ്-അവതരണം-ശ്രേയ ബെൻ സുരേന്ദ്രൻ
സ്റ്റീഫൻ ഹോക്കിങ് -അവതരണം-മാനസ് കെ .എസ്
നിക്ക് -അവതരണം - ഹെലൻ
ബീഥോവൻ -അവതരണം -അനുപമ
കൊടിയേറ്റം _അടൂർ ഗോപാലകൃഷ്ണൻ
![]() |
| അടൂർ ഗോപാലകൃഷ്ണൻ |
കാലത്തേയും ദേശത്തേയും അതിർവരമ്പുകളില്ലാതെ ആസ്വദിക്കാൻ പറ്റുന്ന ജനപ്രിയ കലയാണ് സിനിമ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം എന്ന സിനിമയുടെ തിരക്കഥയിലെ ഒരു ഭാഗമാണ് പാഠഭാഗം. 1978 ഇൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കൊടിയേറ്റം. അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാർഡും മികച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രം നേടി. സിനിമയുടെ സാഹിത്യരൂപമാണ് തിരക്കഥ .കൊടിയേറ്റത്തിന്റെ തിരക്കഥയാണ് പാഠഭാഗം.ശങ്കരൻകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയ കൊടിയേറ്റം ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്ന ചലച്ചിത്രമാണ് .അലസവും ആഹ്ലാദകരമായ ജീവിതയാത്രയിൽ സ്വയം മനസ്സിലാക്കാനാകാതെ പോവുകയും ഒടുവിൽ താനും സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന നിഷ്കളങ്കനായ കഥാപാത്രമാണ് കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി .അയാളുടെ മനസ്സു നിറയെ നന്മയാണ്. ലോറി ക്ലീനറായി ജോലി ചെയ്യുന്ന ശങ്കരൻകുട്ടി ഭാര്യയെയും കുഞ്ഞിനെയും കാണാനായി വരുന്ന ഭാഗമാണ് പാഠഭാഗം ചർച്ചചെയ്യുന്നത് .
കഥാപാത്രങ്ങളുടെ ഭാവ ചലനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുത്തിരിക്കുന്നു.ശങ്കരൻകുട്ടി വീട്ടിലേക്ക് വരുന്നതും ശാന്തമ്മയെ കാണുന്നതുമായ രംഗം ഉദാഹരണം.ഏറെ വൈകാരികമായ രംഗങ്ങൾ പോലും അടൂർ ഗോപാലകൃഷ്ണൻ അതിന്റെ പൂർണ്ണതയിൽ ആവിഷ്കരിച്ചിരിക്കുന്നു. തന്റെ കുഞ്ഞിനെ കാണുമ്പോൾ ശങ്കരൻകുട്ടിയിൽ ഉണ്ടാകുന്ന പുഞ്ചിരി ഏറെ സ്നേഹസാന്ദ്രമാണ്. പൊതുവേ കുഞ്ഞുങ്ങളോട് ഇഷ്ടമുള്ള ശങ്കരൻകുട്ടി തന്റെ കുഞ്ഞിനെക്കാണുമ്പോൾ ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല.
നദിയുടെ അരികിൽ നിൽക്കുന്ന കുഞ്ഞിനെ നോക്കാത്തത് കൊണ്ട് കുഞ്ഞിന്റെ അമ്മയെ ശകാരിക്കുന്ന രംഗത്തും ശങ്കരൻകുട്ടിക്ക് കുഞ്ഞുങ്ങളോടുള്ള കരുതലും വാത്സല്യവും പ്രകടമാണ് .താനൊരു പിതാവാണെന്ന ഉത്തരവാദിത്വബോധത്തിലേക്ക് വളർന്ന ശങ്കരൻകുട്ടിക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിലുള്ള നൊമ്പരമുണ്ട്. അത് അവർ നോട്ടങ്ങളിൽ മാത്രം ഒതുക്കുന്നു. പറയാതെ പോകുന്ന മൗനങ്ങളും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. തീവ്രമായ ഭാവങ്ങളെ അതിന്റെ പൂർണ്ണതയിൽ ചിത്രീകരിക്കാനുള്ള കഴിവ് ഇത്തരം സന്ദർഭങ്ങളിൽ പ്രകടമാണ്ശങ്കരൻകുട്ടി നടന്നു നീങ്ങുമ്പോൾ പറമ്പിൽ എവിടെയോ വിരഹ വേദനയുടെ പ്രതീകമെന്നോണം പശു അമറുന്നുണ്ടായിരുന്നു. ഇത്തരത്തിൽ പശ്ചാത്തല രംഗത്തിലെ ശബ്ദങ്ങൾ പോലും മനോഹരമായി സംയോജിപ്പിച്ചുകൊണ്ട് സിനിമയെ ക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ കൊടിയേറ്റം തിരുത്തുന്നു.
പച്ചയായ ജീവിതത്തിന്റെ തനിമയാർന്ന ആവിഷ്കാരമായി സിനിമ മാറുന്നു. ശങ്കരൻകുട്ടിയായി അഭിനയിച്ച ഭരത്ഗോപി ഓരോ നിമിഷവും ശങ്കരൻകുട്ടിയായി ജീവിക്കുകയായിരുന്നു.നിലനിൽക്കുന്ന ധാരണകളെ തകർത്ത സിനിമയാണിത്. മലയാള സിനിമയുടെ മാറ്റത്തെ അടയാളപ്പെടുത്തിയ സിനിമയാണ്. പച്ചയായ ഗ്രാമീണതയുടെ പ്രത്യേകതയെ തനിമയോടെ ആവിഷ്കരിക്കുകയാണ് കൊടിയേറ്റം എന്ന സിനിമ. കെട്ടുപൊട്ടിയ പട്ടം പോലെ പാറി നടന്ന ശങ്കരൻ കുട്ടിയുടെ വ്യക്തിത്വത്തെ തിരിച്ചറിയുന്നതാണ് തിരക്കഥയുടെ പ്രമേയം സൂക്ഷ്മമായ ആവിഷ്കാരങ്ങളാണ് അടൂർ സിനിമയെ വ്യതസ്തമാക്കുന്നത് .പറയാതെ പറയുന്ന മൗനങ്ങളും അർഥഗർഭമായനോട്ടങ്ങളും കഥാഗതിയെ സമ്പന്നമാക്കുന്നു. നിലവിലുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായി നാടകീയത ഒട്ടുമില്ലാത്ത സ്വാഭാവികമായ അവതരണം കൊടിയേറ്റത്തെ വ്യത്യസ്തമാക്കുന്നു സന്ദർഭങ്ങളെ സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു. യോജിച്ച പശ്ചാത്തലം ഒരുക്കുന്നു. ശബ്ദദൃശ്യ സാധ്യതകളുടെ സംയോജനം വളരെ ഗംഭീരമായിരിക്കുന്നു. കഥാപാത്രങ്ങളുടെ സ്വാഭാവികമായ അഭിനയം, ക്യാമറയുടെ സ്ഥാനം ഇവ ഈ സിനിമയുടെ പ്രത്യേകതയാണ്.മനുഷ്യരുടെ ജീവിതാവിഷ്കാരങ്ങൾ, ഭാഷാപ്രയോഗങ്ങൾ ഇവ ദൃശ്യ സാധ്യതകൾ ഉപയോഗിച്ച് കൂടുതൽ സ്വാഭാവികവും മികവുറ്റതാക്കാൻ കഴിയുന്നു . അലസമായി ജീവിച്ച ഗ്രാമീണ നന്മയുള്ള കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ചുരുളഴിയുന്നത്.
![]() |
| ഭരത് ഗോപി |
Thursday, September 2, 2021
എണ്ണ നിറച്ച കരണ്ടി
![]() |
| പൗലോ കൊയ്‌ലോ |
ദൃശ്യാവിഷ്ക്കാരം-എണ്ണ നിറച്ച കരണ്ടി
പുറന്താൾക്കുറിപ്പ്
ദി ആൽക്കെമിസ്റ്റ്
ആ വാഴവെട്ട് -പൊൻകുന്നം വർക്കി
![]() |
| പൊൻകുന്നം വർക്കി |
പൊൻകുന്നം വർക്കിയുടെ ആ വാഴ വെട്ട് എന്ന കഥയിലെ മർക്കോസ് ഒരു യഥാർത്ഥ കൃഷിക്കാരനാണ്. കൃഷി അദ്ദേഹത്തിന് ജീവിതമാണ്. കുംഭത്തിൽ നട്ടാൽ കുടത്തോളം മീനത്തിലായാൽ എങ്കണ്ണിനോളം മാത്രം എന്നറിയാവുന്ന ഒരു നല്ല കൃഷിക്കാരനാണ് മർക്കോസ്. എല്ലുകളുന്തി നിൽക്കുന്ന ശരീരവും വളഞ്ഞ നട്ടെല്ലും ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണും അർദ്ധ നഗ്നമായ ശരീരവും ഒറ്റനോട്ടത്തിൽത്തന്നെ അയാളെ ഒരു കൃഷിക്കാരനാണെന്ന് വിളിച്ചു പറയും.വാഴയ്ക്ക് രോഗം പിടിച്ചതിനാൽ കൃഷിക്കാരനായ മർക്കോസ് ചേട്ടന്റെ വാഴത്തോട്ടത്തിലെ കുലച്ചതും കുലയ്ക്കാത്തതുമായ വാഴ വെട്ടാൻ അധികാരം ആജ്ഞാപിച്ചു.അതിൽ ആ കൃഷിക്കാരൻ ഒത്തിരിയേറെ പ്രയാസം അനുഭവിച്ചു .
മർക്കോസ് ചേട്ടൻ ഒരു ഫലിത പ്രിയനായിരുന്നു .താൻ കുടിക്കുന്ന കഞ്ഞിയിൽ പുഴുക്കൾ ഉണ്ടെന്ന് പറയുന്നത് തന്നെ വളരെ നർമ്മം കലർത്തിയാണ് .പ്രാണായാമപടുക്കളായ മുനിമാർ ജലത്തിനു മുകളിൽ ഉറങ്ങുന്നത് പോലെയാണ് അരിക്കൂട്ടങ്ങൾ വെള്ളത്തിൽ പൊന്തിക്കിടക്കുന്നതെന്നാണ് മർക്കോസ് ചേട്ടൻ പറയുന്നത്. നല്ല ഒരു നോമ്പുകാലത്ത് കഞ്ഞി വെള്ളത്തിനുപകരം സൂപ്പാണല്ലോ കുടിക്കുന്നത് എന്ന് പറയുന്നു. കാരണം കഞ്ഞിയിൽ പുഴുവും ഉണ്ടല്ലോ പുഴു ഒരിക്കലും സസ്യഭക്ഷണം അല്ലല്ലോ.
വാഴകൾക്ക് രോഗമുണ്ടെന്ന് പറയേണ്ടത് കൃഷിക്കാരനാണ്. അല്ലാതെ ഉദ്യോഗസ്ഥരല്ല എന്ന നിലപാടാണ് മർക്കോസ് ചേട്ടന് .വാഴ വെട്ടിക്കളഞ്ഞില്ലെങ്കിൽ വെട്ടുന്ന കൂലിയും താൻ തന്നെ കൊടുക്കേണ്ടിവരും എന്നോർത്തപ്പോൾ അയാൾക്ക് സങ്കടവും അരിശവും വന്നു.കണ്ണിൽ ചോരയില്ലാത്ത നിയമത്തെ മർക്കോസ് ചേട്ടൻ പലതും പറഞ്ഞ് പഴിക്കുന്നുണ്ട്.തെങ്ങിനും രോഗം ഉണ്ടല്ലോ ?പലതും കാറ്റു വീണിരിക്കുന്നു പ്ലാവും ചീത്തയായി .മണ്ണു പോലും ചീത്തയായി. കപ്പയും മോശമായി എന്നുവിചാരിച്ച് ഈ മണ്ണെല്ലാം നശിപ്പിച്ചാൽ മതിയോ ?തെങ്ങ് വെട്ടിയാൽ മതിയോ ?അങ്ങനെയാണെങ്കിൽ ആശുപത്രി വേണ്ടല്ലോ ?അസുഖം വന്നാൽ എല്ലാവരെയും അങ്ങ് കൊന്നാൽ മതിയല്ലോ എന്നാണ് മർക്കോസ് ചേട്ടൻ ഉറക്കെ ചോദിച്ചത്.അയാൾ കണ്ട സ്വപ്നം വരെ കർഷകർക്ക് സുന്ദരമായ ഒരു ഭാവി ഉണ്ടാകും എന്നതായിരുന്നു.
കൃഷിയെ കുറിച്ച് പാരമ്പര്യമായി ലഭിച്ച അറിവുള്ള ആളാണ് മർക്കോസ് അതിൽ അയാൾക്ക് നല്ല ആത്മവിശ്വാസമുണ്ട് .മാവിൻ പൂ വിരിയുന്നതും, പരാഗണം നടക്കേണ്ടതും പകൽ സമയത്താണ്, പരാഗരേണുക്കൾ വഹിക്കുന്ന ചെറിയ പ്രാണികൾ രാത്രി എത്താതെ വരുന്നതുകൊണ്ട്, പരാഗണം നടക്കാതെ, പരാഗണ സമയം കഴിഞ്ഞതുകൊണ്ട്, സൂര്യൻ വരുമ്പോഴേക്കും കൊഴിഞ്ഞു പോവുന്നു.ചന്ദ്രന്റെ നിലാവ് കണ്ടപ്പോൾ പൂക്കൾ സൂര്യന്റെ വെളിച്ചം ആണെന്ന് വിചാരിച്ചാണ് വിടർന്നത്. ഇങ്ങനെ പ്രകൃതിയുടെ ഓരോ ചലനവും അയാൾ അറിഞ്ഞു.വാഴകൾ വെട്ടുന്നത് തന്റെ പൗലോസിനേയും ജോണിനേയും രാഹേലിനേയും ഒക്കെ വെട്ടിക്കളയുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം കരുതുന്നത്.മനുഷ്യനോടുള്ള സ്നേഹം പോലെ ഓരോ കൃഷിക്കാരനും തന്റെ കൃഷിയെ സ്നേഹിക്കുന്നു .വെട്ടരിവാൾ ഉപയോഗിച്ചുള്ള ആദ്യത്തെ വെട്ട് വാഴപ്പിണ്ടി കഷ്ണത്തിൽ പിന്നിട്ട ശേഷം മാർക്കോസിന്റെ ഇടതു കാൽ മുട്ടിൽ ചെന്നു കൊണ്ടു .അയാൾ വീണു .പണ്ട് അയാൾ ആ വാഴച്ചുവട്ടിൽ ഒഴിച്ചത് ജലവും വിയർപ്പുതുള്ളികളും മാത്രമാണ്. ഇന്നയാൾ തന്റെ കണ്ണുനീർത്തുള്ളികളും അവയ്ക്ക് നൽകി .തന്റെ പിതാവ് വീണു കിടക്കുന്ന കാഴ്ച മകൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. "എന്റെ പിതാവിനും രോഗമുണ്ട് അദ്ദേഹത്തെക്കൂടി നിങ്ങൾ വെട്ടി മൂടുക "എന്നാണ് മകൾ പറഞ്ഞ് കരയുന്നത്.അവൾ പറഞ്ഞത് ഒരു മരംകേറിയുടെ തർക്കുത്തരമായാണ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്.
കൃഷിയാണ് തന്റെ ജീവിതമായി മർക്കോസ് കണ്ടത്. സസ്യങ്ങളെ മക്കളായി കണ്ടു
Sunday, August 29, 2021
വഴിയാത്ര-- ഇ വി കൃഷ്ണപിള്ള
![]() |
| ഇ വി കൃഷ്ണപിള്ള |
പണ്ട് വണ്ടിയും വള്ളവും ഇല്ലാതിരുന്ന കാലത്ത് നടന്ന് തന്നെയാണ് ആളുകൾ യാത്രചെയ്തിരുന്നത്. ചായക്കടകളും ഹോട്ടലുകളും അന്ന് ഇല്ലായിരുന്നു. വൈകുന്നേരമാകുമ്പോൾ ഭാര്യ അടക്യ്ക്കാമരത്തിലെ പാള ചീകിയൊതുക്കി അതിനകത്ത് പൊതിച്ചോറ് കെട്ടുമായിരുന്നു. യാത്രയ്ക്കിടയിൽ ഏതെങ്കിലും വീട്ടിൽക്കയറി പാത്രമോ മറ്റോ വാങ്ങി ഊണു കഴിച്ച് ആ വീട്ടുകാരുമായി വിശേഷങ്ങൾ പറഞ്ഞ് ഉറങ്ങുമായിരുന്നു.പിറ്റേന്ന് യാത്ര തുടരുമായിരുന്നു. വളരെയധികം ദൂരം യാത്ര ചെയ്യണമെങ്കിൽ അരിയും മറ്റു സാധനങ്ങളും കയ്യിൽ കരുതുമായിരുന്നു. പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണു വരാത്തവനും ജീവിതത്തിൽ സുഖം അനുഭവിച്ചിട്ടില്ല എന്ന് തമാശരൂപത്തിൽ പറയാറുണ്ട്.
മറ്റുള്ളവരുടെ നന്മയിൽ വിശ്വസിച്ചാണ് പണ്ടുള്ളവർ യാത്ര ചെയ്തിരുന്നത്.ധനവാന്മാർ വഴിയാത്രക്കാർക്ക് ഭക്ഷണം കൊടുത്തിരുന്നു. അവരുടെ വീട്ടിൽ ഇത്തിരി ചോറ് വച്ചാൽ മതി എന്നിരിക്കിലും വഴിയാത്രക്കാരെക്കരുതി അഞ്ചിരട്ടി അരിയിട്ട് ചോറു വയ്ക്കുമായിരുന്നു. അടുക്കളയിൽ മാത്രം കഴിഞ്ഞിരുന്ന ധനവാന്മാരുടെ വീട്ടിലുള്ള സ്ത്രീകൾ മിക്കവാറും ഒഴിഞ്ഞ വയറുകളോടുകൂടിയാണ് ഉറങ്ങിയിരുന്നത്.അങ്ങനെ ചോറു കൊടുത്തിരുന്നത് ഒരു അന്തസ്സായാണ് അന്ന് പണക്കാർ വിചാരിച്ചിരുന്നത്.
അന്ന് പത്രങ്ങൾക്ക് പകരമായിരുന്നു ഈ വഴിയാത്രക്കാർ. ഭക്ഷണം കൊടുക്കുന്ന വീട്ടുകാരെക്കുറിച്ച് അവർ നാട്ടിൽ നല്ലതു പറയുമായിരുന്നു .ഇങ്ങനെ പ്രസിദ്ധി കൂടിയപ്പോൾ കടവും പെരുത്ത് ചില ധനവാന്മാർ ദാരിദ്ര്യത്തിലായി .അവരുടെ വീട്ടുകാർ തെരുവിലുമായി.
ചില വഴിയാത്രകൾ വിവാഹ ബന്ധങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. ഇങ്ങനെ ഭക്ഷണം കൊടുക്കുന്ന വീട്ടുകാരിൽ സംതൃപ്തി തോന്നി വിവാഹാലോചനകൾ ഉണ്ടാവുകയും വിവാഹങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട് .ഒരാൾ യാത്രയ്ക്ക് പുറപ്പെടുമ്പോൾ ഏതൊക്കെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കണം എന്ന് തീരുമാനിച്ചാണ് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങുന്നത്.പണ്ടത്തെ വഴിയാത്രയിലൂടെ ലോകപരിചയത്തിന് സാധ്യമായിരുന്നു
കൊല്ലത്തുനിന്ന്തിരുവനന്തപുരത്തേക്ക് വള്ളത്തിൽ ഒരു യാത്ര പോകുന്നത് അമ്പാസമുദ്രക്കാരൻ ചെട്ടിയാരും ,പറവൂർക്കാരൻ ഹൈക്കോടതിക്കക്ഷിയും ,പത്തനാപുരത്തുകാരൻ മൈതീൻപിച്ച മുതലാളിയും, ചവറക്കാരൻ ഗൃഹനാഥനും, പെരിങ്ങനാട്ടുകാരൻ ഒരുനമ്പ്യാതിയും, തുമ്പമൺകാരൻ അധ്യാപകനും ,പ്രാക്കുളത്തുകാരനായ രോഗിയും , മാവേലിക്കരക്കാരൻ ഒരു മന്ത്രവാദിജ്യോത്സ്യനും ആയിരുന്നു .യാത്രക്കാർ ആദ്യം ഒന്നും മിണ്ടിയില്ല .പിന്നീട് കൊച്ചുകൊച്ചു സംസാരത്തിലൂടെ അവർ പരിചയപ്പെട്ടു.
ഒടുവിൽ അമ്പാസമുദ്രം ചെട്ടിയാരും മാവേലിക്കരക്കാരൻ ജ്യോത്സ്യനും അടുത്തടുത്ത് കിടക്കുന്നതു കാണാൻ സാധിക്കുന്നു. മുതലാളിയുടെ നീണ്ട താടിയിൽ പെരിങ്ങനാട് നമ്പ്യാതിരിയുടെ പൂണൂൽ കുരുങ്ങിക്കിടക്കുന്നത് കാണുവാൻ സാധിക്കുന്നു .അങ്ങനെ വർഷങ്ങളായി പരിചയമുള്ള സുഹൃത്തുക്കളെപ്പോലെ അവർ കഴിയുന്നു. അധ്യാപകൻ "ധനിക്ക് ശത്രുക്കൾ അസംഖ്യം ഉണ്ടാകു"മെന്നതിൽ ധനി എന്നുപറഞ്ഞാൽ ധനവാൻ ആണെന്ന് മുതലാളിയെ പഠിപ്പിക്കുന്നു .എല്ലാവർക്കും എല്ലാവരേയും അറിയാൻ സാധിക്കുന്നു.
കാലം മാറി. പിന്നീട് തീവണ്ടിയിലായി യാത്ര .തിരക്കുപിടിച്ച് ടിക്കറ്റ് വാങ്ങിച്ച് പലരും മുറികളിൽ കയറുന്നു. ഒരാളും മറ്റൊരാളെ പരിചയപ്പെടാൻ ശ്രമിക്കുന്നില്ല .വേഗതയേറിയ യാത്രയായതിനാൽ ഒരു രോഗിക്ക് തന്റെ രോഗം ശമിക്കുന്നതിനു മുമ്പ് ,ഒരാൾ തന്റെ യാത്രയുടെ കണക്ക് കൂട്ടി വയ്ക്കുന്നതിനുമുമ്പ്, കുട എവിടെ സൂക്ഷിക്കുമെന്ന് ഒന്ന് കണ്ണോടിക്കുന്നതിനുമുമ്പ്, പത്രം വായിച്ചു തീർക്കുന്നതിനും മുമ്പ്,ഒരാൾ പുറത്തേക്കു തുപ്പി. ആ തുപ്പൽ കാറ്റിന്റെ വേഗം കൊണ്ട് തിരിച്ച് തീവണ്ടിയുടെ അകത്തേക്ക് കേറുന്നതിനു മുൻപ് അയാൾ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും എന്നാണ് ഇ വി കൃഷ്ണപിള്ള പറയുന്നത് .സ്റ്റേഷനിൽ എത്തിയാൽ പിന്നെ പോർട്ടർമാരുടെ വിളിയും ആകെ തിരക്കുമാണ്. വണ്ടിക്കാർ തമ്മിൽ പിടിവലിയും കാണാം.ഹോട്ടൽ ഭക്ഷണമാണ് എല്ലാവരും കഴിക്കുന്നത് .അതിന് കാശു കൊടുക്കണം. ആരും ആരോടും മിണ്ടുന്നില്ല. ഈ മാതിരി യാത്രകൊണ്ട് ഒരുവിധ ലോകപരിചയവും നമുക്ക് കിട്ടുന്നില്ല
Tuesday, July 20, 2021
അമ്മമ്മ _ പി സുരേന്ദ്രൻ
മൂന്ന് പേരക്കുട്ടികളേയും അമ്മമ്മ ഹോസ്റ്റലിലാക്കി .ഇനി അമ്മമ്മ ആ വീട്ടിൽ ഒറ്റയ്ക്കാണ് .അമ്മയില്ലാത്ത മൂന്നു മക്കളെയാണ് അമ്മമ്മ വളർത്തുന്നത് . മൂത്തകുട്ടിയെ ഹോസ്റ്റലിലാക്കി തിരിച്ചു പോകും നേരം അമ്മമ്മ കുറേ കരഞ്ഞു. പിന്നീടാണ് അത്രയേറെ കരഞ്ഞത് എന്തിനാണെന്ന് കഥാകൃത്തിന് മനസ്സിലായത്. അമ്മമ്മ വിധവയാണ് .മൂന്ന് പേരക്കുട്ടികളേയും അമ്മമ്മ തന്നെ പോറ്റി വളർത്തണം. അമ്മമ്മയുടെ മകൾ ഭർത്താവിനാൽ കൊല്ലപ്പെട്ടതാണ്. മകളുടെ ഭർത്താവ് ഒരു മദ്യപാനി ആയിരുന്നു .അമ്മമ്മ തന്നെ ജോലി ചെയ്താണ് മകളുടെ കുടുംബത്തെ പുലർത്തിയിരുന്നത് .മകളുടെ മരണശേഷം മരുമകനും എങ്ങോട്ടോ പോയ്ക്കളഞ്ഞു .പിന്നീടങ്ങോട്ട് അവർ കുടിച്ച കഞ്ഞിയിൽ അമ്മമ്മയുടെ കണ്ണീരാകുന്ന ഉപ്പ് ' എത്രമേൽ പതിഞ്ഞിട്ടുണ്ട് എന്ന് അമ്മമ്മയ്ക്ക് അറിയില്ല. ഹോസ്റ്റലിൽ വന്നു മടങ്ങുമ്പോൾ അവരുടെ കീറിയ പേഴ്സ് പുറത്തെടുത്ത് ചില്ലറ കൊടുക്കുമായിരുന്നു.പിന്നീട് രണ്ടാമത്തേയും മൂന്നാമത്തേയും പേരക്കുട്ടികളെ ഹോസ്റ്റലിൽ ചേർത്തു .അവരുടെ പേഴ്സ് കൂടുതൽ പിഞ്ഞിക്കീറി .അമ്മമ്മ അവരുടെ വീട്ടിൽ ഒറ്റക്കാണ് .അവരുടെ പഠനത്തെ ചൊല്ലി പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് ഹോസ്റ്റലിൽ ചേർത്തത്. ഇടയ്ക്ക് അമ്മമ്മ അവരെ കാണാൻ വരും .അമ്മമ്മയുടെ കാതിൽ കമ്മൽ ഇല്ല .സാരിയുടെ നിറം കെട്ടു പോയി .ഒരേയൊരു സാരിയേ അവർക്കുള്ളൂ .അമ്മമ്മയ്ക്ക് ചെരുപ്പില്ല.അവരുടെ പാദങ്ങൾ വിണ്ടുകീറിയിട്ടുണ്ട്.മൂന്ന് കുട്ടികളേയും സ്റ്റാഫ്റൂമിൽ കൊണ്ടുവന്ന് അധ്യാപകരോട് പൊന്നുപോലെ നോക്കണമെന്നും അവരെ രക്ഷിക്കണമെന്നും പറയാറുണ്ട്. അവരെ മൂന്നുപേരെയും അങ്ങാടിയിലേക്ക് കൊണ്ടു പോകും. ചായക്കടയിൽ ചെന്ന് പഴംപൊരിയും പൊറോട്ടയും വാങ്ങിച്ചു കൊടുക്കും .അവരുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ സാധിക്കും. അമ്മമ്മയ്ക്കറിയാം പേരക്കുട്ടികൾ മാതാപിതാക്കളുള്ള കുട്ടികൾക്കിടയിലാണ് ഇരിക്കുന്നത് എന്ന് .അവർക്ക് ഒന്നിനും കുറവുണ്ടാകരുത്.അമ്മമ്മ മടങ്ങിപ്പോകുമ്പോൾ ഇളയവൻ ക്ലാസ് ടീച്ചറുടെ ശാസന വകവെക്കാതെ അമ്മമ്മേയെന്ന് ഉറക്കെ നിലവിളിക്കുന്നതും കഥാകൃത്ത് കേട്ടിട്ടുണ്ട് .
Friday, July 16, 2021
അതേ പ്രാർത്ഥന -ഇടശ്ശേരി ഗോവിന്ദൻനായർ
ഇടശ്ശേരി ഗോവിന്ദൻനായർ
ഇടശ്ശേരിയുടെ കഥാഖ്യാനം പോലെയുള്ള കവിതയാണിത്. തേന്മാവ് വസന്തദേവനോട് പ്രാർത്ഥിച്ചു തേന്മാവ് അടിമുടി പൂങ്കുലകൾ നിറച്ചുകൊണ്ട്നിന്നു. ഒരു പൂവും കൊഴിയാതെ ഉണ്ണി മാങ്ങകൾ വിരിഞ്ഞു .ഒരു ഉണ്ണിയും പിഴക്കാതെ വളർന്നുവന്നു. സമൃദ്ധി വർദ്ധിക്കുന്തോറും സജ്ജനങ്ങൾ കൂടുതൽ വിനീതരാകുന്നു എന്ന പാഠം വിദ്വാൻമാർ ആ മാവിൽ നിന്ന് പഠിച്ചു. അതിലെ പച്ചമാങ്ങകൾ പഴുത്തമാങ്ങകളായി. പഴുത്ത മാങ്ങകളെ മാണിക്യരത്നങ്ങളെപ്പോലെ എന്നാണ് കവി പറഞ്ഞിരിക്കുന്നത്.ആയിരം അണ്ണാറക്കണ്ണന്മാർ അതിൽ പാഞ്ഞുകയറി ആയിരം കാക്കകൾ പറന്നെത്തി. കൊച്ചടികൾ വെച്ച് കൊച്ചുകുട്ടികൾ മാഞ്ചോട്ടിൽ എത്തി.അതോടെ ഒരു മായിക നഗരത്തിന്റെ ഭംഗി തോപ്പിന് കൈവന്നു. ഇങ്ങനെ നിൽക്കുമ്പോഴാണ് അയൽപക്കത്തെ വഴിപ്പണിക്കിട്ടിരുന്ന കൽച്ചീളുകൾക്ക് ചിറകു മുളച്ചത്. കല്ലുകൾ ചീറിപ്പാഞ്ഞു വന്നു .തേന്മാവ് ശൂന്യമായി.
ആ മാമ്പഴക്കാലം കഴിഞ്ഞപ്പോൾ തേന്മാവ് സ്വർലോക നടയിലെത്തി.മാവ് വസന്തത്തോട് തനിക്കിനിയും സഫല ജന്മം തന്നാലും എന്നഭ്യർത്ഥിച്ചു. ഇത് കേട്ട് വസന്ത ദേവൻ "വേറെന്തുള്ളു വരമെങ്കൽ "എന്ന് ആക്രോശിച്ചുകൊണ്ട് ഇനിയും വേദനകൾക്ക് വേണ്ടിയാണോ നിന്റെ പ്രാർത്ഥന എന്ന് ചോദിച്ചു.എന്നാൽ വെയിൽ വീണ തളിരിലകൾ ഇളകുമാറ് ആ മാവ് സമൃദ്ധിയുടെ കണ്ണീർപ്പുളിപ്പാണ് ശ്രേഷ്ഠമെന്നും ദാരിദ്ര്യത്തിന്റെ മരവിപ്പ് അസഹനീയമാണെന്നും പറഞ്ഞു.
(അതേ പ്രാർത്ഥനയിലെ മാവ് വെറുമൊരു മാവല്ല. ഒരു കവിയുടെ ജീവിതത്തെ സൂചിപ്പിക്കുന്നു. പൂക്കുകയും കായ്ക്കുകയും ചെയ്യുക എന്നത് കൃതികൾ എഴുതുന്ന കവിയെ സൂചിപ്പിക്കുന്നു .അണ്ണാറക്കണ്ണന്മാർ, കുട്ടികൾ,കാക്കകൾ, ഇവരൊക്കെ ആസ്വാദകരാണ്. കവിയാണ് മാവ് .കവിതകളാണ് മാമ്പഴങ്ങൾ .തോപ്പ് മായികനഗരം ആകുന്നു എന്നത് കവിത പകരുന്ന സൗന്ദര്യത്തെ സൂചിപ്പിക്കുന്നു .എന്നാൽ മാർദ്ദവമില്ലാത്ത ഉരുളൻകല്ലുകൾ ഒരു മയവുമില്ലാത്ത വിമർശനങ്ങളാണ്.കവി ഈ വിമർശനങ്ങൾ കേട്ട് ഉൾവലിയാൻ തയ്യാറല്ല. ഇനിയും കവിതയെഴുതാൻ പ്രാർത്ഥിക്കുന്ന കവിയെയാണ് നാം കാണുന്നത് .സർഗാത്മകത എല്ലാ വെല്ലുവിളികളേയുംഅതിജീവിക്കാനുള്ള കരുത്ത് നൽകുന്നു എന്ന് ഈ കവിത സൂചിപ്പിക്കുന്നു. കവിമനസ്സിന്റെ അതിജീവനത്തിന്റെ പ്രാർത്ഥനയാണ് അതേ പ്രാർത്ഥന എന്ന കവിത. )







