Sunday, September 23, 2012

കഥാരചന

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  നടത്തിയ കഥാരചന

 വിഷയം:  വര്‍ഷങ്ങള്‍ക്കുശേഷം







20/9/12 

Friday, September 21, 2012

കടമ്മനിട്ട

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയാണ് കവിയുടെ ജന്മദേശം.സ്വന്തം നാട് തന്നെയാണ് കവിക്ക്‌ കവിതാരചനയ്ക്ക് പ്രചോദനമാകുന്നത്.1967 ലെഴുതിയ നാടിന്‍റെ പേരിട്ട കവിതയിലെ കുറച്ചു വരികളാണ് പാഠഭാഗം.

കടമ്മനിട്ട എന്ന ഗ്രാമത്തിലൂടെ രാവിലെ മുതല്‍ രാത്രി വരെ കാഴ്ചകള്‍ കണ്ടുനടന്ന ഒരു മനുഷ്യന്‍റെ ഓര്‍മ്മകളുടെ  രൂപത്തിലാണ് ഈ കവിത രചിച്ചിരിക്കുന്നത്.നെല്ലിന്‍തണ്ടു മണക്കുന്ന വഴികളിലും എള്ളിന്‍ നാമ്പുകുരുക്കും വയലിലും മുഴുകി നടന്ന  കവിക്ക്‌ പ്രായമായതിനാല്‍ ഓര്‍മ്മകള്‍ക്ക് എണ്ണം തെറ്റുന്നു.ഒരു വൃദ്ധന്റെ കുഴഞ്ഞുമറിഞ്ഞ ഓര്‍മ്മകളാണ്  ഈ കവിത.അങ്ങനെ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ കുന്നിന്‍ ചരിവിലെ മാവിന്‍ കൊമ്പില്‍ ഉണ്ണിമാങ്ങകളായി കണ്ണുമിഴിച്ചുകിടക്കുന്നു.കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഇത്.ഇടിഞ്ഞുപൊളിഞ്ഞകുളക്കടവില്‍ നാമം ജപിക്കുന്ന തള്ളത്തവളകള്‍ നാട്ടിലെ പ്രായമായവരെ ഓര്‍മ്മിപ്പിക്കുന്നു.


ഒരു ഗ്രാമീണയുവതി തോര്‍ത്തുമുണ്ടെടുത്ത് എണ്ണനിറച്ച കിണ്ണവുമായി കുളിക്കാന്‍ വരുന്നതുപോലെയാണ് പുലരിയെ കണ്ടപ്പോള്‍  കവിക്ക്‌ തോന്നിയത്‌.... ................കവി പുല്‍ക്കൊടിയെയും പൂക്കളെയും നോക്കി ,കുറുമ്പും കുന്നായ്മയും ഉള്ള തനി ഗ്രാമീണനായ് നടന്നു നീങ്ങുന്നു.കുളക്കരയിലൂടെയുള്ള ആ യാത്രയില്‍ തുണിയഴിച്ച് കൂസലില്ലാതെ പോകുന്ന കുളക്കോഴിപ്പിടയെ കണ്ട കവി നാട്ടിലെ പഴമക്കാരെ അമ്പരപ്പിക്കുന്ന പാശ്ചാത്യപരിഷ്ക്കാരികളായ പുത്തന്‍തലമുറയെ ഓര്‍ത്തുപോയി.
പെട്ടെന്ന് കവിയുടെ കണ്ണുകള്‍ മുള്ളിലുടക്കി.ജീവിതാനുഭവങ്ങള്‍ ചിലപ്പോള്‍ മുള്ളുകള്‍ പോലെ ആകാറുണ്ട്.അങ്ങനെ പലതും ഓര്‍ത്തു നടക്കുമ്പോള്‍ തന്‍റെ മനസ്സിലാണ് ആ ഓര്‍മ്മകള്‍ എന്നതുകൊണ്ട് പാഴ്മുളയായിരിക്കും എന്ന് കവി സങ്കടപ്പെടുന്നു.


എങ്കിലും ഈ സ്മരണകള്‍ കൊണ്ട് പ്രയോജനം ഉണ്ട്.ചെറുമണികള്‍ പെറുക്കി തന്‍റെ മനസ്സിലെ ഓലത്തുഞ്ചത്ത് ഊഞ്ഞാലാടുന്ന കിളിയുടെ വായില്‍ വായ്ക്കരിയായ്‌ ഇട്ടുകൊടുക്കാം.ഓര്‍മ്മകള്‍ ഉറങ്ങുന്ന തന്‍റെ മനസ്സിന് നല്‍കുന്ന ഭക്ഷണമാണ് ഗ്രാമസ്മൃതികള്‍  .ഗ്രാമസ്മൃതികളോടുള്ള വേദനാജനകമായ വിടവാങ്ങലാണ് വായ്ക്കരി.ഓര്‍മ്മകള്‍ കൊണ്ടുള്ള വായ്ക്കരിയും ഓര്‍മ്മകള്‍ക്കുള്ള വായ്ക്കരിയുമാണിത്.


ഓര്‍ക്കാക്കഥയുടെ ശീലുകള്‍ ഓര്‍ക്കുമ്പോള്‍ ഓലേഞ്ഞാലിക്കിളിയുടെ വാലില്‍ ഒമ്പതുശീലക്കൊടികള്‍ കെട്ടിയതും ഓലക്കുടയുടെ കീഴില്‍ താളംചവിട്ടിയതും വെളളം ചെപ്പി ബഹളം കൂട്ടിയതും തെളിയുന്നു.ഓടിച്ചാടി നടന്ന കുട്ടിക്കാലമാണ് ഈ വര്‍ണ്ണനകളിലൂടെ തെളിയുന്നത്.


ഓര്‍മ്മയില്‍ താലോലിക്കുന്ന കൌമാരസ്മരണയില്‍ കവി മുഴുകുന്നു.കാവിലമ്മയ്ക്ക് സമര്‍പ്പിക്കാന്‍ തെച്ചിപ്പൂങ്കുല പറിച്ചുനിന്ന  തന്‍റെ പ്രണയനായികയെ കവി ഓര്‍ക്കുന്നു.അവളുടെ കണ്ണില്‍ വീണ കരട് എടുത്തതും തുടര്‍ന്നുണ്ടായ സ്നേഹപ്രകടനവും കവി ഓര്‍ത്തു.അവള്‍ മുറിവേല്‍പ്പിച്ചതിന്റെ നീറ്റല്‍ ഇപ്പോഴുമുണ്ട്.നഷ്ടമായിപ്പോയ പ്രണയത്തിന്‍റെ ഓര്‍മ്മ കവിയെ വേദനിപ്പിക്കുന്നു.എല്ലാ നീറ്റലിനും ഉള്ള പച്ചമരുന്നുകള്‍ നാട്ടിലുണ്ട്.എന്നാല്‍ ഈ നീറ്റല്‍ മാറ്റാനുള്ള പച്ചില കിട്ടാനില്ല.അതുമാത്രം ആടുതിന്നുപോയത്‌[[[ [[[[(>കിട്ടാനില്ലാത്തത്< കവിയെ അത്ഭുതപ്പെടുത്തുന്നു.നിലാവിനേക്കാള്‍ ഭംഗിയുണ്ട് തന്‍റെ കൌമാരകാലത്തിന്  .തന്നെക്കുറിച്ച് ആളുകള്‍ അപവാദം പരത്തിയത് കൊണ്ടാകാം അവള്‍ തന്നെ ഉപേക്ഷിച്ചത്.


തന്‍റെ ഓര്‍മ്മകള്‍ മൂത്തുനരച്ചു.ഓര്‍മ്മകള്‍ മുതുകിലെ കൂനായ്‌ മാറി.കര്‍ഷകസമൂഹത്തെ ഉള്ളുകൊണ്ട് കണ്ടറിഞ്ഞ കവി അവരെക്കുറിച്ച് ഓര്‍ക്കുന്നു.വൈക്കോല്‍ അരിഞ്ഞും കലപ്പ പിടിച്ചും  വളക്കൂറുള്ള പാടത്ത് ഉഴാനെടുത്ത കാളയുടെ വാലില്‍ തൂങ്ങിനടക്കുന്ന വായാടിക്കുട്ടികള്‍ക്കിടയില്‍ പണ്ട് താനും ഉണ്ടായിരുന്നു.പ്രകൃതിയോട് ഇണങ്ങിയാണ് അവര്‍ ജീവിച്ചത്. ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പംചുട്ടുകളിച്ചും  ചുട്ടാറ്റിലെ വെള്ളത്തില്‍ മൂത്രമൊഴിച്ചും വളര്‍ന്ന ആ കുട്ടികള്‍ വിളര്‍ത്തും മെലിഞ്ഞും വിശപ്പിന്‍റെ നെഞ്ചത്ത് ആഞ്ഞുതൊഴിച്ചു കറുത്തും വരുന്നത് കവി  കാണുന്നു.കര്‍ഷകരുടെ കയ്പ്പുനിറഞ്ഞ യാതനകള്‍ കൌമാര കാലത്ത്‌ കവിയെ ഏറെ ചിന്തിപ്പിച്ചിരുന്നു.തന്‍റെ ഗ്രാമം തന്നെയാണ് സാമൂഹിക അവബോധം നല്‍കിയത്‌ എന്ന് നന്ദിയോടെ കവി ഓര്‍ക്കുന്നു.


കുറെക്കാലങ്ങള്‍ക്കു ശേഷം തന്‍റെ നാട് കണ്ട കവി മാറ്റങ്ങളെ തിരിച്ചറിഞ്ഞു.തന്‍റെ കുട്ടിക്കാലത്ത്‌ സജീവമായ കുളം ഇന്ന് നശിച്ചിരിക്കുന്നു.ഉപേക്ഷിക്കപ്പെട്ട കുളം ഉപേക്ഷിക്കപ്പെട്ട   നാടിന്‍റെ നന്മയെ സൂചിപ്പിക്കുന്നു.പാതിരായ്ക്ക് ഭഗവതി മാത്രം കുളിക്കുന്ന, പായലും പാഴ്ച്ചെടിയും മൂടിയ പാലക്കൊമ്പിന്‍റെ നിഴലുവീണ കുളം കണ്ട് പേടിച്ചുവിറച്ച് കവി നടക്കുന്നു...


[ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയ കവിയുടെ ഓര്‍മ്മകളില്‍ മാത്രമാണ് ഗ്രാമം നിലനില്‍ക്കുന്നത്.കടമ്മനിട്ടക്കാവും കുളവും പരിസരവും ഈ കവിതയിലൂടെ നമ്മളും ദര്‍ശിക്കുന്നു.പടയണിക്ക് പാടുന്ന ഭൈരവിപ്പാട്ടിന്റെ താളത്തിലാണ് കവിത .

*നാട്ടിന്‍പുറത്തെ കുറിച്ചുള്ള ഓര്‍മ്മ

*നാട്ടിന്‍പുറത്തെ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഓര്‍മ്മ

*നഷ്ട്ട പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മ

*വര്‍ത്തമാനകാല ജീവിതദുരന്തം]
                                                        കടമ്മനിട്ട രാമകൃഷ്ണന്‍




Wednesday, September 19, 2012

തട്ടകം

മുപ്പിലിശ്ശേരി  എന്ന ദേശത്തിന്‍റെ ചരിത്രകഥയാണ് തട്ടകം.ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരിയാണ് കോവിലന്റെ നാട്.നോവലില്‍ അത് മുപ്പിലിശ്ശേരി എന്നായി മാറി.കോവിലന്റെ പന്ത്രണ്ടു വര്‍ഷത്തെ ശ്രമഫലമാണ് 'തട്ടകം'.

തട്ടകത്തിലെ മനുഷ്യര്‍ സാധാരണരല്ല.കേവല മനുഷ്യരില്‍ അസാധാരണമായ പ്രത്യേകതകള്‍ അദ്ദേഹം കണ്ടെത്തുന്നു.അങ്ങനെ ഈ  നോവല്‍ ഒരു ഇതിഹാസമായ്‌ മാറുന്നു.

എല്ലാ സമൂഹത്തിലും കാലാകാലങ്ങളില്‍ ചില കൌതുകജനകമായ കഥകള്‍ പ്രചരിക്കും.ഇതിനെ മിത്ത്[പുരാവൃത്തം] എന്ന് പറയുന്നു. ഇത് സത്യം ആയിരിക്കണമെന്നില്ല.നേരിന്‍റെ ഒരു കണം എവിടെയെങ്കിലും കാണും.ദേശത്തിന്‍റെ പൈതൃകസ്വത്താണ് മിത്തുകള്‍  .

ഈ നോവല്‍ ആരംഭിക്കുന്നത് ഉണ്ണീരിമൂപ്പന്റെ കാലിച്ചന്തയിലേക്കുള്ള പുറപ്പാടോടെയാണ് .നോവലിലെ ഒന്നാം അധ്യായത്തിലെ ഒരു ഭാഗമാണ് പാഠഭാഗം.ഭാഷയുടെ ചടുലതയും താളപ്പൊലിമയും ഒരു പ്രത്യേക അനുഭവം വായനക്കാരില്‍ സൃഷ്ട്ടിക്കുന്നു.

വടക്കന്‍പ്പാട്ടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ആഖ്യാനരീതിയാണ്  കോവിലന്‍ പിന്തുടര്‍ന്നത്.ഉണ്ണീരിമുത്തപ്പന്റെ പുറപ്പാട്  വിവരിക്കുമ്പോള്‍ ചേകവന്മാരുടെ അങ്കപ്പുറപ്പാടാണ് നമുക്ക്‌ ഓര്‍മ്മ വരുന്നത്.കടത്തനാട്ടുനിന്നും വെട്ടത്തുനിന്നും കണ്ടാണിശ്ശേരിയിലേക്ക്‌ കുടിയേറി വന്ന ചേകവന്മാരുടെ കുടുംബപുരാണം കൂടിയാണ് തട്ടകം.

ഗോത്രവര്‍ഗ്ഗസംസ്കൃതിയുടെയും കാര്‍ഷികജീവിതവ്യവസ്ഥയുടെയും വിവരണങ്ങള്‍ തട്ടകത്തില്‍ ഉണ്ട്.''അലരിത്തറയില്‍ പറക്കുട്ടിയെ കുമ്പിട്ട്, കല്‍ ത്തറയില്‍ മലവായിയെ തൊഴുതാണ്'' ഉണ്ണീരിമുത്തപ്പന്‍ യാത്രയാകുന്നത്. പറക്കുട്ടി ,മലവായി എന്നിവര്‍ നാട്ടുദേവതകള്‍ ആണ്.കല്‍ ത്തറകള്‍ ആണ്‌ ഈ ദേവതമാര്‍  .വര്‍ണ്ണവിവേചനം ഇല്ലാത്ത നന്മയുള്ള കാലത്തെ ചിത്രണം ചെയ്തു.നായരായ കമ്മളൂട്ടിയും ഈഴവനായ ഉണ്ണീരിയും ഉള്ളിണങ്ങിയ ചങ്ങാതിമാരായി മുട്ടിയുരുമ്മി നടക്കുന്ന കാഴ്ച ജാതിബോധമേറ്റിട്ടില്ലാത്ത ഒരു സമൂഹത്തിന്റെതാണ്  .


നഷ്ടപ്പെട്ട സാമൂഹികമൂല്യങ്ങളുടെ മുദ്രകളാണ് വാണിയം കുളത്തെക്കുള്ള യാത്രയ്ക്കിടയില്‍ കാണുന്ന വഴിയമ്പലം,തണ്ണീര്‍പ്പന്തല്‍   ,ആല്‍ത്തറ,പൊതുകിണര്‍ ,കല്‍ ത്തൊട്ടി തുടങ്ങിയവയൊക്കെ.വഴിപോക്കന്റെ വിശപ്പടക്കാന്‍ വഴികണ്ടിരുന്ന പഴയകാലത്തിന്‍റെ ഉദാരത ഈ നോവലില്‍ ഉണ്ട്.


കാലിച്ചന്തയില്‍ തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച കൂളന്മാരായ പൊരുത്തുകാരോട് പോലും പിന്നീട് പൊരുത്തപ്പെട്ടും യാത്രചോദിച്ചുമാണ് ഉണ്ണീരിക്കുട്ടിയും കമ്മളുട്ടിയും നാട്ടിലെക്ക് തിരിക്കുന്നത്.പ്രകൃതിക്കും പ്രകൃതിക്ക് അതീതമായ ശക്തികള്‍ക്കും പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.പന്നിശ്ശേരിയും വെട്ടുകാടും പട്ടാമ്പിപ്പുഴയും അനങ്ങന്‍മലയും കല്ലടിക്കോടന്‍ മലയും കവളപ്പാറയും യാത്രാദൃശ്യങ്ങളായ് രേഖപ്പെടുത്തിയിരിക്കുന്നു.


മനുഷ്യനും പ്രകൃതിക്കുമൊപ്പം നില്‍ക്കുന്ന അദൃശ്യശക്തികളുടെ സാന്നിധ്യമാണ് ഈ നോവലിന്‍റെ പ്രത്യേകത.


നമ്മുടെ സംസ്കാരത്തിന്‍റെ പൂര്‍വകാലമുദ്രകള്‍ 'പാണപ്പൊതിയും പാണക്കോലും ','തണ്ണീര്‍പ്പന്തല്‍  'എന്നീ പ്രയോഗങ്ങളിലൂടെ കണ്ടെത്താനാകും.കൃഷിയോടുള്ള ആരാധന,നാട്ടറിവുകള്‍ ,സഹജീവികളോടുള്ള കരുതല്‍ എന്നിവയും ഈ കൃതിയില്‍ ദര്‍ശിക്കാം.അച്ഛനമ്മമാരോടും ഗുരുക്കന്മാരോടുമുള്ള ആദരം ,ജാതിചിന്തയില്ലാത്ത കൂട്ട്,പറ്റിക്കാന്‍  ശ്രമിച്ചവരോട് സ്നേഹത്തോടെ വിട പറയുന്നത്   എന്നീ ഭാഗങ്ങള്‍ മനുഷ്യ ബന്ധങ്ങളുടെ ആഴവും ഉദാരതയും വെളിപ്പെടുത്തുന്നു.





Friday, September 14, 2012

പൊന്നാനി


പ്രശസ്ത ചിത്രകാരനും ശില്പിയുമായ നമ്പൂതിരി ആത്മകഥയില്‍തന്‍റെ ദേശത്തെ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും അവതരിപ്പിക്കുന്നു.സ്വന്തം നാടിനെ ഓര്‍ക്കുന്നത് വരകളിലൂടെയാണ്.

തൃക്കാവ്‌ അമ്പലം,അവിടത്തെ സദ്യ,മേളം,തായമ്പക,പൊന്നാനി തുറമുഖം,കോടതി,കാനോനി കനാല്‍,ഭാരതപ്പുഴ,പൊന്നാനി അങ്ങാടി,ആചാരങ്ങള്‍ ,അനുഷ്ഠാനങ്ങള്‍  ,ജീവിതരീതികള്‍ ,തോടുകള്‍ ,നാട്ടുവഴികള്‍ ,കെട്ടിടങ്ങള്‍ ,ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ ,വസ്ത്രധാരണരീതി എന്നിവയെ രേഖാചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.

മനുഷ്യചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ചില സവിശേഷതകള്‍ നമ്പൂതിരിയുടെ സൃഷ്ടികളില്‍ കാണാന്‍ സാധിക്കും.കറുപ്പും വെളുപ്പും വരകളും നിറങ്ങളും നമ്പൂതിരിക്ക്‌ പ്രിയപ്പെട്ടവയാണ്.
ലിങ്ക്



[ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ ,മുറജപം,മലബാര്‍ മാന്വല്‍]  ലിങ്കുകള്‍

Thursday, September 13, 2012

പത്താംക്ലാസ് കേരളപാഠാവലി-4-കടലിന്‍റെവക്കത്ത് ഒരു വീട്


ഫാക്റ്ററിയില്‍ കാവല്‍ക്കാരനായ അറുമുഖത്തിനെ മദ്യപിച്ച കാരണത്താല്‍ ഫാക്റ്ററി ഉടമ ജോലിയില്‍ നിന്ന്‍ പുറത്താക്കി. എസ്സോ  പാര്‍ക്കിനരികില്‍ കടല്‍ക്കാറ്റ് ഏറ്റ് വീടില്ലാത്ത അയാളും ഭാര്യയും ജീവിക്കുന്നു.പഴകിയ ഭക്ഷണം വിതരണം ചെയ്യുന്ന രസ്ന എന്ന ഭക്ഷണശാലയില്‍ യാചകര്‍ക്ക്‌ കൊടുക്കുന്ന ഭക്ഷണം ഭാര്യയ്‌ക്ക്‌ വേണ്ടിക്കൂടി സമ്പാദിച്ച് എങ്ങനെയെങ്കിലും ദിനങ്ങള്‍ തള്ളിനീക്കുന്നു.പ്രതീക്ഷയ്ക്ക് വകയുള്ളതൊന്നും അവര്‍ക്കില്ല.ഇതിനിടയിലേക്കാണ് തീവണ്ടിയില്‍ സിനിമാപ്പാട്ടുപാടി ജീവിക്കുന്ന യുവാവിനെ അവര്‍ പരിചയപ്പെടുന്നത്.കുട്ടികളെ മാത്രമേ തീവണ്ടിയില്‍ പാട്ടുപാടാന്‍ അനുവദിക്കൂ എന്നതിനാല്‍ അയാള്‍ക്ക് ആ ജോലി നഷ്ട്ടപ്പെടുന്നു.എന്നാല്‍ അയാള്‍ക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷയുള്ള മനസ്സാണുള്ളത്.

ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ ആ സ്ത്രീയുടെ ജീവിതത്തെ മാറ്റിമറിച്ചു.അറുമുഖത്തിനു ആഹാരത്തെക്കുറിച്ച് സംസാരിക്കാനാണ് ഇഷ്ട്ടം.സംഗീതത്തെക്കുറിച്ചുള്ള അവരുടെ സംസാരം അയാള്‍ക്ക് മുഷിപ്പനായി തോന്നി.വീടും പൈസയും ഇല്ലാത്ത താന്‍ ഒരു വൃദ്ധന്‍റെ ഭാര്യയായതില്‍ നിന്ന്‌ തന്നെ ഭാഗ്യം കെട്ട ആളാണ്‌ താനെന്നു മനസ്സിലാക്കാമല്ലോ എന്നുപറഞ്ഞ്   അവള്‍ വിലപിക്കുന്നു.അപ്പോള്‍ അങ്ങനെ വ്യസനിക്കരുത് എന്ന്‍ ആ യുവാവ്‌ പറഞ്ഞു.

'കടലിന്‍റെ വക്കത്തു പാര്‍ക്കാനും ഭാഗ്യംവേണം.രാത്രിയില്‍ കടലിന്‍റെ പാട്ടും കേട്ട് നക്ഷത്രങ്ങളും നോക്കിക്കൊണ്ട് മലര്‍ന്നു കിടക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ലേ?'എന്ന് ചോദിച്ചു കൊണ്ട് അയാള്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ അവള്‍ തന്‍റെ ഭാണ്ഡത്തില്‍ നിന്ന്‌ പിഞ്ഞിയതെങ്കിലും കട്ടിയുള്ള ഒരു രോമപ്പുതപ്പെടുത്ത് അയാള്‍ക്ക് നീട്ടി.'എന്‍റെ ഓര്‍മ്മയ്ക്ക്‌ ഇത് കയ്യിലിരിക്കട്ടെ' എന്ന്‍ അവര്‍ പറഞ്ഞു.ആകെയുള്ള പുതപ്പ് കൊടുത്തതെന്താണ് എന്ന അറുമുഖത്തിന്‍റെ ചോദ്യത്തിന് 'അയാള്‍ എന്നോട് സംഗീതത്തെപ്പറ്റി സംസാരിച്ചു' എന്ന്‍ ആ സ്ത്രീ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

[ജീവിതത്തെ വെറുപ്പോടെ കണ്ട ആ സ്ത്രീക്ക് പുതിയൊരു തലത്തില്‍ ജീവിതത്തെ കാണാന്‍ പാകത്തിന് മനസ്സിനെ ചിട്ടപ്പെടുത്താന്‍ ആ യുവാവിന്‍റെ വാക്കുകള്‍ക്കായി.കാഴ്ചപ്പാടിന്റെ മാറ്റം അവള്‍ക്ക് നല്‍കിയ അനുഭൂതി എന്താണെന്ന് പറഞ്ഞറിയിക്കാന്‍ ആവില്ല.അതിനുമുന്നില്‍ പുതപ്പ് എത്രയോ നിസ്സാരം.ജീവിതത്തെ വേദനയില്‍ നിന്നും  ഉയര്‍ത്തുവാന്‍ സംഗീതത്തിനാകും.ജീവിതത്തെ സുന്ദരമായ്‌ക്കാണാന്‍ സഹായകമായ മനോഭാവം അവള്‍ക്ക് നല്‍കിയത്‌ പുതിയൊരു ജീവിതം തന്നെയാണ്.പ്രതീക്ഷയുള്ള മനസ്സുതന്നെയാണ് അവളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അഭയമാകുന്നത്]
ലിങ്ക്
മാധവിക്കുട്ടി[കമലസുരയ്യ]


Monday, September 10, 2012

പത്താംക്ലാസ് കേരളപാഠാവലി-4-അടുത്തൂണ്‍

പെന്‍ഷന്‍ പറ്റിയതിനു ശേഷം സ്വന്തം ഗ്രാമത്തില്‍ എത്തിയ കവിയോട്‌ പട്ടണം വിശേഷങ്ങള്‍ചോദിച്ചു.അടുത്തൂണ്‍ പറ്റി ഗ്രാമത്തില്‍ ഒരുമാസക്കാലമായ്‌ കഴിയുന്ന,ചാരുകസേരയില്‍ ഇരുന്ന്‍നഗരത്തിന്‍റെ ആഹ്ലാദം ഓര്‍ത്തുകൊണ്ടിരിക്കുന്ന താങ്കള്‍ക്ക് ഈ ഗ്രാമത്തിന്‍റെ ഏകാന്തത മടുത്തില്ലേ?ഗതി മുട്ടിയ താന്‍ ഒരുത്തരം കണ്ടെത്തണം.

മുറ്റത്ത്‌ വര്‍ഷം തോറും വിടര്‍ന്നു വാടാറുള്ള മുക്കൂറ്റിപ്പൂവിന് ഇതള്‍ എത്രയെന്നറിയാതെ അമ്പത്തൊമ്പത് വര്‍ഷം കടന്നുപോയതെങ്ങനെ എന്ന അമ്പരപ്പാണ് തനിക്ക്‌..  .; എന്നാല്‍ ഇന്ന് മുക്കൂറ്റിപ്പൂവിന് അഞ്ചിതള്‍ എന്ന് നിസ്സംശയം തനിക്ക് പറയാനാകും.

മാസം രണ്ടു കഴിഞ്ഞപ്പോള്‍  ഒരു പ്രഭാതത്തില്‍ ജീപ്പില്‍ വന്നിറങ്ങിയ നഗരം വീണ്ടും പരിഹസിച്ചു.മൂന്നു മാസക്കാലമായ്‌ ഗ്രാമജീവിതത്തിന്റെ മൂകവേദനയില്‍ മുങ്ങിക്കിടക്കുന്ന ജീവാത്മാവേ നിനക്ക് ഈ ഏകാന്തത മടുത്തില്ലേ? എന്ന  ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് കവിമനസ്സ്. ഞാനിതാ സംശയം ഒട്ടുമില്ലാതെ ഉറക്കെപ്പറയട്ടെ....മുറ്റത്തെ നിലപ്പനപ്പൂവിന് ഇതളുകള്‍ ആറ്.
[നഗരത്തിന്‍റെ തിരക്കുകള്‍ നിറഞ്ഞ ഭൂതകാലം കവിക്കുണ്ട്.നന്മകള്‍ നിറഞ്ഞ ഗ്രാമജീവിതത്തിന്റെ സുഖം അദ്ദേഹം അനുഭവിക്കുന്നുണ്ട്.വലുതുകളെ കീഴടക്കാനുള്ള നഗരത്തിന്‍റെ പരിഹാസത്തെ വകവയ്ക്കാതെ പ്രകൃതിയുടെ സൂക്ഷ്‌മഭാവത്തില്‍പോലും ലയിക്കാനുള്ള മനസ്സ്‌ കവി തിരിച്ചു പിടിക്കുന്നു.ലോകം മുഴുവന്‍ ചുറ്റിയ സഞ്ചാരി സ്വന്തം വീട്ടുമുറ്റത്ത് എത്തിയ സന്തോഷം നമ്മെ ഈ കവിത ബോധ്യപ്പെടുത്തുന്നു.പ്രപഞ്ചത്തിന്റെ കുഞ്ഞുസൌന്ദര്യങ്ങള്‍ നാം നേടിയ ഭൌതിക നേട്ടങ്ങളേക്കാള്‍ നമ്മെ സന്തോഷിപ്പിക്കും.പലതും വെട്ടിപ്പിടിക്കാനുള്ള പാച്ചിലില്‍ അറിയേണ്ടതും കാണേണ്ടതുമായ പലതും മനസ്സിലാക്കാതെ കടന്നുപോകുന്നു.നിലപ്പനപ്പൂവിന്റെയും മുക്കൂറ്റിപ്പൂവിന്റെയും ഇതളുകള്‍ എത്രയെന്ന അറിവ്‌ വെറുമൊരു അറിവല്ല.താന്‍ എന്താണെന്നുള്ള തിരിച്ചറിവ് കൂടിയാണ്]


Saturday, September 1, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-4 ഉതുപ്പാന്റെ കിണര്‍


ഉതുപ്പാന്‍ എന്ന മനുഷ്യന്‍ അനാഥനാണ്.അവനു ജീവിതാവശ്യങ്ങള്‍ കുറവാണ്.അവനെക്കൊണ്ടാവുന്ന ജോലി പകലന്തിയോളം ചെയ്യും.മറ്റുള്ളവരുടെ വേദന അയാളെ ദു:ഖിപ്പിക്കും.പ്രാര്‍ത്ഥനയ്ക്കും സുവിശേഷപ്രസംഗത്തിനും അയാള്‍ സമയം കണ്ടെത്തി.ആ നഗരത്തിന്‍റെ മൂലയിലെ ഒരു തുണ്ട് ഭൂമി വാങ്ങി അതില്‍ കിണറ് കുഴിച്ചതും താന്‍ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊണ്ടാണ്.എല്ലാവരും അയാളെ 'പ്രാന്തന്‍' എന്ന് വിളിച്ച് കളിയാക്കി.കിണര്‍ അടി താഴ്ന്നതോടെ ഉതുപ്പാന്റെ മടിശീലയുടെ നെല്ലിപ്പലകയും കണ്ടു.'ഇങ്ങോട്ടുവരുവിന്‍!!!!!!!!!!!!   !!!!!!ഇവിടെ ആശ്വസിക്കാം' എന്ന് രേഖപ്പെടുത്തി ഒരു കപ്പി കൊളുത്തി,തൊട്ടിയും കയറും ഇട്ടപ്പോള്‍ മകളുടെ വിവാഹം നടത്തിയ ധന്യത അയാള്‍ക്കുണ്ടായി.

പലരും അയാളെ പരിഹസിച്ചു.അയല്‍ക്കാരില്‍ പലരും അവിടെ നിന്ന് വെള്ളം കോരി.കിണറ്റിന്‍ കരയില്‍ നിന്ന് കുളിച്ചു.ഉതുപ്പാന്‍ രണ്ടുനേരം അവിടെ ചെന്ന് പരിസരം ശുചിയാക്കും.കല്‍ത്തൊട്ടി നിറയ്ക്കും.ആരെങ്കിലും വെള്ളം കുടിക്കുന്നത് കണ്ടാല്‍ അവന്റെ ഹൃദയം പുളകിതമാകും.

നഗരം വളര്‍ന്നു.പൌരക്ഷേമത്തെ രക്ഷിക്കുന്നതിലും വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിലും നഗരസഭ ജാഗ്രത കാണിച്ചു.ശുദ്ധജല വിതരണത്തിനും മലിനജലവിസര്‍ജ്ജനത്തിനുമുള്ള പദ്ധതികള്‍  നടപ്പാക്കിയപ്പോള്‍ പണിക്കാര്‍ കിണറിന്റെ ചുറ്റുമതില്‍ പൊളിച്ചു.ഉതുപ്പാന്‍ പിറ്റേ ദിവസം അതിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.

കുഴല്‍വെള്ളം നടപ്പിലായപ്പോള്‍ജലധാരകള്‍ മൂടണമെന്ന നിയമം വന്നു.ഉതുപ്പാന്റെ കിണറും നികത്തണം .അയാള്‍ അധികാരികളെ ചെന്ന് കണ്ടു.സര്‍ക്കാരില്‍ സങ്കടം ബോധിപ്പിച്ചു.തന്‍റെ പ്രാണനായ കിണര്‍ മൂടില്ലെന്ന്അയാള്‍ ശഠിചു.പലരും അയാളുടെ ബദ്ധപ്പാടിനു യാതൊരു വിലയും കൊടുത്തില്ല.കുഴല്‍വെള്ളം കിട്ടിയപ്പോള്‍ കിണറിന്റെ കാര്യം എല്ലാവരും മറന്നു.കിണറില്‍ കല്ലിട്ട് കളിക്കുന്ന കുട്ടികള്‍  മാത്രം മറന്നില്ല.കിണര്‍ മൂടിയില്ലെങ്കില്‍ കൊതുക് പെരുകും എന്നൊക്കെ പലരും അയാളെ ഉപദേശിച്ചു.

ആ വൃദ്ധന്‍ വേദനയാല്‍ ഉരുകി.കിണറു മൂടേണ്ട അവസാന ദിനവും കഴിഞ്ഞു.ഉതുപ്പാന്‍ കിണറ്റുകരയില്‍ ചെന്ന് അവിടെ ശുചിയാക്കി.വലംവച്ചു.ലോകോപകാരത്തിനു താന്‍ കണ്ട മാര്‍ഗ്ഗം...പുണ്യവസ്തു...ആ കിണര്‍ തന്‍റെ കൈകൊണ്ട് നികത്തുക എന്നത് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും ആകില്ല.അയാള്‍ ആ കിണറ്റുമതിലില്‍ കയറി.അയാളുടെ തൊണ്ട വരണ്ടു.ഹൃദയം തമ്പേറടിച്ചു.ആ തെളിനീര്‍ അയാളെ മാറോടണച്ചു.ആ കിണര്‍ ഉതുപ്പാന്റെ രഹസ്യത്തെ വിശ്വസ്തതയോടെ ഗോപനം ചെയ്തു.

ന്ത്രവല്‍ക്കരണം മനുഷ്യന്‍റെ വൈകാരികമുഖത്തിനേല്‍പ്പിച്ച പരുക്കാണ് നാമിവിടെ കാണുന്നത്.
[ പാവപ്പെട്ടവരോട് സമൂഹത്തിന്‍റെ അവഗണന ഉതുപ്പാനെ വിഷമിപ്പിക്കുന്നുണ്ട്.എന്ത് ജോലി ചെയ്യാനും ഉതുപ്പാന് മടിയില്ല.സഹജീവികളോട് ഒടുങ്ങാത്ത സ്നേഹം.ആരെങ്കിലും വെള്ളം കുടിക്കുമ്പോള്‍ ഉതുപ്പാന് തോന്നുന്ന സന്തോഷം നിസ്സാരമായിരുന്നില്ല .കിണര്‍ ഉതുപ്പാന് മകളുടെ സ്ഥാനത്തായിരുന്നു.]
ലിങ്ക്
കാരൂര്‍ നീലകണ്‌ഠപ്പിള്ള

Saturday, August 25, 2012

ഓണവും പൂക്കവും സദ്യയും....പിന്നെ ഞങ്ങളും