Friday, May 4, 2012
വാക്കിന്‍റെ കൂടെരിയുന്നു
വാക്കിന്‍റെ കൂടെരിയുന്നു
ഗൂഗി വാ തി ഓംഗോ എന്ന കെനിയന്‍ എഴുത്തുകാരന്‍ മാതൃഭാഷയായ 'ഗികുയു' വിന്മേല്‍ ഇംഗ്ലീഷ് ഭാഷ ആധിപത്യം അടിച്ചേല്‍പ്പിച്ചതിന്റെ അനുഭവങ്ങളെ വളരെ ഹൃദ്യമായ് വര്‍ണ്ണിക്കുന്നു.
കെനിയയിലെ സാധാരണക്കാര്‍ ഗികുയു ഭാഷയില്‍ പാട്ട്പാടി കഥകള്‍ പറഞ്ഞ് പാടത്തും പറമ്പിലും ജോലി ചെയ്തു കഴിഞ്ഞ് വന്നു.കര്‍ഷക കുടുംബത്തില്‍ മനുഷ്യേതരജീവികള്‍ കഥാപാത്രങ്ങളായ നാടോടിക്കഥകള്‍ കേട്ടാണ് ഗൂഗി വാ തി ഓംഗോ വളര്‍ന്നത് .ശക്തനെ ബുദ്ധികൊണ്ട് തോല്‍പ്പിക്കാന്‍ പറ്റും എന്നും മറ്റുമുള്ള സന്ദേശം പകര്‍ന്നു കിട്ടിയത് അത്തരം കഥകളിലൂടെയാണ്.
മനുഷ്യന്‍ മുഖ്യകഥാപാത്രമായ കഥകളിലൂടെ തിന്മയോടുള്ള എതിര്‍പ്പ്,സഹാനുഭൂതി ,സഹകരണം എന്നിവ പഠിച്ചു.വാക്കുകളിലൂടെ ഭാഷയുടെ ശക്തി അവര്‍ മനസ്സിലാക്കി.ഭാഷയിലൂടെ വീടും വയലും അവര്‍ക്ക് വിദ്യാലയങ്ങളായി.
ഗൂഗി വാ തി ഓംഗോ ഒരു കൊളോണിയല്‍ സ്കൂളില്‍ ചേര്‍ന്നു.രമണീയമായ ലോകത്തെ പകര്‍ന്നു തന്ന സ്വന്തം ഭാഷയെ നഷപ്പെടുത്തിയത് സ്വന്തം സംസ്കാരം നശിപ്പിക്കലാണെന്ന്‍ അദ്ദേഹം വിലയിരുത്തുന്നു.ഇടയ്ക്ക് ദേശീയവാദികള്‍ നടത്തുന്ന സ്കൂളുകളില്‍ ചേര്‍ന്നപ്പോള്‍ തന്‍റെ ഭാഷയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരംകിട്ടിയിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു.
1952 ഇല്‍ കെനിയയില്‍ അധിനിവേശ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാഭ്യാസ ഭാഷ ഇംഗ്ലീഷ് ആയിത്തീര്‍ന്നു.ഗികുയു ഭാഷയില്‍ സംസാരിച്ചതിന് കുറ്റവാളിയെപ്പോലെ പിടിച്ചത് അപമാനകരമായിരുന്നുവെന്നു അദ്ദേഹം ഓര്‍ക്കുന്നു.കെനിയന്‍ കുട്ടികള്‍ക്ക് നഷ്ട്ടമായത് സ്വന്തം സംസ്കാരമാണെന്ന് അദ്ദേഹം പറയുന്നു.മാതൃഭാഷയില്‍ സംസാരിച്ചാല്‍ ഒരു ബട്ടണ്‍ കുട്ടിക്ക് കിട്ടും.അവന്‍ അത് മാതൃഭാഷ സംസാരിക്കുന്ന അടുത്ത കുട്ടിക്ക് കൈമാറണം .ഇങ്ങനെ കൈമാറിയ കുട്ടികളെ കുറ്റവാളികളെ പോലെ കണ്ടിരുന്നതും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല.കഴിവിന്റെ അളവുകോല്‍ ഇംഗ്ലീഷ് ഭാഷ ആയിത്തീര്‍ന്നു.വര്‍ണ്ണവിവേചന സ്വഭാവം അക്കാല വിദ്യാഭ്യാസത്തിനുണ്ടായിരുന്നു.[മലയാളം സംസാരിച്ചതിന് പിഴയടക്കേണ്ടി വന്നമലയാളിയെ ഓര്‍ക്കുക]നാട്ടുഭാഷയെ നിരാകരിച്ചു കൊണ്ടല്ല ഇംഗ്ലിഷ് ഭാഷയെ വളര്‍ത്തേണ്ടത്.
അധിനിവേശസംസ്കാരം ഇംഗ്ലിഷ് ഭാഷയേയും സാഹിത്യത്തേയും വളര്‍ത്തിയതോടൊപ്പം കെനിയന്‍ ഭാഷയേയും സാഹിത്യത്തേയും അടിച്ചമര്‍ത്തി.സ്വന്തം സംസ്കാരത്തില്‍ നിന്നും അന്യമാക്കപ്പെട്ട ജനതയെ ഏത് ശക്തിക്കും കീഴ്പ്പെടുത്താനാകും എന്നാണ് ഗൂഗി വാ തിഓംഗോ വ്യക്തമാക്കുന്നത്.
ഗൂഗി വാ തിഓംഗോ ഡികോളനൈസിങ്ങ് ദി മൈന്‍ഡ്
[ഗൂഗി വാ തിഓംഗോ ആംഗലഭാഷയില്‍ ശ്രദ്ധേയനായ നോവലിസ്റ്റായ് മാറി.എഴുത്തിന്റെ പരകോടിയില്‍ എത്തിയപ്പോള്‍ താനിനി ഇംഗ്ലിഷില്‍ എഴുതില്ല എന്നും സ്വന്തം ഭാഷയായ ഗിയുകുവില്‍ മാത്രമേ എഴുതൂ എന്നും തീരുമാനിച്ചു.പ്രശസ്തിയുടെ അങ്ങേയറ്റത്ത് നിന്ന് ബഹുമതികള്‍ വാരിക്കൂട്ടുമ്പോള്‍ ആണ് ഈ എഴുത്തുകാരന്‍ സ്വന്തം ഭാഷയിലേക്ക് തിരിച്ചു വന്നത്.'എനിക്ക് തോന്നുമ്പോള്‍ വിവാഹിതനാകും' എന്ന നാടകമെഴുതിയതിന് 1980 ഇല്‍ തടവിലായ്.]
Tuesday, May 1, 2012
Saturday, April 28, 2012
എന്റെ ഭാഷ-വള്ളത്തോള്‍
എന്റെ ഭാഷ
സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞ് ആദ്യമായ് അമ്മയെന്നാണ് പറയുന്നത്.മറ്റുള്ള ഭാഷകള്‍ വളര്‍ത്തമ്മമാര്‍ മാത്രമാണ്.ഒരു മനുഷ്യന് പെറ്റമ്മയ്ക്ക് തുല്യമാണ് മാതൃഭാഷ.അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാലെ ഒരു കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ച നേടൂ.അമ്മ തരുന്നതെന്താണോ അത് നമുക്ക് അമൃതായ് തോന്നും.വേദമാകട്ടെ ശാസ്ത്രമാകട്ടെ കാവ്യമാകട്ടെ നമ്മുടെ ഹൃദയത്തില്‍ പതിയണമെങ്കില്‍ സ്വന്തം ഭാഷയിലൂടെ ആകണം.സ്വഭാഷയാകുന്ന വെള്ളത്തുള്ളികള്‍ നമ്മുടെ മനസ്സില്‍ തേനായ് പതിക്കുമ്പോള്‍ അന്യഭാഷകള്‍ പുറമേ പതിക്കുന്ന തുള്ളികള്‍ മാത്രമായിരിക്കും.രാമായണവും പഞ്ചമ വേദവും ഉപനിഷത്തും മലയാളികളെ കേള്‍പ്പിച്ച മലയാളം കഴിവില്ലാത്തവള്‍ എന്ന്‍ ആരു പറയും?വൈദേശീയാധിപത്യത്തിന്റെ ഇരുള്ക്കുണ്ടില്‍ നിന്നും കയറാനുള്ള ഏക പിടിക്കയര്‍ ആണ് മാതൃഭാഷ.പെറ്റമ്മയ്ക്ക് പകരമാവില്ല വളര്‍ത്തമ്മ.
ജനനം മുതല്‍ മരണം വരെ ഒരാള്‍ ഭാഷയ്ക്കകത്താണ് ജീവിക്കുന്നത്.ഒരു ജനത ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തേണ്ടതും ഭാഷയാകുന്ന ആയുധം ഉപയോഗിച്ചാണ്.ആത്മാവിന്റെ ആവിഷ്ക്കാരം സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ്.
വള്ളത്തോള്‍ നാരായണമേനോന്‍ - (സാഹിത്യമഞ്ജരി,ഏഴാം ഭാഗം)
ചോദ്യങ്ങള്‍
1.ഭാഷ പിടിക്കയറാകുന്നത് എങ്ങനെ?
2.കൈരളിയെ സാമര്‍ഥ്യമില്ലാത്തവള്‍ എന്ന് പറയുന്നത് എന്ത് കൊണ്ട്?ഭാഷയെ ഇങ്ങനെ വിളിക്കുന്നത് ആര്?
ലിങ്ക്
ദിക്ക് തെറ്റിയ പെണ്‍പക്ഷി
വാക്കാം വര്‍ണ്ണക്കുട ചൂടി.....ദിക്ക് തെറ്റിയ പെണ്പക്ഷിദിക്ക് തെറ്റിയ പെണ്‍ പക്ഷി കരയുന്നു.തന്റെ കുഞ്ഞും കൂടും തേടുന്ന അമ്മയുടെ ദു:ഖം പറഞ്ഞറിയിക്കാനാവില്ല.ആ കിളിയുടെ കൂടും കുഞ്ഞിനേയും അറിയാവുന്ന കവിക്ക് അറിഞ്ഞുകൂടാത്തത് കിളിയുടെ ഭാഷയാണ്..ജീവിതത്തില്‍ ഒരാളുടെ വികാരവിചാരങ്ങളെ ആവിഷ്കരിക്കാന്‍ ഭാഷ വഹിക്കുന്ന പങ്ക് പരമമാണ്.സ്വന്തം ഭാഷ മാത്രമാണ് ഉരുകിയൊലിപ്പിക്കുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ നമുക്ക് തണലാകുന്ന വര്‍ണ്ണക്കുടയാകുന്നത്.നമ്മുടെ നൊമ്പരങ്ങളില്‍ ആശ്വാസം നല്‍കുവാനും സന്തോഷങ്ങളില്‍ ഒപ്പം നില്‍ക്കുവാനും നമുക്കൊപ്പമുള്ളവര്‍ക്ക് സാധ്യമാകുക ഭാഷയിലൂടെയാണ്.
വിധി കലാപ്രിയ
പരിഭാഷ :ആറ്റൂര്‍ രവിവര്‍മ്മ
Thursday, April 26, 2012
Sunday, April 15, 2012
കാലിലാലോലം ചിലമ്പുമായ്...ചെറുതായില്ല ചെറുപ്പം
ചെറുതായില്ല ചെറുപ്പം
മഹാഭാരതം വനപര്‍വത്തില്‍ നിന്നുള്ളതാണ് നളചരിതം കഥ.കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ .നാല് ദിനം കൊണ്ട് ആടാന്‍ പാകത്തിനാണ് ഉണ്ണായിവാര്യര്‍ നളചരിതം രചിച്ചത്.
നിഷധരാജ്യത്തിലെ രാജാവാണ് നളന്‍.നാരദമുനി ഭീമരാജാവിന്റെ മകളായ ദമയന്തിയെക്കുറിച്ച് നളനോട് വര്‍ണ്ണിച്ചത് കേട്ട് നളന്‍ അവളില്‍ അനുരക്തനായ്.ഉദ്യാനത്തില്‍ വച്ച് ഒരു ഹംസത്തെ കാണുകയും അതിനെ പിടികൂടുകയും ചെയ്ത നളന്‍ തന്റെ പ്രണയം ദമയന്തിയെ അറിയിക്കാമെന്ന ഹംസത്തിന്റെ ഉറപ്പില്‍ അതിനെ വിട്ടയയ്ക്കുന്നു.പൂന്തോട്ടത്തില്‍ തോഴിമാരൊത്ത് വിഹരിക്കുന്ന ദമയന്തിയുടെ മുന്നിലേക്ക് ഹംസം വരുന്നതാണ് പാഠഭാഗം.നളചരിതം ആട്ടക്കഥയിലെ ഒന്നാം ഭാഗത്തില്‍ നിന്നാണ് ഈ ഭാഗം.
ഉദ്യാനത്തിലിരുന്ന ദമയന്തി കൊട്ടാരത്തിലേക്ക് മടങ്ങാം എന്ന് തോഴിമാരോട് ചോദിക്കുന്നു.അച്ഛനടുക്കലിരുന്നാല്‍ ഭൂമിയിലെ പല കാര്യങ്ങളെക്കുറിച്ചും പലരും പലതും പറയുന്നത് കേള്‍ക്കാംഎന്ന്‍ പറഞ്ഞു.നളനെ കുറിച്ച് പലരും പറഞ്ഞു കേട്ട് അവള്‍ക്ക് അനുരാഗം തോന്നിയിരുന്നു.മനസ്സിന്‍റെ ഏകാഗ്രത പോയ അവളെ സഖിമാര്‍ കളിയാക്കുന്നു.കൊട്ടാരത്തില്‍ വച്ച് പൂന്തോപ്പില്‍ പോകാമെന്നും പൂന്തോപ്പില്‍ വച്ച് കൊട്ടാരത്തില്‍ പോകാമെന്നും പറയും.
പണ്ട് ആനന്ദം നല്‍കിയിരുന്ന പൂന്തോട്ടം,ശബ്ദങ്ങള്‍ ഇവയൊക്കെ അവള്‍ക്ക് അസഹനീയമായ് തോന്നി.വണ്ടിന്റെ മൂളല്‍ ചെവിയില്‍ തീക്കനല്‍ കോരിയിടുന്നു.കുയിലിന്‍റെ കൂവല്‍ കൂരമ്പുകള്‍ ആയ് തോന്നുന്നു.നാസാദ്വാരമാകുന്ന സരസ്സ് കുത്തിക്കലക്കുന്ന കാട്ടുപോത്തായ് പൂവിന്റെ സുഗന്ധം അനുഭവപ്പെടുന്നു.
ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന ഹംസത്തെ ദമയന്തി ആദ്യം മന്നിലേക്ക് വരുന്ന മിന്നല്‍ക്കൊടിയായും പിന്നീട് വിധുമണ്‍ഡലമായും ഒടുവില്‍ സ്വര്‍ണ്ണ നിറമുള്ള അരയന്നമായും സന്ദേഹിക്കുന്നു.ദൂരത്ത് നിന്ന് പറന്നടുക്കുന്നതിന്റെ വേഗത കൊണ്ട് മിന്നലായും അടുത്തെത്തിയപ്പോള്‍ അരയന്നമായും തോന്നിപ്പിച്ചു.
ആ അരയന്നം പാവമാണ്.അതിനാല്‍ ഉപദ്രവിക്കില്ല എന്ന് പറഞ്ഞ് അവള്‍ അതിനെ പിടിക്കാനൊരുങ്ങുന്നു.ഇനിയൊരടി നടന്നാല്‍ കിട്ടും എന്ന് തോന്നിപ്പിക്കുമാറ് ഹംസം നടന്നകന്നു.ദമയന്തിയെ തോഴിമാരില്‍ നിന്നകറ്റി ഹംസം തന്റെ ദൌത്യത്തിലേക്ക് കടക്കുന്നു.
ആകാശചാരിയായ തന്നെ പിടിക്കാനുള്ള അവളുടെ അതിമോഹത്തെ ഹംസം കളിയാക്കുന്നു."യൌവനം വന്നിട്ടും ചെറുതായില്ല ചെറുപ്പം" എന്ന ഹംസത്തിന്റെ പ്രയോഗത്തില്‍ യുവതിയായിട്ടും കൌമാരചാപല്യങ്ങള്‍ കൈവിടാത്ത അവള്‍ ഹംസത്തെ പിടിക്കാന്‍ ശ്രമിച്ചതിനെ കളിയാക്കുന്നു.ഇത്തരം ചാപല്യത്തെ അറിവുള്ളവര്‍ പരിഹസിക്കാനും ചിലര്‍ കുറ്റപ്പെടുത്താനും ഇടയുണ്ട് എന്നും ഹംസം പറയുന്നു.താന്‍ മുന്നറിയിപ്പ് തരുന്നതാണെന്ന് ഹംസം പറയുന്നു.
ദമയന്തിയോട് അനുരാഗമുള്ളവനും സുന്ദരനുമായ ഒരു രാജാവിനെ ഭര്‍ത്താവായ് ലഭിക്കും എന്ന് ആശീര്‍വദിച്ച് കൊണ്ട് തന്നെ പരിചയപ്പെടുത്തുന്നു.താന്‍ നളനഗരത്തില്‍ വാഴുന്നു എന്നാണ് ഹംസം പറഞ്ഞത്.ഈ വാക്ക് കേള്‍ക്കുമ്പോള്‍ ദമയന്തിയുടെ മുഖഭാവം ഹംസം നിരീക്ഷിക്കുന്നു.നളനോട് താല്പര്യം വര്‍ധിപ്പിക്കുക എന്ന ദൌത്യം ഹംസം വളരെ നന്നായ് തന്നെ നിറവേറ്റി.
1.കഥകളി ചോദ്യങ്ങള്‍
1.ചെറുതായില്ല ചെറുപ്പം എന്ന ശീര്‍ഷകത്തിന്‍റെ ഔചിത്യം?
2. ചെറുതായില്ല ചെറുപ്പം എന്ന് ഹംസം പറയാനിടയായ സാഹചര്യം എന്താണ്?
3.കഥകളി വേഷവിഭജനം
4.കേരളീയ കലകള്‍
5.കഥകളിചടങ്ങുകള്‍
6.ഹംസത്തിന്റെ വരവിനെ ദമയന്തി പലതായ് സംശയിക്കുന്നു.എന്ത് കൊണ്ട്?
Saturday, April 14, 2012
Friday, April 6, 2012
പ്രീതയ്ക്ക് കളിയല്ല കഥകളി
പത്താം ക്ലാസ്സ് മലയാളം പാഠപുസ്തകത്തിലെ നളചരിതം ഒന്നാം ദിവസത്തിലെ സംഭവങ്ങള്‍ അധ്യാപകര്‍ പാഠപുസ്തകം നോക്കി പഠിപ്പിക്കുമ്പോള്‍ പ്രീത ബാലകൃഷ്ണന്‍ കഥകളി മുദ്രകളി ലൂടെഅഭിനയിച്ചു പഠിപ്പിക്കുന്നു.പത്തോളം സ്കൂളുകളില്‍ ഇപ്പോള്‍ കഥകളി അവതരിപ്പിച്ചു കഴിഞ്ഞു.
ഏഴു വയസ്സ് മുതല്‍ പ്രീത കഥകളി ശാസ്ത്രീയമായി അഭ്യസിച്ചു.രാവിലെ നാല് മണിക്ക് എഴുന്നേറ്റ്കണ്ണ് സാധകം ചെയ്യും .മെയ് വഴക്കത്തിനുള്ള അഭ്യാസങ്ങളും പരിശീലിച്ചു.അച്ഛന്‍ നല്ലൊരു കഥകളി ആസ്വാദകനായിരുന്നു.കോട്ടയം ചെല്ലപ്പന്‍_ഭവാനി നര്‍ത്തകരുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നതോടൊപ്പം കഥകളി കലാകാരന്‍ പള്ളിപ്പുറം ഭാസ്കരന്‍ സാറിന്റെ കീഴില്‍ ആദ്യമായ് കഥകളി പരിശീലനം നടത്തി.ഒരു വര്‍ഷത്തിനു ശേഷം കോട്ടയ്ക്കല്‍ അപ്പു നമ്പൂതിരിയുടെ കീഴില്‍ അഭ്യസിച്ചു.നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലായിരുന്നു പഠനം.
പഠിക്കുമ്പോള്‍ തന്നെ പ്രധാനവേഷങ്ങള്‍ അണിയാന്‍ ഭാഗ്യം ലഭിച്ചിരുന്നു.തുടര്‍ച്ചയായി പതിനെട്ടു കൊല്ലം കഥകളി അവതരിപ്പിക്കാന്‍ പ്രീതയ്ക്ക് അവസരം കിട്ടി.ഇപ്പോള്‍ ഇരുന്നൂറിലധികം വേദികള്‍ പിന്നിട്ടു.ഇപ്പോള്‍ സെന്‍റ്.ആന്‍റണിസ് ഹൈ സ്കൂളില്‍ [എറണാകുളം] മലയാളം അധ്യാപികയാണ്.
കലയെ ഉപാസിക്കുന്ന ഈ ടീച്ചര്‍ ഭാരതനാട്യവും വീണയും അഭ്യസിക്കുന്നുണ്ട്.വേഷങ്ങള്‍ക്ക് മേക്കപ്പ് ഇടുന്നത് പ്രീത തന്നെയാണ്.പത്താം വയസ്സില്‍ പൂതനാവേഷം ചെയ്യാന്‍ സാധ്യമായത് പ്രീത ഭാഗ്യമായ് കരുതുന്നു.ഓര്‍ക്കാന്‍ ഒത്തിരി സന്തോഷമുള്ള കാര്യങ്ങള്‍ കഥകളിയുമായി ബന്ധപ്പെട്ടുണ്ട്.തുറവൂര്‍ മഹാ ക്ഷേത്രത്തില്‍ കുചേലവൃത്തത്തിലെ കൃഷ്ണനെ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് ആളുകള്‍ അഭിനന്ദനം അറിയിക്കാന്‍ വന്നു.സ്ത്രീയാണ് അഭിനയിച്ചത് എന്നറിഞ്ഞ ആരാധകര്‍ക്ക് അത് അത്ഭുതമായി.
പ്രീത ബഹുമുഖ പ്രതിഭയാണ്.തിരുവാതിരകളി
യും ഏറെ ഇഷ്ട്ടം.നിരവധി തിരുവാതിര പാട്ടുകള്‍ എഴുതിയിട്ടുണ്ട്.കുറെയൊക്കെ സിഡി ആക്കി.ചിട്ടപ്പെടുത്തിയ കലാരൂപമാണ് കഥകളി.ജനങ്ങള്‍ക്ക ആസ്വാദ്യമായ രീതിയില്‍ അവതരിപ്പിക്കണം എന്നതാണ് ആഗ്രഹം.കലാപാരമ്പര്യമുള്ള കുടുംബത്തിലേക്കാണ് പ്രീത ചുവടു വച്ചത്.ഭര്‍തൃ മാതാവ് എഴുപത്തിനാലാം വയസ്സിലും തിരുവാതിരകളി പരിശീലകയാണ്.ദുര്യോധനവധത്തില്‍ പാഞ്ചാലിയായി.ഇപ്പോള്‍ ഇടയ്ക്ക പഠിക്കുന്നു.പെരുമാറ്റത്തിലെ ലാളിത്യം ഹൃദ്യമായ ചിരി ഇവയും ഈ ടീച്ചറുടെ മികവുകളാണ്.2006_എയര്‍ ഇന്ത്യ അധ്യാപക പ്രതിഭയായ് തെരഞ്ഞെടുത്തു.2008-ല്‍ദേശിയ തലത്തില്‍ ടാറ്റാ കണ്‍സള്‍റ്റന്‍സിയും എജുക്കേഷന്‍വേള്‍ഡ് മാഗസിനും ചേര്‍ന്ന്‍ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്[സൗത്ത് ഇന്ത്യ] നല്‍കി.2011-ല്‍ആള്‍ ഇന്ത്യ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് കലാസാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ആദരിച്ചു.അമൃത ടി .വി റിയാലിറ്റി ഷോ വനിതാ രത്നം ഫൈനലിസ്റ്റ് ആണ്.
ക്ലാസ് റൂമില്‍ ഭാഷാപഠനം മാത്രമല്ല..മലയാളത്തിന്റെ സ്വന്തമെന്ന് അഭിമാനിക്കാവുന്നതെല്ലാം പകര്‍ന്നു നല്‍കാന്‍ ഈ അധ്യാപികയ്ക്കാവുന്നത് താന്‍ കഠിനാധ്വാനത്തിലൂടെ നേടിയ ജ്ഞാനത്തില്‍ നിന്നുമാണ്.മലയാളം എസ്.ആര്‍ .ജി ആയ പ്രീത എറണാകുളം ജില്ലയിലെ മലയാളം അധ്യാപകര്‍ക്ക് നല്‍കുന്നത് ചടുലമായ ക്ലാസ്സുകള്‍ തന്നെയാണ്.പ്രീത നന്ദി പറയുന്നത് തന്റെ ഗുരുനാഥന്മാരോടാണ്.........
Thursday, March 22, 2012
Subscribe to:
Posts (Atom)




.jpg)

.jpg)
.jpg)

