Saturday, March 17, 2012

പാവം മദ്യപാനി
   ആഘോഷവും സന്തോഷവും പങ്കുവയ്ക്കാന്‍ തുടങ്ങുന്ന മദ്യപാനശീലം എവിടെയാണ് കൊണ്ടെത്തിക്കുന്നത്?കൌമാരമനസ്സുകളെ ചഞ്ചലപ്പെടുത്തുകയും കുടുംബ ബന്ധങ്ങളെ മരവിപ്പിക്കുകയും മലീമസ്സമാക്കുകയും വികലമാക്കുകയും ചെയ്യുന്ന ഒന്നാണ് മദ്യം.കുടുംബ ബന്ധങ്ങളുടെ പവിത്രതയും തീവ്രതയും ആഴവും മദ്യം നശിപ്പിക്കുന്നു.
    പകലന്തിയോളം അധ്വാനിച്ച് പ്രതിഫലമായ്‌ കിട്ടുന്ന പണം വീട്ടാവശ്യങ്ങള്‍ക്കോ മക്കളുടെ പഠനാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതെ ബാര്‍ എന്ന ചെകുത്താന്റെ ബോര്‍ഡിനു മുന്നില്‍ എത്ര അച്ചടക്കത്തോടെയാണ് ആ 'പാവങ്ങള്‍ ' നിരനിരയായ്‌ നില്‍ക്കുന്നത്!സ്കൂള്‍ക്കുട്ടികള്‍ ടീച്ചര്‍മാരുടെ നിര്‍ദേശങ്ങള്‍അനുസരിച്ച്  അച്ചടക്കത്തോടെ നില്‍ക്കുന്നത് പോലെയാണ് ഈ മനുഷ്യര്‍ നില്‍ക്കുന്നത്‌ .മദ്യം ഉള്ളില്‍ ചെന്നാലോ ?അവര്‍ വീരന്മാരാകും .അതാണ്‌ മദ്യത്തിന്റെ ലഹരി.ആ വിഷം ഉള്ളില്‍ ചെന്ന് കയറിയാല്‍ പിന്നെ ഭൂതകാലം ഓര്‍മ്മയുണ്ടാകില്ല.അവരാരെന്നു തന്നെ മറന്നു പോകും.പിന്നെയാണോ ഉറ്റവര്‍ ?
    ആട്ടെ അവര്‍ നിരനിരയായി നില്‍ക്കുന്നത്‌ എല്ലാ രോഗങ്ങളും മാറ്റുന്ന ഔഷധത്തിനായാണോ?ആ മദ്യമാകുന്ന വിഷം കുടിച്ചാല്‍ എന്താണ് ഗുണം?ആര്‍ക്കാണ് ഗുണം?ഗുണമുണ്ട് കേട്ടോ...മദ്യക്കച്ചവടം നടത്തി കീശവീര്‍പ്പിക്കുന്നവര്‍ക്ക്,കുപ്പികള്‍ പെറുക്കി ജീവിതം നടത്തുന്നവര്‍ക്ക്‌ ...അവര്‍ക്ക്‌ മാത്രമേ ഗുണം ഉണ്ടാകൂ.
 ഏതാഘോഷ വേളകളിലും ജനനത്തിലും മരണത്തിലും അതിഥികള്‍ക്കോ ആതിഥേയര്‍ക്കോ അല്ല പ്രാധാന്യംമദ്യത്തിനാണ്.ആഘോഷവേളകളില്‍ മദ്യമുണ്ടെങ്കിലെ അതിഥികളുണ്ടാവൂ.ഈയോരാവസ്ഥ നമ്മുടെ കൊച്ചു കേരളത്തില്‍ തുടരുകയാണ്.കഴിഞ്ഞ വര്‍ഷം  മലയാളി മത്സരിച്ച് കുടിച്ച് തീര്‍ത്തത്   325    കോടിയോളം വിലമതിക്കുന്ന മദ്യം .മലയാളികളുടെ കൈയ്യില്‍ വേറെന്തിന് പണമില്ലെങ്കിലും മദ്യം വാങ്ങിക്കാന്‍ പണമുണ്ടാകും.കാരണം വളരെ കുറച്ചു നേരം മദ്യം വാങ്ങിക്കാന്‍ പണമുണ്ടാകും.കാരണം വളരെ കുറച്ചു നേരം മദ്യം അവര്‍ക്ക് നല്‍കുന്ന ലഹരിയെ അവര്‍ തങ്ങളുടെ കുടുംബബന്ധങ്ങളെക്കാളും വിലമതിക്കുന്നുണ്ടല്ലോ.?കാരണം അത്രയ്ക്ക് അധപതിച്ചു തുടങ്ങിയിരിക്കുന്നു,മലയാളികള്‍ 
   മുല്ലപ്പെരിയാര്‍ ഡാം വറ്റിക്കാന്‍ ഒരേ ഒരു മാര്‍ഗം ഇതാണ് ;ആ ഡാമില്‍ മദ്യം കലര്‍ത്തുക.. ........ .മലയാളികള്‍  വെള്ളം എപ്പോ വറ്റിച്ചു എന്നേ നമ്മള്‍ കാണേണ്ടതുള്ളൂ....
  ഇനിയെങ്കിലും നിങ്ങള്‍ ചിന്തിക്കൂ ..
മദ്യം നിങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത്?അതിനുത്തരം കിട്ടുന്നില്ല എങ്കില്‍ സ്വയം സഹതപിക്കൂ.....
 മേരി അലീന കൊറയ
   IX C

Thursday, March 15, 2012

പൂവും കല്ലും 

                                           പിന്നിട്ട വഴികളില്‍ പൂവും കല്ലും
                                           മുന്നിലെ വഴികളില്‍ ടെറ്റും സ്പാര്‍ക്കും
                                           ഇന്നത്തെ വഴികളില്‍ നെറ്റും' നെറ്റും'
                                           നാളത്തെ വഴികളില്‍ തെറ്റില്ല ശരിയില്ല

                                           പിന്നിലെ വഴിയും മുന്നിലെ വഴിയും
                                           ഇന്നത്തെ വഴിയും നാളത്തെ വഴിയും 
                                           നെറ്റിലെ പൂവും കല്ലിലെ സ്പാര്‍ക്കും
                                           തെറ്റാത്ത വഴിയും ഏതാ സുഹൃത്തേ?


Wednesday, March 14, 2012

കഥ പറയുമ്പോള്‍


ഡോ:എം.പി രവീന്ദ്രനാഥന്‍
ഇളംകുന്നപ്പുഴ വിദ്യാലയത്തിനെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍   - 1946-1956    
              
         എന്‍റെ പഠനം ഇളംകുന്നപ്പുഴ ഗവണ്‍മെന്റ് സ്‌കൂളില്‍ ആയിരുന്നു;ഒന്നാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ .അന്ന് സ്കൂള്‍ ചെറുതായിരുന്നു .ഇപ്പോള്‍ ഉള്ള രണ്ടുനിലക്കെട്ടിടമൊന്നുമില്ല.ഞാന്‍ പെരുമ്പിള്ളി ഭാഗത്ത്‌ മുട്ടത്ത് വീട്ടിലായിരുന്നു താമസിച്ചിരുന്നത് .സ്‌കൂളില്‍ നിന്ന്‍ ഒരു മൈല്‍ അകലെ .
         സ്കൂളിനെക്കുറിച്ച് എനിക്ക് നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളൂ.എല്ലാ ടീച്ചര്‍മാരും നല്ലവരും  പഠിപ്പിക്കുന്നതില്‍ ശുഷ്കാന്തിയുള്ളവരും ആയിരുന്നു.പ്രത്യേകിച്ച് കണക്കുമാസ്റ്റര്‍ ശ്രീ .ഗോവിന്ദന്‍ കുട്ടിമേനോന്‍,ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ശ്രീധരമേനോന്‍ മാസ്റ്റര്‍ സയന്‍സ് പഠിപ്പിച്ചിരുന്ന ആന്റണി&വര്‍ക്കി മാസ്റ്റര്‍മാര്‍ ,ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന ജോസഫ്‌ ജോണ്‍&മത്തായി മാസ്റ്റര്‍മാര്‍  പിന്നെ സരോജിനി ടീച്ചര്‍  ,നരസിംഹ അയ്യര്‍ മാസ്റ്റര്‍,നമ്പൂതിരി സാര്‍ അങ്ങനെ പലരും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
       കണക്കിന് താല്പര്യമുണ്ടായിരുന്ന എന്നെ ഏഴാം ക്ലാസ്സില്‍ നിന്ന് പത്താംക്ലാസ്സിലേക്ക് ചിലപ്പോള്‍ വിളിച്ചുകൊണ്ടുപോകും.അവര്‍ക്ക്‌ ചെയ്യാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ എന്നെക്കൊണ്ട് ചെയ്യിക്കും.അപ്പോള്‍ ആ കുട്ടികള്‍ എന്നെ ദേഷ്യത്തോടെ നോക്കാറുണ്ടായിരുന്നു.ഒരു പക്ഷേ ശപിക്കുകയും ..
        ഞാന്‍ ആറാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്റെ തലയില്‍ ക്ലാസ്സിലെ ഒരു മൂലയ്ക്ക് വച്ചിരുന്ന ബ്ലാക്ക്‌ബോര്‍ഡ്‌ വന്നുവീണത്.ഉടനെ തന്നെ ഞാറക്കല്‍ ഗവ .ഹോസ്പിറ്റലില്‍ കൊണ്ടുപോയി  മുറിവ് തുന്നിക്കേണ്ടിവന്നത് മറക്കാനാവുകയില്ല.
       പഠനത്തില്‍ നല്ല പ്രാവീണ്യം കാണിക്കണമെന്ന് എന്‍റെ അച്ഛന് വളരെ നിര്‍ബന്ധമായിരുന്നു.അതുകൊണ്ട് ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ ഒന്നാമനാകാന്‍ സാധിച്ചു.കായികാഭ്യാസത്തില്‍ എനിക്ക് വലിയ കഴിവുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.
       എല്ലാക്കൊല്ലവും സ്കൂള്‍ വാര്‍ഷികം [Anniversary Celebrations] ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒരു ഹരമായിരുന്നു.മിക്ക മത്സരങ്ങളിലും പ്രസംഗം,പദ്യംചൊല്ലല്‍ , അക്ഷരശ്ലോകം,ഉപന്യാസം മുതലായ പല മത്സരങ്ങളിലും ഒന്നാം സമ്മാനം അല്ലെങ്കില്‍ രണ്ടാം സമ്മാനം ഞാന്‍ കരസ്ഥമാക്കാറുണ്ടായിരുന്നു.
     കെമിസ്ട്രി ക്ലാസ്സില്‍ ആന്‍റണി മാസ്റ്റെര്‍ മേശപ്പുറത്ത് ചിലപ്പോള്‍ ലബോറട്ടറി പരീക്ഷണങ്ങള്‍ ചെയ്തു  കാണിച്ചിരുന്നത് അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുന്നത് ഓര്‍മ്മയുണ്ട്.കണക്ക്‌ മാസ്റ്റര്‍ ഗോവിന്ദന്‍കുട്ടി മേനോനെ എല്ലാവര്‍ക്കും പേടി ആയിരുന്നു.
    ഞങ്ങളുടെ സ്കൌട്ട് മാസ്റ്റര്‍ ശ്രീ.ജോസഫ് ജോണ്‍ ആയിരുന്നു.ഒരു കൊല്ലം ഞങ്ങളെ എല്ലാവരേയും കൊണ്ട് ഏലൂര്‍ ക്യാമ്പിനു പോയി.FACT ന്‍റെ അടുത്തുള്ള ഒരു വിദ്യാലയത്തില്‍ രണ്ടു ദിവസം താമസിച്ചു എന്നാണോര്‍മ്മ.നല്ല രസമായിരുന്നു.FACT മുഴുവന്‍ കണ്ടുമടങ്ങി.
    അങ്ങനെ പോകുന്നു സ്കൂള്‍ പഠനകാലത്തെ എന്റെ സ്മരണകള്‍ .ചെറുപ്പത്തില്‍ കിട്ടിയ ആ നല്ല അടിസ്ഥാന വിദ്യാഭ്യാസം നല്ലൊരു ഭാവിക്കുള്ള നാന്ദ്യം കുറിച്ചു എന്ന് കൃതജ്ഞതാപൂര്‍വ്വം ഞാന്‍ അനുമാനിക്കുന്നു.
    ഇപ്പോഴത്തെ സ്കൂള്‍ കുട്ടികള്‍ക്ക്‌ ഒരു സന്ദേശം: "നിങ്ങള്‍ വളരെ ശുഷ്കാന്തിയോടെ പഠിക്കുക.ക്ലാസ്സില്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുമ്പോള്‍ നല്ലപോലെ മനസ്സിരുത്തുക .വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമുക്ക്‌ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ...."

DR.MP RAVINDRA NATHAN
MD,FACC,FACP,FRCP
[LOND&CANADA],FAHA
EMIRITUS EDITOR,AAPI JOURNAL
OLD STUDENT OF GHSS ELAMKUNNAPPUZHA

[ തികഞ്ഞ ലാളിത്യത്തോടെ കുടുംബസമേതം വിദ്യാലയത്തിലേക്ക് കടന്നുവന്ന ഡോ.എം .പി രവീന്ദ്രനാഥന്‍ പഴയ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ ഈ സ്കൂളില്‍ ഇതു പോലുള്ള എത്ര മാണിക്യക്കല്ലുകള്‍ ഉണ്ടായിട്ടുണ്ടാകും എന്നാണ് ചിന്തിച്ചത്‌.. . ..,അദ്ദേഹം നല്‍കിയത് സ്മരണകള്‍ മാത്രം അല്ല;എക്കാലവും വിവരസാങ്കേതിക ലോകത്തേയ്ക്ക്  പറന്നുയരാനുള്ള തട്ടകങ്ങള്‍ ആണ്.ചെറിയ കാര്യങ്ങള്‍ പോലും സൂക്ഷ്മമായ്‌ ചെയ്യുന്ന ഇദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇമെയില്‍ വഴിയും തപാല്‍ വഴിയും അയച്ചുതന്നു.ഉയര്‍ച്ചയ്ക്ക് മൂലക്കല്ലായ സ്‌കൂളിനെ ആത്മാവില്‍ സംവഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ഗുരുനാഥന്‍മാര്‍ എത്ര ഭാഗ്യവാന്മാരാണ്!ഈ മഹാനായ ഭിഷഗ്വരന്‍ ഫ്ലോറിഡയില്‍ സ്ഥിരതാമസമാണിപ്പോള്‍ . എളിമയും സുതാര്യതയും സമ്പത്തായുള്ള ഈ ഇളംകുന്നപ്പറവയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.] 

Tuesday, March 13, 2012

പരോപകാരം

             "ഇറുപ്പവനും മലര്‍ ഗന്ധമേകും
               വെട്ടുന്നവനും തരു ചൂടകറ്റും
               ഹനിപ്പവനും കിളി പാട്ടുപാടും
                പരോപകാര പ്രവണം പ്രപഞ്ചം" 

Sunday, March 11, 2012

എസ്.എസ് .എല്‍ .സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസകള്‍  

Sunday, February 19, 2012

സാമൂഹിക നീതി

നീതി ജലം പോലെ ഒഴുകട്ടെ;സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലു പോലെയും

Wednesday, February 15, 2012

"നാം മുള്ളുകളുടെ ഇടയിലെ ലില്ലികളാകണം.മുള്ളുകള്‍ എത്ര കുത്തി തുളച്ചാലും ലില്ലികളുടെ പ്രശാന്ത മധുരമായ സൌരഭ്യം നഷ്ട്ടപ്പെടുന്നില്ല "


Sunday, February 12, 2012

എസ്.എസ് .എല്‍ .സി മോഡല്‍ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസകള്‍  

Saturday, February 11, 2012

ലേഖനം



മലയാളം ടീച്ചറുടെ ഗണിതം
25000 രൂപ ശമ്പളം ഉള്ള ഒരു അധ്യാപകന്
ഒരു മാസം 22 ദിവസം  ജോലി ചെയ്യേണ്ടി വരും
6 മണിക്കൂര്‍ ആണ് കൂടിയ പ്രവര്‍ത്തനസമയം
1 ദിവസത്തെ വേതനം                  =1136.36രൂപ
ഒരു മണിക്കൂറിനു കിട്ടുന്ന വേതനം =189.39രൂപ
ഒരു മിനിറ്റിനു കിട്ടുന്ന വേതനം        =3.15 രൂപ


      എന്നാല്‍ ആറു മണിക്കൂര്‍ നിരന്തരമായ്‌ ഒരാള്‍ക്കും പണിയെടുക്കേണ്ടാ.വെറുതെ ഇരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം .അവകാശങ്ങളെ കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധാവാന്മാരാകുമ്പോള്‍ കടമകളെ കുറിച്ച് ശ്രദ്ധിക്കുന്നേയില്ല....ഒരു പുസ്തകം എടുക്കാന്‍ സ്റ്റാഫ്‌ റൂമില്‍ പോയ്‌ തിരിച്ചു വരുമ്പോള്‍ നഷ്ട്ടമാകുന്ന സമയം ഒരു പക്ഷേ രണ്ടു മിനിട്ടോ മറ്റോ ആകാം .ആ കണക്ക്‌ നമ്മള്‍ നഷ്ട്ടപ്പട്ടികയില്‍ പെടുത്താറു പോലുമില്ല.അണ്‍എയിഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ഒരു മാസത്തെ സാലറി ആണ് നാല് ദിവസം കൊണ്ട് ഗവണ്‍ന്മേന്റ്  എയിഡഡ് ജീവനക്കാര്‍ക്ക്‌ ലഭിക്കുന്നത്.രൂപയുടെ മൂല്യത്തെക്കാള്‍ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടെയും മൂല്യങ്ങളെക്കുറിച്ചും മൂല്യത്തകര്‍ച്ചയേയും  കുറിച്ച് പഠിക്കുവാന്‍ ആര്‍ക്കു നേരം?അഥവാ ആ തകര്‍ച്ച കണ്ടെത്തി പരിഹരിക്കാന്‍ ആര്‍ക്കു പറ്റുന്നു?അധ്യാപകര്‍ക്ക്‌ ശമ്പള വര്‍ധനവ്‌ ഉയര്‍ന്നു.എന്നാല്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയിലുള്ള സ്ഥാനം എന്ത്?വിഷയങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന മൂല്യമുള്ള പലതും....അത് കുട്ടികള്‍ക്ക്‌ എത്തിച്ചു കൊടുക്കാന്‍ അധ്യാപകനല്ലാതെ ആര്‍ക്കാണ് ആകുക?അതിനു വേണ്ടി പലതും ത്യജിക്കേണ്ടി വരും.നന്നാക്കാന്‍ നോക്കുമ്പോള്‍ ശത്രു സ്ഥാനത്ത്‌ നമ്മെ കാണുന്ന ശിഷ്യ ഗണങ്ങള്‍.  .....
      അവരുടെ ഉയര്‍ച്ചയുടെ പടവുകളില്‍ നമ്മള്‍ വിസ്മരിക്കപ്പെട്ടെക്കാം ..നമ്മുടെ ത്യാഗം വാഴ്ത്തുവാന്‍ സ്തുതിപാഠകരെ ആവശ്യമില്ല..അല്ലെങ്കിലും വെടിയേറ്റ്‌ പിടഞ്ഞു മരിച്ചപ്പോഴാണല്ലോ ഗാന്ധിജി നമ്മുടെ എല്ലാമായത്‌......
       വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍....   നമ്മുടെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ക്കുന്ന ചെയ്തികള്‍.   .......പക്ഷെ അവരല്ലേ നമ്മുടെ അന്നദാതാക്കള്‍? ആ ചിന്ത പോലും ചിലപ്പോള്‍ പോയ്‌ പോകുന്നുവല്ലോ?
    നീക്കിയിരിപ്പ് എത്ര എന്ന് അറിയാനാവാത്ത നിക്ഷേപമാണ് കാലം...നമ്മള്‍ കൂട്ടുന്ന കണക്കുകള്‍ക്ക്‌ അപ്പുറമുള്ള പലതുമാണ് സംഭവിക്കുക.ഒന്നും പഠിക്കാത്ത ഒരു ഉഴപ്പന്‍ ആകും ഒരു പക്ഷേ ഒത്തിരി പഠിപ്പിസ്റ്റായ ഒരു വിദ്യാര്‍ഥിയേക്കാള്‍ നമ്മുടെ മനസ്സറിയുക?അവിടെ ആണ് കണക്ക്‌ പിഴയ്ക്കുന്നത്.കാലം കുട്ടികളുടെ കുട്ടിത്തത്തെ മായ്ച്ചു കളഞ്ഞു..പകരം നന്ദി വേണ്ട എന്നാല്‍ നിന്ദ ....അത് എത്രയോ ഗുരു ദക്ഷിണ ആയ് ലഭിച്ചു?അവര്‍ കുട്ടികള്‍ അല്ലെ?അവരോടു വേറെ ആരു ക്ഷമിക്കാന്‍?.മരുഭൂമിയിലെ കുഞ്ഞു പൂക്കള്‍ ഇടയ്ക്കെ വിരിയാറുള്ള്‌ു.എന്നാല്‍ അവരുടെ  സൌരഭ്യം ഇല്ലായിരുന്നു എങ്കില്‍ പണ്ടേ ഒരു ഉറക്കം തൂങ്ങി ആയ് പോയാനെ?അങ്ങനെ ഒരു കാലം വരുമോ ആവോ?
    എല്ലാം യാന്ത്രികമാകുന്ന ഈ യുഗത്തില്‍ അധ്യാപനവും പഠനവുമെല്ലാം യാന്ത്രികം ആകുന്നതു തന്നെ മറ്റു ജോലികളെ പോലെ ഉദര സംരക്ഷണം മാത്രം ഉദേശിച്ചു വരും പോലെആകുന്നു.ഗ്രൂപ്പിസ്സവും രാഷ്ട്രീയവും കൊടി കുത്തി വാഴുമ്പോള്‍ സ്ഥാപനമോ കുട്ടികളോ ഒന്നും മുന്നിലില്ല .തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങള്‍ കഷ്ട്ടപ്പെടുമ്പോള്‍   ശമ്പള വര്‍ദ്ധനവിനു വേണ്ടി  അലമുറയിടുന്ന നമ്മള്‍ മനസ്സിലാക്കുന്നില്ല നിന്ന ഇടം മണ്ണ്‍ കൂടി ഒലിച്ചു പോകുന്നു എന്ന്.ക്വാളിറ്റി വര്ധിപ്പിക്കേണ്ടത് സ്വന്തം മനസ്സിന്റെതാണ് എന്ന്  ..
      എന്തെങ്കിലും മാറ്റം വന്നേമതിയാകൂ എന്ന് ചിന്തിക്കുന്നവര്‍ക്ക് മാനഹാനിയും അപവാദവും മര്‍ദ്ദനങ്ങളും മാത്രം....അപ്പോള്‍ മാത്രം ആണ് മാറ്റാന്‍ പറ്റാത്ത ചിലതുണ്ട് എന്ന് മനസ്സിലാകുന്നത്.ഒരു ഗവ: സ്ഥാപനം എന്നാല്‍ ആ നാടിന്റെ സമ്പത്താണ്.പൈതൃകമായ് കൈമാറ്റം ചെയ്യപ്പെട്ട ആ മുതല്‍ കഴുക്കോലുകള്‍ മാത്രമായ്‌ പൊന്തക്കാടുകള്‍ ആയി ജീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുന്ന കാഴ്ച്ച !അവിടെ നിന്നാണ് പണ്ട് നമ്മള്‍ നേടേണ്ടത് എല്ലാം നേടിയത്‌... ..നമ്മള്‍ തിരിച്ച് കൊടുത്തത്‌ മരണം ആണ്.....സ്ഥാപനത്തിന്റെ ആത്മാവ് കണ്ടെത്തുന്നില്ല.പണമിടപാട്‌ നടത്തുന്ന ബാങ്ക് ....മാത്രമായ്‌ ഒതുങ്ങുമ്പോള്‍ നഷ്ട്ടങ്ങള്‍ ഒന്നും നാം ഓര്‍ക്കുന്നില്ല.നേട്ടങ്ങളെ കുറിച്ച് പരാതികള്‍ മാത്രം.നമ്മുടെ ചിന്തകള്‍ കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ എടുക്കുന്ന സമയം കുട്ടികളുടെ ദൈനം ദിന മേഖലയിലേക്ക്‌ ചെലവഴിക്കുകയാണ് എങ്കില്‍ ഉണ്ടാക്കാമായിരുന്ന മാറ്റം! ചത്ത കുഞ്ഞിന്റെ ജാതകം ഇനി എന്തിന്?


പൂക്കള്‍ വാടി വീഴുന്നിടത്ത് മനുഷ്യന് ജീവിക്കാനാകില്ല-നെപ്പോളിയന്‍



Friday, February 10, 2012

പറന്നകന്ന കുഞ്ഞു കിളി പറഞ്ഞത്‌ 


മഴ അനശ്വരമാണ് .ലോകം നിയന്ത്രിക്കുന്ന ജലത്തിന്‍റെ ഒരു കണ്ണി .ദുഖവും സന്തോഷവും പങ്കിടാന്‍ മനുഷ്യന് സാധിക്കുന്ന വലിയ കൂട്ടുകാരനാണ് മഴ .ദിവ്യമായ അനുഭൂതിയും സ്നേഹത്തിന്റെ ആത്മാര്‍ഥതയും പുലര്‍ത്തുന്ന തോഴനായ മഴ.എന്റെ കൈത്തണ്ടയില്‍ വീണ മഴത്തുള്ളികള്‍ എന്റെ ഹൃദയത്തില്‍ ഉണര്‍ത്തിയ അലകള്‍ !  ഒപ്പം  ആരോ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ്.
                                           മഴത്തുള്ളികള്‍ ക്ലാസ്സ്‌  മാഗസിന്‍
ബിജീഷ് പി.ബി
XC
               മഴ ചിന്തകള്‍